( Indo-Arab Mission , ALIF & IEBI National Directorate )
ഉത്തരേന്ത്യയിലെ ഒരു ശൈത്യകാലം... വിനീതൻ ഉത്തർപ്രദേശിലെ അലിഗഢ് യൂണിവേഴ്സിറ്റിൽ PG ക്ക് പഠിച്ചിരുന്ന വർഷം. അലിഗഢിനടുത്ത പ്രശ്സ്തമായ മർഹറ ശരീഫിലെ ഉറൂസ് പരിപാടികളിൽ പങ്കെടുക്കാൻ ശൈഖുനാ കാന്തപുരം ഉസ്താദ് നാട്ടിൽ നിന്ന് വരുന്നു. ഉത്തരേന്ത്യയിലെ പ്രധാന ദർഗകളിലെ ഉറൂസ് എന്ന് പറഞ്ഞാൽ അവിടത്തെ ഇസ്ലാമിക പ്രബോധന മേഖലയിൽ വലിയ ചലനം സൃഷ്ടിക്കുന്ന പരിപാടിയാണ്. മറ്റൊർത്ഥത്തിൽ പറഞ്ഞാൽ കേരളത്തിലെ രണ്ടു സംസ്ഥാന സുന്നി സമ്മേളനങ്ങൾക്ക് തുല്യമാണ്.
ഉസ്താദ് ഡൽഹിയിൽ വരുമ്പോഴെല്ലാം ശാഹുൽ ഹമീദ് ബാഖവി നേരത്തേ വിളിച്ച് എന്നോട് ഡൽഹിയിലേക്ക് വരാൻ പറയും. വിസമ്മതിച്ചാൽ
എയർപോർട്ടിൽ നിന്ന് ഉസ്താദിനെ സ്വീകരിച്ചത് മുതൽ ഉസ്താദ് തിരിച്ച് പോകുന്നത് വരെ ഖിദ്മത്തിന് ഒരു സഖാഫി തന്നെ വേണം എന്നും പറഞ്ഞ് വീണ്ടും വീണ്ടും അദ്ധേഹം വിളിച്ച് കൊണ്ടേയിരിക്കും.
അങ്ങനെ പരീക്ഷ അടുത്ത സമയമാണെങ്കിൽ പോലും ഡൽഹിയിൽ നിന്ന് 132 km ദൂരെ സ്ഥിതി ചെയ്യുന്ന അലീഗഢിൽ നിന്നും ഞാൻ ഡൽഹിക്ക് പോകും.
അക്കാലത്തെ അലീഗഡ് - ഡൽഹി ജീവിതത്തിനിടയിൽ 10 തവണയിലേറെ എനിക്ക് അതിന് ഭാഗ്യം ലഭിച്ചു.
അന്ന് രാവിലെ 6.05 ന് ഡൽഹിയിൽ നിന്നും മർഹറയിലേക്കുള്ള യാത്ര അലിഗഢ് വരെ ശദാബ്ദി എക്സ്പ്രസിൽ ...
അലിഗഡ് യൂണിവേഴ്സിറ്റിയിൽ അന്നത്തെ സതീർത്ഥ്യരായ സഖാഫിമാരുൾപ്പെടെയുളള സുഹൃത്തുക്കളുടെ സഹായത്തോടെ ഉസ്താദിന് വേണ്ടി സംഘടിപ്പിച്ച പരിപാടികൾക്ക് ശേഷം കാർമാർഗം മർഹറ ശരീഫിലേക്ക് ...
ഉറൂസ് പരിപാടികളും സമ്മേളനവും കഴിഞ്ഞ് രാത്രി തന്നെ ഡൽഹിയിലേക്ക് ... അലീഗഢ് റെയിൽവെ സ്റ്റേഷനിൽ രാത്രി ഒരു മണിക്കെത്തേണ്ട പുരി എക്സ്പ്രസിൽ റിസർവ്വ് ചെയ്ത AC ടിക്കറ്റിലാണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
12.30 ന് തന്നെ സ്റ്റേഷനിലെത്തി. ട്രെയിൻ രണ്ട് മണിക്കൂർ വൈകിയോടുന്നുവെന്ന് അനൗൺസ് വന്നു. അത് വരെ വിശ്രമിക്കാമെന്ന് കരുതി വെയിറ്റിംഗ് റൂമിലേക്ക് നടന്നു. പക്ഷേ അവിടേക്ക് കാലു കുത്താൻ സ്ഥലമില്ല നിറയെ ജനങ്ങൾ ഉറങ്ങുന്നു.
പാറ്റ്ഫോം നമ്പർ രണ്ടിൽ കൊടും തണുപ്പത്ത് ഉസ്താദ് അൽപം കിടന്നു. എന്റെ ബാഗിൽ കരുതിയിരുന്ന അത്യാവശ്യം കട്ടിയുള്ള ശാള് കൊണ്ട് ഉസ്താദിനെ പുതപ്പിച്ചു.
രണ്ട് മണി ആയപ്പോൾ വീണ്ടും അറിയിപ്പ് - പുരി എക്സ്പ്രസ് 3 മണിക്കൂർ വൈകി ഓടുന്നു.
ഈ സമയത്ത് റെയിൽവെയുടെ തൊട്ടടുത്തുള്ള കട്പുള ദർഗയിൽ സിയാറത്തിന് പോയ നമ്മുടെ പ്രതിബാധ്യ പുരുഷൻ ആത്മ സുഹൃത്ത് മർഹൂം ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം ഓടി വന്ന് പറഞ്ഞു. പുരി എക്സ്പ്രസിന് കാത്ത് കിടന്നാൽ ഉസ്താദിന്റെ രാവിലത്തെ മുംബൈയിലേക്കുള്ള ഫ്ലൈറ്റ് മിസ്സാകും.
ഇപ്പോൾ നീലാഞ്ചൽ എക്സ്പ്രസ് വരാനുണ്ട് അതിൽ കയറാം TT യെ കണ്ട് ടിക്കറ്റ് അഡ്ജസ്റ്റ് ചെയ്യാം. ഉസ്താദിനെ വിളിച്ചുണർത്ത് ...
ഞാൻ ഉസ്താദിനെ മെല്ലെ വിളിച്ച് വിവരം പറഞ്ഞതും ഉസ്താദ് ചാടി എഴുന്നേറ്റ് പറഞ്ഞു. ആദ്യം വരുന്ന വണ്ടിക്ക് പോവ് വ... ഹഖീമിനെ വിളിക്ക്. തൊട്ടപ്പുറത്തെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന ഡോ: എ.പി അബ്ദുൽ ഹഖീം അസ്ഹരിയെ അദ്ധേഹം വിളിച്ചു. അപ്പോഴേക്കും നീലാഞ്ചൽ വരുന്നു. ഞാൻ ഉസ്താദിനോട് ചോദിച്ചു. ഏത് കംപാർട്ട്മെന്റിലാ കയറാ... ഇരിക്കാൻ സീറ്റ് കിട്ടുമോ ...? വളരേ ക്ഷീണമുണ്ടായിരുന്ന ഉസ്താദ് ആ കൊടും തണുപ്പത്ത് മുഖത്ത് നോക്കി പുഞ്ചിരിച്ച് പറഞ്ഞു. കയറാൻ സ്ഥലമുള്ളതിൽ കയറാ. ഇവിടെ നിന്നാൽ ചിലപ്പോൾ നാളെയേ പോകാൻ കഴിയൂ ... ഫ്ലൈറ്റും പോകും മുംബൈയിലെ പരിപാടികളും മുടങ്ങും... നമ്മുടെ നേരെ വന്ന് നിർത്തിയ കംപാർട്ട്മെന്റിൽ ഉസ്താദും ഞാനും കയറി.
ബേക്കിലെവിടെയോ ശാന്തപുരവും അസ്ഹരിയും കയറി. അങ്ങിനെ രണ്ട് മണിക്കൂർ മുമ്പെ പോകേണ്ടിയിരുന്ന നീലാഞ്ചലിൽ ഞങ്ങൾ ഡൽഹിക്ക് തിരിച്ചു.
നിൽക്കാനും ഇരിക്കാനും സ്ഥലമില്ല. അര മണിക്കൂർ നേരം ഉസ്താദ് എങ്ങനെയൊക്കെയോ നിന്നു. ഉസ്താദിന് വളരേ ബുദ്ധിമുട്ടുണ്ട്. ഒരു സീറ്റിൽ ഉറങ്ങുന്ന ഒരാളെ ഞാൻ മെല്ലെ തട്ടി വിളിച്ചു. ശേഖ് സാബ് കോ തോടാ ബൈട്നേ കാ ജഗാ ദീജിയേ... ബഹുത് പരിശാൻ ഹേ ... അയാൾ ഉണർന്നു ശേഖ് സാബിന്റെ മുഖത്ത് നോക്കി. പിന്നെ അയാൾ ഇരുന്നുറങ്ങി. ഉസ്താദിന് കിടക്കാൻ സ്ഥലം കൊടുത്തു. അൽഹംദുലില്ലാഹ് ഉസ്താദ് കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ പ്രയാസവും ക്ഷീണവും കണ്ട് അയാൾ എഴുനേറ്റ് എന്നെ ഇരുത്തി. പരിചയപ്പെട്ടപ്പോൾ ഫൈസാബാദുകാരൻ നൂർ അഹ്മദ് റിള് വാൻ എന്ന നല്ല മനുഷ്യൻ. നമ്മെ നേരത്തെ പരിചയമില്ലാത്ത അദ്ദേഹം ചെയ്ത സുകൃതം അങ്ങിനെ ഇന്ത്യൻ മുസ്‌ലിംകളുടെ നവോത്ഥാന യാത്രാ ചരിത്രത്തിൽ രേഖപ്പെട്ടു.
5 മണിയോടെ ഡൽഹിയിലെത്തി. നേരെ റൂമിൽ ചെന്ന് വൃത്തിയായി നിസ്കരിച്ച് ഉസ്താദ് മുംബൈയിലേക്ക് പോയി. അസ്ഹരി കാശ്മീരിലേക്കും. വൈകിട്ട് ഞാൻ അലീഗറിലേക്ക് തിരിച്ചു പോയി. ശാന്തപുരം ഡൽഹിയിൽ തന്നെ.
ഇത്രയും വിശദീകരിച്ച് എഴുതിയത് എന്തിനാണെന്നോ ?
*വളരെ ക്ഷീണത്തോടെ അവശരായി ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഓടി വന്ന് ശാന്തപുരം കാന്തപുരം ഉസ്താദിനോട് ശാന്തനായി പറയുകയാണ്. അൽഹംദുലില്ലാ . യാത്ര റാഹത്തായി. സാധാരണ ജനറൽ കംപാർട്ട്മെന്റുകളിലൊക്കെയാണ് യാത്ര ഉണ്ടാവാറ്... അനങ്ങാൻ പോലും സാധിക്കാത്ത ട്രെയിൻ യാത്ര ... ഇന്ന് ഉസ്താദിന്റെ ബറകത് കൊണ്ട് നിൽക്കാൻ സ്ഥലം കിട്ടി. ഉസ്താദ് അദ്ധേഹത്തെ ചേർത്ത് പിടിച്ചു പുഞ്ചിരിച്ചു*
ഇതാണ് ശാഹുൽ ഹമീദ് ബാഖവി ശാന്തപുരം .
ചെറിയ അനുഭവങ്ങൾ മാത്രമുള്ള എനിക്ക് തന്നെ പൂർണമായൊന്നും ഇവിടെ എഴുതാൻ കഴിയില്ല. ഇതിനും 20 വർഷം മുമ്പെ തുടങ്ങിയിട്ടുണ്ട് അദ്ധേഹത്തിന്റെ ഉത്തരേന്ത്യൻ സഞ്ചാരം. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് അപൂർവമായി മാത്രം ട്രെയിനുകൾ ഓടിയിരുന്ന കാലം മുതൽ...
രാജ്യത്തെ അടിസ്ഥാന ന്യൂനപക്ഷ മുസ്ലിംകളുടെ ജീവിതവുമായി ഒട്ടിച്ചേർന്ന് നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതം . കുട്ടിക്കാലത്തേക്കൊന്നും ഞാൻ പ്രവേശിക്കുന്നില്ല വളരേ നീണ്ട് പോകും.
ബാഖിയാത്തിലെ പഠന ശേഷം 1989 ൽ അദ്ധേഹം അലിഗഡ് യൂണിവേഴ്സിറ്റിയിൽ പ്ലസ്ടുവിന് ചേർന്നു. പിന്നെ ലഭിച്ച വിവരം അനുസരിച്ച് തന്റെ കൈയിലുള്ള ബാഖവി ബിരുദം വെച്ച് അലീഗഢിൽ തിയോളജിക്ക് പ്രവേശനം ലഭിക്കുമെന്ന് മനസ്സിലായപ്പോൾ അവിടെ തിയോളജി ഡിപ്പാർട്ട്മെന്റിൽ ചേർന്നു.
അന്ന് മുതൽ തുടങ്ങിയതാണ് ഉത്തരേന്ത്യൻ ഗല്ലികളിലൂടെയുള്ള അദ്ദേഹത്തിന്റെ പ്രയാണങ്ങൾ .
അലീഗഡിലെ പഠന കാലത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് 3 KM അകലെയുള്ള ഗല്ലിയായ സഹ്റാ ബാഗിൽ കൊച്ചു നിസ്കാര പള്ളിയോട് ചേർന്ന് അദ്ദേഹം മദ്റസ സ്ഥാപിച്ചു. ഇതാണ് അദ്ദേഹം സ്ഥാപിച്ച ഉത്തരേന്ത്യയിലെ ആദ്യ മദ്റസ. അക്കാലത്ത് അലീഗഢിൽ Msc ക്ക് പഠിക്കുകയും നിലവിൽ അലീഗഢിൽ പ്രൊഫസറുമായ മലപ്പുറം സ്വദേശി അബ്ദു റഹീം സർ ഈയിടെ ഫോണിൽ സംസാരിച്ചപ്പോൾ പലരും ചോദിച്ച പോലെ അദ്ധേഹവും ചോദിച്ചു നിങ്ങളെന്താ ശാഹുൽ മിയാനെ കുറിച്ച് എഴുതാത്തത് ? ഞാൻ പറഞ്ഞു മരണാനന്തര തിരക്കുകളിലും ഒരു തരം മരവിപ്പിലുമാണ്. സമയം പോലെ ഉടനെ എഴുതാം. എഴുതുമ്പോൾ സഹ്റാ ബാഗിലെ ആദ്യ മദ്റസയെ കുറിച്ച് എഴുതാൻ മറക്കരുതേ ... വികാര നിർഭരനായി അദ്ദേഹം പറഞ്ഞു.
ഞങ്ങൾ അലീഗഢിൽ പഠിക്കുന്ന കാലമായപ്പോഴേക്കും അവിടെ വലിയ പള്ളിയും മദ്റസയും ഹിഫ്ള് കോളേജുമെല്ലാം ആയിക്കഴിഞ്ഞിരുന്നു.
ഞങ്ങളുടെ കാലത്ത് കാന്തപുരം ഉസ്താദും അവിടെ സന്ദർശിച്ചു.
ഇങ്ങനെ എഴുതിയാൽ നീണ്ടു പോകും. എന്നാലും കുറച്ച് എഴുതാതിരിക്കാൻ പറ്റില്ല.
അലീഗഢിലെ അനുഭവങ്ങൾ അദ്ധേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. പഠന ശേഷം 1991 ൽ അദ്ദേഹം ആദ്യമായി മർകസിൽ ജോലിയേറ്റു. ശരീഅത്ത് കേളേജിലും ആർട്സ് കോളേജിലുമായി ക്ലാസ് എടുക്കുന്നതിനിടയിലും ഉത്തരേന്ത്യയിൽ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത അദ്ധേഹത്തെ അസ്വസ്ഥനാക്കി.
കാന്തപുരം ഉസ്താദ് അടക്കമുള്ളവരോട് നിരന്തരമായി അദ്ദേഹം കാര്യങ്ങൾ പങ്കു വെച്ചു. ഇടക്ക് കാസർകോട് ജാമിഅ: സഅദിയ്യയിൽ പോയി കേരളത്തിലെ മദ്റസ പ്രസ്ഥാനത്തിന്റെ ശിൽപിയായ മർഹൂം എം.എ ഉസ്താദിനോടും അദ്ദേഹം ആശയങ്ങൾ പങ്ക് വെച്ചു. നമ്മുടെ പണ്ഡിതർ അദ്ധേഹത്തിന് പ്രോൽസാഹനം നൽകി.
അങ്ങനെ 1992 ൽ കാന്തപുരം ഉസ്താദ് അന്നത്തെ 3000 RS കൊടുത്തു അദ്ധേഹത്തെ കേരളത്തിന് പുറത്തേക്ക് അയച്ചു. യാത്ര ചെയ്ത് വിശദമായ റിപ്പോർട്ട് തയാറാക്കാൻ പറഞ്ഞു.
സംസ്ഥാനങ്ങൾ താണ്ടി, മസ്ജിദുകളും ദർഗകളും ഖാൻഗാഹുകളും മക്തബുകളും കയറിയിറങ്ങി അദ്ധേഹം കേരളത്തിന് പുറത്തുള്ള പണ്ഡിതരെ കണ്ടും അറിഞ്ഞും പഠിച്ചും സംഘടിപ്പിച്ചും റിപ്പോർട്ട് സമർപ്പിച്ചു.
ഈ എഴുതുന്നത് പോലെ എളുപ്പമല്ല ഈ ആൾ ഇന്ത്യാ സംഘാടനം. പ്രത്യേകിച്ചും അക്കാലത്ത് .
റിപ്പോർട്ട് വിശദമായി പഠിച്ച കാന്തപുരം ഉസ്താദ് കൂടുതൽ മാർഗ നിർദേശങ്ങൾ നൽകി.
അങ്ങനെ 92 ൽ ബാംഗ്ലൂരിൽ വെച്ച് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ രൂപീകൃതമായി.
ഇതര സംസ്ഥാന പണ്ഡിതൻമാർ ശൈഖുനാ കാന്തപുരം ഉസ്താദിനെ ജനറൽ സിക്രട്ടറി ആയും മൗലാനാ ശാന്തപുരത്തെ വർക്കിംഗ് സിക്രട്ടറിയായും തിരഞ്ഞെടുത്തു.
പിന്നീടങ്ങോട്ട് യാത്രകളുടെ ഒഴുക്കായിരുന്നു. അദ്ധേഹം തനിച്ചും ഇടക്കിടെ കാന്തപുരം ഉസ്താദ് ഉൾപ്പെടെയുള്ള കേരളത്തിലെ പണ്ഡിതരെ കൂട്ടിയും .
*അവിടം മുതൽ ദേശീയ പ്രബോധനത്തിന് കാന്തപുരം ഉസ്താദ് പകർന്ന് നൽകിയ വഴികൾ ശാന്തപുരം സുന്നി പ്രസ്ഥാനത്തിന് തുറന്ന് നൽകി*
അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമയുടെ മുശാവറ ന്യൂഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൂടി.
ചുരുക്കി എഴുതട്ടെ ...
1994 ൽ UP യിലെ ബറേലി ശരീഫ് ഉറൂസിലേക്ക് മർഹൂം നൂറുൽ ഉലമ എം.എ. അബ്ദുൽ ഖാദിർ മുസ്ലിയാർ, ഖമറുൽ ഉലമ കാന്തപുരം ഉസ്താദ് , കൻസുൽ ഉലമ ചിത്താരി ഹംസ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഒരു പണ്ഡിത സംഘത്തെ അദ്ദേഹം കൊണ്ടുപോയി.
*തൽഫലമായി ബറേലി ശരീഫിൽ വെച്ച് നടന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിത സമ്മേളനത്തിൽ വെച്ച് മർഹൂം താജുൽ ഉലമ ഉള്ളാൾ തങ്ങളെ രക്ഷാധികാരിയാക്കി അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് രൂപീകൃതമായി.
മർഹൂം നൂറുൽ ഉലമ എം.എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ (പ്രസിഡന്റ് ) മൗലാനാ അല്ലാമാ മുഫ്തി മുതീഉറഹ്മാൻ സാഹിബ് (ജനറൽ സിക്രട്ടറി ) ഖമറുൽ ഉലമ ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ (ട്രഷറർ)* (അവലംഭം : AP ഉസ്താദ് പറഞ്ഞു തന്നത്)
പിന്നെ ശാന്തപുരം മദ്റസ പാഠപുസ്തകങ്ങൾ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തി തുടങ്ങി. പുതിയ ഉറുദു പുസ്തകങ്ങളും തയാറാക്കി. ഇതിന് വേണ്ടി മേൽ പറഞ്ഞ ഉസ്താദുമാരുടെയും ഉത്തരേന്ത്യൻ പണ്ഡിതരുൾപ്പെടെ മറ്റു പലരുടെയും സഹായം അദ്ദേഹം തേടി.
95 ൽ ഡൽഹിയിൽ വിദ്യാഭ്യാസ ബോർഡിന് ഓഫീസ് തുറന്നു .
തയാറായ പാഠ പുസ്തകങ്ങൾ പരിശോധിക്കാൻ പണ്ഡിതർ ഡൽഹിയിൽ ഒത്തുകൂടി .
ഘട്ടം ഘട്ടമായി നമ്മുടെ മദ്റസാ സംവിധാനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു.
പിന്നീട് Islamic Educational Board of India എന്ന് ശാന്തപുരം നിർദേശിച്ച പേര് നമ്മുടെ മദ്റസ സംവിധാനത്തിന് പണ്ഡിതൻമാരുടെ സമ്മതത്തോടെ നാമകരണം നൽകി.
ശേഷം വിവിധ ഭാഷകളിൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
വളരേ പ്രയാസങ്ങൾ സഹിച്ചാണ് അദ്ധേഹം വിവിധ സംസ്ഥാനങ്ങളിൽ ദഅവാ പ്രവർത്തനങ്ങൾ നടത്തിയതെന്ന് A P ഉസ്താദ് ഉൾപ്പെടെ പലരിൽ നിന്നും വിനീതൻ കേട്ടിട്ടുണ്ട്.
*പല സ്ഥലങ്ങളിലും അദ്ധേഹം മാസങ്ങളോളം ക്യാമ്പ് ചെയ്തു. ദർഗകളിലും ഖാൻഗാഹുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഗല്ലികളിലെ ഓരങ്ങളിലും അന്തിയുറങ്ങി.
അദ്ധേഹം തന്നെ ഒരിക്കൽ എന്നോട് പറഞ്ഞു വിശന്ന് വലഞ്ഞു ഭക്ഷണത്തിന് വകുപ്പില്ലാഞ്ഞിട്ട് ഹോട്ടലുകൾക്ക് മുന്നിൽ ക്യൂ നിന്ന് പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷണം എത്രയോ തവണ കഴിച്ചിട്ടുണ്ടെന്ന് . റോട്ടിയും ദാലും*
*അജ്മീർ ശരീഫ്, ബറേലി ശരീഫ്, മർഹറ ശരീഫ് തുടങ്ങിയ ഉറൂസുകൾക്ക് ചെന്നാൽ അവിടെ വിദ്യാഭ്യാസ ബോർഡിന്റെയും മർകസിന്റെയും സഅദിയ്യയുടെയും ബാനറുകൾ കെട്ടും. ആ ഉറൂസ് സമയങ്ങളിൽ രണ്ട് പെരുന്നാളിന്റെ സന്തേഷം അദ്ധേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.ഒരു സ്റ്റാളിട്ട് അതിൽ നമ്മുടെ മദ്റസാ പാഠപുസ്തങ്ങൾ പ്രദർശിപ്പിക്കും അങ്ങനെയും ഉറുദു പണ്ഡിതൻമാർ നമ്മുടെ പുസ്തകങ്ങൾ പരിജയപെട്ടു. പിന്നീട് അവരുടെ ഗ്രാമങ്ങളിലെ മദ്റസകളിൽ നമ്മുടെ സിലബസുകൾ നടപ്പിൽ വരും. പിന്നെ സ്ഥിരമായി ഡൽഹി ഓഫീസിലേക്ക് പുസ്തകങ്ങൾക്ക് ഓർഡർ വരും. അങ്ങനെ ഇന്ത്യയിലെ മത വൈജ്ഞാനിക ദേശീയോദ്ഗ്രഥനം ഗല്ലികളിൽ നിന്ന് ഗ്രാമങ്ങളുടെ ഉള്ളറകളിലേക്കും ഖാൻഗാഹുകളിൽ നിന്ന് മക്തബുകളുടെ അകത്തളങ്ങളിലേക്കും വ്യാപിച്ചു.*
ഒരിക്കൽ മർഹറ ശരീഫിലെ ഉറൂസിനിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന പണ്ഡിതൻമാർ താമസിക്കുന്ന കെട്ടിടങ്ങളിലേക്ക് എന്നേയും ഹഖീം അസ്ഹരിയേയും അവരെ പരിചയപ്പെടാനും അഡ്രസ്സുകൾ ശേഖരിക്കാനും അദ്ധേഹം പറഞ്ഞയച്ചതോർക്കുന്നു. അസ്ഹരിയും ഞാനും അവിടേ പോയി ... അസ്ഹരി ഓരോരുത്തരെയായി പരിചയപ്പെട്ടു. അഡ്രസും ഫോൺ നമ്പറുകളും ഞാൻ എഴുതിയെടുത്തു.
ഇന്ന് അജ്മീറിൽ നഈമിമാരുടെ നേതൃത്വത്തിൽ നടക്കുന്ന മുഈനിയ്യ സ്ഥാപനത്തിന് സ്ഥലം ലഭിക്കാൻ ആളുകളെ ബന്ധപ്പെടുത്തി കൊടുത്തത് ശാന്തപുരം ആയിരുന്നു എന്ന് ഡയറക്ടർ മുജീബ് നഈമി പറഞ്ഞതോർക്കുന്നു.
*ഇതിനിടയിൽ അദ്ദേഹം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ദഅവാ കോഴ്സ് പൂർത്തിയാക്കി ആഫ്രിക്കയിലെ പല രാജ്യങ്ങളിലും വർഷങ്ങൾ പ്രബോധന പ്രവർത്തനങ്ങൾ നടത്തി*
*അസ്സഖാഫ അറബി മാസിക പുറത്തിറക്കാൻ മുൻപന്തിയിൽ നിന്നു. ഇതിന് دار الثقافة للنشر والصحافة എന്ന പേരിൽ ഡൽഹിയിൽ ഓഫീസും രജിസ്ട്രേഷനും ഉണ്ടാക്കി.
പിന്നീട് തഅലീമി ദുനിയാ എന്ന പേരിൽ ഉറുദുവിൽ മാസിക പുറത്തിറക്കി.
മർകസ് ഉൾപ്പെടെ കേരളത്തിലെ സ്ഥാപന - സംഘടനാ സമ്മേളനങ്ങളിലേക്ക് ഇന്ന് അതിഥികളെ കൊണ്ടുവരാൻ താരതമ്യേന എളുപ്പമാണ്. 30 വർഷങ്ങൾക്ക് മുമ്പ് അത് ഒരു സാഹസം തന്നെയാണ്.
മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ഇല്ലാത്ത കാലം. ബന്ധങ്ങളില്ലാത്ത കാലം. യാത്ര ചെയ്ത് അധ്വാനിച്ച് ബന്ധങ്ങൾ സൃഷ്ടിച്ച് അദ്ദേഹം വലിയ വലിയ പണ്ഡിതൻമാരെ കേരളത്തിൽ കൊണ്ടുവന്നു. അന്താരാഷ്ട്ര യാത്രകളും ബന്ധങ്ങളും ഇത്ര സജീവമല്ലാതിരുന്ന കാലത്ത് മർകസ് സനദ് ദാന സമ്മേളനത്തിൽ കൂടുതൽ അതിഥികളായി പങ്കെടുത്തിരുന്നത് ഉത്തരേന്ത്യയിലെ വലിയ പണ്ഡിതൻമാരായിരുന്നു.
സമ്മേളനം ഭംഗിയാക്കുക എന്നതിലുപരി കേരളത്തിലെ കൂടുതൽ ശാസ്ത്രീയമായ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ ഉത്തരേന്ത്യക്ക് പരിജയപ്പെടുത്തുക എന്നത് കൂടെ ലക്ഷ്യമായിരുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത് കാന്തപുരം ഉസ്താദ് എഴുതിയത് പോലെ ശാന്തപുരം ആയിരുന്നു. മർകസിലെ കാന്റീനുൾപ്പെടെ , സുന്നി സമ്മേളനങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടെ അദ്ദേഹം ഉത്തരേന്ത്യൻ പണ്ഡിതന്മാർക്ക് കാണിച്ച് കൊടുക്കുമായിരുന്നു. *മർഹറ ശരീഫിലെ ബറകാത്തി മഹത്തുക്കളിൽ പെട്ട അമീൻ മിയാൻ സാഹബ് അവിടുത്തെ ഉറുദു പ്രസിദ്ധീകരണത്തിൽ എഴുതി* *എല്ലാ സ്ഥലത്തും ചെന്നാൽ വെറ്റില മുറുക്കാനും കാൽ തടവി തരാനും ആളുകളുണ്ടാകും കേരളത്തിൽ ചെന്നപ്പോൾ മൗലാനാ ശാഹുൽ ഹമീദ് ഒന്ന് വിശ്രമിക്കാൻ പോലും സമയം തരാതെ എല്ലാ സ്ഥാപനങ്ങളും ഞങ്ങളെ കൊണ്ട് പോയി കാണിച്ചു*
ഇതിനിടയിൽ മർഹൂം അല്ലാമാ അർശദുൽ ഖാദിരി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിലെ വലിയ വലിയ പണ്ഡിതൻമാരെ ന്യൂഡൽഹി കേന്ദ്രീകരിച്ച് നമ്മുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ അക്കാലത്ത് വേണ്ടതൊക്കെ ചെയ്തു.
അങ്ങനെ ഡൽഹിയിലെ ജാമിഅ നിസാമുദ്ദീൻ കുറച്ച് വർഷങ്ങൾ മർകസ് ഏറ്റെടുത്ത് നടത്തി.
ഇന്ന് ന്യൂഡൽഹിയിലെ ദരിയാഗഞ്ചിലുള്ള നമ്മുടെ ആസ്ഥാനം ആദ്യഘട്ടത്തിൽ കണ്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങിയത് അദ്ദേഹമാണ്.
അതോടൊപ്പം നമ്മുടെ എല്ലാ സ്ഥാപനങ്ങൾക്കും വേണ്ട വിവിധ സഹായങ്ങൾ അദ്ദേഹം ചെയ്തു.
ഉസ്താദിനും അദ്ദേഹത്തിനുമൊപ്പം ഡൽഹിയിൽ ദഅവ, ഉദ്യോഗസ്ഥ ഭരണ മേഖലകളിൽ വിവിധ പ്രവർത്തനത്തിൽ കൂടെ യാത്ര ചെയ്ത ധാരാളം ഹൃദയ സ്പർശിയായ അനുഭവങ്ങൾ ഓർമയിലുണ്ട്. എല്ലാം കൂടെ ഇവിടെ എഴുതിയാൽ വളരേ ... നീണ്ട് പോകും.
വർഷം 2010 അലിഫ് രൂപീകരിച്ച വർഷം .
അലീഗഡിലെ എന്റെ പഠനം കഴിഞ്ഞെങ്കിലും സുഹൃത്തുക്കളായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, തറയിട്ടാൽ ഹസൻ സഖാഫി എന്നിവർക്ക് അലീഗഡിൽ PG കോഴ്സ് പരീക്ഷ എഴുതാൻ വിനീതന്റെ അക്കാലത്തെ യൂണിവേഴ്സിറ്റി ബന്ധങ്ങൾ ഉപയോഗപ്പെടുത്തി അവസരമൊരുക്കി കൊടുത്തിരുന്നു. അവർക്ക് വേണ്ട ഒത്താശകൾ ചെയ്ത് കൊടുക്കാൻ ആ ഡിസംബറിൽ ഞാനും അലീഗഢിൽ പോയി.
അലിഫ് രൂപീകരിച്ച ആ വർഷമാണ് ഐക്യരാഷ്ട്ര സഭ ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ആചരിക്കുന്നത് പ്രഖ്യാപിച്ചത്.
അലിഫിന്റെ ആദ്യ പരിപാടി ന്യൂഡൽഹിയിൽ വെച്ച് നടത്താം എന്ന ആശയം ഉയർന്ന് വന്നു.
അസ്സഖാഫയുടെ പബ്ലിഷർ കൂടിയായ ശാന്തപുരത്തെ വിളിച്ചു. കൂടെ തങ്ങളും തറയിട്ടാലും ഉണ്ടെന്ന് പറഞ്ഞു.
വേഗം ഡൽഹിയിലേക്ക് വരൂ ... നമുക്ക് ഇവിടെ വെച്ച് നടത്താം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തനിക്ക് തോന്നാത്ത ആശയമാണ് നിങ്ങൾ പറയുന്നത് വളരെയധികം സന്തോഷമുണ്ട്. നമുക്ക് ഉഷാറാക്കാം എന്നും പറഞ് അദ്ദേഹം പ്രോൽസാഹിപ്പിച്ചു.
ഡിസംബർ 17 ന് മുഹർറം ആശൂറാ നോമ്പ്. രാവിലെ ഞങ്ങൾ ഡൽഹിയിലേക്ക് പുറപ്പെട്ടു. ദരിയാഗഞ്ചിലെ ഓഫീസിലെത്തിയ ഞങ്ങളെ അന്ന് നോമ്പ് തുറക്കാൻ അദ്ധേഹം വീട്ടിലേക്ക് ക്ഷണിച്ചു. ബഖ്തിയാർ ഖഅക്കി ദ്ധഹ്‌ലവി (റ) നെ സിയാറത്ത് ചെയ്ത ശേഷം മഹ്റൊളിയിലെ ഒരു മദ്റസക്ക് മുകളിലുള്ള അദ്ദേഹത്തിന്റെ രണ്ട് മുറി വീട്ടിൽ ഞങ്ങൾ അന്ന് നോമ്പ് തുറക്കാനെത്തി. *നോമ്പ് തുറക്കാൻ അൽപം മുത്താറി പുഴുങ്ങിയതും പച്ച വെള്ളവും അര ഗ്ലാസ് ചായയും മാത്രം. നോമ്പ് തുറക്കാനുള്ള ഈത്തപ്പഴം വാങ്ങാനുള്ള വക പോലുമില്ലാത്ത ദാരിദ്ര്യം ആ വീട്ടിൽ തളം കെട്ടി നിൽകുന്നതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു*
സത്യം പറയാലോ ... ഞങ്ങൾക്ക് വിശപ്പടങ്ങിയില്ല. പക്ഷേ അത് പ്രകടമാക്കാതെ അദ്ദേഹത്തിന്റെ കുടുംബത്തിന് കഴിക്കാനുള്ളത് ബാക്കി വെച്ച് ഒരു നീരസവും പ്രകടമാക്കാതെ തങ്ങളുടെ ദുആക്ക് ശേഷം ഞങ്ങൾ ദരിയാഗഞ്ചിലേക്ക് തിരിച്ച് പോയി. തിരിച്ചുള്ള യാത്രയിൽ ആയിശ ബീവി (റ) യുടെ വീട്ടിലെ ഭക്ഷണമില്ലാത്ത ദിനങ്ങളിലെ സംഭവങ്ങൾ പറയുന്ന ഹദീസുകൾ പങ്ക് വെച്ച് ഞങ്ങൾ ആത്മഗതം കൊണ്ടു .
പിന്നീട് കൂടുതൽ അടുത്തപ്പോൾ ഈ സംഭവം ഞാൻ അദ്ധേഹവുമായി പങ്ക് വെച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അന്ന് നിങ്ങൾ കഴിച്ച മുത്താറി തന്നെ ഞാൻ കടം വാങ്ങി തയാറാക്കിയാതായിരുന്നു. ഇത് കേട്ട് ഹൃദയം പിടഞ്ഞ് പോയി.
പിറ്റേന്ന് അലിഫിന്റെ പ്രോഗ്രാം നടക്കണമെങ്കിൽ കാശ് വേണം. അത്യാവശ്യം യാത്രാ ചിലവിനുള്ള കാശല്ലാതെ ഞങ്ങളുടെ മൂന്ന് പേരുടെയും കൈയ്യിൽ ഇല്ല . അദ്ധേഹത്തോട് ചോദിക്കാൻ മനസ്റ്റ് അനുവദിക്കുന്നുമില്ല. രാവിലെ ഞങ്ങൾ മൂന്ന് പേരും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു തന്ന വ്യക്തിളെ കണ്ട് പിരിവ് നടത്തി. നേരിട്ട് പോയി ഫ്ലക്സ് അടുപ്പിച്ചു. പരിപാടിയുടെ കാര്യമെന്താകുമെന്ന് ആശങ്ക!
നിസാമുദ്ദീൻ ഔലിയയെ (റ) സിയാറത്ത് കഴിഞ്ഞിറങ്ങുമ്പോൾ ശാന്തപുരം വിളിച്ചു. നമുക്ക് മാലി എംബസി ഹാളിൽ വെന്യൂ അനുവദിച്ച് കിട്ടിയിട്ടുണ്ട്. കുറച്ച് ആളുകളെ ഞാൻ ക്ഷണിച്ചിട്ടുണ്ട്. നിങ്ങൾക്ക് പിരിവ് നടത്തിയിട്ട് കാശ് കിട്ടിയോ . ആ കിട്ടിയിട്ടുണ്ട്. എന്നാൽ ചായയും സ്നാക്സും ഞാൻ ഏൽപിക്കാം. നിങ്ങൾ 4 മണി ആകുമ്പോഴേക്ക് മാലി എംബസിയിൽ എത്തുക. അങ്ങനെ UN പ്രഖ്യാപിച്ച വർഷം തന്നെ വളരെ ഭംഗിയായി ആദ്യത്തെ അറബിക് ദിനാഘോഷം അലിഫിന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ നടന്നു.
പിന്നെ അലിഫ് വളർന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ അറബിക് അവാർഡ് നൽകുന്നത് അലിഫാണ്. ഉസ്താദുമാരുടെ പ്രാർത്ഥന കൊണ്ട് വിനീതന് അറബ് ലീഗ് മിഷന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കാൻ അവസരം വന്നതോടെ കാര്യങ്ങൾ കുറച്ച് കൂടെ എളുപ്പമായി.
ബഹു കാന്തപുരം ഉസ്താദിന് തന്നെ ഡോ: യമാനി - അലിഫ് അവാർഡ് ന്യൂഡൽഹിയിൽ വെച്ച് അറബ് അംബാസിഡർമാരുടെ നേതൃത്വത്തിൽ 2016 ൽ നൽകാൻ സാധിച്ചു.
ഇന്ന് അലിഫിനെ കുറിച്ചറിയാത്ത ഇന്ത്യയിലെ അറബ് എംബസികളോ അറബ് രാജ്യങ്ങളോ ഇല്ല.
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് മാറിയതോടെ അദ്ധേഹവുമായി കൂടുതൽ ഇടപെടാൻ കഴിഞ്ഞില്ല. വർഷം 2015-16 വിനീതൻ കോഴിക്കോട് എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂളിൽ മാനേജറായി പ്രവർത്തിച്ചിരുന്ന അഞ്ചാം വർഷം . അദ്ധേഹം കോഴിക്കോട് സമസ്ത സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ കാലം. ഇടക്കിടിടെ അദ്ധേഹം സ്കൂളിൽ വരും. പല കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ പലപ്പോഴായി അദ്ദേഹം പറയും നിങ്ങൾ ഇവിടെ ഇരിക്കേണ്ട ആളല്ല. യാത്ര ചെയ്യണം നിങ്ങൾക്ക് ഒരു പാട് മേഖലകൾ എത്തിപ്പിടിക്കാൻ സാധിക്കും. ഡോക്ടർമാർ സാധാരണയിലധികം വിശ്രമവും ഉറക്കവും നിർബന്ധമാക്കിയ എന്റെ ആരോഗ്യ കാര്യങ്ങൾ കൂടി അറിയാവുന്ന അദ്ധേഹം വീണ്ടും വീണ്ടും പറഞ്ഞു. നിങ്ങൾക്ക് ഇപ്പോഴേ യാത്രകൾ ചെയ്യാനും വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പ്രബോധന പ്രവർത്തനങ്ങൾ നടത്താനും സാധിക്കൂ...
40 വയസ്സ് കഴിഞ്ഞേ ഇരിക്കാവൂ...
ഞാൻ സമ്മതം മൂളിയില്ല. അന്ന് ഞാൻ അവിടെ ഒരു AC റൂമിലാണ് ഇരുന്നിരുന്നത്. *ഒരു ദിവസം സന്ദർശിച്ച് പോകാൻ നേരം ക്ഷുഭിതനായി പറഞ്ഞു നിങ്ങൾക്ക് ഈ റൂമിലെ തണുപ്പ് വേണോ അതോ ഖബറിലെ തണുപ്പ് വേണോ എന്ന് നിങ്ങൾ തീരുമാനിച്ചോളൂ ... ഞാൻ പോവുകയാണ് അസ്സലാമു അലൈക്കും* ആ വാക്കുകൾ എന്റെ മനസ്സിൽ കിടന്ന് കറങ്ങിക്കൊണ്ടിരുന്നു. ഒരു മാസത്തിന് ശേഷം ഞാൻ മർകസിൽ ലീവിന് അപേക്ഷിച്ചു. രണ്ട് മാസങ്ങൾക്ക് ശേഷം എനിക്ക് സ്കൂളിൽ നിന്ന് പോരാനുള്ള അവസരവുമുണ്ടായി.
അദ്ധേഹം കാന്തപുരം ഉസ്താദുമായി ചർച്ച ചെയ്തതനുസരിച്ച് ഉസ്താദ് എന്നെ Islamic Educational Board of India യുടെ General Manager ആയി ഡൽഹിയിൽ നിയോഗിച്ചു. പല കാരണങ്ങളാൽ കേരളത്തിലേക്ക് തന്നെ തിരിച്ച് വന്ന എന്നെ കാന്തപുരം ഉസ്താദും അദ്ധേഹവും കൂടെ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ മുശാവറയിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുമ്പോൾ കൂടെ കൂട്ടി. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മുംബൈ വഴി ഡൽഹിയിലേക്കുള്ള വിമാന യാത്രയിൽ ഒരേ സീറ്റിൽ മധ്യത്തിൽ എന്നെ ഇരുത്തി വലത്ത് തിന്നും കാന്തപുരം ഉസ്താദും ഇടത്ത് നിന്ന് ശാന്തപുരവും ഒരു പാട് ഉപദേശിച്ചു. രണ്ട് പേരുടെയും പഴയ കാല ഉത്തരേന്ത്യൻ യാത്രകളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും ഡൽഹിയിൽ എത്തും വരേ പറഞ്ഞു കൊണ്ടേയിരുന്നു. ക്ഷമയോടെ പ്രവർത്തിച്ചാൽ പുതിയ വലിയ വലിയ അവസരങ്ങൾ വന്ന് ചേരുമെന്നും പറഞ്ഞ് തന്നു .
ഈ സംഭവങ്ങളെല്ലാം എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. കാന്തപുരം ഉസ്താദ് പറഞ്ഞ് തന്ന വഴിയിൽ സഞ്ചരിച്ചു. എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളൊക്കെ ചെയ്തു. അക്കാലത്ത് IEBI ക്ക് വേണ്ടി ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു.
അറബി ഭാഷയിൽ ചെറിയ ഒരു വാസനയുള്ളത് കൊണ്ട് ഡൽഹിയിലെ അറബ് ദീവാനുകളുമായി ബന്ധപ്പെട്ടു. പിന്നീട് അവരുടെ സ്ഥിരം ക്ഷണിതാവായി മാറി. താമസിയാതെ അറബ് ലീഗ് മിഷന്റെ കോ ഓർഡിനേറ്ററായി വിനീതൻ തിരെഞ്ഞെടുക്കപ്പെട്ടു. വിഷയം അംബാസിഡർ എന്നെ അറിയിച്ചപ്പോൾ
കാന്തപുരം ഉസ്താദിനെ വിളിച്ച് വിവരം പറയാൻ ഞാൻ അംബാസിഡറോട് പറഞ്ഞു. അദ്ധേഹം ഉസ്താദിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഉസ്താദിന് വലിയ സന്തോഷമായി.
ഈ അവസരം എനിക്ക് കൈവന്നപ്പോൾ എന്നെ വീണ്ടും വീണ്ടും വിളിച്ച് അഭിനന്ദിക്കുകയും വേണ്ട ഒത്താശകളും പിന്തുണകളും ചെയ്തു തന്നത് ശൈഖുനാ കാന്തപുരം ഉസ്താദും ശാന്തപുരവുമാണ്.
ഇന്ന് അറബ് രാജ്യങ്ങളിലെ കൊട്ടാരങ്ങളിലും മന്ത്രാലയങ്ങളിലും കയറിയിറങ്ങുമ്പോൾ അവർ രണ്ട് പേരും മനസ്സിൽ വരും.
അന്നവർ രണ്ട് പേരും പറഞ്ഞതും നിർദേശിച്ചതും പ്രയാസവും കയ്പേറിയതുമായ കാര്യങ്ങളായിരുന്നെങ്കിലും ഇന്ന് അൽഹംദുലില്ലാ ... ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത അന്താരാഷ്ട്ര വ്യക്തി/ സംഘടനാ ബന്ധങ്ങളും സൗഹൃദങ്ങളും എനിക്ക് കൈവന്നു.
2017, 18, 19 വർഷങ്ങളിലായി 26 രാജ്യങ്ങൾ സന്ദർശിക്കാൻ വിനീതന് അവസരമുണ്ടായി. ഈ വിവരം ശാന്തപുരവുമായി പങ്ക് വെച്ചപ്പോൾ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു. 25 വർഷം ഡൽഹിയിൽ ഞാൻ നിന്നിട്ട് എനിക്ക് 16 രാജ്യങ്ങളേ സന്ദർശിക്കാൻ കഴിഞ്ഞിട്ടുള്ളൂ ... വളരെയേറെ സന്തോഷം ... നിങ്ങൾക്ക് ചുരുങ്ങിയ കാലയളവിൽ അതിലേറെ സാധിച്ചല്ലോ ! യാതൊരു അസൂയയും ഇല്ലാതെ അദ്ദേഹം ദുആ ചെയ്തു ഇനിയും ധാരാളം രാജ്യങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ .
പിന്നീടങ്ങോട്ട് പഴയതിനേക്കാൾ ബഹുമാനത്തോടും പല വിഷയങ്ങളിലും എന്നെ മുന്തിച്ചുമൊക്കെയായി അദ്ധേഹത്തിന്റെ സമീപനങ്ങൾ . ഫോൺ വിളിക്കുമ്പോൾ തിരക്കിലാണോ പിന്നെ വിളിക്കണോ എന്നൊക്കെയായി ... എന്നെക്കാൾ എത്രയോ മുതിർന്ന അദ്ധേഹത്തിന്റെ ഈ വിനയത്തിന്റെ രീതികൾ എന്റെ അഹങ്കാരം കുറയാൻ കാരണമായി എന്നതാണ് വസ്തുത.
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ഞാൻ അദ്ധേഹത്തിൽ കണ്ടത് തനിക്കുണ്ടായ നേട്ടങ്ങൾ മാത്രമല്ല അദ്ധേഹം പങ്ക് വെക്കാറുള്ളത് എന്നാണ്. തനിക്കു പറ്റിയ അബദ്ധങ്ങൾ പറഞ്ഞ് തരികയും അതിന്റെ കാരണങ്ങൾ പറഞ്ഞ് നിങ്ങൾക്ക് അങ്ങനെ പറ്റാതെ ശ്രദ്ധിക്കണമെന്ന് കൂടെ പറയുമായിരുന്നു. ഇതൊന്നും എന്തെങ്കിലും പ്രതിഫലമോ കാര്യലാഭമോ പ്രതീക്ഷച്ചല്ല എന്നതാണ് ശ്രദ്ധേയം.
മരണം അദ്ധേഹം മുൻകൂട്ടി കണ്ടു കൊണ്ട് ഒരുങ്ങി എന്ന് തന്നെ വേണം പറയാൻ. രോഗങ്ങളും ക്ഷീണവും അദ്ധേഹത്തിന്റെ പ്രവർത്തനോൽസുകതയെ തളർത്തിയില്ലെങ്കിലും തന്റെ ശേഷവും IEBI പ്രവർത്തനങ്ങൾ കാര്യക്ഷമായി നടക്കാൻ വേണ്ടി ഫീൽഡിലുള്ള പലരെയും നിരന്തരം അദ്ധേഹം പിന്തുടർന്നു.
2019 ൽ അദ്ദേഹം തന്നെ മുൻകൈ എടുത്ത് നമ്മുടെ ഉസ്താദുമാരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ വെച്ച് ശൗഖത്ത് നഈമി കാശ്മീർ, ഹസൈനാർ നദ് വി ആന്തമാൻ, പത്തപ്പിരിയം റഷീദ് സഖാഫി,ഫാറൂഖ് നഈമി കൊല്ലം, വിനീതൻ , സുഹൈർ നൂറാനി ബംഗാൾ , ഹുസൈൻ നിസാമി ശിമോഗ, ഉവൈസ് മൻസരി ഹുബ്ലി , മുജീബ് നഈമി അജ്മീർ, ശുകൂർ സഅദി രാജാപൂർ എന്നിവരെ ഒരുമിച്ച് കൂട്ടി പത്തംഗ IEBI National Directorate രൂപീകരിക്കപ്പെട്ടു.
പിന്നെ Directorate നെ കാര്യങ്ങൾ ഏൽപിച്ചു. കഴിയാവുന്നതിലപ്പുറം അദ്ദേഹവും പ്രവർത്തിച്ചു.
*2020 ലെ ലോക്ഡൗണാനന്തര കോവിഡ് കാലത്ത് അദ്ദേഹം കൂടുതൽ കർമ നിരതനായി. 25 വർഷങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ നമ്മുടെ ഉറുദു മദ്റസാ പാഠപുസ്തകങ്ങൾ പുതുക്കിയും പരിഷ്കരിച്ചും തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കോവിഡ് കാലത്ത് കാന്തപുരം ഉസ്താദ് നാട്ടിൽ തന്നെ ആയപ്പോൾ മർകസിൽ ക്യാമ്പ് ചെയ്ത് അദ്ധേഹം തന്നെ മർകസിലേക്ക് റിക്രൂട്ട് ചെയ്ത യു.പി യിലെ മുഫ്തി ഇബ്റാഹീം സാഹിബിനെയും കൂട്ടി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ കാന്തപുരം ഉസ്താദിന് വായിച്ച് കേൾപ്പിച്ചു. ഉസ്താദിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി.*
പഴയ കാലത്ത് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ സ്ഥരം കോളമിസ്റ്റ് ആയിരുന്നു അദ്ദേഹം. ഹദാഇഖേ ബഖ്ശിശ് ഉർദു ക്യാവ്യ മജ്ഞരി എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം നടത്തി , സി.എം വലിയുള്ളാഹിയുടെ ജീവചരിത്രം ഉറുദുവിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു , ഉത്തരേന്ത്യയിലൂടെ എന്ന അദ്ദേഹത്തിന്റെ മലയാളത്തിലുള്ള പുസ്തകം ഒട്ടേറെ പ്രബോധകരെ സൃഷ്ടിക്കാൻ കാരണമായി.
മുൻ കാലത്ത് വയനാട് ജില്ലാ SSF ന്റെ പ്രസിഡന്റായും SSF ന്റെ ആദ്യ കാല ദേശീയ രൂപമായ MSO യുടെ പ്രസിഡന്റ് ആയും അദ്ധേഹം പ്രവർത്തിച്ചു.
4 വർഷങ്ങൾക്ക് ശേഷം 2020 ലെ കോവിഡ് കാലത്താണ് അദ്ധേഹവുമായി കൂടുതൽ നേരിട്ടും, ഫോണിലൂടെയും പിന്നീട് ബന്ധപ്പെടാൻ അവസരമുണ്ടായത്.
വിനീതന് അറബ് മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ അവസരം വന്ന ശേഷം ലഭിച്ച ട്രൈനിംഗുകൾ മൊത്തം ജീവിതത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് എന്നെ ആകെ മാറ്റി മറിച്ചു. യാത്ര ചെയ്യുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് , ടയറുകൾ, ഡ്രൈവർ, കാലാവസ്ഥ, താമസ സ്ഥലത്തെ സുരക്ഷകൾ , സഹയാത്രികർ തുടങ്ങി ഓരോന്നും ഓട്ടോമാറ്റിക്കലി സ്വയം ഞാൻ എന്നെത്തന്നെ ഓർമപ്പടുത്തുകയും ശ്രദ്ധാലുവാക്കുകയും ചെയ്തു കൊണ്ടിരിക്കും. കോവിഡ് കാലത്ത് പേടി കൂടി ...
നാട്ടിലെ യാത്രകൾ ഞാൻ ആക്റ്റീവ സ്കൂട്ടറിലേക്ക് മാറ്റി.
അങ്ങനെ 2020 നവംബറിൽ അലിഫിന്റെ ഓഫ് ലൈൻ ക്യാബിനറ്റ് മീറ്റിംഗ് വിളിച്ചു. അന്ന് പ്രിയപ്പെട്ട ശാഹ് സാബ് വിളിച്ചു. നിങ്ങളെങ്ങനെയാണ് മീറ്റിംഗിന് പോകുന്നത് ?. ഞാൻ ആക്റ്റീവയിൽ വരും ! അദ്ധേഹം പറഞ്ഞു പറ്റില്ല ഞാൻ കാറുമായി നിങ്ങളെ കൂട്ടാൻ വീട്ടിലേക്ക് വരാം... ഞാൻ പറഞ്ഞു. കാറ് ആരുടെതെങ്കിലും കിട്ടാഞ്ഞിട്ടല്ല. എനിക്ക് പേടിയാണ്. കോവിഡ് സുരക്ഷാ കാരണങ്ങളാലാണ് ഞാൻ സ്കൂട്ടറിൽ വരുന്നത്. അദ്ധേഹം പറഞ്ഞു പ്രിയപ്പെട്ട അമീനേ... സ്കൂട്ടറിൽ നിങ്ങളുടെ നാട്ടിലൂടെയും മാർക്കറ്റിലൂടെയും ഒക്കെ നിങ്ങൾ പൊയ്ക്കോളൂ... മീറ്റിംഗിന് നിങ്ങൾ അതിൽ വരരുത്. അവനവന്റെ സ്ഥാനവും അഭിമാനവും മനസ്സിലാക്കാണം.
സുരക്ഷയൊക്കെ അല്ലാഹുവിൽ തവക്കുലാക്കൂ ... എന്റെ വണ്ടിയിൽ കോവിഡ് കാലത്ത് ആരും കയറിയിട്ടില്ല വേഗം തയാറായി നിൽക്കൂ ഞാൻ വീട്ടിൽ വരാം... അന്ന് അദ്ദേഹം എന്നെ വന്ന് കൂട്ടി. യാത്രയിൽ പതിവിന് വിപരീതമായി ശാഹു പല കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ പറഞ്ഞു. തീരേ വയ്യ സുഹൃത്തേ ... ഞാൻ ഇനി കൂടുതൽ കാലം ജീവിക്കുമെന്ന് തോന്നുന്നില്ല. മരണപത്രം വരെ ഞാൻ എഴുതി തുടങ്ങിയിട്ടുണ്ട്.! 2020 ഡിസംബർ , 2021 ജനുവരി , ഫെബ്രുവരി മാസങ്ങളിലെ അലിഫിന്റെ മീറ്റിംഗിനും പ്രിയപ്പെട്ട ശാഹു എന്നെ വീട്ടിൽ വന്ന് കൂട്ടുകയും മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിൽ ഇറക്കിത്തരുകയും ചെയ്തു. അതിൽ ഒരു ദിവസം വെർച്ച്വൽ കോൺഫ്രൻസിലായിരുന്ന എന്നെ ഒരു മണിക്കൂറിലധികം യാതൊരു മുശിപ്പും പ്രകടിപ്പിക്കാതെ ശാഹു കാത്ത് നിന്നു.
കഴിഞ്ഞ ഡിസംബർ 17 ന് നടന്ന അലിഫ് അന്താരാഷ്ട്ര അറബിക് കോൺഫ്രൻസിന്റെ പ്രോഗാം തയാക്കുമ്പോൾ കള്ളികളൊന്നും പറയാതെ ഞാൻ പറഞ്ഞു സ്വാഗതം ശാന്തപുരം പറയട്ടെ ... പ്രസിഡന്റ് തുറാബ് തങ്ങൾ പറഞ്ഞു ജനറൽ സികട്ടറി പറയണ്ടേ സ്വാഗതം.! നമുക്ക് പിന്നെയും പറയാമല്ലോ എന്നും പറഞ്ഞ് സ്വാഗതത്തിന് ഞാൻ ശാഹുവിന്റെ പേരെഴുതി. എന്നാൽ അങ്ങനെയാവട്ടെ എന്ന് തങ്ങളും പറഞ്ഞു. അങ്ങനെ അദ്ധേഹം നേരത്തേ തയാറാക്കി 4 ഭാഷകളിൽ പ്രൗഢഗംഭീരമായ സ്വാഗതപ്രസംഗം നടത്തി. ഇത് ഇന്നും Youtube ൽ ഉണ്ട് . ഇതിൽ ഞങ്ങൾക്ക് നിറത്ത ചാരിതാർത്ഥ്യമുണ്ട്. മരണപ്പെട്ട് ഏഴാം ദിവസം ശാന്തപുരത്ത് നടന്ന അനുസ്മരണ പരിപാടി കഴിഞ്ഞ് തിരിച്ച് പോരുമ്പോൾ തങ്ങളും ഞാനും വേദനയോടെയും നൊമ്പരത്തോടെയും അത് പങ്ക് വെച്ചു.
2018 ൽ ജോർദാൻ യാത്ര കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഞാൻ കോഴിക്കോട് പന്തീരാങ്കാവിൽ ഇറങ്ങിക്കോളാം ഉസ്താദ് വേഗം പൊയ്ക്കോളൂ എന്ന് പറഞ്ഞിട്ട് കേൾക്കാതെ ഡ്രൈവറോട് കാർ തിരിച്ച് വിടാനും അമീനെ വീട്ടിൽ ഇറക്കി കൊടുത്തിട്ട് പോകാം എന്ന് പറഞ്ഞ് എന്നെ വീട്ടിലിറക്കി ഞാനിറങ്ങുമ്പോൾ ആ .. കുട്ടികൾക്ക് മിഠായി വാങ്ങാൻ നമുക്ക് യാത്രയിൽ സമയം കിട്ടിയില്ലല്ലോ എന്നും പറഞ്ഞ് കൈയിൽ ഇന്ത്യൻ RS ഇല്ലാത്തത് കൊണ്ട് കീശയിൽ നിന്ന് 1000 UAE ദിർഹം എടുത്ത് കൈയിൽ തന്ന് ഇത് മാറിയിട്ട് നീ മിഠായി വാങ്ങിച്ച് കുട്ടികൾക്കും ഭാര്യക്കും കൊടുക്ക് എന്ന് പറഞ്ഞ് എന്നെ വീടിന്റെ പടിവാതിലിൽ ഇറക്കി തന്ന പ്രിയപ്പെട്ട കാന്തപുരം ഉസ്താദിന് ശേഷം ഇത്രയും എന്നോട് കരുതലും സ്നേഹവും കാണിച്ച ഒരു സുഹൃത്ത് പ്രിയ ശാഹു ആയിരുന്നു.
കോവിഡ് കാലത്ത് ഒരു ദിവസം എന്നെ കൂട്ടാൻ വീട്ടിൽ വന്ന അദ്ദേഹം ഉച്ച ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞു. ഞാൻ വേഗം ഭക്ഷണം എടുത്തു വെച്ചു. പക്ഷേ ശാഹു പറഞ്ഞു ഇതൊന്നും എനിക്ക് കഴിക്കാൻ പറ്റൂല ... ഒരു തക്കാളി എട്ക്കി. അൽപം ചോറ് ഒരു തക്കാളി പിഴിഞ്ഞ് അദ്ധേഹം കഴിച്ചു. അന്ന് എന്റെ മേശപ്പുറത്ത് റഫറൻസ് ഗ്രന്ഥങ്ങളും മറ്റും കണ്ടപ്പോൾ അദ്ധേഹം ചോദിച്ചു. എന്താ ഇതൊക്കെ ...? കോവിസ് കാലത്ത് ഗ്രന്ഥരചന തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം നിറഞ്ഞ് സന്തോഷിച്ചു. വളരെയേറെ പ്രോൽസാഹിപ്പിച്ചു. ധാരാളം പുസ്തകങ്ങൾ നിങ്ങൾക്ക് എഴുതാൻ സാധിക്കുമെന്നും നിങ്ങളുടെ യാത്രകളും അനുഭവങ്ങളും എഴുതിയാൽ തന്നെ കുറേ പുസ്തകളാകുമെന്നും പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 3 ന് നടന്ന അലിഫിന്റെ ക്യാബിനറ്റ് മീറ്റിംഗിൽ ജനറൽ സിക്രട്ടറി എന്ന നിലയിൽ എല്ലാവരോടും പറയേണ്ടത് പോലെ ശാന്തപുരത്തോടും സംഘടനയുടെ അഭ്യന്തര സജ്ജീകരണവുമായി ബന്ധപ്പെട്ട് അൽപ കാര്യങ്ങൾ കുറച്ച് ഗൗരവത്തോടെ ഞാൻ പറഞ്ഞു. ഈ മീറ്റിംഗിൽ വെച്ച് ശാഹു വളരേ വിനയാന്വിതനായി പറഞ്ഞു പഴയ കാലത്ത് അസ്സഖാഫ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും ബാധ്യതകൾ പറഞ്ഞു ആരെങ്കിലും സമീപിച്ചാൽ നിങ്ങളെല്ലാവരും കൂടെ കഴിയുമെങ്കിൽ അത് വീട്ടണം . ഇത് പറയുമ്പോൾ ഉത്തരവാദിത്വ ബോധവും ഒരു വിടവാങ്ങലിന്റെ സങ്കടവും അദ്ധേഹത്തിന്റെ മുഖത്ത് ഞങ്ങൾ കണ്ടു. മീറ്റിംങ്ങ് കഴിഞ്ഞ് ഞാൻ സുഹൃത്തുക്കളായ ഡോ:അബൂബക്കർ നിസാമി, മാലിക് അസ്ഹരി എന്നിവർ വന്ന കാറിൽ കയറി പോന്നു.
അപ്പോഴേക്കും ശാഹു വിളിച്ചു പോണ്ടേ ... നിങ്ങളെവിടെ ? ഞാൻ പോന്ന വിവരം പറഞ്ഞു.
അത് ശരി. ഞാനല്ലേ നിങ്ങളെ വീട്ടിൽ വന്ന് എടുത്തത് വീട്ടിൽ ഇറക്കിത്തരേണ്ട ബാധ്യതയും എനിക്കാണ്. ഇനി ഒന്നിച്ച് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിലോ.! കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ട്.വഴിയിൽ ഇറങ്ങാൻ പറഞ്ഞു. ഞാൻ വഴിയിൽ ഇറങ്ങി.
പിന്നാലെ വന്ന ശാഹുവിന്റെ കാറിൽ കയറി. വീട്ടിലെത്തുന്നത് വരേ അദ്ധേഹം സംസാരിച്ചു. ജനറൽ സിക്രട്ടറി എന്ന നിലയിൽ നിങ്ങൾ മീറ്റിംഗിൽ എന്നോട് പറഞ്ഞ കാര്യങ്ങളിൽ എനിക്ക് എന്തെങ്കിലും വെറുപ്പ് ഉണ്ടോ എന്ന് സംശയിക്കണ്ട . എനിക്ക് വളരേ സന്തോഷമേ ഉള്ളൂ .. ഓരോരുത്തരും നിർവഹിക്കേണ്ട കാര്യങ്ങൾ ചെയ്യിപ്പിക്കുകയും വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ഒരു വേള വേണ്ടി വന്നാൽ ഇങ്ങനെ ചെറിയ ഗൗരവത്തിലൊക്കെ സംസാരിക്കുകയും ചെയ്യണം. എന്നാലേ സംഘടന ചലിക്കൂ ... നിങ്ങളെ തന്നെ വീണ്ടും സിക്രട്ടറി ആക്കിയത് അതിനാണ്.
അന്ന് വീടിന്റെ മുന്നിൽ കാറ് നിർത്തി അര മണിക്കൂർ വീണ്ടും സംസാരിച്ചു. ചികൽസയും മറ്റു കാര്യങ്ങളും എല്ലാം പറഞ്ഞു പിരിയുമ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്ന 10000 Rs ചികിൽസാ ചിലവിലേക്ക് എടുത്തോളൂ എന്ന് പറഞ് ഞാൻ അദ്ധേഹത്തിന് കൊടുക്കാൻ ശ്രമിച്ചു. പക്ഷേ അദ്ധേഹം മടക്കി. നിങ്ങൾക്ക് ആരെങ്കിലുമൊക്കെ ഹദ് യ തരുന്ന കാശല്ലേ ഇപ്പോൾ നിങ്ങളുടെ കൈയിൽ ഉണ്ടാവുകയുള്ളൂ അത് നിങ്ങളുടെ കുടുംബത്തിന് തന്നെ ചിലവഴിക്കുക. നിങ്ങൾക്ക് വീടൊക്കെ അതും ഉണ്ടാക്കണ്ടെ... എനിക്ക് എവിടുന്നെങ്കിലും ചികിൽസക്ക് കാശ് കിട്ടുമെന്നും തവക്കൽതു അലള്ളാ എന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ എനിക്ക് അത്യാവശ്യത്തിനുള്ള കാശ് AP ഉസ്താദ് തന്നിട്ടുണ്ട് എന്ന് പറഞ്ഞു.
കൈ പിടിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പൊരുത്തപ്പെടണം, ദുആ ചെയ്യണം എന്ന് പറഞ്ഞു. ഞാൻ തിരിച്ചും അത് പോലെ പറഞ്ഞു. അങ്ങനെ അദ്ധേഹം യാത്രയായി . ഇതാണ് അദ്ദേഹത്തോട് കൂടെയുള്ള അവസാനത്തെ യാത്ര ! പിന്നെ മയ്യിത്ത് വഹിച്ച് കൊണ്ടുള്ള യാത്രയും.
വിനീതന്റെ നേതൃത്വത്തിലുള്ള മദദ് ഫൗണ്ടേഷന് ബറകതിനായി ആദ്യ സംഭാവന കാന്തപുരം ഉസ്താദ് തന്നതറിഞ്ഞ അദ്ദേഹം സന്തോഷത്തിനും പ്രോൽസാഹനത്തിനുംസ്വന്തം തരാൻ കാശില്ലാഞ്ഞിട്ട് മൊറ്റൊരാളിൽ നിന്ന് സംഭാവന വാങ്ങിത്തന്നു. സഹായ പ്രവർത്തനങ്ങളിൽ ഉത്തരേന്ത്യൻ ഭാഗങ്ങളെ ഉൾപ്പെടുത്തണമെന്ന് നിർദ്ധേശിച്ചു.
2021 ഫെബുവരി 13 മുതൽ എട്ട് ദിവസം IEBI ഡയറക്ടറേറ്റിന്റെ സഹായത്തോടെ അദ്ധേഹം തന്നെ മുൻകൈ എടുത്ത് കാസർകോഡ് ജാമിഅ സഅദിയ്യയിൽ സംഘടിപ്പിച്ച ഉർദു പാഠപുസ്തക ശിൽപശാലയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള പണ്ഡിതൻമാരെ അദ്ദേഹം എത്തിച്ചു. ഡയറക്ടറേറ്റ് അംഗങ്ങളും അവരും ചേർന്നിരുന്ന് ഏകദേശ പാഠപുസ്തങ്ങളും പൂർണമായി വായിച്ച് ചർച്ച ചെയ്ത് വേണ്ട മാറ്റങ്ങൾ വരുത്തി. ശിൽപശാലക്കിടയിൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യ പ്രശ്നങ്ങളുണ്ടായി അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റായി. അങ്ങനെ 25 വർഷങ്ങൾക്ക് മുമ്പ് ഡൽഹിയിൽ വെച്ച് നടന്ന പാഠപുസ്തക ശിൽപശാലക്ക് ശേഷം അടുത്ത 25 വർഷത്തേക്ക് വേണ്ട പാഠപുസ്തകങ്ങൾ കൂടി ഏകദേശം തയ്യാറാക്കി വെച്ച് അദ്ധേഹത്തിന് യാത്രയാവാനായി. അതും ഒരു നിയോഗമെന്നോണം ഈ മേഖലകളിൽ കൂടെ പ്രവർത്തിച്ച കാന്തപുരം ഉസ്താദിന് ഏറെക്കുറെ വായിച്ച് കേൾപ്പിച്ചു നൂറുൽ ഉലമ എം എ ഉസ്താദിന്റെ ചാരത്ത് ശിൽപശാല നടത്തിക്കൊണ്ടായി എന്നതും ശ്രദ്ധേയം. എം എ ഉസ്താദിന്റെ ചാരത്ത് ജാമിഅ സഅദിയ്യയിൽ വെച്ച് നടത്താം എന്ന് നിർദേശിച്ചതും അദ്ധേഹം തന്നെയായിരുന്നു.
ഇതിനിടയിൽ 2015 ൽ ഒരു മിനി ശിൽപശാല ചില പുസ്തകങ്ങൾക്ക് വേണ്ടി നാല് ദിവസം ബാംഗ്ലൂരിൽ സംഘടിപ്പിച്ചിരിന്നു. വിനീതന് അതിലും പങ്കെടുക്കാൻ അവസരം കിട്ടിയിരുന്നു.
ഒരിക്കൽ തമാശയിൽ ഞാൻ അദ്ധേഹത്തോട് ചോദിച്ചു. ഈ ഉറുദു പുസ്തകങ്ങൾക്കൊക്കൊ നിങ്ങൾക്ക് റോയൽറ്റി വാങ്ങിക്കൂടെ ..?
ചിരിച്ച് കൊണ്ട് ശാഹു പറഞ്ഞു. ഇൻശാ അല്ലാഹ് ഞാൻ മരിച്ച് ഖബറിൽ കിടക്കുമ്പോൾ എനിക്ക് ഇതിന്റെയൊക്കെ റോയൽറ്റി കിട്ടണം. നിങ്ങൾ ദുആരക്കി.
ഡിസ്ചാർജ്ജ് ആയി വിശ്രമിക്കുകയായിരുന്ന അദ്ദേഹം 2021 ഫെബ്രുവരി 23 ന് കോഴിക്കോട്ട് നടന്ന അലിഫിന്റെ പുതിയ കമ്മിറ്റിയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗ് വിവരം വാട്സാപ്പിലൂടെ അദ്ദേഹം അറിഞ്ഞു. സുഖമില്ലല്ലോ നിങ്ങൾ വരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷേ മൂന്ന് ഫ്ലോർ കോണിപ്പടികൾ കയറി കിതച്ച് കിതച്ച് അദ്ദേഹം മീറ്റിംഗ് പകുതിയായപ്പോൾ അങ്ങനെ കയറി വരുന്നു. ആ രംഗം മനസ്സിൽ നിന്ന് മായുന്നില്ല. കിതപ്പും ക്ഷീണവും വല്ലാതെ കണ്ടപ്പോൾ അഞ്ച് മിനിട്ട് കഴിഞപ്പോൾ ഞങ്ങളെല്ലാവരും കൂടി അദ്ധേഹത്തോട് തിരിച്ച് പൊയ്ക്കോളൂ എന്ന് പറഞ്ഞു. ചില കാര്യങ്ങൾ എല്ലാവരോടുമായി പറഞ്ഞ് അദ്ധേഹം ദുആ വസിയ്യത്ത് ചെയ്ത് യാത്രയായി . അതാണ് അവസാനത്തെ കാഴ്ച .
പിന്നെ മരിക്കുന്നതിന്റെ 10 ദിവസം മുമ്പ് നടന്ന IEBI യുടെ ഓൺലൈൻ മീറ്റിംഗിലും കണ്ടു.
ജനുവരി 27 ന് നടന്ന അലിഫ് ജനറൽ ബോഡിക്ക് ആദ്യമെത്തിയതും അദ്ദേഹമായിരുന്നു. മരിക്കുമ്പോൾ അദ്ദേഹം അലിഫിന്റെ വൈസ് : പ്രസിഡന്റ് സ്ഥാനം വഹിച്ച് വരികയായിരുന്നു
രണ്ട് ശരികൾ കൂടി എഴുതി നിർത്തട്ടെ !
*ഒന്ന്. ശാന്തപുരം തന്റെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും കാന്തപുരം ഉസ്താദ് , എം.എ ഉസ്താദ് ഉൾപ്പെടെയുള്ള പണ്ഡിതൻമാരോട് പങ്ക് വച്ച് അവരുടെ കൂടെ നിർദേശങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചത് കൊണ്ടാണ് നമ്മുടെ ദേശീയ വിദ്യാഭ്യാസ, ദഅവ രംഗത്ത് നമുക്ക് വിപ്ലവം സൃഷ്ടിക്കാനായത് എന്ന് പറയലാണ് ശരി*
*രണ്ട് : ഇന്ത്യയിലെ ഏറെക്കുറെ ഗ്രാമങ്ങളിൽ അദ്ദേഹം എത്തി എന്ന് പറയലാണ് ശരി. കാരണം ഇന്ത്യ അത്രയും വിശാലമാണെല്ലോ*
പിന്നെ ദാഈ സുഹൃത്തുക്കളോട് ഒരു വാക്ക്:
ഈ എഴുത്തോ മരണാനന്തരം വന്ന പല കുറിപ്പുകളോ വായിച്ച് നേരെ പെട്ടിയുമെടുത്ത് ഉത്തരേന്ത്യയിലേക്ക് വണ്ടി കയറണ്ട . ഇന്ന് നമുക്ക് അദ്ദേഹം തന്നെ തുറന്ന് തന്ന ദേശീയ വിദ്യാഭ്യാസ ബോർഡിന്റെയും മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വ്യവസ്ഥാപിത സംവിധാനങ്ങളുണ്ട്. അതുമായി ചേർന്ന് നിൽക്കുക. നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക. അദ്ധേഹം യാത്ര ചെയ്ത കാലഘട്ടത്തേക്കാൾ നമ്മുടെ രാജ്യം രാഷ്ട്രീയമായും സാമൂഹികമായും ഏറെ മാറിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഇന്ന് ഉത്തരേന്ത്യൻ പ്രബോധന രംഗത്ത് നാം കാണുന്ന കേരളീയ പണ്ഡിതൻമാരിൽ ഏറെ പേരും അദ്ദേഹം വഴി നടത്തിയവരോ അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരോ ആണ്. ഇവരോടൊക്കെ ചേർന്ന് നിന്ന് പ്രവർത്തിക്കുക.
റമളാനുകൾക്ക് പിറകെ കേരളത്തിന് പുറത്തേക്ക് പ്രബോധകർക്ക് വഴികാട്ടാൻ വേണ്ടി അദ്ദേഹം മുൻകൈയെടുത്ത് ദാഈ സംഗമങ്ങൾ പലപ്പോഴും സംഘടിപ്പിച്ചു.
ഇന്നത്തെ പോലെ പ്രവർത്തനങ്ങൾ ഫോട്ടോ എടുത്തു വെക്കാനുള്ള സൗകര്യങ്ങളൊന്നും അദ്ദേഹത്തിന് കൂടുതൽ കിട്ടിയിട്ടില്ല. അത് ആഗ്രഹിച്ചിട്ടുമില്ല. കുറേ ഫോട്ടോകൾ ഞാൻ പരതി ... കിട്ടിയില്ല. അതിനാൽ കൂടിയാണ് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത കുറച്ച് ഫോട്ടോസ് ഈ FB പോസ്റ്റിൽ അറ്റാച്ച് ചെയ്തത്.
ദിക്റുകളും ഔറാദുകളും മുടങ്ങാതെ നിർവഹിച്ചിരുന്ന അദ്ദേഹം റമളാനിൽ സ്ഥിരമായി ഇഅതികാഫ് നിർവഹിക്കുമായിരുന്നു.
ഏതായാലും ഇസ്ലാമിന്റെ കേരളത്തിലേക്കുള്ള ആഗമന ചരിത്രം വായിക്കുമ്പോൾ മാല്ക് ദീനാറും സംഘവും അന്ന് ഇവിടെ വന്ന് സൻമാർഗ ദീപശിഖ പകർന്നു കൊടുങ്ങല്ലൂരിൽ ആദ്യ പള്ളി നിർമിച്ചു എന്ന് നാം കാണുമ്പോലെ 20, 21 നൂറ്റാണ്ടുകളുടെ ഇന്ത്യയിലെ പ്രബോധന ചരിതം എഴുതുമ്പോൾ ശാഹുൽ ഹമീദ് ബാഖവി ശാന്തപുരവും നമ്മുടെ പണ്ഡിതരും കേരളത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മത വിദ്യാഭ്യാസത്തിന്റെ ആധുനിക രൂപം പറിച്ചു നട്ടു എന്നും അലീഗഡിലെ സഹ്റാ ബാഗിൽ അദ്ധേഹം ആദ്യ കേരള മോഡൽ മദ്റസ നിർമിച്ചു എന്നും ചരിത്രം രേഖപ്പെടുത്തും.
*പായക്കപ്പലിൽ കയറി ഉപ്പു വെള്ളവും കാരക്കയും കഴിച്ച് പലപ്പോഴും പട്ടിണി കിടന്നും അവർ കേരളത്തിലെത്തി എന്നതിന് പകരം ജനറൽ കംപാർട്ട്മെന്റിൽ കയറി പച്ചവെള്ളവും ഉണക്ക റൊട്ടിയും കഴിച്ച് പലപ്പോഴും പട്ടിണി കിടന്നും അദ്ധേഹം ഉത്തരേന്ത്യയിലെത്തി എന്ന് ഒരു ചെറിയ വ്യത്യാസമുണ്ടാകുമെന്ന് മാത്രം*
അൽപം ദീർഘിച്ചിട്ടുണ്ടെന്ന് അറിയാം ... സുഹൃത്തുക്കളോട് ചർച്ച ചെയ്തിരുന്നു. അവർ പറഞ്ഞു. നീണ്ടു പോയിട്ടില്ല. ശാഹുവിന്റെതായത് കൊണ്ട് എല്ലാവരും വായിച്ചോളും ... പരമാവധി എല്ലാ കാര്യങ്ങളും നിങ്ങൾ എഴുതൂ .... അദ്ധേഹത്തിന്റെ പ്രവർത്തനം ഇന്ത്യയോളം വലിപ്പമുള്ളതല്ലേ ... ഇത് ശാഹുവിന്റെ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കുറിപ്പാണെന്ന് .
പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അദ്ദേഹം അഡ്മിറ്റായി.
തുടക്കത്തിൽ എന്ന പോലെ കാന്തപുരം ഉസ്താദ് ചികിൽസക്ക് കഴിയാവുന്ന സഹായങ്ങൾ ചെയ്ത് കൊടുത്തു.
മരിക്കുന്നതിന്റെ തലേ ദിവസം കാന്തപുരം ഉസ്താദ് അദ്ധേഹത്തെ വിളിച്ചു. ഡിസ്ചാർജ്ജ് ചെയ്ത് കോഴിക്കോട് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു.
അന്ന് എന്നെ വിളിച്ചപ്പോൾ ഇതെല്ലാം എന്നോട് പറഞ്ഞു.
ഉടൻ തന്നെ ഡിസ്ചാർജ്ജ് വാങ്ങി കോഴിക്കോട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി . വരുന്ന വഴിൽ ഉമ്മയെ സിയാറത്ത് ചെയ്തു തൊട്ടടുത്ത് സ്ഥലം കാണിച്ച് കൊടുത്ത് മകൻ നുഅമാൻ അസ്ഹരിയോട് പറഞ്ഞു ഇവിടെയാണ് എനിക്ക് ഖബർ കുഴിക്കേണ്ടത്. ബഹു: മടവൂർ സി.എം. വലിയുല്ലാഹിയുമായി(റ) അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന അദ്ധേഹം ഖബർ ഉമ്മയുടെ ചാരത്ത് തന്നെ തിരെഞ്ഞെടുത്തതും അവരുടെ നിർദേശപ്രകാരം തന്നെ. 2021 മാർച്ച് 26 ശഅബാനിലെ വെളളിയാഴ്ച രാവ് പുലർച്ചെ 3 മണി. കൂടെ ആശുപത്രിയിലുണ്ടായിരുന്ന കുടുംബത്തെയും മകനെയും വിളിച്ച് വുളൂഅ് ചെയ്ത് കൊടുക്കാൻ പറഞ്ഞു. സംസം വെള്ളം കുടിക്കാൻ തരാൻ ആവശ്യപ്പെട്ടു. അത് കുടിച്ചു. പിന്നെ ദിക്റുകൾ ചൊല്ലി. 3.10 ന് ഉപ്പയുടെ കണ്ണുകൾ മേൽപോട്ട് പോകുന്നതായി കണ്ടു. അങ്ങനെ ആ പ്രിയ സുഹൃത്ത് കലിമ ചൊല്ലി എന്നെന്നേക്കുമായി വിട വാങ്ങി. ജനാസയുമായി ശാന്തപുരത്തേക്കുള്ള യാത്രയിൽ ആംബുലൻസിൽ വെച്ച് മകൻ ഈ കാര്യങ്ങളെല്ലാം എന്നോട് പങ്ക് വെച്ചു.
തീർത്തും ധന്യമായ മരണം. ഭാഗ്യവാൻ... ഞാനിങ്ങനെ ചിന്തിച്ചു.! അസുഖങ്ങൾ ഉണ്ടായി പലതവണ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും യാത്രകൾ ചെയ്തിട്ടും അദ്ധേഹത്തിന് കോവിഡ് ബാധിച്ചില്ല. മരണാനന്തര ചടങ്ങുകൾക്ക് കോവിഡ് നിയന്ത്രണങ്ങൾ ശക്തമായിരുന്ന സമയങ്ങളിലും അദ്ദേഹം മരിച്ചില്ല.
പിന്നെ മരിക്കാനായി അദ്ദേഹം കോഴിക്കോട്ടേക്ക് വന്നതു പോലെ അനുഭവപ്പെടുന്നു.
കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തിൽ മർകസിലെ മുതഅല്ലിംകളുടെ മയ്യിത്ത് നിസ്കാരം കിട്ടി. അതും മർകസ് ശരീഅത്ത് കോളേജ് വാർഷിക അവധിക്ക് അടക്കുന്നതിന്റെ തലേ ദിവസമായി കിട്ടി.
പോകും വഴിയിൽ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്ന സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളുടെ മലപ്പുറം മഅദിനിലെ മുതഅല്ലിംകളുടെയും ആലീമീങ്ങളുടെയും മയ്യിത്ത് നിസ്കാരവും കിട്ടി.
പിന്നെ ശാന്തപുരത്ത് നടന്ന ഒട്ടേറെ നിസ്കാരങ്ങളും കിട്ടി.
കുട്ടിക്കാലത്തേ ഉമ്മയും ഉപ്പയും മരണപ്പെട്ടു പോയ അദ്ദേഹത്തിന് അങ്ങനെ അവരുടെ ചാരത്ത് തന്നെ അന്തിയുറങ്ങാൻ സാധിച്ചു.
മരണാനന്തരം നാട്ടിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി എണ്ണമറ്റ അനുസ്മരണവും പ്രാർത്ഥനാ മജ്ലിസുകളും അദ്ദേഹത്തിനായി നടന്നു. നടക്കുന്നു. എനിയും ഏറെ നടക്കാനിരിക്കുന്നു.
അല്ലാഹു അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ.
Ameen Muhammad Saquafi🇮🇳
No comments:
Post a Comment