Tweet 31/365
മുത്ത്നബിﷺ യുടെ അഞ്ചാമത്തെ സന്താനമാണ് ഫാത്വിമ(റ). പുത്രിമാരിൽ ഏറ്റവും ഇളയതും സന്താനങ്ങളിൽ ഏറ്റവും പ്രസിദ്ധയുമാണ് മഹതി. മുത്ത് നബിﷺയുടെ മുപ്പത്തി അഞ്ചാം വയസ്സിലായിരുന്നു അവരുടെ ജനനം. ഖുറൈശികൾ കഅബ പുതുക്കിപ്പണിയുന്ന ഘട്ടമായിരുന്നു അത്. അല്ല, നബിﷺക്ക് നാൽപത്തി ഒന്ന് വയസ്സുള്ളപ്പോഴായിരുന്നു എന്ന അഭിപ്രായവും ചരിത്രത്തിനുണ്ട്.
ഉപ്പയോട് ഏറ്റവും അടുത്തിടപഴകാൻ ഭാഗ്യം ലഭിച്ച മകളാണ് ഫാത്വിമ(റ). നബിﷺ എല്ലാ രഹസ്യങ്ങളും സങ്കടങ്ങളും മകളോട് പങ്കുവെക്കുമായിരുന്നു. ചിലപ്പോൾ ഉമ്മയുടെ റോളിൽ കാര്യങ്ങളിൽ ഇടപെടും. അക്കാരണത്താൽ 'ഉമ്മു അബീഹാ' (സ്വന്തം ഉപ്പയുടെ ഉമ്മ) എന്ന വിളിപ്പേരും മഹതിക്ക് ലഭിച്ചു. 'എന്റെ കരളിന്റെ കഷ്ണമാണ് ഫാത്വിമ' എന്ന് നബിﷺ പറയാറുണ്ടായിരുന്നു. പ്രബോധനത്തിന്റെ ആദ്യ നാളുകളിലെ പരീക്ഷണങ്ങൾ നേരിട്ട് കാണാനും അനുഭവിക്കാനും അവസരമുണ്ടായി. മുത്ത് നബി ﷺ യുടെ പിതൃസഹോദരൻ അബൂത്വാലിബിന്റെ മകൻ അലി(റ) ആണ് വിവാഹം കഴിച്ചത്. അലി ഫാത്വിമ(റ) ദമ്പതികൾക്ക് അഞ്ച് സന്താനങ്ങൾ പിറന്നു. ഹസൻ ഹുസൈൻ മുഹ്സിൻ എന്നീ മൂന്ന് ആൺമക്കളും സൈനബ് ഉമ്മു കുൽസും എന്നീ രണ്ട് പെൺമക്കളും.
സ്വർഗത്തിലെ രാജ്ഞിയായി ബീവി യെ മുത്ത് നബിﷺ തന്നെ പരിചയപ്പെടുത്തി. പല ഓമനപ്പേരുകളിലും ഉപ്പ മകളെ വിളിക്കുമായിരുന്നു. ബതൂൽ, സഹ്റാ എന്നീ പേരുകൾ അവയിൽ പ്രസിദ്ധമായതാണ്. മുസ്ലിംകളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾക് നാമകരണം ചെയ്യപ്പെടുന്ന പേര് ഫാത്വിമ എന്നാണ്. നബിﷺയുടെ വിയോഗത്തിന് ആറുമാസത്തിന് ശേഷം മഹതിയും യാത്രയായി. ഹിജ്റ പതിനൊന്നാം വർഷത്തിലായിരുന്നു വിയോഗം. പ്രവാചകരുടെ സന്താന പരമ്പര നിലനിൽക്കുന്നത് മഹതിയിലൂടെയാണ്.
മുത്ത് നബിﷺയുടെ ആറാമത്തെ സന്താനമാണ് മകൻ അബ്ദുല്ലാഹ്. പ്രവാചകത്വ പ്രഖ്യാപനത്തിന് ശേഷമാണ് മകന്റെ ജനനം. എന്നാൽ ഖാസിമിനെപ്പോലെ ചെറിയ പ്രായത്തിൽ തന്നെ അബ്ദുല്ലാഹിയും മരണമടഞ്ഞു. ത്വയിബ്, ത്വാഹിർ എന്നീ ഓമനപേരുകളിലും ഈ മകൻ വിളിക്കപ്പെട്ടു. ത്വയ്യിബ്, ത്വാഹിർ എന്നീ പേരുകൾ വേറെ തന്നെ രണ്ട് ആൺ മക്കളുടേതാണ് എന്ന അഭിപ്രായം പ്രമുഖ ചരിത്രകാരന്മാരൊന്നും അംഗീകരിച്ചിട്ടില്ല.
ബീവി ഖദീജ(റ) മുത്ത് നബിﷺയിൽ നിന്നുള്ള ഓരോ മക്കൾക്കും സ്വന്തം തന്നെയാണ് മുലയൂട്ടിയത്. അന്നത്തെ അറബ് സംസ്കാരമനുസരിച്ച് പോറ്റുമ്മമാരെ ഏൽപിച്ചിരുന്നില്ല. ഒരിക്കൽ കുഞ്ഞ് മോൻ മരണപ്പെട്ടതില്‍ പിന്നെ മാറിൽ പാൽ നിറഞ്ഞ സങ്കടം നബിﷺയോട് പങ്കുവെച്ചു. മോൻ മരണപ്പെട്ടില്ലെങ്കിൽ മുലയൂട്ടാമായിരുന്നല്ലോ എന്ന്. നബിﷺ പറഞ്ഞു സ്വർഗ്ഗത്തിൽ മോനെ സ്വർഗീയ സ്ത്രീകൾ മുലയൂട്ടുന്നുണ്ട്. അവൻ അമിഞ്ഞ ഈമ്പുന്ന ശബ്ദം കേൾകുന്നില്ലേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു.
ഓരോ മക്കൾ ജനിച്ചപ്പോഴും നബിﷺ അഖീഖ അറുത്ത് വിതരണം ചെയ്തു. ആൺ കുട്ടികൾക് രണ്ട് ആടുകൾ വീതവും പെൺകുട്ടികൾ ജനിച്ചപ്പോൾ ഓരോ ആട് വീതവുമായിരുന്നു അഖീഖ:
നബിﷺയുടെ രണ്ട് ആൺമക്കളും കുഞ്ഞ് പ്രായത്തിൽ തന്നെ മരണപ്പെട്ടപ്പോൾ 'പരമ്പര മുറിഞ്ഞ വ്യക്തി' എന്ന് ചിലർ നബിﷺയെ ആക്ഷേപിച്ചു. ഖുറൈശീ പ്രമുഖനായ ആസ്വ് ബിൻ വാഇൽ എന്നയാളായിരുന്നു ആക്ഷേപത്തിന് മുന്നിൽ നിന്നത്. പരിഹസിച്ചവർക്ക് മറുപടി നൽകിക്കൊണ്ട് ഖുർആൻ അവതരിച്ചു. "അല്ലയോ പ്രവാചകരേ.. അവിടുത്തേക് അനവധി അനുഗ്രഹങൾ നാം നൽകിയിരിക്കുന്നു. അതിനാൽ അവിടുന്ന് തങ്ങളുടെ പരിപാലകനെ നിസ്കരിക്കുക. അവനു വേണ്ടി ബലിയറുക്കുകയും ചെയ്യുക. തീർച്ചയായും തങ്ങളെ ആക്ഷേപിച്ചവർക് തന്നെയാണ് പരമ്പരയില്ലാത്തത്." ഖുർആനിലെ നൂറ്റി രണ്ടാം അധ്യായം 'അൽ കൗസർ' ന്റെ ആശയമാണിത്. നബി ﷺയുടെ പരമ്പര ഇന്നും ലോക വ്യാപകമായി നിലനിൽക്കുന്നു. ലക്ഷക്കണക്കിന് വ്യക്തികൾ മുത്ത് നബിﷺ വരെ എത്തിച്ചേരുന്ന വ്യക്തമായ പരമ്പര ചരിത്ര സഹിതം സംരക്ഷിച്ച് ലോകത്ത് ജീവിച്ചു പോരുന്നു. ഇത്രമേൽ കൃത്യമായ കുടുംബ പാരമ്പര്യവും ചരിത്രവും അവകാശപ്പെടാൻ ലോകത്ത് വേറേ ഒരു വ്യക്തിയും ഇല്ല തന്നെ.
മുത്ത് നബിﷺ ഖദീജ(റ)യോടൊപ്പമുള്ള കുടുംബ ജീവിതത്തിൽ പുതിയ ഒരു അഥിതി കൂടി കടന്നു വന്നു...
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment