Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, April 10, 2021

തീക്കാറ്റേറ്റ അജ്മീർ യാത്ര || ഭാഗം 1 || Ajmer Journey || Malayalam || Hafiz NKM Belinja

10/5/2020
ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച +919400397681
           ▪️▪️▪️▪️
" യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...  എറണാകുളത്ത് നിന്നും അജ്മീർ വരെ പോകുന്ന എറണാകുളം അജ്മീർ മരുസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അൽപ്പസമയത്തിനുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ് "
റെയിൽവേ അറിയിപ്പ് കേട്ടുക്കൊണ്ട് ഫ്ലാറ്റ്ഫോമിൽ പ്രവേശിക്കുമ്പോൾ സമയം രാത്രി 2:45.
യാത്രക്കുള്ള സാമഗ്രികളെല്ലാം രാത്രി തന്നെ ഒരുക്കിവെച്ചിരുന്നു.1:30 ന് എണീക്കണമെന്ന് കരുതിയാണ് ഉറങ്ങിയത്. പക്ഷെ 2:5ന് ഹാഫിള് റഹീം സഖാഫി വിളിച്ചുണർത്തിയപ്പോഴാണ് സമയം അതിക്രമിച്ചത് അറിയുന്നത്. ഉടനെ കുളിച്ച് അണിഞ്ഞ്റങ്ങി... പള്ളിപ്പാടിഹാഫിള് മജീദ് സഖാഫിയുടെ കാറിൽ റെയിൽവേയിലേക്ക്... യാത്രയക്കാൻ മജീദ് സഖാഫിയും റഹീം സഖാഫിയും കൂടെ വന്നു...
പ്ലാറ്റ് ഫോമിൽ എത്തി സംസാരം പൂർത്തിയാക്കുന്നതിന് മുമ്പേ മരുസാഗർ എത്തി. ശാന്തതയിലും ഭവ്യതയോടെയുമുള്ള വരവ് കണ്ടപ്പോൾ ആളൊരു പാവമാണെന്ന് തോന്നി. അകത്ത് കയറി കാലുറക്കുന്നതിന് മുമ്പ് ഹോണടിച്ചു. വന്നവർ യാത്ര പറഞ്ഞ് പിരിഞ്ഞു...
ഏകനായാണ് ഇനിയുള്ള യാത്ര. അതും ജനറൽ കംപാർട്ട്മെൻ്റിൽ. പരിചിതർ ഉണ്ടാകുമെന്ന സ്വപ്നം പോലുമില്ല. ഉത്തരേന്ത്യൻ അതിഥി തൊഴിലാളികളുടെ പടയാണ് അധികവും കാണാറ്. മുമ്പൊരിക്കൽ ജനറൽ കംപാർട്ട്മെൻ്റിൽ അജ്മീരിൽ പോയി തിരിച്ച് വന്നപ്പോൾ കാൽ രണ്ടും പപ്പായ പോലെ വീർത്തത് മറന്നിട്ടില്ല. ഇരുന്നിടത്ത് നിന്ന് കാലനക്കാൻ കഴിയാതെ നീരിറങ്ങി വീർത്തതായിരുന്നു. ഓർമ വരുമ്പോൾ മനസ്സിൽ ഇരുട്ട് പതിയുന്നു... പ്രസവവേദനക്ക് മറവി നൽകിയ നാഥന് ഇതെന്ത് കാര്യം...?
പരിചിതരായി ആരുമില്ല. നിശ്ചയിച്ച സീറ്റിൻ്റെ ഒരറ്റത്തിരുന്നു.സുബ്ഹ് ബാങ്ക് വരെ ഉറങ്ങാതിരുന്നു. റെയിവേയിൽ കാത്തിരുന്നപ്പോൾ കാണിച്ച അദബും ഗുരുത്വമൊന്നും വണ്ടിക്കില്ല. മിന്നൽ വേഗതയിൽ ചീറിപ്പായുന്നു.ഉമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒടുക്കത്തെ പാച്ചിൽ...
ഇരുട്ട് പുതച്ചുറങ്ങുന്ന നാടുകൾ...  ചിലയിടങ്ങളിൽ പ്രകാശിക്കുന്ന മിന്നാമിനുങ്ങിൻ്റെ വെളിച്ചം പോലെയുള്ള തെരുവ് വിളക്കുകൾ..
എവിടെയെത്തിയെന്ന ധാരണ പോലുമില്ല. അമ്മാതിരി പാച്ചിലാണ് വണ്ടിക്ക്. ഇങ്ങനെ പോയാൽ അരമണിക്കൂർ കൊണ്ട് അജ്മീർ എത്തുമെന്ന തോന്നൽ.
ഏകാന്തതയിൽ ചിന്താവിഷ്ടനായിരിക്കുമ്പോഴാണ് നാസിക ദ്വാരത്തിലേക്ക് കാർണാടകയുടെ പ്രകൃതി ഗന്ധം വീശിത്തുടങ്ങിയത്.മൂക്കിലുള്ള നാലഞ്ച് നാര് മുടി കരിഞ്ഞ് പോയില്ലെങ്കിൽ എൻ്റെ ഭാഗ്യം... ചിലയിടങ്ങളിൽ നിന്ന് വരുന്ന ചീഞ്ഞ നാറ്റത്തിന് അബോധസ്ഥവനാക്കാനുള്ള ശക്തിയുണ്ട്...
സുബ്ഹിൻ്റെ സമയം ആയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നിസ്കരിച്ചു. കണ്ണുകൾ പുഷ്പം പോലെ തെളിഞ്ഞ് നിൽക്കുന്നു. ഉറക്കം വാതിൽപ്പടിയിൽ പോലുമില്ല. എന്തെങ്കിലും എഴുതാമെന്ന് കരുതി. അങ്ങനെയാണ് ഷിറിയ ഉസ്താദിൻ്റെ അജ്മീർ അനുഭവം എഴുതിയത്...
സൂര്യകിരണങ്ങളുടെ  സ്പർശനങ്ങളിൽ രോമകൂമങ്ങൾ നൃത്തം ചവിട്ടുന്നു."വെളിച്ചത്തിനെന്ത് വെളിച്ചമെന്ന" ഖുർആൻ സാഹിത്യം രോമങ്ങളും വായിച്ചത് പോലെ.. മൃദുലവും കുളിർമയുമുള്ള സൂര്യകിരണങ്ങൾ.. കുമിളകൾ പോലെ ഭൂമിയിൽ നിന്ന് ഓരോന്നായി പൊങ്ങി വരുന്നു. കറുപ്പിൻ്റെഴകുള്ള ടാറിട്ട റോഡുകൾ... ചന്തമുള്ള വീടുകൾ, ആകാശം മുട്ടുന്ന കെട്ടിടങ്ങൾ... ഹരിത ഭംഗി നൽകുന്ന മരങ്ങൾ.. അങ്ങനെ പലതും തെളിഞ്ഞ് വരുന്നു.
കർണ്ണാടകയെ കീറി മുറിച്ച് ചൂളം വിളിച്ച് ഓടുകയാണ് മരുസാഗർ... മാറിൽ കിടക്കുന്ന ആയിരങ്ങളെയും വഹിച്ചുള്ള ഓട്ടത്തിൽ പ്രകൃതിയോട് യാതൊരു അനുകമ്പയും കാണിക്കുന്നില്ല... അവൻ്റെ ഗർജനത്തിന് മുമ്പിൽ ആരും ഒന്നുമല്ല...
അൽപ്പം മയങ്ങാമെന്ന് കരുതി ചരിഞ്ഞു.കംപാർട്ട്മെൻ്റ് ജനറലാണെങ്കിലും റിസർവിനേക്കാൾ സുഖം. തൊട്ടടുത്ത നമ്പറിലൊന്നും ആരുമില്ല. പതിയെ ചരിഞ്ഞു. കാലുകൾ മുകളിലേറ്റി. കൈകൾ മടങ്ങി തുടയിടയിൽ വെച്ചു.ബാഗ് തലയണയാക്കി... സുഖനിദ്ര.
ഹസ്ബീ റബ്ബീ ജല്ലല്ലാഹ്... എന്ന ബൈത് പാടാൻ ഒരാളുണ്ടായിരുന്നെങ്കിൽ... അതിൻ്റെ കുറവ് മാത്രമേ ഉള്ളൂ.കുതിച്ച് കിതച്ചോടുന്ന മരുസാഗറിൽ ആടിയാടി ഉറങ്ങുകയാണ് ഞാൻ... കൺപോളകൾ അടഞ്ഞു. 
സാധാരണയിൽ ഉറക്കിന് താളമിടുന്ന കൂർക്കംവിളി ഉണ്ടായില്ലെന്ന് വിശ്വസിക്കുന്നു. വിശ്വാസം! അതല്ലെ, സമാധാനം...
പരിചിതരുണ്ടായിരുന്നെങ്കിൽ എന്തെല്ലാം കേൾക്കണം. ഏതെല്ലാം കാണണം. കൂർക്കം വിളി തന്നെ നാണിച്ച് പോകുന്ന വർത്തമാനങ്ങൾ.പോരാത്തതിന് ഫോണിൽ വീഡിയോ പിടിക്കൽ...ഹൊ, അല്ലാഹ്! രക്ഷപ്പെട്ടു...
കാലിൽ നേരിയ ചൂട് അനുഭവപ്പെടുന്നു. കാതിൽ ചൈനാസെറ്റിൻ്റെ ശബ്ദം മുഴങ്ങുന്നു.
പതിയെ ഉണർന്നു. സമയം ഉച്ചയോടടുത്തു... നേരിയ ഉറക്ക് കഴിഞ്ഞപ്പോഴും മരുസാഗർ ഓട്ടത്തിലാണ്... വിശ്രമമില്ലാത്ത ഓട്ടം... കത്തിയെരിയുന്ന ചൂടിലും കൂരാ കുരിട്ടിലും അവൻ ചീറിപ്പായുന്നു. അപരൻ്റെ സുഖത്തിനായുള്ള അവിശ്രമ യാത്ര...
പ്രകൃതിയുടെ സൗന്ദര്യത്തിന് നല്ല തിളക്കം. പുറത്ത് കത്തിയെരിയുന്ന ചൂട്. അകത്തിരുന്ന് പപ്പടം പോലെ പൊരിയുകയാണ് ഞാൻ...
തിരക്കില്ലെങ്കിലും കംപാർട്ട്മെൻ്റിൽ ഏതോ ദേശക്കാരായ പിള്ളേർ കയറിയിരിക്കുന്നു. ഇടിനാദത്തെ വെല്ലുന്ന ശബ്ദം. അലറുകയാണവർ. നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു തരം ചൈനാസെറ്റ്..!
കർണ്ണപുടം വിണ്ട് കീറുന്ന ഒച്ച.ഭൂമിയിലെ ഓരോ പടപ്പുകളോത്ത് സമാധാനിച്ചു.
ട്രെയിനിൻ്റെ ജനലിനടുത്ത്  പുറം കാഴ്ചയിൽ കണ്ണും നട്ടിരുന്നു...
അത്യുഷ്ണത്തിൽ ആഞ്ഞ് വീശുന്ന കാറ്റ്... സാക്ഷാൽ തീക്കാറ്റ്.
ചർമം കാരക്കപോലെ ഉണങ്ങുന്നു. കർമ്മങ്ങൾ സ്തംഭിച്ചു. മർമ്മം വിട്ട് പിരിയുമെന്ന ഭയം.നർമ്മം പറയാനോ ധർമ്മം തരാനോ ഒരാളുമില്ല... നിഴൽ പോലും കൂട്ടിനില്ലാത്ത യാത്രയിൽ എന്തെല്ലാം അനുഭവിക്കണം.
സുഖ യാത്രക്കുള്ള പ്രാർത്ഥന നാഥൻ പരിഗണിച്ചില്ലെന്ന തോന്നൽ...
മൂക്കിലെ രോമങ്ങൾ ഗന്ധം കൊണ്ട് കൊഴിഞ്ഞു. ചർമരോമങ്ങൾ തീക്കാറ്റേറ്റ് കരിഞ്ഞു. ഉടുതുണിക്കകത്തുള്ളതെല്ലാം കരിഞ്ഞു പോയെന്ന പ്രതീതി...
 വായിച്ച് പരിചയമുള്ള തീക്കാറ്റ് അനുഭവിക്കാനുള്ള സൗഭാഗ്യം ലഭിച്ച യാത്ര.
സ്വയം അനുഭവിക്കാൻ മാത്രം വിധി. വൈകിട്ട് അഞ്ച് മണി വരെ തീക്കാറ്റേറ്റുള്ള യാത്ര. എഴുത്തും വായനയുമില്ല. ആട്ടവും അനക്കവുമില്ല.സുഖമോർത്ത്  സമാധാനിക്കാൻ പോലും ശേഷിയില്ല. എല്ലാം ഉണങ്ങിയിരിക്കുന്നു മസ്തിഷ്കം പോലും.
സന്ധ്യയോടടുത്തപ്പോൾ പതിയെ ഉണർവ്വിലേക്ക്.
സൂര്യൻ വിജയിച്ചിരിക്കുന്നു.
സൂര്യന്‍ അതിന്റെ സങ്കേതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു'' (യാസീന്‍: 38) എന്ന ഖുര്‍ആന്‍ വചനം എത്ര മഹോന്നതം.
  ലക്ഷ്യസ്ഥാനത്തെത്താൻ മിനുറ്റുകൾ ബാക്കി. ഭൂമിയെ വിണ്ടുകീറിപ്പായുന്ന മരുസാഗർ ലക്ഷ്യസ്ഥാനത്തെത്താൻ ഇനിയും 24 മണിക്കൂർ ചീറിപ്പായണം.
സൂര്യൻ അറബിക്കടലിൽ മുത്തമിട്ടിറങ്ങി... മഗ്രിബ് വാങ്കിൻ്റെ അലയൊലിയൊന്നും കേൾക്കുന്നില്ല. കൈയ്യിൽ കരുതിയ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ചു.
അമ്മായുമ്മ തന്ന ഈത്തപ്പഴവും നെയ്യപ്പവുമാണ് ഉള്ളത്. നോമ്പ് മുറിച്ച് നിസ്കരിച്ച് മറ്റ് ഔറാദുകളിൽ മുഴങ്ങി...
വിവിധ സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോൾ പലതും വരുന്നു.
"ചായ ചാഹീയേ...വടാപ്പം, കാനാ, പാനീ, ബിറിയാണീ തുടങ്ങിയ പലതും... പലപേരുകളിൽ എഴുന്നള്ളുന്നു.
മഗ്രിബ് ആയപ്പോഴാണ് കംപാർട്ട്മെൻ്റിൽ ഏതോ മലയാളികളുണ്ടെന്നറിയുന്നത്.
ഖാജാ തങ്ങളുടെ മദ്ഹ് ഗാനങ്ങൾ ആലപിക്കുകയാണവർ. അൽപസമയം അവിടെ പോയി ഇരിക്കാമെന്ന് കരുതി. സഅദിയ്യയിൽ നിന്ന് പഠിച്ചിറങ്ങിയ കർണ്ണാടകയിലെ പത്തോളം ഉസ്താദുമാർ... കൊല്ലത്തെത്തിയപ്പോൾ ഇല്ലം മറന്ന മട്ട്...
രാത്രി വീണ്ടും കിടന്നു... അടുത്ത പുലരിയിലെ ശുപ്രതീക്ഷയുമായ്...
           ▪️▪️▪️▪️
രാജസ്ഥാനിലൂടെയാണ് യാത്ര.3,42,236ച.കി.മീറ്റർ വിസ്തീർണ്ണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം.
രജപുത്താന എന്ന പഴയ പേരിൽ നിന്നാണ് രാജസ്ഥാൻ ഉണ്ടായത്. രജപുത്രരുടെ നാട് എന്നർത്ഥം. ഗുജറാത്ത്, മധ്യപ്രദേശ്‌, ഉത്തർപ്രദേശ്, പഞ്ചാബ്‌, ഹരിയാന എന്നിവയാണ് രാജസ്ഥാന്റെ അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ജയ്‌പൂറാണു തലസ്ഥാനം.
മരുഭൂമികളും കൊടുംകാടുകളും ഒരുപോലെ ഉൾക്കൊള്ളുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഈ സംസ്ഥാനത്തിന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂപ്രദേശമായ താർ മരുഭൂമിയുടെ ഭൂരിഭാഗവും രാജസ്ഥാനിലാണ്. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും രാജസ്ഥാനിലാണ്.
രാജസ്ഥാൻ കേവലം മരുഭൂമി മാത്രമല്ല.  മണലാരണ്യങ്ങൾക്കു പുറമെ തടാകങ്ങളൂം, കുന്നുകളും മാനം മുട്ടെ ആകാശത്തെ ചുംബിച്ചെന്നോണം ഉയർന്നു നിൽക്കുന്ന രാജകൊട്ടാരങ്ങളും നിലകൊള്ളുന്ന ചരിത്രമുറങ്ങുന്ന ഭാരതത്തിന്റെ അതിമനോഹരമായ സംസ്ഥാനം.
വിവിധ ഇനം വിളകൾ രാജസ്ഥാനിൻ്റെ പ്രത്യേകതയാണ്.ഈത്തപ്പഴം കായ്ക്കുന്ന മണ്ണാണ് രാജസ്ഥാനിൻ്റേത്.അത്യുഷ്ണ മേഖല.
ചൂട് പ്രതീക്ഷിച്ചിരുന്നെങ്കിലും തീക്കനൽ കരുതിയില്ല.യത്ഥാർതത്തിൽ അതായിരുന്നു രാജസ്ഥാൻ യാത്ര.എരിയുന്ന പൊരിയുന്ന വെയ്ലിനെ ഭേദിച്ച് മരുസാഗർ കുതിക്കുന്നു. പ്രകൃതിയുടെ വർണ്ണ വൈവിധ്യങ്ങളും വൈജാത്യ കാഴ്ചകൾ കണ്ടിരിക്കുകയാണ് ഞാൻ.
അത്യുഷ്ണത്തിൽ തപച്ച് പൊള്ളുന്ന മണ്ണിൽ ഉപജീവന മാർഗ്ഗം കണ്ടെത്തുന്ന  മനുഷ്യജന്മങ്ങളായിരുന്നു  കാഴ്ചയിലെ അത്ഭുതം.
 കേരളവും കർണ്ണാടകയും മഹാരാഷ്ട്രയും കടന്ന് മരുസാഗർ രാജസ്ഥാനിലൂടെ ഓടുകയാണ്. ചരിത്ര ഭൂമിയിലൂടെയുള്ള യാത്ര.
പരന്ന് കിടക്കുന്ന കൃഷിഭൂമിയിൽ വെന്തുരുകുന്ന മനുഷ്യ കോലങ്ങൾ.അവർ നാളേയ്ക്കുള്ള സ്വപ്ന സാക്ഷാത്കാരത്തിന്നായ് മണ്ണിൽ അലിയുന്നു. അപരരുടെ ജീവിതത്തിനായ് സ്വയം ഉണങ്ങിത്തീരുന്നവർ. രാജ്യത്തിൻ്റെ ജനങ്ങൾക്ക് അന്നമൂടുന്ന യത്ഥാർത്ത ഇന്ത്യക്കാരാണവർ.
മൺചുമരുകൾ കൊണ്ട് ഉണ്ടാക്കിയ കൊച്ചു കുടിലുകൾ.ഓടും വൈക്കോലും മേഞ്ഞ മേൽക്കൂരകൾ. മണ്ണോട് മണ്ണ് ചേർന്ന വിധത്തിലാണ് കുടിലുകളുടെ കിടപ്പ്. 
ഓരോ വീട്ടുമുറ്റത്തും മേൽക്കൂരയേക്കാൾ ഉയരത്തിൽ നെല്ലും ഗോതമ്പ കൂമ്പാരവും.വൈക്കോൽ കൊണ്ടുണ്ടാക്കിയ കവചങ്ങൾ. തൊഴുത്തിൽ നിറയെ കന്നുകാലികൾ.ആട്, പശു, കാള, പോത്ത്, കഴുത, കുതിര, നായ തുടങ്ങിയ വിവിധയിനം ഞന്തുകൾ മനുഷ്യരോടൊത്ത് ജീവിക്കുന്നു.
മനുഷ്യരോടൊപ്പം പണിയെടുക്കാൻ പാടത്തും മൃഗങ്ങൾ ചങ്ങാത്തം കൂടുന്നു.മൃഗങ്ങൾ മനുഷ്യരേയും മനുഷ്യർ മൃഗങ്ങളേയും ആദരിക്കുന്ന അത്യപൂർവ്വ കാഴ്ച.
നായ്ക്കളെ കെട്ടിപിടിച്ച് ഉമ്മ വെക്കുന്ന കുട്ടികൾ. പശുക്കിടാങ്ങളെ താരാട്ട് പാടി ഉറക്കുന്ന വീട്ടമ്മമാർ... ഇങ്ങനെ നീളുന്ന ആ കൗതുക കാഴ്ച.
വൈക്കോലുകൾ പാടത്ത് തന്നെ ചാരമാക്കി വീണ്ടും കൃഷി ചെയ്യുന്നു. പച്ചക്കറികൾക്ക് വൈക്കോൽ ചാരങ്ങൾ വളമായി ഉപയോഗിക്കുന്നു.
വിശ്രമിക്കാനായി പാടത്തിൻ്റെ ഓരങ്ങളിൽ കൊച്ചു പന്തലുകൾ കാണാം...
കൃഷിയിടങ്ങൾ നനയ്ക്കാൻ പട്ടണങ്ങളിൽ നിന്ന് വരുന്ന മലിനജലത്തിലെ കനാലുകളും കാണാം. ഫ്ലാറ്റുകളിൽ നിന്നും ഹോട്ടൽ കെട്ടിടങ്ങളിൽ നിന്നുമായ് വരുന്ന ജലത്തെ കനാലുകളിൽ നിക്ഷേപിക്കുകയും അവിടെന്ന് ചെറു തോടുകളായ് വഴിതിരിച്ച് കൃഷിഭൂമിയിൽ എത്തിക്കുന്നു....
നയന മനോഹരമായ കാഴ്ചകൾ വിരുന്നൊരുക്കിയ അജ്മീർ യാത്രയിൽ ഗാന്ധിജിയുടെ ഇന്ത്യയെ കണ്ടെത്തുകയായിരുന്നു.
ചുണ്ടുകൾ കാരക്കപോലെ ഉണങ്ങി. തൊണ്ട വറ്റി. ശരീരം ക്ഷയിച്ച് തുടങ്ങി. രാജസ്ഥാനിൻ്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ലക്ഷ്യസ്ഥാനം എത്തിയതറിഞ്ഞില്ല...
അജ്മീർ സ്റ്റേഷൻ ആപ്കാ സ്വാഗത് ഹേ...
      ▪️▪️▪️▪️▪️
മനസ്സ് നിറയെ അജ്മീർ മാത്രം. ഒരു രാത്രിയും  
രണ്ട് പകലും യാത്ര ചെയ്ത് അജ്മീർ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ സമയം വൈകുന്നേരം 4:30
സ്റ്റേഷനിൽ നിന്ന് ഒന്നൊന്നര കി.മീറ്റർ നടന്നാൽ ദർഗ്ഗയിൽ എത്താം. സ്റ്റേഷനിൽ നിറയെ മലയാളികൾ. യാത്ര സംഘങ്ങളായി കേരളത്തിൽ നിന്നും കർണ്ണാടകയിൽ നിന്നുമായി വന്ന നൂറിലേറെ പേർ മരുസാഗറിൽ ഉണ്ടായിരുന്നു.
പച്ച ബൈജാമ് (കുർത്ത) ധരിച്ച എന്നെ കാണുമ്പോൾ ഏതോ ബംഗാളിയെന്ന് കരുതി കേരളീയരായ ഒരു സം ലം ദർഗ്ഗയി ലേക്കുള്ള വഴി ചോദിച്ചു.
"സാബ്, ദർഗ്ഗ കിദർ ജാറാഹേ... " ചോദ്യത്തിന് എൻ്റെ മറുപടി കേട്ടപ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.
"ഞാൻ മലയാളിയാണ്, കൂടെ വരൂ.. നടക്കാനുള്ള ദൂരമേ ഉള്ളൂ..."
അവർ കൂടെ നടന്നു.പുറത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവർമാർ തേനീച്ച പോലെ പൊതിയുന്നു...
'ഹസ്റത്ത് സാബ് ഇദർ ആയിഹേ'...
വിളി കേട്ടാൽ വിചാരിക്കും കെട്ട്യോളെ ആങ്ങളന്മാരാണെന്ന്.
അറുത്തു വാങ്ങുന്ന കൂലി കേട്ടാൽ ബോധം പോകും...
കാൽനടയായ് അജ്മീരിലെത്തി...
അജ്മീർ മുതൽ സ്റ്റേഷൻ വരെ ദർഗ്ഗയുടെ ഭാഗമായി മാറിയിരിക്കുന്നു. ഓട്ടോ റിക്ഷക്ക് പോകാനുള്ള വീതി മാത്രമേ ദർഗ്ഗറോഡിനുള്ളൂ. ഇടുങ്ങിയ റോഡിൽ ഈച്ച പോലെ പറക്കുന്ന ബൈക്കുകൾ... പരിസരം നിറയെ ചന്തകൾ. മനസ്സിന് കുളിരേകുന്ന കാഴ്ച...
ദർഗ്ഗയുടെ നാല് ഗെയ്റ്റുകളാണ് അടയാളങ്ങൾ.
ഒന്നാം ഗെയ്റ്റിനടുത്തായി മുറി എടുത്തു.100 രൂപയാണ് ദിവസ വാടക.സീസൺ അനുസരിച്ച് വ്യതാസം വരും.വിവിധ രൂപത്തിലാണ് വാടക ഈടാക്കുന്നത്.1000, 500, 300, 200 എന്നീ നിരക്കിൽ വാടക ഈടാക്കുന്നവരുമുണ്ട്...
   .       ▪️▪️▪️▪️
*ആരാണ് അജ്മീർ ഖാജ*
കുട്ടിക്കാലത്ത് കേട്ടു പരിചയമുള്ള തീർത്ഥാന കേന്ദ്രമാണ് അജ്മീർ.ഉപ്പയുടെ മേൽവിലാസത്തിൽ വീട്ടിൽ എത്തിയിരുന്ന അജ്മീർ തബറുക്. അജ്മീരിലെ ചുവപ്പ് കലർന്ന മഞ്ഞ ചരടും ഉണങ്ങിയ പനിനീർപുഷ്പവും വർഷാവർഷം വീട്ടിലെത്തും. അജ്മീറിലേക്കുള്ള നേർച്ചകൾ ഉപ്പ അയച്ചുകൊടുക്കും. അജ്മീർ പരിചയത്തിൻ്റെ തുടക്കമതാണ്.
ആവശ്യങ്ങൾ നിറവേറുന്ന പുണ്യസ്ഥലമായി പലരും പരിചയപ്പെടുത്തിയ ദർഗ്ഗയാണ് ഖാജയുടെ സന്നിധി. ഈ യാത്രയിൽ എനിക്കുണ്ടായ അനുഭവം ശേഷം കുറിക്കാം.
അസ്സയ്യിദ് ശൈഖ് മുഈനുദ്ദീന്‍ ഹസന്‍ (റ) ഹിജ്‌റ 522ല്‍ ഇറാനിലെ സജിസ്ഥാനിലാണ് ജനിച്ചത്. പണ്ഡിതനും ധര്‍മിഷ്ഠനുമായിരുന്ന പിതാവ് സയ്യിദ് ഗിയാസുദ്ദീന്‍ സന്‍ജരിയുടെ ശിക്ഷണത്തിലാണ് പ്രാഥമിക പഠനം. പതിനൊന്നാം വയസ്സില്‍ പിതാവ് നിര്യാതനായി. ഒരിക്കല്‍ ഖാജാ തങ്ങൾ തോട്ടം നനച്ചുകൊണ്ടിരിക്കെ, സദ്‌വൃത്തരില്‍പെട്ട ശൈഖ് ഇബ്‌റാഹീം കടന്നുവന്നു. അദ്ദേഹത്തെ സ്വീകരിച്ച ഖാജ പഴങ്ങളും മറ്റും നല്‍കി ആദരിച്ചു. ഈ സംഭവം ഖാജയുടെ ഉയര്‍ച്ചയുടെ നിമിത്തമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. തെന്നിന്ത്യന്‍ മുഫ്തിയും സമസ്തയുടെ ആദ്യകാല നേതാക്കളില്‍ പ്രമുഖരുമായ ശൈഖ് ശിഹാബുദ്ദീന്‍ ശാലിയാത്തി ‘മവാഹിബുര്‍റബ്ബില്‍ മതീന്‍’ എന്ന രിസാലയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
ഖാജായുടെ സ്വഭാവത്തില്‍ സന്തുഷ്ടനായ ശൈഖ് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു പഴം നല്‍കി. ഇത് ഭക്ഷിച്ച ശേഷം ഈ ബാലനില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ആത്മാവ് പ്രഭാപൂരിതമാകാനും ആത്മീയതയുടെ ഉത്തുംഗതയിലേക്കുള്ള ചുവടുവെക്കാനും ഈ സംഭവം ഒരു നിയോഗവും നിമിത്തവുമായിത്തീര്‍ന്നു. ഭൗതികാഢംബരങ്ങളോട് വിരക്തി തോന്നിയ ഖാജാ തന്റെ മുഴുവന്‍ സമ്പത്തും ദാനം ചെയ്തു. ശൈഖ് നിസാമുദ്ദീന്‍ (റ)വില്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കുകയും മതവിജ്ഞാനങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു.
ശേഷം ഇറാഖില്‍ ശൈഖ് ഉസ്മാന്‍ ഹാറൂനി (റ)യുടെ ശിഷ്യത്വം തേടി 20 വര്‍ഷം കഴിച്ചുകൂട്ടി. ശൈഖ് ഉസ്മാന്‍ (റ)വിനെ ബൈഅത്ത് ചെയ്ത് സ്ഥാനവസ്ത്രം (ഹിര്‍ക) സ്വീകരിച്ച് വിഖ്യാതമായ ചിശ്തി ത്വരീഖത്തില്‍ പ്രവേശിച്ചു. ശൈഖ് ഖാജാ പിന്നീട് നൂഹ് നബിയുടെ കപ്പല്‍ കരക്കടിഞ്ഞ ജൂദി പര്‍വതത്തിലെത്തി. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയുമായി കണ്ടു. ആ പ്രകാശ ഗോപുരത്തില്‍ നിന്നും ആത്മജ്ഞാനം സ്വന്തമാക്കികൊണ്ട് ഏഴ് മാസത്തോളം കഴിഞ്ഞു. ശൈഖ് ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി, ശൈഖ് ളിയാഉദ്ദീന്‍ (റ), ശൈഖ് യൂസുഫുല്‍ ഹമദാനി തുടങ്ങി ആത്മീയ വിഹായസ്സിലെ പ്രോജ്വല താരങ്ങളായ നിരവധി ആത്മജ്ഞാനികളുമായി ബന്ധപ്പെടുകയും ആശീര്‍വാദങ്ങള്‍ നേടുകയും ചെയ്തു. ഈ മഹദ്‌വ്യക്തികളില്‍ നിന്ന് പ്രകടമായ തിളക്കം ആര്‍ജിച്ചെടുത്ത് തന്റെ ജീവിതത്തില്‍ തിളക്കമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ ശൈഖ് ഖാജാ (റ)വിന് സാധിച്ചു.
നിരവധി അസാധാരണ സംഭവങ്ങള്‍ ഖാജയുടെ ചരിത്രത്തില്‍ കാണാം. മരിച്ച മകനെ അല്ലാഹുവിന്റെ അനുമതിയില്‍ തിരിച്ചുവിളിച്ചതും അഗ്നി ആരാധകരെ വെല്ലുവിളിച്ചുകൊണ്ട് ഒരു ചെറുപ്പക്കാരനെ തീയില്‍ കടത്തി ഒരു പോറലുമേല്‍പ്പിക്കാതെ തിരിച്ചുവിളിച്ചതും അക്രമിയായ രാജാവ് നിഷ്‌കരുണം വധിച്ച ചെറുപ്പക്കാരനെ എഴുന്നേല്‍പ്പിച്ചതുമെല്ലാം ഖാജയുടെ കറാമത്തുകളില്‍ ചിലതാണ്. നിരവധിപേര്‍ ഇത്തരം കറാമത്തുകളിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നു.
ഒരിക്കല്‍ വിശുദ്ധ റൗളാ ശരീഫില്‍ നബി (സ)യെ സിയാറത്ത് ചെയ്ത് വിശ്രമത്തിനിടെ ഉറങ്ങിപ്പോയ ഖാജാ (റ)വിന് സ്വപ്‌നദര്‍ശനമുണ്ടായി. നബി (സ) നിര്‍ദേശിച്ചു. നിങ്ങള്‍ ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുക, അവിടെയുള്ള അന്ധകാരങ്ങള്‍ അകറ്റി വിശ്വാസത്തിന്റെ വെളിച്ചം പകരുക. ഈ നിര്‍ദേശം ഒരു കര്‍ത്തവ്യമായി ചുമലിലേറ്റിയ ശൈഖ് 40 അനുയായികള്‍ക്കൊപ്പം ഹിജ്‌റ 561 മുഹര്‍റം മാസത്തില്‍ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു അജ്മീറിലെത്തി. ഉത്തരേന്ത്യയില്‍ രജപുത്ര രാജാക്കന്മാരുടെ ഭരണകാലമായിരുന്നു അത്.
വിശുദ്ധ ഇസ്‌ലാമിന്റെ അന്തസ്സത്ത അടുത്തറിയാന്‍ കഴിയാത്ത വിശ്വാസികളില്‍ ചിലര്‍ ഖാജായെയും അനുയായികളെയും സംശയത്തിന്റെയും ശത്രുതയുടെയും കണ്ണുകളോടെ കണ്ടു. അജ്മീറിനടുത്ത് ആനാസാഗറിലെ വെള്ളമെടുത്ത് ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഖാജായെയും അനുയായികളെയും തടയാന്‍ ശ്രമം നടന്നു. ആ വെള്ളത്തിന് പുണ്യം കല്‍പ്പിച്ചിരുന്ന അവിശ്വാസികള്‍ പൃഥ്വി രാജാവിനോട് പരാതി പറഞ്ഞു. തന്നെയും അനുയായികളെയും ശല്യം ചെയ്തവരോട് ഖാജാ ഏറ്റുമുട്ടലിന്റെ മാര്‍ഗം സ്വീകരിച്ചില്ല. ഒരു പാത്രം വെള്ളമെടുത്ത് പിന്മാറി. പിറ്റേദിവസത്തെ വാര്‍ത്ത അമ്പരപ്പിക്കുന്നതായിരുന്നു. ആനാസാഗറിലെ വെള്ളം വറ്റിപ്പോയിരിക്കുന്നു. അത്ഭുത വാര്‍ത്ത പരന്ന് അജ്മീര്‍ ജനസാഗരമായി.
ഖാജക്ക് മുമ്പില്‍ മാപ്പപേക്ഷിക്കാന്‍ രാജാവിനോട് പലരും ഉപദേശിച്ചു. പൃഥി രാജന്‍, പക്ഷേ ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു. മൂസ നബിയുടെ കാലത്ത് ഫറോവയുടെ മാരണവിദ്യക്കാരെ അനുസ്മരിപ്പിക്കുന്ന പ്രകാരം തന്റെ ചെരിപ്പുകള്‍ പറന്നു രാജാവ് രംഗത്തിറക്കിയ അജയ് പാലിനെ അടിച്ചുവീഴ്ത്തി. പരാജയം സമ്മതിച്ച അജയ് പാല്‍ ഖാജാ (റ)വിന്റെ മുമ്പില്‍ വന്ന് കലിമ ചൊല്ലി ഇസ്‌ലാം ആശ്ലേഷിച്ചു. പൃഥി രാജാവ് ഖാജാ (റ)വിനോട് മാപ്പപേക്ഷിച്ചു. അനുയായികള്‍ എടുത്തുവെച്ച ഒരു കപ്പ് വെള്ളം കുളത്തില്‍ ഒഴിക്കാന്‍ തീരുമാനിച്ചു. അല്‍പ്പനേരം കൊണ്ട് വറ്റിപ്പോയ കുളം നിറഞ്ഞു. പരിസരങ്ങളിലെ വറ്റിപ്പോയ കിണറുകള്‍ സ്വജലങ്ങളായി.
ഇത്തരം അത്ഭുത സംഭവങ്ങളും വ്യക്തിവൈശിഷ്ട്യവും ആകര്‍ഷണീയവുമായ പെരുമാറ്റച്ചട്ടങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കാരണം നിരവധി പേര്‍ ഇസ്‌ലാമിലേക്കാകര്‍ഷിക്കപ്പെട്ടുവെന്നതിന് ചരിത്രം സാക്ഷിയാണ്. ഹിജ്‌റ 633 റജബ് ആറിന് തിങ്കളാഴ്ചയാണ് മഹാന്‍ ഈ ഭൗതിക ലോകത്തോട് വിട പറയുന്നത്. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു.
വാതില്‍ തുറന്നുനോക്കിയപ്പോള്‍ പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു. ഹാദാ ഹബീബുല്ലാഹി, മാത്ത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു. (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).
(കടപ്പാട് സിറാജ് ലൈവ്)
കാഴ്ചകളും വിസ്മയങ്ങളും ഒരുപാടൊളിപ്പിച്ചുവെച്ച രാജസ്ഥാനിലെ ഏറ്റവും അതിശയിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് അജ്മീർ. ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന അജിമീർ അറിയപ്പെടുന്നതു തന്നെ രാജസ്ഥാന്‍റെ ഹൃദയം എന്നാണ്. കോട്ടകളും കൊട്ടാരങ്ങളും ഒക്കെയായി ഒരുപാടൊരുപാട് കഥകളുടെ കേന്ദ്രമായ ഇവിടം ഏറെ പ്രസിദ്ധമായിരിക്കുന്നത് അജ്മീർ ദർഗായുടെ പേരിലാണ്.
ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തീർഥാടകർ എത്തിച്ചേരുന്ന ഒരു പുണ്യ ഭൂമി. കലാകാരന്മാരും സെലിബ്രിറ്റികളും ഒക്കെ തങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കു മുന്‍പേ അനുഗ്രഹം സ്വീകരിക്കാനെത്തുന്ന ഇവിടം ഏറെ പ്രാധാന്യമർഹിക്കുന്ന ഒരിടം കൂടിയാണ്. 
തന്റെ മകനുവേണ്ടിയുള്ള നേർച്ച നിറവേറ്റാൻ വേണ്ടി അക്ബർ ചക്രവർത്തിയും രാജ്ഞിയും എല്ലാ വർഷവും ആഗ്രയിൽ നിന്നും കാൽനടയായി തീർത്ഥാടനത്തിനായി ഇവിടെയെത്തിയിരുന്നെന്നാണ് ചരിത്രം. ആഗ്രയ്ക്കും അജ്മീറിനുമിടയിലുള്ള മുഴുവൻ വഴികളിൽ രണ്ട് മൈൽ (3 കിലോമീറ്റർ) ദൂരത്തിൽ സ്ഥാപിച്ചിരിക്കുന്ന "കോസ് ('മൈൽ') മിനാർ" എന്ന വലിയ തൂണുകൾ രാജകീയ തീർത്ഥാടകർ എല്ലാ ദിവസവും നിർത്തിയിരുന്ന സ്ഥലങ്ങളെ അടയാളപ്പെടുത്തുന്നു. പ്രതിദിനം 150,000 തീർഥാടകർ ദർഗ സന്ദർശിക്കാറുണ്ടെന്നാണ് കണക്കാക്കുന്നത്.
ദർഗയുടെ പ്രധാന വാതിലാണ് നിസാം ഗേറ്റ് .പിന്നാലെ,മുഗൾ ചക്രവർത്തി ഷാജഹാൻ പണിത ഷാജഹാനി ഗേറ്റ്. ഇതിന് പിന്നാലെ സുൽത്താൻ മഹ്മൂദ് ഖിൽജി പണികഴിപ്പിച്ച ബുലംദ് ദർവാസ ഇതിലാണ് ഉറൂസിന്റെ പതാക ഉയർത്തുന്നത് . 
ഇന്ത്യയുടെ മക്കയെന്ന് വിശേഷിപ്പിക്കുന്ന അജ്മീർ വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമഭൂമിയാണ്.
* ദർഗ്ഗായിൽ പ്രവേശിക്കണമെങ്കിൽ ചെരിപ്പ് അഴിക്കണം. തല മറക്കണം. വലിയ ബാഗുകൾ അനുവദിക്കില്ല.ഒന്നാം ഗെയിറ്റിനടുത്താണ് അജ്മീർ ചെമ്പുള്ളത്. വിശ്വാസികൾ
നേർച്ചയാക്കിയ സാധനങ്ങളും പൈസകളും ചെമ്പിലിടുന്നു.രാവിലെ അജ്മീർ കഞ്ഞി വിതരണം ചെയ്യും.
ഖാജാ ഉപ്പാപ്പയുടെ അനുയായികൾ ഖാജയുടെ കാലത്ത് ഉണ്ടാക്കിയിരുന്ന ഗോതമ്പ് കഞ്ഞിയാണത്.ഇന്നും തുടർന്നു പോവുന്നു.
കോമ്പൗണ്ടിനകത്തും പുറത്തുമായി നിരവധി കച്ചവടക്കടകൾ കാണാം.
പനി നീർ പുഷ്പം നിറച്ച തളിക തലയിൽ ചുമന്ന് ഖാജയുടെ മഖ്ബറയിൽ സമർപ്പിക്കുന്നത് പ്രധാന ആചാരമായി കാണുന്നു.
മഖ്ബറയിൽ പുതപ്പിക്കാൻ വലിയ പട്ടുമായി വരുന്നവരും വിരളമല്ല.
ഇന്ത്യക്കകത്തും പുറത്ത് നിന്നുമായി ജാതി മത ഭേദമന്യേ ലക്ഷങ്ങളാണ് ദിനം പ്രതി അജ്മീർ ദർഗ്ഗയിലെത്തുന്നത്.
പല കോലക്കാരും വേശക്കാരുമുണ്ടതിൽ...
ഖാജയുടെ തിരു സന്നിധിയിൽ ചെന്ന് ദുഃഖഭാണ്ഡം അഴിച്ച് വെച്ച് ആത്മ നിർവൃതി അണയാനാണ് അവരെത്തുന്നത്.
മഖ്ബറയോട് ചേർന്ന് മൂന്ന് പള്ളികൾ സ്ഥിതി ചെയ്യുന്നു.
മുഗൾ രാജാക്കന്മാർ പണിത പള്ളിയും അറ്റകുറ്റപണികൾ നടത്തിയതുമായതും അതിലുണ്ട്.
മഖ്ബറയോട് ചേർന്ന് നിൽക്കുന്ന പള്ളിയിലാണ് ആദ്യ ജമാഅത്ത്.ശേഷം പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിയിലും അവസാനം അജ്മീർ ചെമ്പിനടുത്തുള്ള പള്ളിയിലുമാണ് നടക്കുക.
മൂന്ന് പള്ളികളിലും നൂറ്ലേറെ പേർ ജമാഅത്തിൽ പങ്കെടുക്കുന്നു.
*അനാദരവ് പ്രകടമാകുന്നതൊന്നും ചെയ്യാൻ പാടില്ല. പടിഞ്ഞാറോട്ട് കാൽ നീട്ടി ഇരിക്കാനോ, മഖ്ബറയിൽ പോയി പിറകിൽ കൈവെച്ച് ചാരി നിൽക്കാനോ, പള്ളിയുടെ പടവുകളിൽ ഇരിക്കാനോ പാടില്ല. അതെല്ലാം വൻപാപമായി അവർ കാണുന്നു.
തീർത്ഥാടനത്തിന് എത്തുന്ന മലയാളികൾ ഖുർആൻ പരായണം ചെയത് ഖത്മ് തീർക്കുന്നു. മറ്റു ചിലർ മഖാമിന് ചുറ്റും വട്ടമിട്ട് ആത്മസായൂജ്യം നേടുന്നു.
ചിലർ ഖവാലി അവതരിപ്പിക്കുന്നു.
 #ഖവാലി ഖാജക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നാണ് വിശ്വാസം. മഖാമിന് ചുറ്റുമിരുന്ന് വിവിധ ദേശക്കാർ മജ്ലിസുകളായ്  ഖവാലി അവതരിപ്പിക്കുന്നു.
മഗ്രിബ് നിസ്കാരം കഴിഞ്ഞാൽ സദസ്സുകളിൽ ജനത്തിരക്കേറും...
             ▪️▪️▪️▪️
*ഗരീബ് നവാസ് യാ ഖാജാ*
പാവങ്ങളുടെ പടത്തലവനാണ് ഖാജ. അഗതി അനാഥകളുടെ അത്താണിയായിരുന്നു ഖാജ.
നിരാശ്രയൻ്റെ പരാശ്രയമായിരുന്നു അവർ.
ഇന്നും ഖാജയുടെ സന്നിധിയിൽ അഭയം തേടി എത്തുന്ന അനേകമായിരങ്ങളെ കാണാം.
ഖാജ ദർബാർ പരിഹാരത്തിൻ്റെ പച്ച തുരുത്താണ്.
തീർത്ഥാടനത്തിനും അല്ലാതെയുമായി വരുന്നവർക്കെല്ലാം ഉച്ചക്കും രാത്രിയും ഭക്ഷണം നൽകി വരുന്നു.
മഖാമിൻ്റെ തെക്ക് ഭാഗത്തുള്ള  കെട്ടിടത്തിൽ എല്ലാ ദിവസവും രണ്ട് നേരങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നു. സ്വാദിഷ്ഠമായ ഫുഡ് കഴിക്കാൻ ആയിരങ്ങൾ എത്തുന്ന കാഴ്ച ഭവ്യതയാർന്നു..
         ▪️▪️▪️
നോമ്പ് തുറക്കാൻ നേരമാണ് ബിരിയാണി മനസ്സിൽ പതിഞ്ഞത്.ഖാജയുടെ ദർബാറിൽ നിന്ന് ആഗ്രഹിച്ചത് ലഭിക്കുന്നുവെന്ന് ആരോ പറഞ്ഞത് ഓർമ്മ വന്നു.
അജ്മീർ ബിരിയാണി കിട്ടിയിരുന്നെങ്കിൽ...
മഗ്രിബ് നിസ്കാരം കഴിഞ്ഞ് പള്ളിയുടെ പുറത്ത് നടക്കുമ്പോഴാണ് ഒരാൾ ബിരിയാണി നിറച്ച പ്ലൈറ്റ് എന്നിലേക്ക് നീട്ടുന്നത്.
സ്വാദിഷ്ഠമായ ചിക്കൻ ബിരിയാണി. അജ്മീർ സ്റ്റൈയിൽ..
പള്ള നിറച്ച് കഴിച്ചു... എന്തൊരത്ഭുതം..
ഗരീബ് നവാസ് യാ ഖാജാ
രണ്ട് ദിവസത്തെ അജ്മീർ ജീവിതം നിരവധി അനുഭവങ്ങളാണ് സമ്മാനിച്ചത്.
യാത്രയിൽ ഉടനീളം നോമ്പ് കാരനായിരുന്നു. വിശുദ്ധ ഖുർആൻ ഖത്മ് തീർക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു യാത്ര.
അജ്മീർ കാലവസ്ഥയോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അത്യുഷ്ണത്തിൽ ചുണ്ടുകൾ പൊള്ളി. തൊണ്ടയിൽ നീര് വറ്റി സംസാരിക്കാനോ ഓതാനോ കഴിയുന്നില്ല. മനസ്സ് നൊന്തു.
ഖാജയുടെ ദർബാറിൽ പോയി സങ്കടം പറഞ്ഞു...
പിന്നെ പരമ സുഖം.തൊണ്ട നനഞ്ഞു. മുഴുസമയം ഖുർആൻ ഓതിയിട്ടും യാതൊരു വറ്റലുമില്ല.
ഖാജയെന്ന ഖോജയിൽ എല്ലാം അലിഞ്ഞു..
▪️▪️▪️▪️
അടുത്തത്
അജ്മീറിൽ നിന്ന് ഡൽഹിയിലേക്ക്....

No comments: