അധികാരം തിരിച്ചു ലഭിക്കാൻ ഞാൻ അല്ലാഹുവിന് കൈക്കൂലി നൽകിയിട്ടില്ല എന്ന പ്രയോഗത്തിന് ചരിത്രപരമായ ഒരു കാരണമുണ്ട്. നജ്ജാശി അഥവാ നേഗസ് എന്നത് ഹബ്ഷയിലെ ഭരണാധികാരികൾക്ക് പൊതുവേ പറയുന്ന പേരാണ്. നബി ﷺ യുടെ കാലത്ത് ഭരിച്ചിരുന്ന നജ്ജാശിയുടെ പേര് അസ്ഹമത് ബിന് അബ്ജർ എന്നായിരുന്നു. അദ്ദേഹത്തിന് മുൻപ് ഭരണാധികാരിയാവേണ്ടത് പിതാവ് അബ്ജർ ആയിരുന്നു. എന്നാൽ അബ്ജറിനെ വധിച്ച് സഹോദരൻ അധികാരത്തിലേറി. എന്നാലും സഹോദരൻ്റെ മകൻ അസ്ഹമിനെ നല്ല ഇഷ്ടമായിരുന്നു. എപ്പോഴും ഒപ്പം കൊണ്ട് നടക്കുകയും ചെയ്തു. എന്നാൽ പന്ത്രണ്ട് മക്കളുടെ പിതാവായ ഇദ്ദേഹത്തോട് സ്വന്തം മക്കൾ ഇക്കാര്യത്തിൽ അനിഷ്ടത്തിലായി. അസ്ഹം വലുതായാൽ പിതാവിന്റെ ഘാതകനായ പിതൃസഹോദരനെ കൊന്നുകളഞ്ഞേക്കുമെന്ന് വരെ ധരിപ്പിച്ചു. അസ്ഹമിനെയും കൊല്ലണമെന്നായിരുന്നു അവരുടെ ആവശ്യം. സ്വന്തം സഹോദരനെ കൊന്നതിൽ പിന്നെ അവന്റെ മകനെയും കൊല്ലാൻ ഭരണാധികാരിക്ക് മനസ്സ് വന്നില്ല. എങ്കിലും മക്കളുടെ നിർബന്ധത്തിന് വഴങ്ങി. അറുനൂറ് ദിർഹമിന് അടിമയാക്കി വിറ്റ് നാട് കടത്തി.
കാലങ്ങൾ കഴിഞ്ഞ് ഭരണാധികാരി മരണപ്പെട്ടു. മക്കളിൽ ആരെയും അധികാരമേൽപ്പിക്കാൻ നാട്ടുകാർ തയ്യാറായില്ല. അവർ പ്രാപ്തരും ആയിരുന്നില്ല. അവർ അസ്ഹമിനെ അന്വേഷിച്ചു കണ്ടെത്തി. നാട്ടിൽ കൊണ്ടുവന്ന് കിരീടം വച്ചുകൊടുത്തു. അവസാനം, പണം കൊടുത്ത് വാങ്ങിയ ആൾ ഹബ്ശയിലെത്തി. ഒന്നുകിൽ സംഖ്യ തിരിച്ചു തരണം. അല്ലെങ്കിൽ അസ്ഹം അടിമയായി തിരിച്ചെത്തണം എന്നായി. നാട്ടുകാർ ഇടപെട്ടു പണം നൽകി അദ്ദേഹത്തെ മടക്കി അയച്ചു.
കൗതുകകരമായ ഈ അനുഭവത്തെ ഓർത്തു കൊണ്ടാണ് കൈക്കൂലി നൽകാതെയാണ് അല്ലാഹു അധികാരം നൽകിയത് എന്ന് നജ്ജാശി എടുത്ത് പറഞ്ഞത്.
മുസ്‌ലിംകളോട് അഭിമുഖ്യം കാണിച്ചതിനാൽ ഹബ്ശയിലെ കൃസ്ത്യാനികളായ ഒരു സംഘത്തിന് രാജാവിനോട് നീരസമായി. അവർ തന്നെ തോൽപ്പിച്ചാലും മുസലിംകൾ പ്രയാസപ്പെടരുത് എന്ന് രാജാവ് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഉടനെ ജഅഫറി(റ)നെ വിളിച്ചു. എന്നിട്ട് മുസ്ലിംകളോടായി ഇങ്ങനെ പറഞ്ഞു. ഞാനിതാ ഇവിടെ ഒരു കപ്പൽ തയ്യാർ ചെയ്തിട്ടുണ്ട്. ഒരു പക്ഷേ, ഞാൻ പരാജയപ്പെട്ടാൽ നിങ്ങൾ ഈ കപ്പലിൽ കയറി സുരക്ഷിതമായ സ്ഥലത്തേക്ക് പൊയ്കൊള്ളണം. ഞാൻ ജയിച്ചെന്നറിഞ്ഞാൽ ഇവിടെത്തന്നെ തുടരാം. തുടർന്ന് അദ്ദേഹം ഒരു കുറിപ്പെഴുതി. ഉള്ളടക്കം ഇങ്ങനെയായിരുന്നു "അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്ന് സാക്ഷ്യം വഹിക്കുന്നു മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദാസനും ദൂതനുമാകുന്നു. മർയമിന്റെ മകൻ ഈസാ(അ) അല്ലാഹുവിന്റെ ദൂതനും ദാസനും മർയമിലേക്ക് നിക്ഷേപിക്കപ്പെട്ട വചനവും പവിത്രാത്മാവുമാകുന്നു. ഈ കുറിപ്പ് ഒരു കവചത്തിലാക്കി വലത്തേ ചുമലിൽ വച്ചു. ശേഷം ഹബ്ശയിലെ ജനങ്ങളെ അഭിമുഖീകരിച്ചു. എന്നിട്ട് ചോദിച്ചു. അല്ലയോ ജനങ്ങളെ.. ഞാൻ നിങ്ങൾ കടപ്പെട്ട ആളല്ലേ? അവർ പറഞ്ഞു, അതേ! നിങ്ങളുമായുള്ള എന്റെ നടപടിക്രമങ്ങൾ എങ്ങനെയാണ്? നല്ലതു തന്നെ. പിന്നെയെന്താണ് നിങ്ങൾക്ക് പ്രശ്നം? അവർ പറഞ്ഞു, രാജാവേ നിങ്ങൾ നമ്മുടെ മതം ഒഴിവാക്കിയിരിക്കുന്നു. നിങ്ങൾ വിശ്വസിക്കുന്നു, ഈസാ(അ) അല്ലാഹുവിന്റെ ദാസനാണെന്ന്. യഥാർത്ഥത്തിൽ അവിടുന്ന് അല്ലാഹുവിന്റെ പുത്രനാണ്. ഉടനെ അദ്ദേഹം ചുമലിൽ കൈവച്ചു. എഴുതിക്കരുതിവെച്ച കുറിപ്പിന്മേൽ കൈയമർത്തിക്കൊണ്ട് പറഞ്ഞു. ഇതിനപ്പുറം ഒന്നുമല്ല. ശ്രോതാക്കൾ വിചാരിച്ചു. ദൈവപുത്രനപ്പുറം ഒന്നുമല്ല എന്ന്. രാജാവ് ലക്ഷ്യം വെച്ചത് താൻ എഴുതിവച്ചതിനപ്പുറം ഒന്നുമല്ല എന്നും. ജനങ്ങൾ പറഞ്ഞു. ഞങ്ങൾക്ക് തൃപ്തിയായി. അവർ പിരിഞ്ഞു പോയി.
മഹതിയായ ഉമ്മുസലമ:(റ) വിശദീകരിക്കുന്നു. ഞങ്ങൾ നേഗസ് രാജാവിൻ്റെയടുക്കൽ നല്ല ക്ഷേമത്തിൽ ജീവിച്ചു പോന്നു. അതിനിടയിൽ ഹബ്ശക്കാരനായ മറ്റൊരാൾ അധികാരവാദം ഉന്നയിച്ച് രംഗത്ത് വന്നു. ഞങ്ങൾ ഏറെ ദുഃഖിച്ചു. അയാൾ ജയിച്ചടക്കുമോ എന്ന് ആകുലപ്പെട്ടു. നൈലിന്റെ തീരത്താണ് അവർ തമ്മിലുള്ള പോരാട്ടം. സ്വഹാബികൾ കൂടിയാലോചിച്ചു ആരാണ് നമ്മുടെ കൂട്ടത്തിൽ നിന്ന് പോരാട്ടരംഗം നേരിട്ട് വീക്ഷിക്കാൻ പോവുക? കൂട്ടത്തിൽ ചെറുപ്പക്കാരനായ സുബൈർ ബിൻ അൽ അവ്വാം(റ) പറഞ്ഞു ഞാൻ പോകാം...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment