'ഇത് മത്സരങ്ങളുടെ കാലമാണ്. ഇസ്ലാമിക പ്രവർത്തനവും മത്സരമായി മാറുകയാണ്. എല്ലാവർക്കും ജയിക്കണം. ജയിക്കാൻ വേണ്ടി എന്തും പ്രവർത്തിക്കും. ആഖിറത്തിൽ ജയിക്കുന്നതിനെ കുറിച്ചാർക്കും ചിന്തയില്ല, ആഖിറത്തിൽ ജയിക്കുന്നതിനെ കുറിച്ചാണ് നമ്മൾ ചിന്തിക്കേണ്ടത്.ഇവിടെ നമുക്ക് തോൽക്കാം. പക്ഷേ, ആഖിറത്തിൽ നമുക്ക് തോൽക്കാനാവില്ല " സുന്നി പ്രസ്ഥാനത്തിന്റെ വന്ദ്യ ഗുരു എം എ ഉസ്താദ് ഞങ്ങൾക്ക് നൽകിയ അവസാനത്തെ ഉപദേശമിതായിരുന്നു.
തിന്മയെ നന്മ കൊണ്ട് എതിരിടുന്നതിനെയാണ് ഇസ്ലാമിക പ്രവർത്തനം എന്ന് പറയുന്നത്. തിന്മയെ മറ്റൊരു തിന്മകൊണ്ട്തോൽപ്പിക്കൽ ഇസ്ലാമിക പ്രവർത്തനമല്ല. നുണ പറഞ്ഞും തെറി പറഞ്ഞും അന്യാദർശരെ തോൽപ്പിച്ചു പ്രസ്ഥാനത്തെ ജയിപ്പിക്കാമെന്ന് വിചാരിക്കുന്ന അല്പജ്ഞാനികൾ നേതൃത്വത്തെ തന്നെയാണ് ധിക്കരിക്കുന്നത്. വന്ദ്യരായ കാന്തപുരം ഉസ്താദ് ,സുലൈമാൻ ഉസ്താദ് തുടങ്ങിയ നമ്മുടെ ആദരണീയ പണ്ഡിത നേതൃത്വം എപ്പോഴെങ്കിലും അന്യമതസ്ഥരെയോ, അന്യ ആദർശ വിശ്വാസികളെയോ, മറ്റ് സംഘടനാ പ്രവർത്തകരെയോ അവരെങ്ങിനെ പ്രതികരിച്ചാലും അധിക്ഷേപിക്കുകയോ, അസഭ്യം പറയുകയോ, അതിന് വേണ്ടി ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടുണ്ടോ? ശത്രുക്കളുടെ പോലും മുന്നിൽ ഉസ്താദുമാരുടെ വ്യക്തിത്വത്തിന്റെ മാറ്റ് കൂടാൻ കാരണം ഈ സ്വഭാവ വിശേഷമാണ്.അസഭ്യ പ്രഭാഷകർ ഉസ്താദിനും പ്രസ്ഥാനത്തിനും അവമതിയുണ്ടാക്കുകയാണ് യഥാർത്ഥത്തിൽ ചെയ്ത് കൊണ്ടിരിക്കുന്നത്. അല്പം വികാരി കളിൽ കുമിള ആവേശം സൃഷ്ടിക്കുമെന്നല്ലാതെ ഇത് കൊണ്ട് എന്ത് ഗുണമാണ് സൃഷ്ടിക്കാനായത്. യഥാർത്ഥ ഇസ്ലാമിക വികാരമല്ലേ പ്രവർത്തകരെ പ്രചോദിപ്പിക്കേണ്ടത്. ഇസ്ലാമിക വികാരം നശിപ്പിക്കുകയാണ് ആവേശപ്രസംഗം ചെയ്ത് കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും വേദിയിലും അസഭ്യം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുന്ന പ്രവർത്തനങൾ സംഘടനാ പ്രവർത്തകരിൽ നിന്നും സംഭവിക്കാതിരിക്കുക .സത്യസന്ധവും നിശ് കളങ്കവുമായ ഇസ് ലാമിക പ്രവർത്തനങ്ങളിൽ വ്യാപൃതരാവുക. നമുക്ക് ആഖിറം ജയിക്കണം.
മജീദ് അരിയല്ലൂർ
(SSF-State General Secratary)
No comments:
Post a Comment