Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, June 8, 2016

തിരഞ്ഞെടുപ്പ് നിലപാട് വശളാക്കിയത് അമിതാവേശക്കാർ

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് മെയ് 16നാണ്. മെയ് 19ന് റിസള്‍ട്ട് വന്നു. ഇടതുപക്ഷം അധികാരമേറി. ഭരണചക്രം കറങ്ങിത്തുടങ്ങി. എന്നിട്ടും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും  മുസ്ലിം സമുദായത്തിൽ തുടരുകയാണ്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ ശംസുദ്ദീനെതിരെ തികച്ചും ന്യായമായ കാരണങ്ങളാല്‍, അഥവാ അവിടെ രണ്ടു സുന്നി പ്രവര്‍ത്തകര്‍ ലീഗുകാരാല്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് സഹായകമായ നിലപാട് സ്വീകരിച്ച പാര്‍ട്ടിക്കും എംല്‍ എല്‍ എക്കുമെതിരെ, കാന്തപുരം ഉസ്താദ് നടത്തിയ പ്രസ്താവനയില്‍ തുടങ്ങിയ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒരു ജനാധിപത്യ ഭരണാധികാര വ്യവസ്ഥയില്‍ ജനത്തിന്റെ അധികാര സാധ്യതകള്‍ പ്രയോഗിച്ചുകൊണ്ടുള്ള പ്രസ്താവനയും നിലപാടുമായിരുന്നു അത്. മണ്ണാര്‍ക്കാട് ശംസുദ്ദീന്‍ ജയിച്ചതിനു ശേഷവും തങ്ങള്‍ സ്വീകരിച്ച നിലപാട് തീര്‍ത്തും ശരിയായിരുന്നുവെന്നും ഉസ്താദ് വ്യക്തമാക്കിയിട്ടുണ്ട്. 
എന്നാല്‍, ഒരു രാഷ്ട്രീയ നിലപാടിനപ്പുറം മണ്ണാര്‍ക്കാടിനെ പ്രതി ചിലരുടെ അനാവശ്യമായ തിടുക്കങ്ങളും ഇടപെടലുകളുമാണ് രംഗം വഷളാക്കിയത്. ഉസ്താദ് പറഞ്ഞതിനുമപ്പുറത്തേക്ക് വ്യാഖ്യാനം ചമച്ചവര്‍ മാപ്പില്ലാത്ത പാതകമാണ് ചെയ്തത്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതുപോലെ, ഇക്കുറി 140 മണ്ഡലങ്ങളിലും സുന്നി പ്രസ്ഥാനത്തിന് ഒരേ നിലപാടായിരുന്നു. ഫാസിസ്റ്റ് ഭീതിയുടെ കാലവും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത്, വിശിഷ്യാ ലീഗിന്റെ തിട്ടൂരത്തില്‍ സുന്നികൾ നേരിടേണ്ടി വന്ന സാഹചര്യവും പരിഗണിച്ച് സ്വീകരിച്ച നിലപാടുകള്‍ തിരഞ്ഞെടുപ്പിനു മുമ്പേ മഞ്ചേശ്വരമുള്‍പ്പെടെയുള്ള മുഴുവന്‍ മണ്ഡലങ്ങളിലെയും ഓരോ പ്രവര്‍ത്തകര്‍ക്കും കൃത്യമായി ലഭിച്ചതാണ്. വര്‍ഗീയ ബാന്ധവത്തില്‍ ചിലരെ നിയമസഭയിലേക്കു കടത്തിക്കൊണ്ടു വരേണ്ടി വന്നതിന്റെ ജാള്യതയില്‍ കെ പി എ മജീദ് എഴുതുന്ന ഇടയലേഖനം കൊണ്ട് സ്വന്തം അണികളുടെ ചോദ്യത്തെ നേരിടാന്‍ സഹായിച്ചേക്കും. പ്രാസ്ഥാനിക നിലപാട് മനസ്സിലാക്കി വോട്ടു ചെയ്ത സുന്നികള്‍ക്ക് ലീഗിന്റെ രാഷ്ട്രീയത്തെ കുറേക്കൂടി ശരിയായി മനസ്സിലാക്കാന്‍ ജന. സെക്രട്ടറിയിലൂടെ സാധിച്ചു എന്നത് ഗുണകരമാണ്. 
സുന്നി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പിന്തുണ 91 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ മറ്റിടങ്ങളില്‍ പരാജയപ്പെട്ടു. ജയിച്ചവരെ മാത്രമാണ് പിന്തുണച്ചതെന്ന അവകാശവാദം നമുക്കില്ല. ജയവും തോല്‍വിയുമുണ്ടാകും രാഷ്ട്രീയത്തില്‍. ചിലര്‍ വോട്ടെണ്ണത്തില്‍ ജയിച്ചപ്പോഴും രാഷ്ട്രീയമായി പരാജയപ്പെട്ടു. മുസ്ലിംലീഗ് പല മണ്ഡലങ്ങളിലും നേടിയ വിജയം അവിശുദ്ധ സഖ്യത്തിലൂടെയാണെന്ന ചര്‍ച്ചകള്‍ സജീവമായി നടന്നു വരുന്നുണ്ടല്ലോ. കേരളത്തില്‍ ആദ്യമായി താമര വിരിഞ്ഞ നേമത്ത് മുസ്ലിംലീഗ് ഉള്‍പ്പെട്ട യുഡിഎഫ് വോട്ടുകള്‍ വന്‍തോതില്‍ താമരയിലേക്ക് ഒഴുകിയത് രാഷ്ടീയകേരളം വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. നേമം മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ പഞ്ചായത്ത്, യൂനിറ്റ് കമ്മിറ്റികളും കുടുംബാംഗങ്ങളുള്‍പ്പെടെയുള്ള പാര്‍ട്ടിവോട്ടുകളും കെപിഎ മജീദ് ഒന്ന് എണ്ണിത്തിട്ടപ്പെടുത്തുന്നതു നല്ലതായിരിക്കും. ജനതാദള്‍ യു തന്നെ നേമത്തെ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഴീക്കോട്, കോഴിക്കോട് സൗത്ത്, മണ്ണാര്‍ക്കാട് എന്നീ ലീഗ് മത്സരിച്ച മണ്ഡലങ്ങളിലെ ബിജെപി വോട്ടു ചോര്‍ച്ചയും ഇടതുപക്ഷവും ഐ എന്‍ എല്ലും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും വിലയിരുത്തിയിട്ടുണ്ട്. ഇവിടെയെല്ലാം പരാജയപ്പെട്ടത് രാഷ്ട്രീയത്തിലെ ധാര്‍മികതയാണ്. മണ്ണാര്‍ക്കാട് ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ സാങ്കേതികമായി വിജയം അവകാശപ്പെടുമ്പോഴും രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന് ആത്മവിമര്‍ശം നടത്താന്‍ ലീഗിന് അവസരം നല്‍കുകയായിരുന്നു ബുദ്ധി. അതിന് പകരം നിതാന്ത ശത്രുതയോടെ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ചിലര്‍ രംഗത്തെത്തിയത് രംഗം കലുഷമാക്കി. ഉസ്താദിന്റെ മണ്ണാര്‍ക്കാട് പ്രസ്താവനയെ അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം മലക്കുകളിറങ്ങുമെന്നും മറ്റുമുള്ള തരത്തില്‍ പൊതു സമൂഹത്തില്‍ അപഹാസ്യമാകുന്ന രീതിയിലുള്ള പ്രചാരണങ്ങളുമായി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടി. വേറെ ചിലര്‍, ഇടതുപക്ഷത്തിന് ലഭിക്കുമായിരുന്ന വോട്ടുകള്‍ സ്റ്റേജില്‍ അലമുറയിട്ടും ഫേസ് ബുക്കിലെഴുതിയും നഷ്ടപ്പെടുത്തി. 
മണ്ണാര്‍ക്കാട് ശംസുദ്ദീന്‍ ജയിച്ചു എന്നത് ഒരു നിലപാടിന്റെ പരാജയമേ ആകുന്നില്ലല്ലോ. ജയിക്കാന്‍പെട്ട പാട് ലീഗിനെങ്കിലും അറിയാം. വല്ലാതെ ടെന്‍ഷനടിച്ചുവെന്ന് ശംസു തന്നെ പറഞ്ഞിട്ടുണ്ട്.  നരേന്ദ്രമോദിക്കെതിരെ മതേതര രാഷ്ട്രീയ ഇന്ത്യ മുഴുവന്‍ നിലപാടെടുക്കുകയും വിശ്വാസികള്‍ പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തിട്ടും മോഡിയും ബിജെപിയും ജയിച്ചു കയറിയത്  നിലപാടുകളുടെ പരാജയത്താലല്ലല്ലോ. അല്ലെങ്കില്‍ പെരും തോല്‍വി നേരിടുകയാണെങ്കില്‍ പോലും നിലപാടുണ്ടാകുക എന്നതിലല്ലേ ധാര്‍മികതയുടെ രാഷ്ട്രീയം. മണ്ണാര്‍ക്കാടിനു പുറത്ത് മറ്റു മണ്ഡലങ്ങളില്‍ ലീഗ് ക്ഷീണിക്കുന്നതിനും ചിലയിടങ്ങളില്‍ തോല്‍ക്കുന്നതിനും വഴിവെച്ചിട്ടുണ്ട് നമ്മുടെ ഇടപെടലുകൾ. കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല ഉഹ്ദിലെ മുസ്ലിം പക്ഷത്തിന്റെ പതര്‍ച്ചയും മലക്കുകള്‍ക്ക് കൊടുവള്ളിയും താനൂരും കഴിഞ്ഞ് മണ്ണാര്‍ക്കാടെത്താന്‍ കഴിയാതെ പോയതും പറഞ്ഞ് പിന്നെയും ചിലര്‍ പരിഹാസ്യത മേല്‍വിലാസമായി കൊണ്ടു നടന്ന് പ്രസ്ഥാനത്തെ പഴി പറയിപ്പിച്ചുകൊണ്ടിരുന്നു. പിറകേ പ്രാസ്ഥാനിക പത്രത്തില്‍ ലേഖന പരമ്പര. വോട്ട് ചോര്‍ച്ചയുടെ ജാള്യതയില്‍ നാണം മറക്കാന്‍ ഉടുമുണ്ട് തിരയുകയായിരുന്ന ലീഗിന് സുന്നികള്‍ക്കെതിരെ കൊമ്പുകുലുക്കാനും പ്രവര്‍ത്തകരെ അക്രമിക്കാനും പരസ്യമായിറങ്ങാനുള്ള വളം വെക്കുന്നതായിരുന്നു ആ ലേഖനങ്ങള്‍. രാഷ്ട്രീയത്തെ ആശയപരമായി വിമര്‍ശിക്കുകയും സംവാദങ്ങള്‍ ഉയര്‍ത്തുകയും ആകാം. പക്ഷേ, പ്രകോപിപ്പിച്ചും പരിഹസിച്ചും ഒരു സംവാദത്തെയും ആരോഗ്യകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. നിര്‍മാണാത്മകമായ ധാരാളം പദ്ധതികളില്‍ വ്യാപൃതരാവേണ്ട പ്രവര്‍ത്തകരെ അനാവശ്യങ്ങളില്‍ തളച്ചിടുന്നതില്‍ ലേഖന പരമ്പര വിജയിച്ചു. ലീഗിൽ സുന്നി പ്രസ്ഥാനത്തോട്  അനുഭാവമുള്ള നിഷ്പക്ഷമതികളെ അകറ്റാന്‍ വഴിവെച്ചു ആ ലേഖനങ്ങൾ. പ്രസ്ഥാനത്തില്‍ യാതൊരു നേതൃപരമായ ഉത്തരവാദിത്തവുമില്ലാത്ത ലേഖകൻറെ അഭിപ്രായങ്ങള്‍ പ്രസ്ഥാനത്തിന്റേതായി വായിക്കപ്പെട്ടുവെന്നത് സങ്കടകരമാണ്. ആവേശം തൊണ്ടയില്‍ കുരുങ്ങി നില്‍ക്കുന്നെങ്കില്‍ അതിന് ഇത്തരക്കാര്‍ വേറെ മാര്‍ഗങ്ങള്‍ കാണട്ടേ. പ്രാസ്ഥാനിക പത്രങ്ങള്‍ ഇവര്‍ക്ക് എഴുതിത്തിമിര്‍ക്കാനുള്ള വേദിയല്ല. എന്തെങ്കിലും സമൂഹത്തോട് പറയാനുണ്ടെങ്കില്‍ പ്രസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ടവര്‍ പറയുകയും എഴുതുകയും ചെയ്യും. പേനയും മൈക്കുമെടുത്താല്‍ നിയന്ത്രണം വിടുന്നവരെ നിലക്കുനിര്‍ത്താതെ പ്രസ്ഥാനത്തിന് സുഖഗമനം സാധ്യമാകില്ല.
സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിയന്ത്രണരേഖ നിര്‍ബന്ധമാണ്. സ്വയം പ്രസ്താവങ്ങളും നിലപാടുകളും എഴുന്നള്ളിക്കുകയാണിവര്‍. വേദി കിട്ടുമ്പോഴേക്ക് ആവേശം സിരകളിലിരമ്പുന്ന പ്രഭാഷകര്‍ക്കും വേണം നിയന്ത്രണം. അമിതാവേശം അപകടം വരുത്തും. തെരുവില്‍ എല്‍ സി ഡിയുമായി അലഞ്ഞ ചിലര്‍ പില്‍ക്കാലത്ത് പ്രസ്ഥാനത്തെ തിരിഞ്ഞു കൊത്തിയിട്ടുണ്ട്. അനുഭവങ്ങളില്‍ നിന്ന് നാം പഠിക്കണം. ഇപ്പോഴുമുണ്ട് , എല്‍ സി ഡിയില്‍ തന്നെ ഉണരുകയും ചെയ്യുന്ന ചിലര്‍. റമളാനിന്റെ ഇടവേള കഴിഞ്ഞ് അവര്‍ വീണ്ടുമിറങ്ങും. തിന്മയെ നന്മ കൊണ്ടാണെതിരിടേണ്ടതെന്ന പ്രവാചക പാഠത്തെ ധിക്കരിച്ച് കൊണ്ട് നടക്കുന്ന പ്രഭാഷണങ്ങളെ മതപ്രഭാഷണം എന്ന് പറയാനാവില്ല. അത്തരം വേദികള്‍ ഒരുക്കുന്നത് ഇസ്‌ലാമിക പ്രവര്‍ത്തനവുമല്ല. വിളിക്കുന്ന പ്രവര്‍ത്തകരുടെ ആവേശം മനസിലാക്കാം. ഏല്‍ക്കുന്ന പ്രഭാഷകന് ഔചിത്യബോധവും വിവേകവുമില്ലാതായാല്‍ എന്ത് ചെയ്യും. ഇത്തരക്കാര്‍ക്ക് പ്രസ്ഥാനം മൂക്കുകയറിടണം. ഇല്ലെങ്കില്‍ ഇവര്‍ പറയുന്നതിനും എഴുതുന്നതിനും പ്രസ്ഥാനം സമാധാനം പറയേണ്ടി വരും. പ്രഭാഷണം തൊഴിലായി സ്വീകരിച്ചവര്‍ വിവാദങ്ങളുടെ ഉപാസകരാണ്. പുതിയ ക്ലിപ്പുകള്‍ക്ക് വിഷയം തേടി നടക്കുകയാകും ഇവര്‍. യാത്രാപ്പടിയും കൈമടക്കും വാങ്ങി തെരുവില്‍ വിളിച്ചു പറയുന്നത് ഒരു പ്രദേശത്ത് ഒതുങ്ങുന്ന കാലമല്ല ഇത്‍. അതിനു സോഷ്യല്‍ മീഡിയയില്‍ ലോകത്തോളം പ്രചാരം കിട്ടുന്നുവെന്നു തിരിച്ചറിയാനാകണം. അടച്ചിട്ട മുറിയില്‍ പറയേണ്ടത് പുറത്തു പറഞ്ഞു വഷളാകരുത്. ഇത്തരം ഗീര്‍വാണ പ്രഭാഷകരുടെ പ്രസംഗങ്ങള്‍, വിറളി പൂണ്ട അവിവേകികളുടെ എഴുത്തുകള്‍ എന്നിവ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്തിരിയണം. അനുഭവങ്ങളില്‍ നിന്ന് ഒന്നും പഠിക്കാറില്ലെന്നതാണ് ലീഗിന്റെ പരിമിതി. നമ്മളും അങ്ങനെയായിക്കൂടാ എന്ന നിഷ്‌കര്‍ഷയുള്ളത് കൊണ്ട് കൂടിയാണിതു പറയുന്നത്.
-
Kerala State Sunni Student's Federation - SSF

No comments: