പൗര പ്രമുഖരെയെല്ലാം അബൂത്വാലിബ് വിളിച്ചു വരുത്തി. മക്കയിലെ പത്തോളം പ്രമുഖരാണ് നവവരനൊപ്പം വധുഗൃഹത്തിലേക്ക് പുറപ്പെട്ടത്. വിവാഹ വേദി നന്നായി സംവിധാനിച്ചിട്ടുണ്ട്. വധുവിന്റെ കുടുംബത്തിലെ പ്രമുഖരും ഒത്തു ചേർന്നു. മുഖ്യ അതിഥിയായി വേദജ്ഞാനിയായ വറഖത് ബിൻ നൗഫലാണ് എത്തിയിട്ടുള്ളത്. പ്രാഥമികമായി വിവാഹ ഖുതുബ (പ്രത്യേക പ്രഭാഷണം) യിലേക് കടന്നു. അബൂത്വാലിബാണ് ഖുതുബ നിർവഹിച്ചത്. ഖുതുബയുടെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. 'എല്ലാ സ്തുതികളും അല്ലാഹുവിന്. അവൻ ഞങ്ങളെ ഇബ്റാഹീമി സന്താനങ്ങളിലും ഇസ്മാഈലീ പരമ്പരയിലും ഉൾപെടുത്തിയിരിക്കുന്നു. മഅദ്ദ് ന്റെ തറവാട്ടിലും മുളറിൻറെ താവഴിയിലുമാണ് ഞങ്ങൾ. അല്ലാഹു അവന്റെ ഭവനത്തിന്റെ പരിചാരകരും ഹറമിന്റെ പാറാവുകാരുമായി ഞങ്ങളെ തെരഞ്ഞെടുത്തു. സുരക്ഷിതമായ പവിത്രനഗരവും തീർത്ഥാടകർ എത്തുന്ന വിശുദ്ധ ഗേഹവും അവൻ ഞങ്ങൾക്കു നൽകി. ജനങ്ങൾക്കിടയിൽ വിധികർത്താക്കളായി ഞങ്ങളെ നിശ്ചയിച്ചു. എന്റെ സഹോദരൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ ﷺ ഏതൊരു യുവാവിനെക്കാളും എല്ലാ മേഖലയിലും മികച്ച വ്യക്തിത്വമാണ്. ആരോട് തുലനം ചെയ്താലും മുഹമ്മദ് ﷺ മുന്നിട്ടു നിൽക്കും. മഹത്വം, സാമർത്ഥ്യം ബുദ്ധി ഇങ്ങനെ ഏതു നോക്കിയാലും, പിന്നെ സമ്പത്തിൽ ചിലപ്പോൾ അൽപം കുറവുണ്ടാകും അത് നീങ്ങിക്കളിക്കുന്ന നിഴലാണല്ലൊ, തിരിച്ചു കൊടുക്കേണ്ട വായ്പയും. എന്നാൽ ഞാൻ പ്രഖ്യാപിക്കുന്നു. എന്റെ സഹോദരപുത്രന് എല്ലാത്തിനെയും മറികടക്കുന്ന സുവിശേഷം വരാനുണ്ട്. ഒരു സുപ്രധാന വിഷയം ആഗതമാകാനുണ്ട്.
'എന്റെ സഹോദര പുത്രൻ നിങ്ങളുടെ അഭിമാന്യ പുത്രി ഖദീജയെ വിവാഹം കഴിക്കുകയാണ്. വിവാഹമൂല്യമായി പന്ത്രണ്ടര ഊഖിയ (500 ദിർഹം) സ്വർണമാണ് വധുവിന് നൽകുന്നത്.' അബൂത്വാലിബിന്റെ പ്രഭാഷണം കഴിഞ്ഞ ഉടനെ വധുവിന്റെ ഭാഗത്ത് നിന്നും അംറ്ബിൻ അസദ് എഴുന്നേറ്റു. ഖദീജയുടെ പിതൃസഹോദരനാണദ്ദേഹം. അബൂത്വാലിബിന്റെ സംഭാഷണത്തിന് മറുപടി നൽകി. നിങ്ങൾ പറഞ്ഞ യുവാവ് സർവ്വാംഗീകൃത വ്യക്തിത്വമാണ്. ഈ അഭ്യർത്ഥന നിരസിക്കാവുന്നതല്ല. ഞങ്ങൾ ഖദീജയെ മുഹമ്മദ്ﷺന് വിവാഹം നടത്തിക്കൊടുത്തിരിക്കുന്നു. തുടർന്ന് വറഖത് ബിൻ നൗഫൽ സംഭാഷണം തുടങ്ങി. 'സർവ്വസ്തുതികളും അല്ലാഹുവിന്. നിങ്ങൾ പറഞ്ഞ എല്ലാ പദവികളും അല്ലാഹു ഞങ്ങൾക്കും നൽകിയിരിക്കുന്നു. ഞങ്ങൾ അറബികളിലെ നേതാക്കളും ഉന്നതരുമത്രെ. നിങ്ങളും അതിനെല്ലാം അർഹരാണ്. നിങ്ങളുടെ ഔന്നത്യം അറബികളാരും വിലമതിക്കാതിരിക്കില്ല.നിങ്ങളുടെ പ്രൗഢിയും പ്രതാപവും ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ മഹത്വത്തോടും കുടുംബത്തോടും ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അല്ലയോ ഖുറൈശികളേ, നിങ്ങളെല്ലാവരും സാക്ഷി: അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദുംﷺ ഖുവൈലിദിന്റെ മകൾ ഖദീജയും തമ്മിൽ മേൽ പറയപ്പെട്ട മഹ്റിനു (വിവാഹമൂല്യം) വിവാഹിതരായ വിവരം ഞാൻ പ്രഖ്യാപിക്കുന്നു.
അബൂത്വാലിബ് ഇടപെട്ടു. ശരി, വധുവിന്റെ പിതൃവ്യൻ കൂടി ഉടമ്പടി പ്രഖ്യാപിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അംറ് ബിൻ അസദ് പറഞ്ഞു: അല്ലയോ ഖുറൈശികളേ, നിങ്ങളെല്ലാവരും സാക്ഷി അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺഉം ഖുവൈലിദിന്റെ മകൾ ഖദീജയും തമ്മിൽ വിവാഹിതരായിരിക്കുന്നു.
ഖദീജയുടെ മനസ്സ് ആനന്ദത്തേരിലേറി. ഉലകത്തിൽ ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ലഭിച്ചിരിക്കുന്നു. വൈധവ്യത്തിന്റെ മ്ലാനതയോ മാതൃത്വത്തിന്റെ ക്ഷീണമോ ഇല്ല. സൗഭാഗ്യത്തിന്റെ പ്രസന്നതയിൽ പുതുമാരനെ സ്വീകരിക്കാൻ മണവാട്ടി ഒരുങ്ങി. മക്കാനിവാസികൾ ഒന്നടങ്കം ആഘോഷത്തിന്റെ ഭാഗമായി. ഖദീജയുടെ തോഴിമാർ ദഫ് മുട്ടി പാട്ടുകൾ പാടി. ഖുറൈശീ വനിതകളുടെ നേതാവിന് 'അൽ അമീൻ' വരനായിരിക്കുന്നു. എവിടെയും സൗഭാഗ്യമെന്ന് മാത്രം പറയാൻ തുടങ്ങി. കവികൾ ആശംസാകവിതകൾ രചിച്ചു . കവിതാശകലങ്ങൾ പലരും ഏറ്റുചൊല്ലി. ഒരു വരി ഇങ്ങനെ പകർത്താം
"ലാ തസ്ഹദീ ഖദീജു ഫീ മുഹമ്മദീ- നജ്മുൻ യുളീഉ കമാ അളാ അൽ ഫർഖദു"
-മാർഗം തെളിയിക്കും പൊൻതാരകത്തെപ്പോൽ
ഒളിവിതറും മുത്ത് മുഹമ്മദിﷺൽ നിന്ന്
വിരക്തിയേ കൂടാതെ ആസ്വദിച്ചീടുവിൻ
ഭവതീ ഖദീജാ നീ (ആനന്ദ ഘോഷത്താൽ)...
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment