Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 13, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 29/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
വളരെ മംഗളമായി വിവാഹം നടന്നതിൽ അബൂത്വാലിബ് അതിയായി സന്തോഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "അല്ലാഹുവിനാണ് സർവ്വസ്തുതിയും അവൻ നമ്മുടെ പ്രയാസങ്ങൾ അകറ്റിത്തന്നു. വിഷമതകളെ ദൂരീകരിച്ചു"

വിവാഹത്തിന് വധൂ ഗൃഹത്തിൽ വിഭവസമൃദ്ധമായ സദ്യയായിരുന്നു. പശുവിനെ അറുത്താണ് ഭക്ഷണം തയ്യാർ ചെയ്തത്. മധുവിധുവിന്റെ ഭക്ഷണം (വലീമ) നബിﷺ തയ്യാർ ചെയ്തു. രണ്ട് ഒട്ടകങ്ങളെ അറുത്താണ് വിരുന്നൊരുക്കിയത്. നബിﷺ ഏറ്റവും കൂടിയ മഹർ (വിവാഹമൂല്യം) നൽകിയത് ബീവി ഖദീജക്കായിരുന്നു. ഇരുപത് ഒട്ടകമായിരുന്നു നൽകിയത് എന്നൊരഭിപ്രായം കൂടി ഉണ്ട് . രണ്ടഭിപ്രായങ്ങളും സമന്വയിപ്പിച്ച് ഇങ്ങനെ ഒരു വിശദീകരണവും വായിക്കാവുന്നതാണ്. അഥവാ മഹർ പറഞ്ഞത് പന്ത്രണ്ടര ഊഖിയയും പിന്നീട് നൽകിയപ്പോൾ മൂല്യത്തിന് തത്തുല്യമായ ഇരുപത് ഒട്ടകങ്ങളും എന്ന്.

ഖദീജയുമായുള്ള വിവാഹത്തിലൂടെ മുത്ത് നബിﷺക്ക്‌ ലഭിച്ചത് കേവലം ഒരു പത്നിയെ മാത്രമായിരുന്നില്ല. മറിച്ച് പക്വമതിയായ ഒരു സഹചാരിയെ കൂടിയാണ്. പ്രത്യക്ഷത്തിൽ പറയപ്പെടുന്ന അനാഥത്വത്തിൽ നിന്ന് സനാഥത്വം കൂടി ലഭിച്ച സാന്നിധ്യമായിരുന്നു. പരസ്പരം സ്നേഹവും ബഹുമാനവും സമം ചേർന്ന സമ്പർക്കുമായിരുന്നു പുലർത്തിയത്. ഇരുപത്തിയഞ്ച് വർഷത്തെ വൈവാഹിക ജീവിതത്തിന് ശേഷം നബിﷺ മറ്റു വിവാഹങ്ങൾ നടത്തി. അതിൽ കന്യകയായ ബീവി ആഇശയും ഉണ്ടായിരുന്നു. എന്നിട്ടും ഖദീജയോടുള്ള സ്നേഹവും മഹതിയെ കുറിച്ചുള്ള ഓർമകളും ജീവിതാവസാനം വരെ അവിടുന്ന് നിലനിർത്തിയിരുന്നു.

വിവാഹാനന്തരവും നബിﷺ വ്യാപാരവൃത്തികളിൽ ഏർപെട്ടിരുന്നു. അതിന് പ്രമാണമായി ചില സംഭവങ്ങൾ ഉണ്ട്. ഒരു സംഭവം ഇങ്ങനെയാണ്. മക്കയിലെ പ്രമുഖനായ ഉമയ്യത് ബിൻ അബിസ്സൽത്വ് തന്റെ സുഹൃത്തായ അബൂസുഫിയാനുമായി നടത്തിയ സംഭാഷണ മധ്യേ പറഞ്ഞു. ഞാൻ യമനിൽ നിന്ന് കച്ചവടയാത്ര കഴിഞ്ഞ് വീട്ടിലെത്തി. എല്ലാവരും എന്നെ സമീപിച്ചു. ആശംസകൾ നേർന്നു. എന്നെ കച്ചവടച്ചരക്കുകൾ ഏൽപ്പിച്ച ഓരോരുത്തരും ലാഭവിഹിതം അന്വേഷിച്ചു. കൂട്ടത്തിൽ മുഹമ്മദ്ﷺഉം വന്നു. ആശംസകൾ നേർന്നു. ക്ഷേമാന്വേഷണങ്ങൾ നടത്തി. കച്ചവട ലാഭത്തെകുറിച്ച് ഒന്നും ചോദിച്ചില്ല. യാത്ര പറഞ്ഞിറങ്ങി. എന്റെ ഭാര്യ ഹിന്ദ് അടുത്തുണ്ടായിരുന്നു. അവൾ പറഞ്ഞു. ഇതെന്തൊരത്ഭുതം. എല്ലാവരും അവരവരുടെ ലാഭമന്വേഷിച്ചാണ് എത്തിയത്. മുഹമ്മദ്ﷺ മാത്രം നിങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിച്ചു മടങ്ങി.
ഉമയ്യത്തിന്റെ വിവരണം കേട്ട അബൂസുഫിയാൻ പറഞ്ഞു. എനിക്കും മുഹമ്മദ് ﷺ യുമായുള്ള ചില വ്യാപാരാനുഭവങ്ങൾ ഉണ്ട്. ഞാൻ കച്ചവടയാത്ര കഴിഞ്ഞ് കഅബ പ്രദക്ഷിണം ചെയ്യാനെത്തി. അവിടെ വെച്ച് മുഹമ്മദ്ﷺ നെ കണ്ടു. ഞാൻ പറഞ്ഞു. താങ്കൾ ഏൽപിച്ച കച്ചവടച്ചരക്കുകൾ ഇത്രയുണ്ടായിരുന്നു. നല്ല ലാഭം ലഭിച്ചു. വീട്ടിലേക്ക് ആളെ അയച്ചാൽ ലാഭം കൊടുത്തു വിടാം. എല്ലാവരിൽ നിന്നും ഞാനീടാക്കുന്ന ലാഭവിഹിതം താങ്കൾ എനിക്ക് തരേണ്ടതില്ല. ഉടനെ പ്രതികരിച്ചു. എല്ലാവരിൽ നിന്നും ഈടാക്കുന്ന ലാഭവിഹിതം എന്നിൽ നിന്നും ഈടാക്കണം. എങ്കിൽ മാത്രംമേ ലാഭം വാങ്ങാൻ ആളെ അയക്കുകയുള്ളൂ. ഞാൻ സമ്മതിച്ചു. ആളെ അയച്ചു .എന്റെ വിഹിതം ഈടാക്കിയ ശേഷമുള്ളത് ഞാൻ കൊടുത്തയച്ചു.

വിവാഹാനന്തരം സ്വയം പര്യാപ്തതയോടെ കുടുംബജീവിതം നയിച്ചു. വ്യാപാര വ്യവഹാരങ്ങളുടെ നീതിയും ന്യായവും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു. ഖദീജാ ബീവിയുമൊത്തുള്ള ജീവിതം മുത്ത് നബിﷺ യുടെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തി. സന്തോഷ സസൂർണമായ ദാമ്പത്യ ജീവിതം നയിച്ചു. ഖദീജയുടെ സ്വപ്നങ്ങൾ വൈധവ്യത്തിന്റെ ലോകം വിട്ട് വലിയ ആകാശങ്ങൾ തേടി. പ്രതീക്ഷയുടെ പുതിയ നാളെകൾക്കായി കാത്തിരുന്നു. പ്രാണ നാഥന്റെ എല്ലാ താത്പര്യങൾക്കും ഒത്തു നിന്നു. മുത്ത്നബിﷺയെ ഭർത്താവായി കിട്ടിയതിൽ പിന്നെ ഖദീജ മക്കയിൽ ഏറെ ആദരിക്കപ്പെട്ടു.

നവദമ്പതികളുടെ ദാമ്പത്യവല്ലരിയിൽ നിന്ന് തേൻ നുകരാൻ പൂമ്പാറ്റകൾ അടുത്തു കൂടി. നിറകുസുമകൾക്ക് വേണ്ടി കാലവും കാത്തിരുന്നു...
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: