ഇനി നമുക്ക് മുത്ത് നബിﷺയിലേക്ക് വരാം. ഏതൊരു വിശ്വസുന്ദരിയേയും ലഭിക്കാവുന്ന നബിﷺ എന്ത് കൊണ്ട് ഖദീജയെ തെരഞ്ഞെടുത്തു. അല്ലാഹുവിന്റെ പ്രത്യേകമായ ഒരു തെരഞ്ഞെടുപ്പ് എന്നതാണ് പ്രാഥമികമായ മറുപടി. നബിﷺയുടെ ബാല്യവും കൗമാരവും എല്ലാം പ്രത്യേകമായ ആത്മീയ ശിക്ഷണത്തിൽ തന്നെയാണല്ലോ കടന്നു വന്നത്. അതിന്റെ തുടർച്ചയാണിതും. ഖദീജയുമായുള്ള വിവാഹം ഭാവി ജീവിതത്തിൽ നൽകിയ പിന്തുണ ഇക്കാര്യം കൂടുതൽ ബോധ്യപ്പെടുത്തുന്നു.
അന്ത്യനാൾ വരെ ഉന്നയിക്കപ്പെടാവുന്ന വിവാഹ സംബന്ധിയായ മുഴുവൻ ആരോപണങ്ങൾക്കും മറുപടിയായിരുന്നു ഈ നിശ്ചയം. ഇരുപത്തി അഞ്ചു വയസ്സുള്ള നബിﷺ നാൽപത് വയസ്സുള്ള ഖദീജയെ വരിക്കുന്നു. ഖദീജയുടെ വിയോഗം വരെ ഇരുപത്തിയഞ്ച് കൊല്ലം പൂർണ സംതൃപ്തിയോടെ അത് തുടരുന്നു. ബഹുഭാര്യത്വം വ്യാപകമായ അറബ് സമൂഹത്തിലായിട്ട് പോലും മറ്റൊരു വിവാഹത്തെ ആലോചിച്ചത് പോലുമില്ല. ഒരു പുരുഷന്റെ ഇരുപത്തി അഞ്ച് മുതൽ അൻപത് വരെയുള്ള പ്രായം. നാൽപത് മുതൽ അറുപത്തി അഞ്ച് വരെ പ്രായമുള്ള ഭാര്യയോടൊപ്പം ഒരപസ്വരം പോലുമില്ലാതെ കഴിഞ്ഞു കൂടുന്നു. ഇങ്ങനെയൊരു വ്യക്തിക്കുമേൽ അമിത സ്ത്രീ താൽപര്യം ആരോപിക്കുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്.?
ഓറിയന്റലിസ്റ്റുകൾ ഇവിടെ കണ്ടെത്തിയ ന്യൂനത മറ്റൊന്നായിരുന്നു. ഖദീജയുടെ സമ്പത്ത് മോഹിച്ചു കൊണ്ട് മുഹമ്മദ്ﷺ വിവാഹം ചെയ്തതായിരുന്നു എന്ന്. ഈ ആരോപണത്തിന് ചരിത്രപരമായി യാതൊരു നിലനിൽപുമില്ല. കാരണം നബിﷺയുടെ ജീവിതത്തിൽ ഒരിക്കൽ പോലും സാമ്പത്തിക മോഹം പ്രകടമാകുന്ന ഒരു സംഭവവും ഉദ്ദരിക്കാൻ കഴിയില്ല. ഖദീജയുടെ സമ്പത്ത് പോലും പ്രബോധന വഴിയിൽ പ്രയോജനപ്പെട്ടു എന്നത് ശരിയാണ്. എന്നാൽ സ്വയം ആഢംബരത്തിൽ ജീവിക്കാനോ ഖദീജയുടെ വ്യാപാരാധിപത്യം ഏറ്റെടുക്കാനോ ശ്രമിച്ചില്ല. കൊട്ടാരവും സിംഹാസനവും സ്വീകരിക്കാവുന്ന കാലത്തും കുടിലും ലാളിത്യവുമാണ് തൃപ്തിപ്പെട്ടത്. ലഭിച്ചത് മുഴുവൻ ആവശ്യക്കാർക്ക് നൽകുകയും ഉദാരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുവാവായിരിക്കെ സ്വയം തെരഞ്ഞെടുത്തത് ലളിതമായ ഇടയവൃത്തിയായിരുന്നു. ശേഷം വ്യാപാര രംഗത്തേക്ക് വന്നത് മൂത്താപ്പയുടെ ആവശ്യാർത്ഥമായിരുന്നു. അത് വഴി സമാഹരിച്ച സ്വത്ത് മുഴുവൻ മൂത്താപ്പയുടെ കുടുംബാശ്വാസത്തിനാണ് വിനിയോഗിച്ചത്.
ഖദീജയുമായുള്ള വിവാഹം നബിﷺയുടെ ഭാഗത്ത് നിന്നുള്ള ആലോചന പ്രകാരമായിരുന്നില്ല. അങ്ങനെ പരാമർശിക്കുന്ന ഒരു ചരിത്രരേഖയും ഇല്ലതന്നെ. പൂർണമായും ബീവിയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണമായിരുന്നു. ധനവും ശരീരവും താത്പര്യങ്ങളുമെല്ലാം ദൗത്യ നിർവ്വഹണത്തിനായി മാത്രം വിനിയോഗിച്ചു. അങ്ങനെ ഒരു പരിത്യാഗിയെയാണ് ചരിത്രം നേരേ വായിച്ചാൽ നബിﷺ യിൽ കാണാനാവുക.
ഏതൊരു കന്യകയേയും വരിക്കാവുന്ന കാലത്ത് തങ്ങളുടെ ദൗത്യത്തിന് ഉപയോഗപ്പെടുന്ന പക്വമതിയായ സ്ത്രീയെ സ്വീകരിച്ചു. ഇരട്ടവൈധവ്യമുള്ള മൂന്ന് മക്കളുടെ മാതാവായ ഒരു നാൽപതുകാരിയെ. ഈ തീരുമാനത്തെ ചരിത്രം എത്ര ശോഭയോടെയാണ് വായിക്കേണ്ടത്.
ഖദീജയുടെ പണം മോഹിച്ചു എന്ന് എഴുതിയവർ അവർ തന്നെ രേഖപ്പെടുത്തിയ ചില വസ്തുതകൾ മറന്നു പോയി. മറ്റൊന്നുമല്ല, ബീവിയുടെ മറ്റു മേന്മകൾ. ബുദ്ധി വൈഭവം, സൗന്ദര്യം, കാര്യശേഷി, സ്വീകാര്യത, ജീവിതാനുഭവങ്ങൾ, അങ്ങനെ നീളുന്നു ആ പട്ടിക.
ഇനി വിവാഹത്തിന്റെ നാളുകളിലേക്ക്. നിശ്ചയിച്ചുറച്ച വിവാഹത്തിന്റെ നടത്തിപ്പിനെകുറിച്ചുള്ള ചർച്ചകളാണ്. നബിﷺയുടെ ഭാഗത്ത് നിന്ന് വേണ്ടതെല്ലാം അബൂത്വാലിബ് ഏർപാട് ചെയ്തു. വിവാഹം വധുഗൃഹത്തിൽ വച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. വരനും ബന്ധുക്കളും വധൂഗൃഹത്തിൽ ചെന്ന് പ്രതിജ്ഞ ചെയ്യുക. അങ്ങനെയാണ് ധാരണയായിട്ടുള്ളത്.
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment