Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, November 23, 2018

ഫാത്വിമ സഹ്റഭാഗം -2

ഇർഫാദ് മായിപ്പാടി
ഫാത്വിമ പരിണമിക്കപ്പെടുന്നു
ആനന്ദനിർവൃതിയാർന്ന വെള്ളിയാഴ്ച്ചയായിരുന്നു മുത്ത് നബി ﷺ ക്കന്ന്. കുഞ്ഞിളം പൈതൽ ബീവി ഫാത്വിമ സഹ്റ കൺകുളിർമയായ് വളർന്നു. ഉമ്മ ഖദീജയ്ക്ക് മകൾ ഫാത്വിമയുടെ ശാരീരിക സൗന്ദര്യം അത്ഭുതമായ് തോന്നി. കാരണം മുത്താറ്റൽ നബി ﷺ യുടെ അതേ സൗന്ദര്യം. അതേ സംസാര ശൈലി. നബിയോടൊട്ടിച്ചേർന്നിരിക്കുന്നു ഫാത്വിമയുടെ എല്ലാ പ്രാകൃതവും. ബാപ്പയായിരുന്നു മകൾക്കെല്ലാം. ഏകാന്തവാസത്തിലായിരുന്ന മുത്ത് നബി ﷺ യുടെ അടുത്ത് മാലാഖ ജിബ്രീൽ വന്നതും പനിപിടിച്ചതും പുതപ്പ്മൂടാൻ പറഞ്ഞതും പ്രിയതോഴി പരിചരിച്ചതെല്ലാം ഹൃദയത്തിലൊപ്പിയെടുക്കുകയായിരുന്നു കുഞ്ഞുമോൾ ഫാത്വിമ. മകളുടെ എട്ടാം വയസ്സിലാണ് നബിയോർക്ക് പ്രബോധനരീതി മാറ്റാനുള്ള സന്ദേശം കിട്ടുന്നത്. കുട്ടിത്തത്തിന്റെ കളിത്തോപ്പുകൾ മകൾ വലിച്ചെറിഞ്ഞു. പ്രബോധനപ്രക്രിയയിലെ മാറ്റത്തിനു ശേഷം പ്രകമ്പനങ്ങളുടെ പ്രഭാതങ്ങളായിരുന്നു പ്രവാചക കുടുംബത്തിന്. പിതാവ് പ്രവാചകനായതോടെ മകൾ ഫാത്വിമ പ്രവാചകപുത്രിയായ് പരിണമിക്കുകയായിരുന്നു. പിതാവിനായ് ശത്രുക്കളൊരുക്കുന്ന കെണിവലകളും കുതന്ത്രങ്ങളും മകൾ ഫാത്വിമയെ ആശങ്കാകുലയാക്കി. അൽ അമീനായ ബാപ്പയെ എത്രപെട്ടെന്നാണ് ജനങ്ങൾ തള്ളിപ്പറഞ്ഞത്. മുത്ത് നബി ﷺ യുടെ സാമൂഹ്യപ്രവർത്തനവും ബീവി ഖദീജയുടെ സമർപ്പണവും മകൾ ഫാത്വിമ നേരിൽകണ്ടുൾക്കൊള്ളുകയായിരുന്നു. ശത്രുപക്ഷം ചേർന്ന മരുമക്കൾ ഉത്ബയും ഉതൈബയും മകൾ റുഖിയ്യയെയും ഉമ്മുകുൽസൂനെയും മൊഴിചൊല്ലി. ഏകാന്തയായിരുന്ന ഫാത്വിമയ്ക്ക് കൂട്ടായി അവർ. പിതാവിന്റെ കാൽപാടുകൾ പിന്തുടർന്ന് പരീക്ഷണഘട്ടങ്ങളെ തരണം ചെയ്യാനുള്ള പരുവത്തിലാവുകയായിരുന്നു ഫാത്വിമയുടെ ബാല്യം. പിതാവിന്റെ ജീവിത മാർഗം പക്വതയോടെ ഉൾക്കൊണ്ടു. കല്ലും മുള്ളും ചവിട്ടി മുന്നേറി. കഅബയുടെ ചാരത്തിരിക്കുന്ന നബിപൂങ്കവരേയും ﷺ മകൾ ഫാത്വിമയേയും ഒരു നാൾ ഖൈറിശിക്കൂട്ടം വന്ന് ഭീഷണിപ്പെടുത്തുകയും ഭീകരതസൃഷ്ടിക്കുകയും ചെയ്തു. നബിയെക്കൊല്ലാനും ശ്രമിച്ചു. രംഗം ശാന്തമായപ്പോൾ മകളെയും കൂട്ടി നബി ﷺ വീട്ടിലേക്ക് പോയി. മറ്റൊരു ദിവസം ഹറമിൽ പോവുകയായിരുന്ന നബിയോടൊപ്പം മകൾ ഫാത്വിമയും കൂടെകൂടി. ബാപ്പ സുജൂദിലായപ്പോൾ ഖുറൈശികൾ കൂട്ടമായ് വന്നു. ഫാത്വിമയുടെ ഉള്ളം പിടയ്ക്കാൻ തുടങ്ങി. പെട്ടെന്നാണ് ഫാത്വിമത്തുസഹ്റയെ കരയിപ്പിക്കും വിധം അത് സംഭവിച്ചത്.
-തുടരും-

No comments: