ബി ജെ പിയുമായുള്ള സൌഹൃദം എന്ന ആരോപണം രാഷ്ട്രീയ ശത്രുക്കളെ ആക്ഷേപിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് എന്ന നിലപാടിലേക്ക് വൈകിയെങ്കിലും മുസ്‌ലിം ലീഗ് എത്തി ച്ചേര്‍ന്നതിനെ സ്വാഗതം ചെയ്യുന്നു.ഈ മാറ്റം രാഷ്ട്രീയ സത്യസന്ധത ഉള്ളതാണെങ്കില്‍ ബി ജെ പി ആര്‍. എസ് എസ്. പിന്തുണയോടെ ഇത്തവണ ജയിച്ച അഞ്ചു മണ്ഡലങ്ങളിലെ എം എല്‍ എ മാരെ രാജി വെപ്പിച്ച് ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ലീഗ് തയ്യാറാകണം. 1991 ലെ കോ ലീ ബീ സഖ്യത്തില്‍ നിന്നു തുടങ്ങി ഇക്കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ വരെ സംഘ് പരിവാര്‍ സംഘടനകളുമായി രാഷ്ട്രീയ സമവായത്തില്‍ എത്തുകയും പലയിടങ്ങളിലും പരസ്പരം സഹായിക്കുകയും ചെയ്ത മുസ്ലിം ലീഗ്, തിരഞ്ഞെടുപ്പിലെ തോല്‍വിക്കും വന്‍ വോട്ടു ചോര്‍ച്ചക്കും ശേഷമെങ്കിലും ബി ജെ പി ഉള്‍പ്പടെയുള്ള തീവ്ര വലതുപക്ഷ സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ച് പുനരാലോചന നടത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതിന്റെ സൂചന ആയാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് കഴിഞ്ഞ ദിവസം ചന്ദ്രികയില്‍ എഴുതിയ ലേഖനത്തെ കാണുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയാതെ പോയതു കൊണ്ടാണ് യു ഡി എഫ് കനത്ത പരാജയം നേരിടേണ്ടി വന്നത് എന്നാണു തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തിക്കൊണ്ട് ലീഗ് സംസ്ഥാന നേതൃത്വം പ്രതികരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഈ വിശ്വാസമില്ലായ്മ സൃഷ്ടിക്കുന്നതില്‍ യു ഡി എഫി ലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിന്റെ പങ്കും പങ്കാളിത്തവും മറച്ചുപിടിച്ച്‌കൊണ്ടും സംഘ് പരിവാരിനോടുള്ള ഇപ്പോഴത്തെ നിലപാടുകള്‍ തുടര്‍ന്നു കൊണ്ടും മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാകണം സംഘപരിവാര്‍ ബന്ധത്തെ കുറിച്ചു പുനരാലോചന നടത്താന്‍ ലീഗ് തയ്യാറായത്. വര്‍ഗീയതയോട് ഇടതുപക്ഷം സ്വീകരിച്ച ശക്തമായ നിലപാടാണ് അവര്‍ക്ക് വന്‍ വിജയം നല്കിയതെന്ന വസ്തുതയും ലീഗിന്റെ ഈ നിലപാട് മാറ്റത്തെ സ്വാധീനിച്ചിരിക്കാം. ഇത്തരം കാര്യങ്ങള്‍ നേരെ ചൊവ്വേ പറയാനുള്ള ലീഗിന്റെ ജാള്യത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതേയുള്ളൂ. . അതുകൊണ്ടായിരിക്കണം സുന്നി സംഘടനകള്‍ക്ക് നേരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് സ്വന്തം നിലപാടിലെ പാളിച്ചകള്‍ മുസ്‌ലിം ലീഗിന് വിശദീകരിക്കേണ്ടി വന്നത്.വ്യാജമായ ആരോപണങ്ങള്‍ ആണെങ്കില്‍ പോലും, തീവ്ര വലതുപക്ഷ നിലപാടുകളോടുള്ള ലീഗിന്റെ തെറ്റായ സമീപനങ്ങള്‍ തിരുത്തി പറയാനുള്ള ഒരു കാരണമായി മാറാന്‍ കഴിഞ്ഞതില്‍ സുന്നി സംഘടനകള്‍ക്ക് സന്തോഷമേ ഉള്ളൂ. മുസ്‌ലിം ലീഗിന്റെ ഈ നീക്കം ആത്മാര്‍തഥമാണെങ്കില്‍, ബി ജെ പി യുമായി മുസ്‌ലിം ലീഗ് അധികാരം പങ്കിടുന്ന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ബന്ധം വേര്‍പ്പെടുത്തി പ്രതിപക്ഷത്തിരിക്കാന്‍ ലീഗ് നേതൃത്വം ധൈര്യം കാണിക്കണം. മഞ്ചേശ്വരം മന്ധലം ഉള്‍പ്പെടുന്ന കാസര്‍ഗോട്ടെ ജില്ലാ സഹകരണ ബാങ്കിലെ ബി ജെ പി പിന്തുണയോടെ ലീഗ് നേടിയ നിലവിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് ഇത്തരം നീക്കങ്ങള്‍ക്ക് തുടക്കമിടാന്‍ ലീഗിന് കഴിയണം എന്നാണു സുന്നികളുടെ ആഗ്രഹം. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി തുടങ്ങിയ കാസര്‍ഗോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് കൈമാറിയത് തിരിച്ചു പിടിക്കാനും ലീഗ് തയ്യാറാകണം. അല്ലാതെ തിരഞ്ഞെടുപ്പ് പരാജയത്തിലെ യാഥാര്‍ഥ കാരണങ്ങള്‍ മറച്ചുപിടിക്കാനുള്ള ഒരു താത്കാലിക മാര്‍ഗ്ഗം മാത്രമായാണ്, സംഘ് പരിവാരിനോടുള്ള തങ്ങളുടെ നിലപാട് മാറ്റത്തെ ലീഗ് കാണുന്നതെങ്കില്‍, വോട്ടു ചോര്‍ച്ചകളും തോല്‍വികളും ഇനിയും തുടരുകയേ ഉള്ളൂ. എല്ലാ മണ്ഡലങ്ങളിലെയും പരാജയം പഠിക്കാന്‍ സമിതികളെ നിയോഗിച്ച ലീഗ്, ബാലുശ്ശേരിയിലെ പരാജയത്തെ കുറിച്ച് പഠിക്കാന്‍ തയ്യാറാകാത്തത് അവിടെ പരാജയപ്പെട്ടത് ഒരു ദളിതന്‍ ആയതു കൊണ്ടായിരിക്കുമോ?
Tuesday, June 7, 2016
Subscribe to:
Post Comments (Atom)
No comments:
Post a Comment