'വിടർന്ന കണ്ണുകൾ, സുറുമ അണിഞ്ഞില്ലെങ്കിലും സുറുമ ഇട്ടപോലെ. കണ്ണിന്റെ വെളുത്ത ഭാഗത്ത് ഒരു ചുവപ്പ് ചേർന്ന ശോഭ. കൃഷ്ണമണിക്ക് അഴകാർന്ന കറുപ്പ്. നേർത്തു നീളമുള്ള കറുത്ത കൺപീലികൾ. കൺകോണുകൾക്ക് ഒരു നേർത്ത ചുവപ്പ്. രോമം നിറഞ്ഞ ലക്ഷണമൊത്ത പുരികങ്ങൾ. ദൂരെ നിന്ന് നോക്കിയാൽ പുരികങ്ങൾക്കിടയിൽ വിടവില്ലെന്നു തോന്നും. എന്നാൽ തിളക്കമുള്ള ചെറിയ ഒരു വിടവുണ്ട്. കോപം വന്നാൽ അവിടെയുള്ള ഞരമ്പ് ഉദിച്ചു കാണും. അപ്പോൾ അകലെയുള്ളവർക്കും വിടവ് ദൃശ്യമാകും. നോട്ടം ഏറെയും നിരീക്ഷണമായിരുന്നു. വിനയത്തോടെ താഴേക്ക് നോക്കി നടക്കും. ഉചിതമല്ലാത്തത് ശ്രദ്ധയിൽ പെട്ടാൽ നാണം കൊണ്ട് കണ്ണുകൾ ഒരു പ്രത്യേക ഭാവത്തിൽ അടക്കും. അകാശത്തേക്ക് ദീർഘനേരം നോക്കിയിരിക്കും ആകാശത്തെ അത്ഭുതങ്ങൾ ആലോചിച്ചു കൊണ്ട്.
വിശാലമായ നെറ്റിത്തടം. സദസ്സുകളിൽ ഇരിക്കുമ്പോൾ പ്രത്യേകമായ ഒരു പ്രകാശം പരക്കും. ചിലപ്പോഴൊക്കെ ഒരു വിളക്ക് പോലെ പ്രഭ പരത്തും. മൃദുലമായ കവിൾ തടങ്ങൾ. മാംസം തൂങ്ങിയതോ മെലിഞ്ഞ് എല്ലുകൾ എടുത്തുകാണിക്കുന്നതോ അല്ല. കവിൾ തടത്തിന്റെ ശോഭമാത്രം പറയുന്ന പരാമർശങ്ങൾ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. നിസ്കാരത്തിൽ നിന്ന് സലാം വീട്ടുമ്പോൾ പിന്നിലുള്ളവർ പ്രത്യേകം ആ കവിൾ തടങ്ങൾ ശ്രദ്ധിക്കുമായിരുന്നു. കവിൾ തടത്തിലേക്ക് മാത്രംസൂക്ഷിച്ചു നോക്കിയാൽ ശരീരത്തിന്റെ ആകെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. സാധാരണ കവിളുകളിൽ കാണുന്ന ഒരുയർച്ച അവിടുത്തേക്ക് കണ്ടിരുന്നില്ല. ശരീരത്തിന്റെ ഒരു ഭാഗത്തും ചുളിവുകളോ തടങ്ങളോ ഉണ്ടായിരുന്നില്ല.
അകലെനിന്ന് നോക്കിയാൽ നീണ്ട മൂക്കാണെന്ന് തോന്നും. യഥാർത്ഥത്തിൽ മൂക്കിന്റെ അഗ്രഭാഗം നേർത്തതും ശോഭ കൂടുതലുള്ളതുമായിരുന്നു. നടുവിലുള്ള ചെറിയ ഉദിപ്പും പ്രകാശവും ഗാംഭീര്യത്തെ അടയാളപ്പെടുത്തി. അവിടുത്തെ വായ ഇടുങ്ങിയതായിരുന്നില്ല, വിശാലതയുള്ളതായിരുന്നു. വായയുടെ ഘടനയും ഭാവവും സംഭാഷണത്തിന്റെ ഭംഗിയും സംസാരത്തിന്റെ വ്യക്തതയും നിർണയിക്കുന്നതാണ്. നീണ്ട ചുണ്ടുകൾ. പൂക്കൾ നിറഞ്ഞ് വെട്ടിയൊതുക്കിയ ചെടിയെ ഓർമപ്പെടുത്തുന്ന ഭംഗി. ചുണ്ടോട് ചുണ്ട് ചേരുന്ന ഭാഗം നേർത്ത് മൃദുലമായത്. വെളുത്ത മഞ്ഞു തുള്ളികൾ പോലെയുള്ള പല്ലുകൾ. പവിഴം പൊഴിയുന്ന പുഞ്ചിരി. പല്ലുകൾക്കിടയിൽനിന്ന് പ്രകാശം കാണപ്പെടും. മുൻപല്ലുകൾക്കിടയിൽ ഒരു നാര് പോലെയുള്ള വിടവ്. അവിടെ നിന്ന് ചിലപ്പോൾ നല്ല വെളിച്ചം പരക്കും. മതിലിൽ പ്രതിബിംബിച്ച വെളിച്ചം എവിടുന്നെന്ന് നോക്കിയപ്പോൾ സ്വഹാബികൾക്ക് അത് ബോധ്യമായി.
മൗനത്തിനെന്തൊരു വാചാലത. ആലോചിപ്പിക്കുന്നതായിരിക്കും അത്. ശബ്ദത്തിനെന്തു ഭംഗി. ഓരോ അക്ഷരവും വാചകവും വ്യക്തമാക്കുന്ന സംഭാഷണം. കുറഞ്ഞവാക്കുകളിൽ വലിയ ആശയങ്ങൾ നിറയും. 'ജവാമി ഉൽ കലിം' എന്നാണതിന് അറബിയിൽ പറയുക. ഒരക്ഷരം പോലും വിട്ടു പോകാതെ സദസ്സ് അവിടുത്തെ സംഭാഷണം ശ്രവിക്കുമായിരുന്നു. തലയിൽ ഇരിക്കുന്ന ഒരു കിളി പറന്നു പോകാതിരിക്കാൻ ഒരാൾ എത്രമേൽ ശ്രദ്ധാലുവായിരിക്കുമോ അത്രമേൽ ശ്രദ്ധാപൂർവമാണ് അനുചരന്മാർ നബി ﷺയുടെ സംഭാഷണം ശ്രവിക്കുക. ഈ ഉദാഹരണം ഹദീസിൽ തന്നെ വന്നിട്ടുണ്ട്.
ചറ പറാ വർത്തമാനം പറയുമായിരുന്നില്ല. അത്തരം സംഭാഷണം താത്പര്യപ്പെട്ടതുമില്ല. മോശമായ ഒരു വാക്കെങ്കിലും ഒരിക്കൽ പോലും ഉച്ചരിച്ചിട്ടില്ല. മനുഷ്യരുടെ രഹസ്യഭാഗങ്ങളെ കുറിച്ചോ മറ്റോ പറയേണ്ടി വന്നാൽ വ്യംഗ്യമായിട്ടു മാത്രമേപറയൂ. ആരെയും ആക്ഷേപിക്കില്ല. ശാപവാക്കോ ചീത്തവാക്കോ പറയാറില്ല.
വീതിയുള്ള ചുമലും പിരടിയും. ചുമലുകൾക്കിടയിൽ നല്ല വിശാലത. അഥവാ വിടർന്ന മാറിടം. കഴുത്തിനും പിരടിക്കും വെളളിയുടെ തിളക്കം. ഒരു പ്രതിമയുടേത് എത്രമേൽ മിനുസമായിരിക്കുമോ അത്രമേൽ മിനുസമെന്ന് ഹദീസിൽ. സാധാരണ കഴുത്തിൽ കാണപ്പെടുന്ന ചുളിവുകളോ മടക്കുകളോ ഇല്ല. കുപ്പായമിടാത്തപ്പോഴും തലമുടി പിരടിയിൽ എത്താത്തപ്പോഴും കഴുത്ത് തെളിഞ്ഞു കാണും. ആ സൗന്ദര്യം ആരും ശ്രദ്ധിച്ചുപോകും. നബിﷺ നെഞ്ചിനും വയറിനും ഒരേ ഉയർച്ചയായിരുന്നു. വയറ് അൽപം പോലും ഉന്തിയിട്ടില്ല. അരയുടുപ്പിന്റെയും ചുവട്ടിലാണ് താഴത്തെ മടക്ക്...
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment