Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, September 28, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 103/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

Tweet 103/365
അബൂത്വാലിബിന്റെ വിയോഗം മുത്ത് നബിﷺ യെ ഏറെ നൊമ്പരപ്പെടുത്തി. ആ വിരഹത്തിന്റെ മുറിവുണങ്ങും മുമ്പ് പ്രിയ പത്നി ഖദീജ (റ) രോഗിണിയായി. വൈകാതെ തന്നെ മഹതിയും യാത്രാമൊഴി ചൊല്ലി. ഇമാം ഹാകിമിന്റെ നിവേദനപ്രകാരം മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമായിരുന്നു മഹതിയുടെ വിയോഗം.

ബീവി ഖദീജ(റ) മുത്ത് നബിﷺക്ക് ഒരു ഭാര്യ മാത്രമായിരുന്നില്ല. ചിലപ്പോൾ ഉമ്മയും മറ്റുചിലപ്പോൾ കൂട്ടുകാരിയുമായിരുന്നു. ഒരു ഊർജ്ജ സ്രോതസ്സും ആശ്വാസവുമായിരുന്നു. മഹതിയുടെ പക്വതയും പ്രതാപവും അവിടുത്തേക്ക് താങ്ങും തണലും നൽകി. പ്രണയത്തിന്റെ സ്പർശവും നയതന്ത്രത്തിന്റെ നിരീക്ഷണവും ഇഴ ചേർന്ന അത്ഭുതകരമായ സാന്നിധ്യമായിരുന്നു ബീവി. ഉമ്മയുടെ അന്ത്യനിമിഷങ്ങളിൽ കണ്ണീർ പൊഴിക്കുന്ന നിറകുസുമങ്ങളായ മൂന്ന് പെൺമക്കളെ ആശ്വസിപ്പിക്കേണ്ട ദൗത്യം കൂടി മുത്ത് നബിﷺക്കുണ്ടായിയുന്നു. ജിബ്'രീൽ (അ) മഹതിക്ക് മംഗളാശംസകൾ നേർന്ന വിവരം മുത്ത് നബിﷺ മക്കളോട് പങ്കുവെച്ചു. അതവർക്കൊരു ആശ്വാസമായി.

മഹതിയുടെ ശരീരം നിറകണ്ണുകളോടെ മുത്ത് നബിﷺ ഹജൂനിലെ ഖബർസ്ഥാൻ അഥവാ ജന്നതുൽ മുഅല്ലയിലേക്ക് ആനയിച്ചു. അബൂത്വാലിബിനെയും ഇവിടെത്തന്നെയാണ് മറമാടിയത്. ജനാസ നിസ്കാരം അന്ന് നിയമമായിരുന്നില്ല. അതിനാൽ വീട്ടിൽനിന്ന് നേരെ ഖബറിടത്തിലേക്കാണ് കൊണ്ടുപോയത്. മുത്ത് നബിﷺ ഖബറിൽ ഇറങ്ങി. തപികുന്ന ഹൃദയത്തോടെയും ഒലിക്കുന്ന മിഴികളോടെയും പ്രിയതമയോട് വിടചൊല്ലി. തുടർന്നുള്ള പതിമൂന്ന് വർഷത്തെ പ്രബോധന ജീവിതത്തിൽ എല്ലാ ധന്യനിമിഷങ്ങളിലും മുത്ത് നബിﷺ മഹതിയെ ഓർത്തുകൊണ്ടിരുന്നു. ചിലപ്പോഴൊക്കെ ആ ധന്യസ്മൃതിയിൽ ബീവിയുടെ കൂട്ടുകാരികൾക്ക് ഉപഹാരങ്ങൾ നൽകി. ആടറുത്ത് ഭക്ഷണം തയ്യാർ ചെയ്ത് വിതരണം നടത്തി. പരലോകത്തെ പറുദീസയിൽ കൊട്ടാരമൊരുക്കി യാത്രയായ ഏറ്റവും വലിയ ഭാഗ്യരത്നമായി ഖദീജ(റ) വാഴ്ത്തപ്പെട്ടു.

മുത്ത് നബിﷺക്ക് അഭയവും ആശ്വാസവും നൽകിയ രണ്ടു പേരുടെ അടുത്തടുത്തുള്ള വിയോഗം; പ്രവാചകത്വ പ്രഖ്യാപനത്തിൻ്റെ പത്താം വർഷത്തെ 'ആമുൽഹുസുൻ' അഥവാ ദുഃഖ വർഷം എന്നടയാളപ്പെടുത്തി.

അബൂത്വാലിബിന്റെ അസാന്നിധ്യം ശത്രുക്കൾക്ക് അൽപം ഊക്ക് വർധിപ്പിച്ചു. ചോദ്യം ചെയ്യാൻ അർഹതയും അധികാരവുമുള്ള ആൾ മൺമറഞ്ഞത് അവർ ചൂഷണം ചെയ്തു. ഒരു വിഷമഘട്ടത്തിൽ മുത്ത്നബിﷺ അത് തുറന്ന് പറഞ്ഞതിങ്ങനെയാണ്. "അല്ലയോ പിതൃവ്യാ.. ഏത്ര വേഗമാണ് അവിടുത്തെ അസാന്നിധ്യം എന്നെ ബാധിച്ചത്.!" ആ അടുത്തയിടയിൽ ഖുറൈശികളുടെ കൂട്ടത്തിലെ ഒരു ഭോഷൻ മുത്ത് നബിﷺ യുടെ ശിരസ്സിൽ മണ്ണുവാരിയിട്ടു. അവിടുന്ന് വീട്ടിലേക്ക് വേഗം നടന്നെത്തി. മകൾ പൊട്ടിക്കരഞ്ഞുകൊണ്ട് തിരുശിരസ്സ് കഴുകിക്കൊടുത്തു. മുത്ത്നബിﷺ പറഞ്ഞു, കരയാതെ മോളേ അല്ലാഹു ഉപ്പാനെ കാത്തുകൊള്ളും. ഹാ.. അബൂത്വാലിബ് മരണപ്പെടും വരെ ആരും ഇതിനൊന്നും തയ്യാറായിരുന്നില്ല.

തുടർന്നുള്ള കുറച്ചു ദിവസം നബിﷺ അധിക സമയവും വീട്ടിൽ കഴിച്ചു കൂട്ടി. ഗൃഹനാഥയില്ലാത്ത വീട്ടിലെ നല്ല ഗൃഹനാഥനായി ഇടപെട്ടു. കർമ്മത്തിന്റെ വഴിയിലെ വരും നാളുകളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു.

അതിനിടയിൽ കൗതുകകരമായ ഒരു സംഭവമുണ്ടായി. അബൂത്വാലിബിന്റെ അസാന്നിധ്യം മൂലം മുത്ത്നബിﷺ അനുഭവിക്കുന്ന പ്രതിസന്ധി അബൂലഹബ് തിരിച്ചറിഞ്ഞു. തന്റെ സഹോദര പുത്രനാണല്ലോ ഈ പ്രയാസപ്പെടുന്നത് എന്ന ഒരു രക്തബന്ധം അയാൾക്കോർമ വന്നു. അയാൾ നബിﷺയെ സമീപിച്ചുകൊണ്ട് പറഞ്ഞു. ഓ മുഹമ്മദേﷺ അബൂതാലിബ് ജീവിച്ചിരുന്നപ്പോൾ നിർവഹിച്ച കാര്യങ്ങളൊക്കെ ചെയ്തോളൂ. ഞാൻ മരിക്കുന്നത് വരെ ആരും മോനെ ശല്യപ്പെടുത്തൂല്ല. ഞാൻ കൂടെയുണ്ടാകും. ലാത്തയും ഉസ്സയും സാക്ഷി! ആയിടക്ക് അബൂ ഗൈത്വല എന്നയാൾ നബിﷺയെ തെറി വിളിച്ചു. അയാളെ അബൂലഹബ് നേരിട്ടു. ഉടനെ അയാൾ പിന്മാറി. അയാൾ വിളിച്ചുകൂവി. ഓ ഖുറൈശികളേ. അബുഉത്ബ(അബൂലഹബ്) മതം മാറിയിരിക്കുന്നു. സാബിഇ ആയിരിക്കുന്നു...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

No comments: