Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, June 4, 2021

കോവിഡും ഓക്സിജനും ആവശ്യങ്ങൾ അത്യാവശ്യങ്ങൾ

കോഴിക്കോട് പൂനൂരിലെ കോവിഡ് ആശുപത്രി ഇന്നലെ സന്ദർശിച്ചു.
മഹാമാരിക്കാലത്ത് മനുഷ്യന് ആശ്വാസം പകരാൻ മർകസിന്റെ മുഖ്യ കാർമികത്വത്തിലുള്ള പൂനൂരിലെ റിവർഷോർ ഹോസ്പിറ്റലാണ് ഒരു ഭാഗം കോവിഡ് സൗജന്യ ചികിൽസക്ക് വേണ്ടി മാത്രമായി മാറ്റി വെച്ചത്.
കോവിഡ്, മനുഷ്യൻ എന്നീ രണ്ട് പരിഗണനകൾ മാത്രം നോക്കിയാണ് ഇവിടെ രോഗികളെ പ്രവേശിപ്പിക്കുന്നത്.

യുവജന സംഘടനയായ എസ്.വൈ.എസിന്റെ സാന്ത്വനം വകുപ്പ് വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടപ്പിൽ വരുത്തിയ ഈ മനുഷ്യപ്പറ്റുള്ള ജീവികാരുണ്യ പദ്ധതിയെ മുക്ത ഖണ്ഡം പ്രശംസിക്കുന്നു. അഭിനന്ദിക്കുന്നു.

കോവിഡ് കാലമായതിനാൽ ചുരുങ്ങിയ സമയം മാത്രമേ ആശുപത്രിയിൽ ചിലവഴിച്ചുള്ളൂ.
അതിനിടയിൽ രോഗികളുടെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പ്രാർത്ഥാനാ ആവശ്യങ്ങളുമായി സമീപിച്ചു. പലരുടെയും ശരീര ഭാഷ ദയനീയമായിരുന്നു. പ്രയാസങ്ങൾക്കിടയിലും പ്രതീക്ഷാ തുരുത്തായി മാറിയ അവിടത്തെ സേവനങ്ങളെ അവർ നന്ദിയോടെ സ്മരിച്ചു. ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരും സ്നേഹത്തിന്റെയും നന്ദിയുടെയും ശരീര ഭാഷകൾ കൈമാറി.

മനുഷ്യൻ പ്രയാസപ്പെടുമ്പോൾ അവന്റെ വേദനകളിൽ പങ്ക് ചേർന്ന് അവന് എത്തിച്ച് കൊടുക്കുന്ന ഏതൊരു ചെറിയ സഹായവും വലിയ ആശ്വാസമായാണ് അനുഭവപ്പെടുക.

എന്തിന്.! ആശ്വാസത്തിന്റെ ഒരു വാക്ക് പോലും അവന് വലിയ സമാധാനവും ആത്മവിശ്വാസവും പകരും. കേരളവും നമ്മുടെ രാജ്യവും അതിജീവനത്തിന്റെ പാതയിലാണ്. എല്ലാറ്റിലുമെന്ന പോലെ കോവിഡ് പ്രതിരോധത്തിലും കേരളം മറ്റു ദേശങ്ങളൾക്ക് മാതൃകയാവുകയാണ്.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി സർക്കാറിന്റെ നേതൃത്വത്തിൽ ഈ ദുരിത കാലത്ത് മനുഷ്യന് കൂട്ടായി നിൽക്കുന്നു. സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളും വ്യക്തികളും ജീവകാരുണ്യ സംരഭങ്ങളും നടത്തുന്ന സഹായ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണ്.

അതോടൊപ്പം ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടത് തന്നെയാണ്. രോഗം പകരാൻ സാധ്യയുളള കാലഘട്ടത്തിൽ രോഗികളെ പരിചരിക്കുന്ന ഡോക്ടർമാരുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ എങ്ങനെയാണ് പ്രശംസിക്കേണ്ടതെന്നറിയില്ല. വിവിധ ആശുപത്രികൾ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്.

സംസ്ഥാനത്തെ പ്രധാന യുവജന സംഘടനയായ എസ്.വൈ.എസിന്റെ സാന്ത്വനം വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും ശ്രദ്ധേയമാവുകയാണ്. ഭക്ഷണ വിതരണം മുതൽ മൃതദേഹ പരിചരണം വരെ മാതൃകാപരമായി നടത്തിവരുന്നു.

അതിനിടെ കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഐ. സി.എഫ് കേരള സർക്കാറുമായി കൈകോർത്ത് അനുയോജ്യമായ സ്ഥലത്ത് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പോകുന്നത് കേരളത്തിന് വലിയ ഉപകാരവും ആശ്വാസവുമേകും.
പ്രവാസത്തിന്റെ പ്രയാസസന്ധിയിലും പിറന്ന മണ്ണായ കേരളത്തെ ചേർത്ത് പിടിക്കുന്ന നമ്മുടെ പ്രവാസി സുഹൃത്തുക്കളുടെ ഈ കൈത്താങ്ങിനെ നാം എന്ത് പേരിട്ട് വിളിക്കും.? *സ്വന്തം ജീവൻ 50 ഡിഗ്രി ചൂടിൽ മണൽ കാട്ടിൽ പണയം വെച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ഓക്സിജൻ കയറ്റി അയക്കുന്ന നിയോഗത്തിന്റെ പേരാണ് കോവിഡ് കാലത്ത് പ്രവാസി*

അല്ലെങ്കിലും ദമാമിലും സാൽമിയയിലും ദുബൈയിലും സലാലയിലും മനാമയിലും അമ്മാനിലും ദോഹയിലും ചെല്ലുമ്പോൾ പ്രയാസങ്ങളെല്ലാം മറച്ച് പിടിച്ച് അവർ നൽകുന്ന സ്നേഹവിരുന്നിന് മണൽക്കാട്ടിന്റെ ഗന്ധവും മലയാള നാടിന്റെ തനിമയുമാണ്. നമ്മുടെ പ്രവാസി സുഹൃത്തുക്കൾക്ക് നാം എന്ത് തിരിച്ച് കൊടുക്കും.? 
ഒരു പിടി സ്നേഹവും പ്രാർത്ഥനാ വചസ്സുകളും മാത്രം.

നമുക്ക് എനിയും ഏറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എല്ലാവരും ഒത്ത് പിടിച്ചാൽ മഹാമാരിയെ നമുക്ക് അതിജയിക്കാൻ സാധിക്കും.

കോവിഡ് ആശുപത്രിയിലേക്ക് മദദ് ചാരിറ്റബിൾ ആന്റ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായം ഇന്നലെ കൈമാറി.

ഇവിടെ ഇനിയും ഒരു പാട് ആവശ്യങ്ങളും അത്യാവശ്യങ്ങളുമുണ്ട്. 

ഒരു രോഗിക്ക് ഒരു ദിവസത്തേക്ക് 1000 രൂപയാണ് സഹായി വാദിസലാമും സാന്ത്വനവും നൽകുന്നത്. ഈ ഇനത്തിൽ ലക്ഷങ്ങളുടെ ചിലവ് വരും.
ഇതിലേക്ക് കഴിയുന്ന സംഭാവനകൾ എത്തിച്ച് കൊടുത്താൽ അത് കഷ്ടത അനുഭവിക്കുന്നവർക്ക് വലിയ മുതൽ കൂട്ടാകും.  കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹായി വാദിസലാം സിക്രട്ടറിയും മദദ് ചാരിറ്റബിൾ & ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മലബാർ റീജ്യണൽ അംബാസഡറുമായ ബഹു : അബ്ദുൽ നാസിർ മാസ്റ്റർ ചെറുവാടിയെ(0091 9496163517) ബന്ധപ്പെടാവുന്നതാണ്.

നാഥൻ നമുക്ക് നന്മകൾ ചെയ്യാൻ ഭാഗ്യം നൽകട്ടെ .

✍️Dr. Ameen Muhammad Saquafi ( Indo Arab Mission& Madad )

No comments: