Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, May 3, 2017

കിനാവിലെ മണിയറ - ഭാഗം 32

"മോളേ ..ഷാനിബ.."
ആമിനത്താന്റെ വിളികേട്ട് ഷാനി ഓടി വന്നു..

"ന്താ.. ഉമ്മാ..ഉമ്മയെന്നെ വിളിച്ചോ"

"ആ ...അന്റെ ആ ഏഴുപവൻ വര്ണ ആ ചെയിനില്ലേ..അതിവ്ടെ ഉമ്മാന്റെ അലമാരേൽ കോണ്ടോയി വെച്ചേക്കി..ഇയ്യ് അന്റെ പെരേൽക്ക് പോയാൽ പിന്നെ അത് നോക്കാനൊന്നും കയ്യൂലാ..കള്ളന്മാരൊക്കെ നല്ലോണം ഉള്ള സ്ഥലാ..
അന്റെയാ മൂത്തച്ചിതാത്തനെ തന്നെ വിശ്വസിക്കാൻ കൊള്ളൂലാ.."

സമീന മുറിയിൽ നിന്ന് ഇറങ്ങിവര്ണത് ആമിനത്താ അറിയാതെയാണ് ആ വാക്കുകൾ അവിടെ കൂട്ടി ചേർത്തത്..

"ആ..ശരി ഉമ്മാ.."
ഉമ്മാനെ അനുസരിക്ക്ണ നല്ല മരുമോളാായി അവൾ ആ മാലയും എടുക്കാനായി മുകളിലേക്ക് പോയി..

അപ്രതീക്ഷിതമായി സമീനയെ അവിടെ കണ്ട ആമിനത്തായിൽ ഒരു ഞെട്ടലുണ്ടായി
ആക്രോശിച്ചുകൊണ്ടവർ ആമിനത്താന്റെ അരികിലേക്ക് ഓടിയെത്തി..

"ആരാ തള്ളേ..ഇവിടെ മോഷ്ടിക്ക്ണ ആളെന്ന് ഞാൻ പറയണോ തള്ളേ..എത്രകിട്ടിയാലും കെട്ടിപ്പിടിച്ചോണ്ടിരുന്നോളും ..എന്റേത് തിന്നു കൊഴുത്ത് മതിയാവാാഞ്ഞിട്ടാണോ ആ ഷാനിബന്റേതൂടി എരന്ന് വാങ്ങ്ണേ..ഉളുപ്പില്ലാാത്തൊരു സാധനം"

അമ്മായിമ്മയുടെയും മരുമകളുടേയും കടിപിടിക്കിടയിൽ എന്തുചെയ്യണമെന്നറിയാതെ ഷാനി അങ്ങനെ നിന്നു..
അതിനിടയിലാണ് പുറത്ത് നിന്നൊരു കോളിംഗ്ബെൽ കേട്ടത്..അത് കേട്ട് തൽക്കാലം ഒരു യുദ്ധക്കളത്തിന് തിരശ്ശീലയിട്ട് സമീന റൂമിലേക്ക് പോയി..അപ്പോഴേക്കും ഷാനിയുടെ കയ്യിൽ നിന്നും മാലയും കൈക്കലാക്കി ആമിനത്താ മുറിയിലേക്ക് ഉൾവലിഞ്ഞു..
   

പുറത്ത് വന്നതാരാന്നു മെല്ലെ ഒന്നു തലയിട്ട്  നോക്കിയപ്പോൾ ഉപ്പയായിരുന്നു..

ഉപ്പാന്റെ നിഴൽ കണ്ടപ്പോ ഷാനി ഓടി റൂമിൽ കയറി..വേഗം കുളിച്ച് ഡ്രസ്സൊക്കെ മാറി..മുഷിഞ്ഞ വേഷത്തിൽ കണ്ടിട്ട് ഉപ്പാക്ക് വിഷമം തോന്നണ്ടല്ലോ...
 അഥിതിയെ സൽക്കരിച്ച് കയറ്റിയിരുത്തിയ ആമിനത്ത സൈതാലിക്കയുടെ അടുത്ത്പോയി പറഞ്ഞു..

"സൈതാലീ ..ഇയ്യ് ഞാനന്ന് പറഞ്ഞത് മറന്നൂന്ന് തോന്നുന്നു..പക്ഷേങ്കില് ഈ ആമിന അതൊന്നും മറന്നൂന്ന് കരുതണ്ട.."

"ഇല്ല ആമിനത്താ ഞാനൊന്നും മറന്നിട്ടില്ല..ഇങ്ങളെനിക്കൊരാഴ്ചകൂടി സമയം തരണം.."

"ഉം..നീട്ടികൊണ്ടോയാ അനക്കും അന്റെ കുടുംബത്തിനും തന്നാ അതിന്റെ ദോഷം..അതിയ്യ് മറക്കണ്ട.."

അപ്പോഴേക്കും ഷാനിമോൾ കുളിച്ചൊരുങ്ങി ഉപ്പാന്റെ അരികിലെത്തി..

ഒരാഴ്ചകൊണ്ട് ന്റെ മോൾ കോലം കെട്ടു പോയല്ലോ..

"മോൾ വേഗം ഒരുങ്ങ്..ഉപ്പ കൊണ്ടോവാൻ വന്നതാ.."

ആമിനത്താക്ക് പക്ഷേ അവളെ പറഞ്ഞയക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു..

ഹിഷാമിനെ പോലെ ഭാരം പേറുന്ന ഒരു കഴുതയായി അവളും മാറിയിരുന്നു..

ഓരോ കാരണങ്ങൾ പറഞ്ഞു
 അവളേയും കൂടെ കൂട്ടി സൈതാലിക്ക..
ഒരാഴ്ച വീട്ടിൽ നിന്നോളാനായിരുന്നു ഓർഡർ..

ആകെ ക്ഷീണിച്ചവശയായ മോളെ കണ്ടപ്പോ തന്നെ മൈമൂനത്താക്ക് ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി..

"മോളേ..ഷാനീ..അനക്കവടെ സുഖം തന്നെയല്ലേ..ന്താ ഹിഷാമിന്റെ വർത്താാനം ഓൻ വിളിക്കാറൊക്കെയില്ലേ...."

"ആ മ്മച്ചിയെ ..അൽഹംദുലില്ലാഹ്..നിക്ക് സുഖാ..ഇക്കാ ജോലീല് ഇപ്പോ കയറിയല്ലേ ഉള്ളു..അതോണ്ട് വിളി കുറവാ.."

ആദ്യമായി ഉമ്മാനോട് കള്ളം പറഞ്ഞതിൽ ഷാനിക്ക് സങ്കടം തോന്നി..എന്നാലും സാരല്യ..ഇവരെങ്കിലും സന്തോഷിച്ചോട്ടേ..

വീട്ടിലെ ജോലിഭാരവും  മനസ്സിന്റെ ഭാരവും പേറി തളർന്ന അവൾ ആ രാത്രി  സുഖമായുറങ്ങി..

"മൈമൂ ..ഷാനിമോളാാകെ ക്ഷീണിച്ചീണല്ലോ ..ഓക്ക് അവിടെ എന്തേലും വിഷമണ്ടാവോ.."

"അത്പിന്നെ ഹിഷാം മോൻ പോയ സങ്കടല്ലാണ്ടിരിക്കൂലല്ലോ..അതോണ്ടൊക്കാവും.."

"അല്ല മൈമൂ..ന്റെ കുട്ടിക്ക് അവടെ നല്ല സങ്കടമുണ്ട്..ആ മൊഖം കണ്ടാ അറിഞ്ഞൂടേ..മാത്രോം അല്ല..ആമിനത്താ ഇന്നും ആ പൈസന്റെ കാര്യം സൂചിപ്പിച്ചീനി..ഞാനത് ഒരാഴ്ചക്കകം കൊടുക്കാന്ന് സമ്മതിച്ചാ പോന്നേ..."

"ഒരാഴ്ച്ചോണ്ട് അത്രേം പൈസണ്ടാക്കാൻ ഇങ്ങക്ക് കഴിയോ..ഖാലിദിന് ഇപ്പോ ഒരു ലക്ഷം മാത്രെ തരാൻ പറ്റൂന്നല്ലേ ഇന്നലേ കണ്ടപ്പഴും ഓൻ പറഞ്ഞേ.."

"ആ..അയിനെപറ്റി തന്നാ ഞാനും ആലോചിക്ക്ണേ..അന്റെ കഴുത്തിലുള്ളതും കാതിൽത്തോം എടുത്ത് വിറ്റാൽ ഒരു ഇരുപതിനായിരൊക്കെ കിട്ടൂലേ മൈമൂ..ഇരുപതിനായിരം അന്റെ ആങ്ങള മൻസൂർ തരാന്ന് പറഞ്ഞീണ്..പിന്നെ അനിയത്തിക്കുട്ടികളെ കാതിലും കൈയിൽ ഉള്ളതും നമ്മക്ക് പണയം വെക്കാ..ഷാനിതാത്തക്കാന്ന് പറഞ്ഞാ ഓല് സമ്മയിച്ചോളും..അമ്പതിനായിരം നമ്മക്ക് ഹാജിയാരോടും ചോദിച്ചോക്കാ..സ്ഥലത്തിന്റെ പൈസ ബാക്കിയൂടെ കിട്ടിയാൽ എല്ലാ കടവും വീട്ടാലോ.."
ഭർത്താവിന്റെ മുൻ കൂട്ടിയുള്ള തീരുമാനത്തെ എതിർക്കാതെ മൈമൂനത്താ എല്ലാം തലകുലുക്കി സമ്മതിച്ചു..

രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആമിനത്താ ഷാനിയെ വിളിച്ചു..

"ഷാനിമോളേ ..ഇയ്യൊന്ന് വേഗം വാ ഉമ്മാക്കിവിടെ തീരെ സുഖല്ലാ..ആ റുഖിയ്യക്കാണേൽ രണ്ടോസം വരാൻ കഴിയൂലോലൊ.."

ഷാനിക്ക് മനസ്സിലായി ഉമ്മാന്റെ പുതിയ അടവാണെന്ന്..എങ്കിലും ഹിഷാമിക്കാക്ക് താൻ കൊടുത്ത വാക്കാണല്ലോ അതോർത്തപ്പോ അവൾ വേഗം പോവാൻ തയ്യാറായി..വരാനിരിക്കുന്ന ദുരന്തമെന്താണെന്നറിയാതെ...

എത്ര വേണേലും ജോലിയൊക്കെ ചെയ്യാമായിരുന്നു..സ്നേഹത്തോടെ ഒരു വാക്ക് എങ്കിലും മിണ്ടിയിരുന്നെങ്കിൽ..

ഹിഷാമിക്കാ വിളിച്ചിട്ട് രണ്ടീസമായെന്ന് ഷംനയിലൂടെ അറിയാൻ സാധിച്ചു..ഇവടാർക്കും പക്ഷേ അതിന്റൊരു വേവലാതിയുമില്ല..

റുഖിയ്യത്താ പറഞ്ഞറിഞ്ഞു..രണ്ടു ദിവസം അവരെ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞു വിടായിരുന്നെന്ന്..തന്നെ കൊണ്ടോരാൻ..
ഷാനിക്ക് പക്ഷേ  അതിൽ പ്രത്യേകിച്ച് അദ്ഭുതമൊന്നും തോന്നീലാ..
ഉപ്പാക്ക് കണ്ട ഭാാവം പോലുമില്ലാ..ഉമ്മയാണെങ്കിൽ ഫോൺ ഉപയോഗിക്കാറു പോലുമില്ലാ..എന്നിട്ടും മനപ്പൂർവ്വം തനിക്ക് തരാതിരിക്കാണ്..എപ്പോഴും കാണാം ഷംനയുടെ കയ്യിൽ ഗെയിം കളിക്കാനും മറ്റുമായി..അതും തന്റെ റൂമിൽ വന്ന് കളിക്ക്ണത് കാണാം..ആ ഫോണിലേക്ക് നോക്കുമ്പോഴൊക്കെ എന്തോ ഒരു സങ്കടമാണ്..തന്റെ ഇക്കാ..തനിക്കായി നൽകിയ സർപ്രൈസ് ഗിഫ്റ്റ്...
ഇടക്ക് ഫോൺ അവിടെ റൂമിൽ മറന്നു വെച്ച് പോവും..പക്ഷേ എവിടെയാന്ന് വെച്ച് വിളിക്കാൻ ..ഇക്ക ആരുടെയൊക്കെയോ നെറ്റ് നമ്പറിന്ന് വല്ലപ്പോഴും വിളിക്ക്ണതല്ലേ..

"മോളേ..പണിയൊക്കെ കഴിഞ്ഞീണേൽ വേഗം വാ..രാത്രി സാജിദയും ഷഫീഖും വരുന്നുണ്ടോലേ..ബിരിയാണി എന്തേലും ഉണ്ടാക്കണം.."

"ദാ..വരുന്നു..ഇത്താ.."

 റുഖിയ്യത്താ വന്ന് വിളിച്ചപ്പോൾ സമയമൊട്ടും പാഴാക്കതെ അടുക്കളയിലേക്ക് പോയി..

കാദർമാഷ് സ്ക്കൂളിലെ ആവശ്യത്തിനായി പലപ്പോഴും പുറത്തായിരുന്നതിനാൽ വീട്ടിൽ കാണണേൽ രാത്രിയാവും..അതോണ്ട് ഗൃഹഭരണം മുഴുവൻ ആമിനത്തായിൽ ഒതുങ്ങി നിന്നു..സമീനയാണേൽ ഉമ്മയന്ന് കള്ളി എന്നൊരു പേരും വിളിച്ചെന്നും പറഞ്ഞ് വീട്ടിലേക്ക് പോയിട്ടിപ്പോ ഒരാഴ്ചയാവാനായിരിക്കുന്നു..

രാത്രിഭക്ഷണവും കഴിച്ച് എല്ലാവരും ഉറങ്ങാനായി റൂമിലേക്ക്  പോയി..

അപ്പോഴാണ് ഷംന മോൾ മറന്നു വെച്ച ഫോൺ ഷാനിയവിടെ കണ്ടത്..തിരികെ കൊടുക്കാനായി ഷാനി വേഗം താഴേക്ക് ചെന്നു.
.
"റുഖിയ്യത്താ ഷംന മോളൊറങ്ങിയേ..ഉമ്മാന്റെ ഫോൺ അവിടെ വെച്ചു മറന്നാ പോയേ ‌‌തിരികെ കൊടുക്കാനെയ്നു.."

"ഷംനമോളെന്നല്ലാ എല്ലാരും ഉറങ്ങി..ഫോണൊക്കെ ആവശ്യക്കാരവിടെ വന്നെടുത്ത് കൊണ്ടോയ്ക്കോളും..ഇയ്യ് വേഗം ഉറങ്ങാൻ നോക്ക് ഷാനിയേ..."
ഫോണുമായി തിരികെ നടക്കുമ്പോൾ അവൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു..കാത്തിരിക്കുന്നയാളുടെ വിളിക്കു വേണ്ടിയുള്ള ആ പ്രതീക്ഷ..പക്ഷേ വിധി അവളെ ആക്രമിക്കാനെത്തിയത് മറ്റൊരു രൂപത്തിലായിരുന്നു.. 

ഉറക്കത്തിലേക്ക് വഴുതിവീണുകൊണ്ടിരിക്കുന്ന ആ സമയം  ഉറക്കം വരാത്ത ഷഫീഖ് തിരിഞ്ഞും  മറിഞ്ഞും കിടന്ന് വാട്ട്സപ്പിന്റെ ലോകത്തിരുന്ന് സമയം കൊല്ലുകയായിരുന്നു.അപ്പോഴായിരുന്നു അവന്റെ ഫോണിലേക്കൊരു കോൾ വന്നത്
..അടുത്ത് കിടക്കുന്ന സാജിദയെ അവനൊന്നു നോക്കി..അവൾ നല്ല ഉറക്കിലായിരുന്നു....സയലന്റ് മോഡിലായതോണ്ട് ആ വിളി അവൻ മാത്രമേ അറിഞ്ഞുള്ളു..കോൾ കട്ട് ചെയ്ത്
ഒരാവേശത്തോടെ ചാടിയെണീറ്റ അവൻ ഷാനിയുടെ റൂമിനടുത്തേക്ക് നടന്നു..

"ഷാനീ ‌...വാതിൽ തുറക്ക്..ഇത് ഞാനാ ഷഫീഖ്.."

വാതിലിൽ മുട്ടികൊണ്ട് പതിഞ്ഞ സ്വരത്തിലവൻ വിളിച്ചുകൊണ്ടേയിരുന്നു..

നിമിഷങ്ങൾക്കകം വാതിൽ തുറന്നവൾ മുന്നിലേക്ക് വന്നപ്പോഴേക്കും അപ്രതീക്ഷിതമായി മറ്റൊരു മുഖം അവിടെ പ്രത്യക്ഷപ്പെട്ടു..അരണ്ട വെളിച്ചത്തിൽ അവനാ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി പിന്നെ ഞെട്ടലോടെ പിന്നോട്ട് മാറി..യാഥാർത്യം ഏറ്റെടുത്തപ്പോൾ അവന്റെ ചുണ്ടുകൾ മെല്ലെ അവനോട് മന്ത്രിച്ചു..

സാജിദ...!!!


                 ‌ (തുടരും)
shas

No comments: