9400397681
മുപ്പതാം വയസ്സിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅഃ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാർ.1965 ലാണ് താജു ശരീഅ സമസ്തയിലെത്തുന്നത്.
രൂപീകരണത്തിൻ്റെ കാലഘട്ടം മുതൽ ജില്ലയിൽ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കർ ഹാജിയുടെ വിയോഗത്തെ തുടർന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയിൽ എത്തുന്നത്.അബൂബക്കർ ഹാജിയുടെ ജാമാതാവായ അലിക്കുഞ്ഞി മുസ്ലിയാരെ സമസ്തയിൽ എടുക്കണമെന്ന അഭിപ്രായം സമസ്ത ആലിമീങ്ങൾക്കിടയിൽ ഉയർന്ന് വരികയും കമ്മറ്റി അംഗീകാരം നൽകുകയും ചെയ്തതോടെ ഉസ്താദ് മുശാവറയിലെത്തി.പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു ഉസ്താദ്.
അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസർകോട് ഖാസിയായിരുന്ന അവറാൻ മുസ്ലിയാർ മാത്രമാണ് അന്ന് കാസർകോട് ജില്ലയിൽ നിന്ന് മുശാവറയിൽ ഉണ്ടായിരുന്നത്.
ചുരുക്കത്തിൽ 56 വർഷത്തെ മുശാവറ അംഗമെന്ന ഖ്യാതിയും ഉസ്താദിനുണ്ട്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഉസ്താദ്. അവിഭക്ക സമസ്ത കണ്ണൂർ ജില്ലാ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ഉയർന്ന് വന്നപ്പോൾ അതിനെ കുറിച്ച് പഠിക്കാനും നോമിനേറ്റ് അംഗങ്ങളായ 40 പേരുടെ വിവരങ്ങൾ തയ്യാറാക്കി നൽകാൻ ചുമതലപ്പെടുത്തിയത് അലിക്കുഞ്ഞി ഉസ്താദിനെയും ഇബ്നു ഖുതുബി എന്നറിയപ്പെട്ടിരുന്ന സി എച്ച് അബ്ദുറഹ്മാൻ മുസ്ലിയാരെയുമാണ്.
1989 ൽ സമസ്തയിൽ ഉണ്ടായ ഭിന്നിപ്പിൽ ഇറങ്ങി വന്നവരിൽ അലിഖിതനായ വ്യക്തിത്വമാണ് താജു ശരീഅ.
സമസ്തയുടെ സ്ഥാപിത ലക്ഷ്യത്തിൽ നിന്ന് ചിലർ പ്രസ്ഥാനത്തെ വ്യതിചലിപ്പിക്കുന്ന സ്ഥിതിവിശേഷം സംജാതമായപ്പോൾ മുശാവറ യോഗത്തിൽ നടന്ന വാഗ്വാദം ചൂട് പിടിച്ചപ്പോൾ ആരും അറിയാതെ ആദ്യമായി ഇറങ്ങി വന്ന പണ്ഡിതനാണ് താജുശ്ശരീഅ:.
വാഗ്വാദങ്ങൾക്കൊടുവിൽ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരിയുടെ നേതൃത്വത്തിൽ ഇറങ്ങി വന്ന പതിനൊന്ന് പേരുടെ പട്ടികയിൽ താജു ശരീഅ ഉൾപ്പെട്ടില്ല.
പ്രസിദ്ധമായ സമസ്ത ചരിത്രങ്ങൾക്ക് അനുഭവസ്ഥനായ പണ്ഡിതനാണ് അലിക്കുഞ്ഞി ഉസ്താദ്.
ഗുരുവും മാർഗ്ഗദർശിയുമായ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ പ്രിയപ്പെട്ട ശിഷ്യന്മാരിൽ ഒരാളാണെങ്കിലും സമസ്തയുടെ ഭിന്നിപ്പ് പശ്ചാതലത്തിൽ ശംസുൽ ഉലമയുടെ നിലപാടിനോട് പൊരുത്തപ്പെടാൻ താജുശ്ശരി അക്ക് സാധിച്ചില്ല.
തൻ്റെ നിലപാടിനൊപ്പം നിൽക്കാത്തതിൽ ശംസുൽ ഉലമക്ക് അലിക്കുഞ്ഞി ഉസ്താദിനോട് വിദ്വേഷവുമുണ്ടായില്ല. മുമ്പും ശേഷവും ഗുരുശിഷ്യ സ്നേഹത്തിന് യാതൊരു കുറവുമുണ്ടായില്ലെന്നതാണ് വസ്തുത.
*ശംസുൽ ഉലമക്ക് തൻ്റെ ശിഷ്യനായ അലിക്കുഞ്ഞി ഉസ്താദിനോട് ഉണ്ടായിരുന്ന അസൂയാർഹമായ സ്നേഹം അനിർവചനീയമായിരുന്നു.*
കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്ത് ദർസ് നടത്തിയിരുന്ന കാലം. പള്ളിയുടെ നിർമ്മാണം കഴിഞ്ഞ് ഉദ്ഘാടനത്തിനായ് ശംസുൽ ഉലമയെ ക്ഷണിച്ചിരുന്നെങ്കിലും കമ്മറ്റിക്കാർക്ക് ഉറപ്പ് കൊടുത്തില്ല.ശംസുൽ ഉലമയുടെ കാര്യത്തിൽ ഉറച്ച തീരുമാനം കിട്ടാതെ വന്നപ്പോൾ മുദരിസായ അലിക്കുഞ്ഞി ഉസ്താദിനോട് ഭാരവാഹികൾ സങ്കടം പറഞ്ഞു.
ശംസുൽ ഉലമയെ ഞാൻ കൊണ്ട് വരാമെന്ന് ഉസ്താദ് കമ്മറ്റിയെ അറിയിച്ചെങ്കിലും കാര്യം ഉറപ്പിക്കാൻ അവർക്ക് ഭയം. ഒടുവിൽ ശംസുൽ ഉലമയെ ക്ഷണിക്കാൻ കോഴിക്കോട് വെള്ളിമാട്കുന്നിലെ വീട്ടിലെത്തി.
അകത്ത് റൂമിൽ കിടക്കുകയായിരുന്ന ശംസുൽ ഉലമയോട് ഉറക്കം സലാം പറഞ്ഞു.
"ആരാണെന്ന ശംസുൽ ഉലമയുടെ ഗർജ്ജിക്കുന്ന സ്വരത്തിന് മുന്നിൽ ഭയചിത്തരായ അവർ പതുക്കെ കാര്യം പറഞ്ഞു.''
കാഞ്ഞങ്ങാട് നിന്നുള്ളവരാണെന്നറിഞ്ഞപ്പോൾ തന്നെ ശംസുൽ ഉലമക്ക് കാര്യം പിടികിട്ടി.
ഉടനെ ശംസുൽ ഉലമ പറഞ്ഞു '' പള്ളി ഉദ്ഘാടനത്തിന് ക്ഷണിക്കാൻ വന്നവരായിക്കും അല്ലെ "?..
അതെ എന്ന് ആഗതർ...
ഞാൻ വരുന്നില്ല... സുഖം പോരെന്ന് ശംസുൽ ഉലമയും.
പോയവർ മുഖത്തോട് മുഖംനോക്കി നിൽക്കുമ്പോൾ താജുശ്ശരീഅ പറഞ്ഞു " ഉസ്താദേ, ഞാൻ അലിക്കുഞ്ഞിയാണ്,.
ഹൊ... അലി കുഞ്ഞിയോ...?
എന്ന് പറഞ്ഞ് ആഗതരോട്
അകത്ത് കയറാൻ പറഞ്ഞു.
ശേഷം പള്ളി ഉദ്ഘാടനത്തിൻ്റെ കാര്യം സംസാരിച്ചു.ശംസുൽ ഉലമ വരാമെന്ന് ഏൽക്കയും പരിപാടിയിൽ സംബന്ധിക്കുകയും ചെയ്തു.
പ്രസംഗത്തിനിടയിൽ ശംസുൽ ഉലമ പറഞ്ഞു " ഞാൻ വരാമെന്ന് വിചാരിച്ചതല്ല, എനിക്കത്ര സുഖം പോരാ... പക്ഷെ അലിക്കുഞ്ഞി വന്ന് വിളിച്ചാൽ എനിക്ക് വരാതിരിക്കാൻ കഴിയില്ല."
പ്രസ്തുത കാര്യത്തെ കുറിച്ച് അന്വേഷിച്ച സി കെ കെ മാണിയൂരിനോട് ശംസുൽ ഉലമ ഇങ്ങനെ പറഞ്ഞത്രെ "അലി കുഞ്ഞി മുസ്ലിയാർ എൻ്റെ സ്വന്തം ആളാണെടോ... പിന്നെ എങ്ങനെയാ അദ്ദേഹം വിളിച്ചാൽ പോകാതിരിക്കുക. "?
കുട്ടിക്കാലം തൊട്ട് ദീനീ ചിട്ടയിലും സൂക്ഷ്മതയിലുമായിരുന്നു ഉസ്താദിൻ്റെ ജീവിതം.ഗുരുനാഥരുടെ പൊരുത്തവും പ്രാർത്ഥനയുമാണ് അവിടുത്തെ വിജയത്തിൻ്റെ നിദാനം.
1935 മാർച്ച് 4 ചൊവ്വാഴ്ചയാണ് ജനനം. കാസർകോട് ജില്ലയിലെ കുമ്പളക്കടുത്ത ഷിറിയ ഒളയമാണ് ജന്മനാട്.അബ്ദുറഹ്മാൻ ഹാജിയാണ് പിതാവ്. മർയംബിയാണ് മാതാവ്.
കുലീനമായ മുക്രി കുടുംബമായിരുന്നു അവരുടെത്. പിതാവിൻ്റെ ആറ് സഹോദരന്മാരും പിതാമഹൻ കുഞ്ഞഹമ്മദ് എന്നവരും അവരുടെ പിതാവ് ഫഖ്റുദ്ധീൻ എന്നവരും മുക്രിമാരായിരുന്നു.
മുട്ടം ജുമാ മസ്ജിദിൽ മുക്രിയായി സേവനം മൂസ മുകിയുടെയും അവരുടെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെയും കീഴിലാണ് പ്രാഥമിക ഖുർആൻ പoനം.മരപ്പലകയിൽ ചേടി മണ്ണ് തേച്ച് തലണലിൽ വെച്ച് ഉണക്കി എടുക്കും. അതിൽ എഴുതിയാണ് അക്ഷരങ്ങൾ പഠിച്ചിരുന്നത്. അക്ഷരങ്ങൾ എഴുതാനും കൂട്ടി വായിക്കാനും പഠിച്ചതിന് ശേഷമാണ് ഖുർആൻ പഠിപ്പിച്ചിരുന്നതെന്ന് ഉസ്താദ് പറഞ്ഞിരുന്നു.
ഒളയം മുഹ്യദ്ധീൻ മുസ്ലിയാരിൽ നിന്നാണ് ദർസ് കിതാബ് തുടങ്ങുന്നത്. ഒളയം പള്ളിയിൽ നിന്ന് പത്ത് കിതാബ്, മീസാൻ, സഞ്ചാൻ, അവാമിൽ, തഖ്വീമുല്ലി സാൻ തുടങ്ങിയ പ്രാഥമിക കിതാബുകൾ അദ്ദേഹത്തിൽ നിന്നും പഠിച്ചെടുത്തു. പിന്നീട് എടക്കാട് ഉസ്താദെന്ന കുഞ്ഞഹമദ് കുട്ടി മുസ്ലിയാരുടെ ദർസിൽ ചേർന്നു. എടക്കാട് ഉസ്താദിൻ്റെ ദർസിൽ എത്തിയ അലിക്കുഞ്ഞി ഉസ്താദിനോട് മൂപ്പർ ചോദിച്ചു " മോനെ നീ എന്തിനാണ് ഓതാൻ വരുന്നത്?"
നിക്കറിയില്ല, ബാപ്പ പറഞ്ഞയച്ചത് കൊണ്ടാണ് വരുന്നതെന്ന് അലിക്കുഞ്ഞി ഉസ്താദ് മറുപടി പറഞ്ഞപ്പോൾ ഗുരുവായ എടക്കാട് മൂപ്പർ തിരുത്തി " അങ്ങനെ പറയാൻ പാടില്ല, നാഥനായ അല്ലാഹുവിനെ അറിയാനാണ് ഞാൻ പഠിക്കാൻ വന്നതെന്ന് പറയണമെന്ന് പറഞ്ഞ ഓർമകൾ അന്ത്യം വരെ താജുശരീഅ മറന്നില്ല.
എടക്കാട് ഉസ്താദിൻ്റെ കീഴിൽ നിന്ന് പരപ്പനങ്ങാടിയിലേക്കായിരുന്നു യാത്ര. പ്രഗൽഭ പണ്ഡിതനും അൽ ബയാൻ മാസികയുടെ പത്രാധിപനുമായിരുന്ന കാടേരി അബുൽ കമാൽ മുസ്ലിയാർ ആയിരുന്നു അവിടെ മുദരിസ്.ഒരു വർഷം അവിടെ പഠിച്ചു.
1952 ൽ പൊസോട്ട് ജുമുഅത്ത് പള്ളിയിൽ പൈവളിഗെ മുഹമ്മദ് ഹാജി ഉസ്താദിൻ്റെ ദർസിൽ ചേർന്നു.1953 മുതൽ പഠനത്തിനായി തളിപ്പറമ്പ് ഖുവ്വത്തിൽ പോയി. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരായിരുന്നു ഗുരു.പ്രസ്തുത ദർസിൽ നിന്നാണ് ഇ.കെ ഹസൻ മുസ്ലിയാരെയും മടവൂർ സി എം വലിയുല്ലാഹിയുടെയും ശിഷ്യത്വം ലഭിച്ചത്.
ഇരുവരും ശംസുൽ ഉലമയുടെ ദർസിലെ സീനിയർ വിദ്യാർത്ഥികളായിരുന്നതിനാൽ ജൂനിയറായ അലിക്കുഞ്ഞി ഉസ്താദിന് ചൊല്ലിക്കൊടുക്കാൻ അവരെ ഏൽപ്പിക്കുകയായിരുന്നു.
ഖുവ്വത്തിലെ പoനത്തിന് ശേഷം ഒളയത്ത് ജോലിയിൽ താൽക്കാലിക സേവനത്തിൽ പ്രവേശിച്ചു. ആദ്യ ഖുത്ബ നിർവഹിച്ചതും ഒളയത്തായിരുന്നു. കുമ്പള ഖാസി മുഹമ്മദ് മുസ്ലിയാരുടെ സാന്നിധ്യത്തിലായിരുന്നു ഖുത്ബ നിർവ്വഹിച്ചത്. ജുമുഅ നിസ്കാര ശേഷം ഖാസി പറഞ്ഞു " ഖുതുബ ശരിയായിട്ടുണ്ട്". നാട്ടുകാർക്കിടയിൽ കുടുംബത്തിന് അഭിമാന പട്ടം നേടിക്കൊടുത്ത അലിക്കുഞ്ഞി ഉസ്താദിന് ജ്യേഷ്ഠ സഹോദരൻ്റെ വക വാച്ചും സമ്മാനമായി ലഭിച്ചു.
അതിന് ശേഷം കുമ്പോലിൽ കാഞ്ഞങ്ങാട് അബൂബക്കർ മുസ്ലിയാരുടെ കീഴിൽ ഒരു വർഷം പഠിക്കുകയും ശേഷം പരപ്പനങ്ങാടിയിൽ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ വിദ്യാർത്ഥി ജീവിതം തുടർന്നു.1956 മുതൽ 62 വരെയുള്ള സപ്തവർഷം കോട്ടുമല ഉസ്താദിൻ്റെ തണലിലായിരുന്നു പoനം. താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദിൻ്റെ പ്രധാന ഗുരുവും കോട്ടുമല അബൂബക്കർ മുസ്ലിയാരാണ്.
1962 ൽ ദയൂബന്ദ് ദാറുൽ ഉലൂമിലേക്ക് പുറപ്പെട്ടു. ദൗറത്തുൽ ഹദീസ് പഠനം കഴിഞ്ഞ് സേവന രംഗത്തിറങ്ങി.
കുമ്പോൽ പള്ളിയിലാണ് സേവനത്തിന് തുടക്കം.8 വർഷത്തെ കുമ്പോലിലെ സേവനത്തിന് ശേഷം ചെറുവത്തൂർ കടാങ്കോടിൽ നിന്നു.12 വർഷം അവിടെ തുടർന്നു. ശേഷം പൂച്ചക്കാട്, ഉപ്പിനങ്ങാടി, കാഞ്ഞങ്ങാട് ബല്ലാകടപ്പുറം, ഷിറിയ ലത്വീഫിയ്യ, പള്ളിപ്പുഴ, പൊയ്യത്ത്ബൈൽ എന്നിവിടങ്ങളിൽ സേവനം ചെയതു.
1961 ലാണ് ആദ്യ ഹജ്ജ് യാത്ര. പ്രസ്തുത യാത്രയിൽ കഅബക്കകത്ത് കടക്കാൻ സൗഭാഗ്യം ഉണ്ടായി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ, ഷിറിയ ലത്വീഫിയ്യ പ്രസിഡണ്ട്, പൊയ്യത്ത് ബൈയിൽ ഖാസി എന്നീ നിലകളിൽ പ്രവർത്തിച്ച് വരുമ്പോഴാണ് വഫാത്ത്.
1964ലാണ് വിവാഹം.കാഞ്ഞങ്ങാട് അബൂബക്കർ മുസ്ലിയാരുടെ മകൾ മർയം ആണ് ഭാര്യ.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ, ബേക്കൽ ഇബ്റാഹിം മുസ്ലിയാർ, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, സയ്യിദ് എം എസ് തങ്ങൾ മാസ്തിക്കുണ്ട്, ചെർക്കള അഹ്മദ് മുസ്ലിയാർ, വലിയുല്ലാഹി കാക്കൂ ഉമർ ഫൈസി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ മജീദ് ഫൈസി ചെർക്കള തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്.
No comments:
Post a Comment