Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, March 30, 2020

ബേക്കൽ ഉസ്താദും ആറ്റുതങ്ങളും

ഇന്ന്:ശഅബാൻ 6.ആദൂർ ആറ്റു തങ്ങളുടെ ജനാസ ഖബറടക്കിയ ദിവസം.5നായിരുന്നു വഫാത്ത്.
ഫാതിഹ മറക്കരുത്...
       ➖➖➖➖➖

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
9400397681
പണിപ്പുരയിലുഉള്ള പുസ്തകത്തിലേക്ക് വിവരങ്ങൾ ചോദിച്ചറിയാനാണ്  സമസ്ത കേന്ദ്ര മുശാവറ അംഗവും കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായ ഖാസി ശൈഖുനാ ഉസ്താദ് ബേക്കൽ ഇബ്റാഹിം മുസ്ലിയാരുടെ സന്നിധിയിൽ എത്തിയത്. ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പളായതിനാൽ സ്ഥാപനത്തിലേക്ക് വരാനായി രുന്നു ഖാദിം ഇസ്ഹാഖ് ബാഹസനി നിർദ്ദേശിച്ചത്.....

മകൾക്ക് വിവാഹ ആലോചനയുമായി വന്ന  ചെർക്കനെ കാണാനും സംസാരിക്കാനുമാണ് ബേക്കൽ ഉസ്താദ് കുണ്ടാറിൽ എത്തുന്നത്...
കാര്യത്തിൽ തൃപ്തനാവാത്തതിനാൽ ഉസ്താദ് വീട്ടിലേക്ക് മടങ്ങി. മടക്ക യാത്ര മുള്ളേരിയയിലൂടെ ആയതിനാൽ പോകുന്ന വഴിയിൽ  ആറ്റു തങ്ങളെ കണ്ട് പോകാമെന്ന് കൂടെ വന്നവരിൽ ഒരാൾ ആഗ്രഹം പ്രകടിപ്പിച്ചു.. ബേക്കൽ ഉസ്താദ് സമ്മതം മൂളി..
ആദൂരിലെ തയത്ത വീടെന്ന തറവാട്ട് വീട്ടിലേക്കായിരുന്നു അവർ പോയത്. പോകുന്ന വഴിയിൽ പൂക്കുഞ്ഞി തങ്ങളും ഉസ്താദിൻ്റെ കാറിൽ കയറി. ഒരു പാട് പേർ തങ്ങളെ കാണാനായി വന്നിരിക്കുന്നു. പൂക്കുഞ്ഞി തങ്ങൾ ആറ്റു തങ്ങളുടെ അടുത്ത് പോയി ബേക്കൽ ഉസ്താദ് വന്നിട്ടുണ്ടെന്ന വിവരം അറിയിച്ചു.
അകത്ത് കടക്കാൻ തങ്ങളുടെ സമ്മതം ലഭിച്ചതിനാൽ ഉസ്താദ് സലാം പറഞ്ഞ് കയറി.
"ഉസ്താദ് എന്തെപ്പാ ഇങ്ങോട്ട് ബന്നെ"...
തങ്ങളെ കണ്ട് ദുആര്പ്പിക്കാനാണെന്ന് പറഞ്ഞ് ഉസ്താദ് സംസാരം നിർത്തി.
"ബാറെ എന്തൊ ബിസേസൊണ്ടാ"ന്ന്
 തങ്ങൾ ചോദിച്ചപ്പോൾ
 മോൾക്ക് പുതിയാപ്ല നോക്കാൻ  കുണ്ടാറിൽ വന്നതാണെന്നും തങ്ങൾ ഖൈറിന് ദുആര്ക്കണമെന്നും ഉസ്താദ്... 
"ഐനി നിങ്ങൊ തലച്ചൂടാക്കണ്ട., പുതിയാപ്ല നോക്കീറ്റ് പോവും ബാണ്ട. മോക്ക് പറ്റിയത് പൊര്ക്ക് ബെരുംച്ചീയും മംഗലം പാങ്ങലെ നടക്കും ച്ചീയും..." പരസ്പരം രണ്ട് പേരും ദുആ ചെയ്യിപ്പിച്ച് പിരിഞ്ഞു.
വീട്ടിൽ എത്തിയ പിറ്റേ ദിവസം തന്നെ  പരിചയക്കാരനായ ഒരാൾ ഉസ്താദിനെ വിളിച്ച് വീട്ടിൽ ഉണ്ടോന്ന് അന്വേഷിച്ചു. ഉണ്ടെന്നറിഞ്ഞപ്പോൾ വിളിച്ച സംഘം വീട്ടിൽ വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
ഉസ്താദ് സമ്മതം കൊടുത്തു. വേഗത്തിൽ തന്നെ അവർ ഉസ്താദിൻ്റെ വീട്ടിൽ എത്തി. പരിചയക്കാരനായ ഹാജിയാരാണ് വിളിച്ചത്.
പ്രാഥമിക ചടങ്ങുകൾക്ക് ശേഷം വന്ന കാര്യം പറഞ്ഞു.
" നല്ലൊരു .പുതിയാപ്പ ഉണ്ട്. പെട്ടെന്ന് കല്യാണം വേണമെന്ന് പറയുന്നു. നിങ്ങളുടെ അവസ്ഥകളൊക്കെ ഞാൻ പറഞ്ഞ് കൊടുത്തിറ്റുണ്ട്.നാടും വീടും നിങ്ങൾ കണ്ടാൽ മതി."
ഹാജിയാർ സംസാരം നിർത്തിയപ്പോൾ ഉസ്താദ് പറഞ്ഞു." ഹാജിയാരെ, നിങ്ങൊ വിചാരിച്ച  സ്വത്തുകളൊന്നും എനിക്കില്ല. ഒരു വർഷം കഴിഞ്ഞിട്ടേ കല്യാണം നടക്കൂ.''
ഉസ്താദ് എന്ത് പറഞ്ഞിട്ടും വന്ന സംഘം പിന്മാറിയില്ല. ഒടുവിൽ നാടും വീടും കാണാൻ തീരുമാനിച്ച് പിരിഞ്ഞു...
പിറ്റേ ദിവസം തന്നെ ഉസ്താദും ജ്യേഷ്ഠ പുതിയാപ്ലയും(ഭാര്യയുടെ സഹോദരി ഭർത്താവ്)മകനും കൂടി ചെർക്കൻ്റെ വീടും നാടും കാണാൻ പുറപ്പെട്ടു. ബദിയടുക്കക്കടുത്ത നാരമ്പാടി പുണ്ടൂറാണ് സ്ഥലം.പുണ്ടൂറിലെ പുതിയാപ്ലയുടെ വീടും പരിസരം കണ്ടപ്പോൾ ഉസ്താദിനും സംഘത്തിനും പെരുത്തിഷ്ടമായെങ്കിലും പെടുന്നനെയുള്ള കല്യാണമാർത്ത് ഉസ്താദിൻ്റെ ഖൽബ് കാളി.
കൂടെ വന്ന ജ്യേഷ്ഠ പുതിയാപ്ലയോടും മകനോടും പെട്ടെന്നുള്ള കല്യാണത്തിന് പ്രയാസമാണെന്ന് ഉസ്താദ് അറിയിച്ചു.സാമ്പത്തികമാണ് പ്രധാന കാരണം.ഇത് കേട്ടപ്പോൾ ജ്യേഷ്ഠ പുതിയാപ്ല പറഞ്ഞു
"അളിയാ ഓൾക്ക് പുതിയാപ്ല ഇതെന്നെ.നമ്മക്ക് പറ്റിയ കൂട്ടർ. തൽക്കാലം നിങ്ങൾക്ക് ഞാൻ പൈസ കടം തരാം."
വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഉസ്താദും സംഘവും പുണ്ടൂരിൽ നിന്ന് മടങ്ങി. വീട്ടിൽ എത്തി ഭാര്യയോടുള്ള കൂടിയാലോചനക്ക് ശേഷം വിവാഹത്തിന് സമ്മതം മൂളി. തകൃതിയിൽ കാര്യങ്ങൾ നടന്നു.എല്ലാ വഴികളും ഉസ്താദിന് അല്ലാഹു തുറന്നു കൊടുത്തു.... ആറ്റു തങ്ങളുടെ വാക്ക് പുലർന്നു. ഒരു ശവ്വാലിലായിരുന്നു ബേക്കൽ ഉസ്താദ് ആറ്റു തങ്ങളെ കാണാനെത്തിയത്. തൊട്ടടുത്ത മാസത്തിൽ തന്നെ മകളുടെ കല്യാണം നടന്നു....
രണ്ടാമത്തെ മകൾക്ക് വിവാഹ പ്രായമെത്തിയപ്പോൾ ഉസ്താദ് ആറ്റു തങ്ങളെ സന്ദർശിച്ച് വിവരം പറഞ്ഞു. അന്നും തങ്ങൾ പറഞ്ഞത് ''
നിങ്ങൊ ബേജാറാക്കണ്ട, പുതിയാപ്ല പൊരക്ക്ബെരും എന്നാണ്."
ഇടയിൽ പലരും പുതിയാപ്ല ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉസ്താദ് പോയി കണ്ടിരുന്നെങ്കിലും ഒന്നും ശരിയായില്ല.
ഒടുവിൽ തങ്ങൾ പറഞ്ഞതുപോലെ "കല്യാണ ആലോചനയുമായി വീട്ടിൽ വന്ന സംഘവുമായി സംസാരിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയതു.''
 അനുഭവസ്ഥരുടെ ഇത്തരം നിരവധി അനുഭവങ്ങളാണ് ആറ്റു തങ്ങളുമായി ബന്ധപ്പെട്ട്  പറയാനുള്ളത്. പണ്ഡിതരും പാമരരും ഒരേപോലെ അംഗീകരിച്ച അതുല്യ വ്യക്തിത്വമാണ് ആദൂർ തങ്ങളെന്ന പേരിൽ ഖ്യാതി നേടിയ ആറ്റു തങ്ങൾ.
ഹിജ്റ 1440 ശഅബാൻ 5 2019 ഏപ്രിൽ 11ബുധനാഴ്ച്ചയാണ് സയ്യിദ് ടി വി അബൂബക്കർ അസ്സഖാഫ് തങ്ങളെന്ന ആദൂർ ആറ്റു തങ്ങൾ വഫാത്തായത്. 
അല്ലാഹു അവരുടെ ദറജ വർദ്ദിപ്പിക്കട്ടെ... ആമീൻ



      Post:31.3.2020

No comments: