ബീവി ജനിച്ചതും വളർന്നതും പിതാമഹൻ അബ്ദുൽഉസ്സയുടെ വീട്ടിലാണ്. കഅബാലയത്തിന്റെ മുറ്റത്ത്, കഅബയിൽ നിന്ന് വെറും ഒൻപതു മുഴം അകലെയായിരുന്നു അത്. രാവിലെ കഅബയുടെ നിഴൽ ഈ വീട്ടിലേക്കും വൈകുന്നേരം വീടിന്റെ നിഴൽ കഅബയിലേക്കും പതിക്കും. അപ്പോൾ കഅബയുടെ നിഴലിലാണ് ബീവി ജനിച്ചു വളർന്നത്.
ഖലീഫ ഉമർ(റ)ന്റെ കാലത്തും ആ വീട് അതേ സ്ഥാനത്ത് ഉണ്ടായിരുന്നു. അതിന്റെ മുറ്റത്തുണ്ടായിരുന്ന ഒരു മരത്തിന്റെ ശാഖയും മറ്റും കഅബ പ്രദക്ഷിണം വെക്കുന്നവർക്ക് ബുദ്ധിമുട്ടായി. ഉമർ(റ)അത് മുറിച്ചു മാറ്റുകയും ഒരു പശുവിനെ പകരമായി നൽകുകയും ചെയ്തുവത്രെ. ഉമർ(റ)ൻ്റെ അവസാനകാലത്ത് തീർത്ഥാടകരുടെ സൗകര്യത്തിന് വേണ്ടി വീട് തന്നെ പൊളിച്ച്നീക്കി. സ്ഥലം പള്ളിയിൽ ചേർത്തു.
ബീവി വളർന്നു വലുതായ ശേഷം കഅബയുടെ പരിസരത്ത് തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. അജ് യാദിലെ 'ജബൽ ഖൽഅ' യിലുള്ള വീട്ടിൽ വെച്ചായിരുന്നു പ്രഥമ വിവാഹം. ഈ പ്രദേശം ഇന്ന് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റപെട്ടു.
തിരുനബിﷺ യുമായുള്ള വിവാഹസമയത്ത് മർവക്കടുത്തുള്ള ഭവനത്തിലാണ് താമസിച്ചിരുന്നത്. സുറാത് ബിൻ നബ്ബാശ്ന്റെ മകൻ ഹിന്ദ് ആയിരുന്നു ഖദീജയെ ആദ്യം വിവാഹം ചെയ്തത്. അബൂഹാല എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തമീം ഗോത്രത്തിലെ പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. പ്രസ്തുത ദാമ്പത്യത്തിൽ ഹിന്ദ്, ഹാല എന്നീ രണ്ട് ആൺമക്കൾ ജനിച്ചു. പക്ഷേ യുവത്വത്തിൽ തന്നെ മരണം വരിച്ചു. അദ്ദേഹത്തിൻറേതായി മോശമല്ലാത്ത അനന്തര സ്വത്തും ബീവിക്ക് ലഭിച്ചു. വിധവയായി അധികനാൾ കഴിഞ്ഞില്ല. അടുത്ത വിവാഹം മഹതിയെത്തേടിയെത്തി. മഖ്സൂമി ഗോത്രത്തിലെ ആബിദിന്റെ മകൻ അതീഖായിരുന്നു വരൻ. പക്ഷേ ആ ദാമ്പത്യവും നീണ്ടു നിന്നില്ല. ഹിന്ദ് എന്ന മകളെ സമ്മാനിച്ച് യാത്രയായി.
വിവാഹ ക്രമത്തിൽ ആദ്യം ഹിന്ദായിരുന്നോ അതീഖായിരുന്നോ എന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്.
ഇരട്ട വിധവയും മൂന്ന് മക്കളുടെ മാതാവുമായ ബീവി പെട്ടെന്ന് മറ്റൊരു വിവാഹം ആലോചിച്ചില്ല. ഖദീജയുടെ കുലീനതയും സൗന്ദര്യവും സാമ്പത്തിക ഭദ്രതയും കാരണം. നിരവധി പ്രമുഖർ വിവാഹമാലോചിച്ചു. ആരെയോ കാത്തിരിക്കുന്ന പോലെ ഒരു അന്വേഷണത്തിനും സമ്മതം നൽകിയില്ല. ജാഹിലിയ്യാ കാലത്തും ശുദ്ധവതിയായി ജീവിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു മഹതി. അന്നത്തെ അനാവശ്യങ്ങളുടെയൊന്നും ഒപ്പം ചേർന്നില്ല. ശുദ്ധവതി അഥവാ 'ത്വാഹിറ' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബുദ്ധിമതിയായ ബീവി ഉള്ള സമ്പത്ത് വ്യാപാരത്തിൽ വിനിയോഗിച്ചു. ക്രമേണ മക്കയിലെ വർത്തക പ്രമുഖയായി മാറി. 'സയ്യിദതു നിസാഇ ഖുറൈശ്' അഥവാ ഖുറൈശീ വനിതകളുടെ നേതാവ് എന്ന സ്ഥാനപ്പേര് കൂടി മഹതിക്ക് ലഭിച്ചു.
ബീവി മക്കളെ നന്നായി പരിചരിച്ചു. ഹിന്ദ് എന്ന പേര് മകനും മകൾക്കും ഭർത്താവിനും. ഇതൊരു കൗതുകകരമായ വസ്തുതയാണ്. മൂത്തമകൻ ഹിന്ദിൻറെ മകൻ ഹിന്ദ് ഉമ്മയോടൊപ്പം തന്നെ ജീവിച്ചു. അത് വഴി പിൽക്കാലത്ത് നബിﷺ യുടെ ശിക്ഷണവും ലഭിച്ചു. ആദ്യഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകർﷺയുടെ ശാരീരികവർണനയിലും സ്വഭാവ ആവിഷ്കാരത്തിലും മുന്നിലായിരുന്നു ഹിന്ദ്. പിൽക്കാലത്ത് മുത്ത് നബിﷺയുടെ പേര കുട്ടികൾ വരെ നബിﷺയുടെ വർണന കേൾക്കാൻ ഹിന്ദിനെ സമീപിക്കുമായിരുന്നു. ജമൽ യുദ്ധത്തിൽ അലി(റ)നൊപ്പം നിൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു.
ഹാല എന്ന മകൻ പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച് മദീനയിൽ വന്നതായിക്കാണാം. എന്നാൽ വിശദമായ ചരിത്രം ലഭ്യമല്ല.
മകൾ ഹിന്ദും ഉമ്മയോടൊപ്പം തന്നെ ജീവിച്ചു. പിതൃവ്യ പുത്രൻ സ്വഫിയ്യ് ബിൻ ഉമയ്യ അവരെ വിവാഹം ചെയ്തു. അതിൽ 'മുഹമ്മദ്' എന്ന ഒരു പുത്രനുണ്ടായി. മദീനയിൽ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് പിൽകാലത്ത് ബനൂത്വാഹിറ അഥവാ ഖദീജയുടെ മക്കൾ എന്ന പേരിൽ പ്രസിദ്ധരായത്. ബീവിയുടെ മറ്റു രണ്ട് സന്താനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചരിത്രത്തിൽ നിന്ന് വ്യക്തമല്ല.
(തുടരും)

No comments:
Post a Comment