Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, July 19, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 35/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
Tweet 35/365
മുത്ത് നബിﷺ സർവ്വാംഗീകൃതനായി മക്കയിൽ അവിടുത്തെ യുവത്വത്തിലൂടെ സഞ്ചരിക്കുകയാണ്. സർവ്വ സ്വീകാര്യത ബോധ്യപ്പെടുത്തുന്ന പല സന്ദർഭങ്ങളും അക്കാലത്തുണ്ടായി. അതിൽ സുപ്രധാനമായിരുന്നു കഅബയുടെ പുന:നിർമാണം.

സംഭവം ഇങ്ങനെയാണ്. കഅ്ബയുടെ പരിസരത്ത് ഒരു സ്ത്രീ പാചകത്തിനോ മറ്റോ തീ കത്തിച്ചു. തീപ്പൊരി വന്ന് കഅബയുടെ ഖില്ലയിൽ പതിച്ചു. അഗ്നിപടർന്ന് കഅബ മന്ദിരത്തിന് കേടുപാടുകൾ സംഭവിച്ചു. ഇനി പുന:നിർമിക്കാതെ മുന്നോട്ടു പോകാനാവില്ല എന്നായി. പെട്ടെന്നുള്ള പുന:നിർമ്മാണത്തിന് മറ്റു രണ്ട്കാ രണങ്ങൾ കൂടി ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. 
ഒന്ന്, ശക്തമായ ജലപ്രവാഹം മൂലം കഅബക്കുണ്ടായ കേടുപാടുകൾ. മലകളാൽ ചുറ്റപ്പെട്ട സ്ഥലത്താണല്ലോ കഅബ സ്ഥിതി ചെയ്യുന്നത്. പലപ്പോഴായി ഉണ്ടായ മലവെള്ളം കഅബയുടെ ചുവരുകൾക്ക് ക്ഷതമുണ്ടാക്കിയിരുന്നു. 
രണ്ട്, കഅബയിലുണ്ടായ കവർച്ച. കഅബയ്ക്കുളളിലെ പല അമൂല്യവസ്തുക്കളും മോഷ്ടാക്കൾ അതിക്രമിച്ച് കൈവശപ്പെടുത്തി. കഅബയുടെ ഉള്ളിൽ ഒരു കിണറ്റിൽ സൂക്ഷിച്ചിരുന്ന മാനുകളുടെ രണ്ട് സ്വർണ ശിൽപങ്ങൾ, മറ്റു രത്നങ്ങൾ ഖുസാഅ: ഗോത്രക്കാരനായ ദുവൈക്കിന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെടുത്തു. ഏതോ മോഷ്ടാക്കൾ തന്റെ വളപ്പിൽ ഇട്ടു പോയതാണെന്ന് അയാൾ വാദിച്ചു. പക്ഷേ സമഗ്രാന്വേഷണത്തിൽ ദുവൈക് തന്നെയാണെന്ന് മോഷ്ടാവ് എന്ന് കണ്ടെത്തി. അയാളെ കരഛേദം നടത്തി ശിക്ഷ നടപ്പിലാക്കി. ഇനിയും ഇത്തരം ശ്രമങ്ങൾ നടക്കാതിരിക്കാൻ കഅബയുടെ പുന:നിർമാണം അനിവാര്യമായി.

മറ്റൊരു മുഹൂർത്തം കൂടി അപ്പോൾ ഒത്തുവന്നു. റോമാ ചക്രവർത്തിയുടെ ഒരു കപ്പൽ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. അതിൽ നിറയെ കെട്ടിട നിർമാണത്തിനാവശ്യമായ വിലപ്പെട്ട സാധനങ്ങളായിരുന്നു. കല്ലുകൾ, മരങ്ങൾ, ഇരുമ്പ് ഇങ്ങനെയെല്ലാമായി എത്യോപ്യയിലേക്കായിരുന്നു കപ്പലിന്റെ സഞ്ചാരം. ജിദ്ദക്ക് സമീപമെത്തിയപ്പോൾ ശക്തമായ കൊടുങ്കാറ്റിൽ കപ്പൽ തീരത്തണയേണ്ടി വന്നു. അങ്ങനെ ജിദ്ദാ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. സാധന സാമഗ്രികളോടൊപ്പം ബാഖൂം എന്നു പേരുള്ള ഒരു ശിൽപിയും കപ്പലിലുണ്ടായിരുന്നു. കപ്പലും സാധനങ്ങളും ജിദ്ദയിലടിഞ്ഞ വിവരം ഖുറൈശികൾ അറിഞ്ഞു. സാധ്യത പ്രയോജനപ്പെടുത്താമെന്ന് കരുതി വലീദ് ബിൻ അൽമുഗീറയുടെ നേതൃത്വത്തിൽ ഒരു സംഘം ജിദ്ദയിലേക്ക് പോയി. കപ്പൽ അധികൃതരെ കണ്ടു സംസാരിച്ചു. കെട്ടിട സാമഗ്രികൾ വാങ്ങാൻ ധാരണയായി. ശിൽപി ബാഖൂമിന്റെ മേൽനോട്ടവും വാഗ്ദാനം ചെയ്തു.

പുന:നിർമാണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിരിക്കുന്നു. ഇനി ഉടനെ പണിയാരംഭിക്കാം. പക്ഷേ, നിർമിക്കണമെങ്കിൽ ഉള്ളത് പൊളിച്ചുനീക്കണം. ആർക്കും ധൈര്യം വരുന്നില്ല. അവസാനം മന്ദിരത്തിൽ നിന്ന് ഒരു കല്ലിളക്കി മാറ്റി. കല്ലിളക്കിയ ആൾക്ക് എന്തെങ്കിലും വിപത്തുകൾ സംഭവിക്കുമോ എന്നറിയാൻ മൂന്ന്ദിവസം കാത്ത് നിന്നു. ഒന്നും സംഭവിച്ചില്ല. അത് ശുഭ ലക്ഷണമായിക്കണ്ട് അവർ നിലവിലുള്ള മന്ദിരം പൊളിച്ചു നീക്കാൻ തീരുമാനിച്ചു. വലീദുബിനുൽ മുഗീറ, ആഇദ് ബിൻ അംറ് അൽ മഖ്സൂമി എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനകളും ഉപചാരങ്ങളും നടത്തി. അതിനിടയിൽ ഒരു സംഭവമുണ്ടായി. ആഇദ് ഒരു കല്ലിളക്കിയതും അത് സ്വയം കയ്യിൽ നിന്ന് തെറിച്ച് പൂർവ്വ സ്ഥാനത്ത് തന്നെ പോയിപ്പതിഞ്ഞു. കാരണമാലോചിച്ചപ്പോൾ അവൻ ഒരു നിഗമനത്തിലെത്തി. ഇതൊരു നിർദേശമാണ്. സംശുദ്ധമായ സ്വത്തു മാത്രമേ കഅബാ നിർമാണത്തിന് ഉപയോഗികാൻ പാടുള്ളൂ അതാണ് ഈ പ്രതിഭാസത്തിന്റെ പൊരുൾ. അവർ പരസ്യം ചെയ്തു. സംശുദ്ധമായ സ്വത്തേ ഉപയോഗിക്കൂ എന്ന്. മോഷ്ടിച്ചത്, വ്യഭിചാരമോ ചൂതാട്ടമോ വഴി ലഭിച്ചത്, അത്തരമൊരു സ്വത്തും ഉപയോഗിക്കുകയില്ലെന്ന് തീരുമാനിച്ചു. പ്രസ്തുത തീരുമാന പ്രകാരം ഇബ്രാഹിം നബി(അ) നിർമിച്ച ബെയ്സ്മെന്റിന്റെ പൂർണ ഭാഗവും നിർമിക്കാൻ മാത്രമുള്ള വിശുദ്ധ സ്വത്ത് ഖുറൈശികൾക്കുണ്ടായിരുന്നില്ല. അതിനാൽ കഅബയുടെ വടക്കുഭാഗത്തെ അർദ്ധവൃത്തത്തിലുള്ള സ്ഥലം അടിത്തറ മാത്രമാക്കി നിലനിർത്തേണ്ടി വന്നു. കഅബയുടെ നിർമാണം ധ്രുതഗതിയിൽ നടന്നു. ഓരോ ഭാഗത്തെയും ഓരോ കുടുംബത്തെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ
وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി 

No comments: