Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 10, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 26/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
വധൂവരന്മാരുടെ പിന്നാമ്പുറങ്ങൾ നമ്മൾ വായിച്ചു. ഓരോരുത്തരും ഇത്തരം ഒരു വിവാഹത്തിന് തയ്യാറായത് എന്ത് കൊണ്ട്. ചരിത്രത്തിന് ചിലതൊക്കെപ്പറയാനുണ്ട്. കുലീനയും സുന്ദരിയും ബുദ്ധിമതിയും സമ്പന്നയുമായ ഖദീജയുടെ കാരണങ്ങൾ എന്തൊക്കെയായിരുന്നു.
        മുത്ത് നബി ﷺ യുടെ കുലീനത, സ്വഭാവശുദ്ധി, സ്വീകാര്യത ഇതിനെല്ലാം പുറമേ ആത്മീയമായ ചില സന്ദേശങ്ങൾ ലഭിച്ചത് പോലെ. നിയോഗപുരുഷന്റെ അരമനയിലേക്ക് പടച്ചവൻ കാത്ത് വെച്ച പോലെ.
             ഇടയിൽ ഒരു സംഭവമുണ്ടായി. ഖുറൈശികളുടെ ഒരാഘോഷദിനം. മക്കയിലെ സ്ത്രീകളെല്ലാം കഅബയുടെ പരിസരത്ത് ഒരുമിച്ചു കൂടി. സ്ത്രീകൾക്കായി പ്രത്യേകം സംവിധാനിച്ച സ്ഥലം. ഖദീജയും അവിടെയുണ്ട്. എല്ലാവരും വിനോദങ്ങളിൽ ലയിച്ചിരിക്കുകയാണ്. വേദ ജഞാനിയായ ഒരു ജൂതൻ അവിടേക്ക് കടന്നു വന്നു. തീർത്ഥാടകനായി മക്കയിലെത്തിയതാണയാൾ. സ്ത്രീകളുടെ വേദിയിലേക്ക് തലയിട്ട് അയാൾ ഇങ്ങനെ പറഞ്ഞു. ഖുറൈശിവനിതകളേ! നിങ്ങൾക്കിടയിൽ വൈകാതെ തന്നെ ഒരു ദൈവദൂതൻ രംഗ പ്രവേശനം ചെയ്യും. നിങ്ങളിൽ ആരായിരിക്കും ആ മഹാത്മാവിന്റെ കിടപ്പറ പങ്കിടുക? ആരായിരിക്കും ആ ഭാഗ്യവതി? വേണമെങ്കിൽ ഒന്ന് ശ്രമിച്ചുനോക്കുക. ഇക്കിളി കലർന്ന ഈ വർത്തമാനം കേട്ട് സ്ത്രീകൾ പൊട്ടിച്ചിരിച്ചു. ചിലർ പൂഴിവാരി ജൂതനെ എറിഞ്ഞു. ചിലർ പഴി പറഞ്ഞു. എന്നാൽ ഖദീജ ഒന്നും പ്രതികരിച്ചില്ല. ആ വേദജ്ഞാനി പറഞ്ഞ കാര്യം ആലോചിച്ചു കൊണ്ടേ ഇരുന്നു.
          നാളുകൾക്കു ശേഷം മൈസറ നബി ﷺ യെ പരിചയപ്പെടുത്തിയപ്പോൾ ആ വേദജ്ഞാനിയുടെ വാക്കുകൾ ഓർമ വന്നു. ശാമിലേക്കുള്ള യാത്രക്ക് ശേഷം ലഭിച്ച വിവരങ്ങൾ പ്രതീക്ഷയെ ശക്തിപ്പെടുത്തി. നേരിട്ടു കണ്ട അത്ഭുതങ്ങൾ കൂടിയായപ്പോൾ പിന്നെ കൂടുതൽ ആലോചിക്കാനില്ല.
      നാൽപത് കൊല്ലമായി കഅബയുടെ മുറ്റത്തും ചാരത്തും തന്നെ താമസിച്ചു വളർന്നതാണല്ലോ ഖദീജ. മുഹമ്മദ് ﷺ യുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അറിയാൻ മഹതിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വരൾച്ചക്കാലത്ത് അബ്ദുൽ മുത്വലിബിന്റെ പ്രാർത്ഥന. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ﷺ മോൻ തുടങ്ങി അനുഭവങ്ങളുടെ ലോകത്താണല്ലോ മഹതി ജീവിച്ചത്.
      ഇമാം കുലാ ഈ ഉദ്ദരിക്കുന്ന ഒരു പിന്നാമ്പുറം കൂടിയുണ്ട് വായിക്കാൻ. മൈസറയുടെ അവലോകനവും നേരിട്ടു കണ്ട അത്ഭുതങ്ങളും ഖദീജയെ ചിന്താധീനയാക്കി. നിജസ്ഥിതി അറിയാൻ വേണ്ടി വറഖത് ബിൻ നൗഫലിനെ സമീപിച്ചു. ബീവിയുടെ കുടുംബക്കാരനും വേദ പണ്ഡിതനുമായിരുന്നു അദ്ദേഹം. കാര്യങ്ങളെല്ലാം അദ്ദേഹം ശ്രദ്ധാപൂർവ്വം കേട്ടു. ശേഷം ഇങ്ങനെ പറഞ്ഞു. "ഓ ഖദീജാ.. ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ മുഹമ്മദ് ﷺ വാഗ്ദത്ത പ്രവാചകനാണ്. ഇങ്ങനെയൊരു പ്രവാചകൻ നിയോഗിക്കപ്പെടാനുണ്ടെന്ന് എനിക്ക് നേരത്തേ തന്നെ അറിയാം. ആ പ്രവാചകൻ രംഗ പ്രവേശനം ചെയ്യേണ്ട സമയം അടുത്തിട്ടുമുണ്ട്." ഈ വിശദീകരണം ഖദീജക്ക് നന്നായി ബോധിച്ചു. സൗഭാഗ്യങ്ങൾ കാംക്ഷിച്ച് ഒരു സഹജീവിതത്തെ ആഗ്രഹിച്ചു.
      വാഗ്ദത്ത നബിയുടെ വിശേഷങ്ങൾ പിന്നെയും വറഖത് ഖദീജക്ക് നൽകിക്കൊണ്ടിരുന്നു. ഇവിഷയികമായി കവിതകൾ രചിച്ച് എത്തിച്ചു കൊടുക്കാറുമുണ്ടായിരുന്നു. ചരിത്രഗ്രന്ഥങ്ങളിൽ ഈ കവിതാശകലങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.
           ഏറെ കൗതുകകരമായ ഒരു നിവേദനം കൂടി ഇവിടെ ഉദ്ധരിക്കാനുണ്ട്. ഇമാം ഫാകിഹിയാണ് നിവേദനം ചെയ്യുന്നത്. അനസ്(റ) പറയുന്നു. ഖദീജയുടെ വിവാഹാന്വേഷണം അബൂത്വാലിബിന് ലഭിച്ചു. അദ്ദേഹം വേഗം തന്നെ സമ്മതമറിയിച്ചു. നേരിട്ടൊരു സംഭാഷണത്തിന് മുഹമ്മദ് ﷺ നെ ഖദീജയുടെ വീട്ടിലേക്കയച്ചു. മറ്റു ചില കാര്യങ്ങൾ സംസാരിക്കാൻ പരിചാരക നബ്അ: യേയും ഒപ്പമയച്ചു. നബ് അ തുടരുന്നു. ഞങ്ങൾ ഖദീജയുടെ വീട്ടിലേക്കെത്തി. അവർ വാതിൽ വരെ വന്ന് ഞങ്ങളെ സ്വീകരിച്ചു. സ്നേഹാദരങ്ങളോടെ ഖദീജ പറഞ്ഞു തുടങ്ങി. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് ദണ്ഡം. ഞാൻ ഇത്തരമൊരു ബന്ധത്തിന് ആലോചിക്കാൻ കാരണമുണ്ട്. അവിടുന്ന് ഈ സമുദായത്തിലേക്ക് നിയോഗിക്കപ്പെടാനുള്ള പ്രവാചകനായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ പ്രവാചകത്വത്തെ തുടർന്നും എന്നെ അംഗീകരിക്കുകയില്ലേ? പ്രവാചകനായി നിയോഗിക്കുന്ന അല്ലാഹുവിനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കില്ലേ? തിരുനബി ﷺ പ്രതികരിച്ചു. ആ വ്യക്തി ഞാനാണെങ്കിൽ.. ഒരിക്കലും മുറിയാത്ത ഒരു ബാധ്യതയിലാണല്ലോ നാം പരസ്പരം സമ്മതമാകുന്നത്. ഇനി ആ വ്യക്തി ഞാനല്ലെങ്കിൽ.. നിങ്ങൾ പ്രതീക്ഷയർപിച്ച നാഥൻ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

No comments: