അടുത്ത ദിവസം തന്നെ അംറ് രാജസന്നിധിയിലെത്തി. രാജാവിനോട് പറഞ്ഞു മുസ്ലിംകൾ ഈസാ നബി(അ)യെ കുറിച്ച് തെറ്റായ വിശ്വാസമാണ് വെച്ച് പുലർത്തുന്നത്. രാജാവ് ജഅഫറി(റ)നെ വിളിപ്പിച്ചു. അപ്പോൾ മുസ്ലിംകൾ കൂടിയാലോചിച്ചു. എന്തായിരിക്കും പ്രശ്നം? ഇനി ഈസാ നബി(അ)യെ കുറിച്ചുള്ള അഭിപ്രായ അന്വേഷണമാണെങ്കിൽ നമ്മൾ എന്താ പറയുക? എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു, അല്ലാഹുവും റസൂലും ﷺ എന്താണോ പറഞ്ഞത് അത് തന്നെ പറയുക. ജഅഫർ(റ) പറഞ്ഞു, ഇന്നും ഞാൻ തന്നെ വിഷയം അവതരിപ്പിക്കാം.
സ്വഹാബികൾ രാജസന്നിധിയിലെത്തി അംറും ഉമാറയും ഇരുവശത്തുമായി ഇരുന്നു. പാത്രിയാർക്കീസുമാർ ഒപ്പം അണിനിരന്നു. ജഅഫറി(റ)നോടും കൂട്ടുകാരോടും ചോദിച്ചു. ഈസാ പ്രവാചകനെ(അ) കുറിച്ച് നിങ്ങളുടെ നിലപാടെന്താണ്? ഞങ്ങളോട് ഞങ്ങളുടെ പ്രവാചകൻ ﷺ പറഞ്ഞു തന്നതുതന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. ഇസാ നബി(അ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണ്. പവിത്രാത്മാവാണ് അല്ലാഹു. അവന്റെ പരിശുദ്ധയും പതിവ്രതയുമായ ദാസി മർയമിൽ ആ ആത്മാവിനെ നിക്ഷേപിച്ചു. കേട്ടമാത്രയിൽ തന്നെ കൈനിലത്തടിച്ച് ഒരു കൊള്ളി കഷണമെടുത്തിട്ട് രാജാവ് പറഞ്ഞു. ജഅഫർ പറഞ്ഞത് കൃത്യമാണ്. ഈ കൊളളിക്കഷണത്തിന്റെ പോലും വ്യത്യാസം വന്നിട്ടില്ല. അല്ലയോ പാതിരിമാരേ ഇനിയൊന്നും പറയേണ്ടതില്ല. പാതിരിമാർ ചില കലപിലകൾ ഉണ്ടാക്കാൻ തുടങ്ങി. ഉടനെ രാജാവ് പറഞ്ഞു, നിങ്ങൾ ശബ്ദമുണ്ടാക്കിയാലും ശരി ഇത് കൃത്യമാണ്. വേദങ്ങളും പ്രവാചകത്വ വിശ്വാസവുമൊക്കെ നന്നായി അറിയുന്ന ആളായിരുന്നു അദ്ദേഹം.
രാജാവ് വിശ്വാസികൾക്കു നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു. നിങ്ങൾക്ക് സ്വാഗതം. നിങ്ങൾക്കൊപ്പമുള്ളവർക്കും സ്വാഗതം. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. തൗറാതിൽ സുവിശേഷം പറയുകയും ഇൻജീലിൽ എടുത്ത് പറയുകയും ചെയ്ത സത്യ ദൂതൻﷺ. നിങ്ങൾ ഈ രാജ്യത്ത് എവിടെയും സ്വസ്ഥമായി ജീവിച്ചോളൂ. ഈ രാജദൗത്യം ഇല്ലായിരുന്നെങ്കിൽ ഞാനാ പ്രവാചകന്റെ ﷺ പാദസേവകനാകുമായിരുന്നു. വിശ്വാസികൾക്ക് ഭക്ഷണവും വസ്ത്രവുമെത്തിക്കാൻ കൽപനയിറക്കി. ശേഷം പറഞ്ഞു, നിങ്ങൾ സുരക്ഷിതരായി വസിച്ചോളൂ. ആരെങ്കിലും നിങ്ങളെ ആക്ഷേപിച്ചാൽ അവരിൽ നിന്ന് പിഴയിടാക്കും. മൂന്നു പ്രാവശ്യം അതാവർത്തിച്ചു പറഞ്ഞു. എനിക്ക് ഒരു പർവ്വതം കണക്കേ സ്വർണം പകരം തരാമെന്ന് പറഞ്ഞാലും നിങ്ങളിൽ ഒരാളെയും ഞാൻ പ്രയാസപ്പെടുത്തുകയില്ല.
ഒരു നിവേദനത്തിൽ ഇങ്ങനെ കൂടി വായിക്കാം. മുസ്ലിംകളോട് രാജാവ് ചോദിച്ചു. നിങ്ങളെ ആരെങ്കിലും ഇവിടെ ശല്യപ്പെടുത്താറുണ്ടോ? ഉണ്ട് എന്ന് ചില വിശ്വാസികൾ പറഞ്ഞു. ഉടനെ രാജവിളംബരം നടത്തുന്ന ആളെ വിളിച്ചു പറഞ്ഞു. മുസ്ലിംകളിൽ ആരെയെങ്കിലും ശല്യപ്പെടുത്തിയാൽ നാല് ദിർഹം പിഴയായിരിക്കും. പോരേ എന്ന് വിശ്വാസികളോട് ചോദിച്ചു. പോരാ എന്നു പറഞ്ഞപ്പോൾ എന്നാൽ ഇരട്ടി അഥവാ എട്ട് ദിർഹം പിഴയായിരിക്കും എന്ന് വിളംബരം ചെയ്യാൻ പറഞ്ഞു. മൂസ ബിൻ ഉഖ്ബയുടെ നിവേദനപ്രകാരം ആരെങ്കിലും മുസ്ലിംകളിൽ ഒരാളെ പ്രയാസപ്പെടുത്തുന്ന നോട്ടം നോക്കിയാൽ അവൻ എന്നോട് എതിര് പ്രവർത്തിച്ചു എന്നു കൂടിയുണ്ട്.
അഭയാർത്ഥി പ്രവാഹങ്ങളുള്ള വർത്തമാനകാലത്ത് ഈ ചരിത്രവായനയ്ക്ക് ഏറെ കൗതുകമുണ്ട്. സഹിഷ്ണുതയോടെയും ന്യായമായ സംവാദങ്ങളിലൂടെയും ഉൾകൊള്ളലിന്റെ രീതിശാസ്ത്രം എങ്ങനെ പ്രയോഗിക്കാം എന്ന വായന കൂടിയാണിത്.
ഖുറൈശി പ്രതിനിധികളായ അംറിനെയും ആമിറിനേയും തിരിച്ചയച്ചു. എന്നിട്ട് പറഞ്ഞു അവർ കൊണ്ടു വന്ന ഉപഹാരങ്ങൾ അവർക്ക് തിരിച്ചു നൽകിയേക്കൂ. എനിക്കതാവശ്യമില്ല. എനിക്കെന്റെ അധികാരം തിരിച്ചു നൽകുന്നതിന് അല്ലാഹു എന്റെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയിട്ടില്ല. പിന്നെ ഞാനെങ്ങനെ കൈക്കൂലി സ്വീകരിക്കും. എനിക്ക് ജനങ്ങളെ അനുസരിപ്പിച്ചു തന്ന പടച്ചവനെ ജനങ്ങളുടെ കാര്യത്തിൽ ഞാൻ അനുസരിക്കുന്നു.
ഖുറൈശീ പ്രതിനിധികൾ വളരെ ഇളിഭ്യരായി മടങ്ങേണ്ടി വന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment