മുത്ത് നബി ﷺയുടെ സൗന്ദര്യം വർണനകൾക്കതീതമാണ്. അവിടുത്തെ രൂപ ലാവണ്യം ഉള്ളത് തന്നെ എഴുതാനോ പറയാനോ കഴിയുന്നതിനും അപ്പുറമാണ്. ലോകത്ത് മറ്റൊരാളുടെ സൗന്ദര്യവും ഇത്രമേൽ വായിക്കപ്പെടുന്നില്ല. മറ്റൊരാളുടെ സൗന്ദര്യത്തെ കുറിച്ചും ഇത്രയധികം രചനകളില്ല. ഇന്നും ലക്ഷക്കണക്കിന് പഠിതാക്കൾ നബി ﷺയുടെ സൗന്ദര്യം പഠിക്കുന്നു. അക്കാദമിക സിലബസിന്റെ ഭാഗമായി തന്നെ പ്രാധാന്യത്തോടെ അപഗ്രഥിക്കുന്നു. പ്രവാചകർ ﷺയെ നേരിട്ട് കണ്ട് അനുഭവിച്ചവർ മുതൽ മുറിയാത്ത പരമ്പരയോടെ അവിടുത്തെ ആകാരം പരിചയപ്പെടുത്തുന്നു. ശാരീരികമായി മൺമറഞ്ഞിട്ട് ഒന്നര സഹസ്രാബ്ദ ത്തോളം പിന്നിട്ടിട്ടും അവിടുത്തെ ചേലും ചന്തവും കൗതുകത്തോടെ പരിചയപ്പെടുന്നു. ഒരു പ്രതിമയും ഫോട്ടോയും ഇല്ലാതെ തന്നെ പര കോടികളുടെ ഹൃദയത്തിൽ ആ വിശ്വസൗന്ദര്യം തിളങ്ങി നിൽക്കുന്നു.
ഇങ്ങനെയൊരു വ്യക്തിത്വത്തിന്റെ സൗന്ദര്യം എങ്ങനെ പകർത്താനാണ്. പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്ന പരാമർശങ്ങളെ ഒന്നു വായിക്കാമെന്നു മാത്രം. പ്രാഥമികാർത്ഥത്തിൽ ഒന്നു പരിചയപ്പെടാൻ ശ്രമിക്കാം. അതിനപ്പുറം ഇങ്ങനെത്തന്നെയായിരുന്നു എന്നെഴുതാൻ ഒരിക്കലും ഒരെഴുത്തുകാരനും ധൈര്യം വരില്ല. ലളിതമായി നമുക്കൊന്ന് വായിച്ചു നോക്കാം.
ആന്തരികവും ബാഹ്യവുമായ സൗന്ദര്യത്തിന്റെ പൂർണതതയായിരുന്നു അവിടുന്ന്.
സൗന്ദര്യവും പ്രൗഢിയും ഒരു പോലെ തികഞ്ഞ മുഖഭാവം. അത് തങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയായിരുന്നു. തിരുശരീരത്തിൽ എന്തെങ്കിലും ഒന്ന് കുറഞ്ഞ്പോയി എന്നോ കൂടിപ്പോയി എന്നോ പറയാനുണ്ടായിരുന്നില്ല. ചുവപ്പു കലർന്ന വെളുപ്പു നിറം. ഒപ്പം സ്വർണ്ണവും വെള്ളിയും ചേർത്ത് മിനുസപ്പെടുത്തിയ പോലെയുള്ള തിളക്കം. തിരുമേനിയിൽ രോമമില്ലാത്ത ഭാഗങ്ങളിൽ നിന്നെല്ലാം പ്രകാശം പൊഴിച്ചിരുന്നു. അവിടുത്തെ സാന്നിധ്യം തന്നെ പരിസരങ്ങളെ പ്രകാശിപ്പിക്കും. നീണ്ടവരോ നീളം കുറഞ്ഞവരോ അല്ല. എന്നാൽ ഒരു സദസ്സിൽ ഇരുന്നാൽ ഏറ്റവും ഉയർന്നു കാണുക അവിടുത്തെ ശിരസ്സായിരുന്നു. ഒരു കൂട്ടത്തിൽ നടന്നാൽ
മറ്റെല്ലാവരും മുത്ത് നബി ﷺ യേക്കാൾ നീളം കുറഞ്ഞവരായേ കാണൂ. തലയെടുപ്പം പ്രൗഢിയും എപ്പോഴും ഉദിച്ചു കാണും.
മാംസം തിങ്ങികൂടിയ ശരീര പ്രകൃതമല്ല. വണ്ണമുള്ള ആൾ എന്നോ മെലിഞ്ഞൊട്ടിയ ആൾ എന്നോ പറയാൻ പറ്റില്ല. ഒത്ത പ്രകൃതം. അവസാനകാലത്ത് അപേക്ഷികമായി തടി പുഷ്ടിപ്പെട്ടു. എന്നാൽ പേശികൾ അയഞ്ഞു പോവുകയോ ശരീരത്തിൽ പ്രായം പ്രതിഫലിക്കുകയോ ചെയ്തില്ല. കാലമോ കാലാവസ്ഥയോ ശരീരത്തിന്റെ സൗന്ദര്യം കുറച്ചില്ല. നിത്യശോഭയിൽ നിലനിന്നു.
പൂർണ്ണ ചന്ദ്രന് സമാനമായ മുഖപ്രഭാവം. നബി ﷺയെ വിശേഷിപ്പിച്ചവരെല്ലാം പൂർണ ചന്ദ്രനെ ഉദാഹരിച്ചു. അത് അലങ്കാരത്തിനായിരുന്നില്ല. അവിടുത്തെ മുഖത്തിന്റെ വർണ്ണവും ഭാവവും പരിചയപ്പെടുത്താൻ വേറൊരുദാഹരണം ലഭിച്ചില്ല എന്നതിനാലാണ്. തിളങ്ങുന്ന നെറ്റിത്തടം. പ്രകാശം പൊഴിക്കുന്ന കവിൾ തടങ്ങൾ.' ജാബിർ (റ) പറയുന്നു. ഒരു പതിനാലാം രാവിന് ചുവന്ന വസ്ത്രമണിഞ്ഞ് തിരുനബി ﷺ സമാഗതമായി. ഞാൻ അവിടുത്തെ മുഖത്തേക്കും മാനത്തെ അമ്പിളിയിലേക്കും മാറി മാറി നോക്കി. അല്ലാഹു സത്യം..! മാനത്തെ ചന്ദ്രനേക്കാൾ പ്രകാശം മുത്ത് നബി ﷺ യുടെ തീരുമുഖത്തിന് തന്നെയായിരുന്നു.
അബൂഹുറൈറാ (റ)പറയുമായിരുന്നു, മുത്ത് നബി ﷺയെ നോക്കിയാൽ ആ മുഖത്ത് കൂടി സൂര്യൻ സഞ്ചരിക്കുന്നപോലെ--ബറാഅ (റ)നോട് ചോദിച്ചു. നബി ﷺയുടെ മുഖം വാളു പോലെയായിരുന്നോ? അദ്ദേഹം പറഞ്ഞു അല്ല. ചന്ദ്രനെപ്പോലെയായിരുന്നു. അഥവാ വെട്ടിത്തിളങ്ങുന്നതോ ദീർഘാകൃതിയിലോ അല്ല. മറിച്ച് ശാന്തമായ തിളക്കമുണ്ടായിരുന്നു. വൃത്താകൃതിയിലുമായിരുന്നു എന്ന്. എന്നാൽ പൂർണ വൃത്തമല്ല. നീളവും വൃത്തവും ഇണക്കമുള്ള ഒരു ഭാവം.
തങ്ങളുടെ ചിന്തയും വിചാരങ്ങളും മുഖത്ത് നിന്ന് വായിക്കാമായിരുന്നു. ഗൗരവമുള്ള വിചാരങ്ങളുള്ളപ്പോൾ മുഖം ചുവന്നു തുടുക്കും. സന്തോഷം നിറയുമ്പോൾ കൂടുതൽ പ്രകാശിക്കും. ദൂരെനിന്നു നോക്കുമ്പോൾ പ്രൗഡിയുടെ പ്രതീകം. പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ കാഴ്ചക്കാരന്റെ ഹൃദയത്തിൽ ആദരവ് നിറയും. അടുത്തുചേർന്നു നിൽക്കുമ്പോൾ സ്നേഹം കവിഞ്ഞൊഴുകും. സഹവസിക്കുമ്പോൾ പ്രണയംകൂടും. കൽപനകളുടെ നേരത്ത് മുഖത്ത് പ്രൗഢി. നിർദ്ദേശങ്ങളുടെ സമയത്ത് സൗകുമാര്യത. തമാശയുടെ നേരത്ത് നിറഞ്ഞ പുഞ്ചിരി. അല്ലാഹുവിനെ കുറിച്ച് പറയുമ്പോൾ തികഞ്ഞ വിനയം. അങ്ങനെ വേണ്ടതെല്ലാം ഒത്തു ചേർന്ന ഒരു മുഖശോഭ..
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment