Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, July 20, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 36/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം 
 Tweet 36/365
അതു പ്രകാരം കഅബയുടെ കവാടവും അനുബന്ധ ഭാഗങ്ങളും ബനൂസഹ്റ ബനൂ അബ്ദുമനാഫ് കുടുംബങ്ങൾക്കായിരുന്നു. തിരുനബിﷺ യുടെ ശ്രമദാനം ഈ ഭാഗത്തെ നിർമാണത്തിനായിരുന്നു. ഹജറുൽ അസ്‌വദ് മുതൽ റുക്നുൽ യമാനി വരെയുള്ള ഭാഗം മഖ്സൂം കുടുംബത്തിനും ഉപകക്ഷികൾക്കുമായിരുന്നു. ബൂസഹമ് ബനൂ ജുമഹ് എന്നിവർക്കായിരുന്നു ഉപരിതല നിർമാണങ്ങളുടെ ചുമതല. ബനൂ അബ്ദുദ്ദാർ, ബനൂഉസ്സ, ബനൂ അസദ്, ബനൂ അദിയ്യ് എന്നിവർക്കായിരുന്നു ഹജറുൽ അസ്‌വദിന്റെ ഭാഗത്തെ നിർമാണ ഉത്തരവാദിത്വം.

നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു. റോമൻ ശിൽപി ബാഖൂമിന്റെയും കോപ്ടിക് വംശജനായ ഒരു തച്ചു വിദഗ്ധന്റെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. കഅബയിൽ നിന്ന് അൽപം അകലെയുള്ള മലയിൽ നിന്ന് പൊട്ടിച്ചെടുത്ത ശിലകൾ കൊണ്ടായിരുന്നു ചുവർ നിർമിച്ചത്. പിൽകാലത്ത് ആ പർവ്വതം ജബൽ കഅബ എന്നറിയപ്പെട്ടു. തിരുനബിﷺയുടെ പ്രധാന സേവനം കല്ലു ചുമന്ന് എത്തിച്ചു കൊടുക്കുന്നതിലായിരുന്നു. തുണി മടക്കി തോളിൽ തെരിക വെക്കുന്ന ചർച്ച ഈ സമയത്താണ് ഉണ്ടായത്.
കഅബയുടെ നിർമാണം പൂർത്തിയായതിൽ പിന്നെ ഒരു തർക്കത്തിന് വഴി തുറന്നു. കഅബയുടെ തെക്കുകിഴക്കേ മൂലയിൽ ഉണ്ടായിരുന്ന കറുത്ത ശില അഥവാ ഹജറുൽ അസ്വദ് പുന:സ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു തർക്കം. പരിശുദ്ധി കൊണ്ട് പ്രസിദ്ധമായ സ്വർഗീയ ശില പുനർപ്രതിഷ്ടിക്കുക ഓരോ വിഭാഗത്തിന്റെയും അഭിമാനമായിരുന്നു. ഓരോ വിഭാഗവും അവകാശവാദമുന്നയിച്ചു. ബനൂ അബ്ദുദാർ ഒരു തളികയിൽ പൗരന്മാരുടെ രക്തം ശേഖരിച്ചു. അതിൽ കൈമുക്കി പ്രതിജ്ഞ ചെയ്തു, ഞങ്ങൾ തന്നെ പുണ്യ ശില  പ്രതിഷ്ടിക്കും. ബനൂ അദിയ്യ്  ബിൻ കഅബും അതേ രീതിതന്നെ സ്വീകരിച്ചു പ്രശ്നം രൂക്ഷമായി. രംഗം സംഘർത്തിലേക്കടുത്തു.
ഖുറൈശീ പ്രമുഖർ പരിഹാരത്തിന്റെ വഴി തേടി. കഅബയുടെ അങ്കണത്തിൽ ഒത്തുകൂടി ആലോചിച്ചു. ഖുറൈശികളിൽ ഏറ്റവും തലമുതിർന്ന നേതാവ് അബൂ ഉമയ്യ മുഗീറ ബിൻ അൽ മഖ്സൂമിയെ തീരുമാനമെടുക്കാൻ ഏൽപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു, അല്ലയോ ഖുറൈശികളെ.. പ്രശ്നത്തിന് ഞാനൊരു പരിഹാരം നിർദ്ദേശിക്കാം. ഇനി ഏറ്റവുമാദ്യം മന്ദിരത്തിന്റെ കവാടത്തിലൂടെ ആരാണോ കടന്നു വരുന്നത് നാമെല്ലാവരും ചേർന്ന് അദ്ദേഹത്തെ ചുമതലപ്പെടുത്താം. അദ്ദേഹം ഹജറുൽ അസ്വദ് പുന:സ്ഥാപിക്കട്ടെ, ആഗതൻ ആരായാലും ശരി. എല്ലാവരും ഈ അഭിപ്രായത്തോട് യോജിച്ചു.

എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു. ആരായിരിക്കും ആദ്യം കടന്നു വരിക! അധികം വൈകിയില്ല. അതാ ഒരാൾ കടന്നു വരുന്നു. എല്ലാവരും ഏകസ്വരത്തിൽ വിളിച്ചു പറഞ്ഞു. ഹാദാ 'അൽ അമീൻ' ഈ വരുന്നത് അൽ അമീനാണ് അഥവാ മുഹമ്മദ്ﷺ. എല്ലാവരും പറഞ്ഞു. റളീനാ.. ഞങ്ങൾക്ക് സമ്മതമാണ്.

നാട്ടുകാരുടെ ചർച്ചയിലോ തീരുമാനത്തിലോ  നബിﷺ പങ്കെടുത്തിരുന്നില്ല. അവിടുന്ന് വിനയത്തോടെ ജനങ്ങളുടെ അടുത്തേക്ക് വന്നു. അവർ തീരുമാനം നബിﷺയെ അറിയിച്ചു, "ഹജറുൽ അസ്വദ് പുന:സ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കാൻ ഞങ്ങൾ ഐക്യത്തോടെ അങ്ങയെ ഏൽപ്പിക്കുന്നു. "വിനയ പുരസ്സരം അവിടുന്ന് പ്രശ്നം ഏറ്റെടുത്തു.
 തങ്ങൾﷺക്ക് ആലോചിക്കേണ്ടി വന്നില്ല. അവിടുന്ന് നിർദ്ദേശം നൽകി. ഒരു വലിയ വസ്ത്രം കൊണ്ടുവരൂ. അവർ കൊണ്ടുവന്നു. തിരുനബിﷺ അത് നിലത്ത് വിരിച്ചു. ശില അതിൽ എടുത്ത് വച്ചു.എല്ലാ ഗോത്രത്തിന്റെയും  മേധാവികളെ വിളിച്ചു. എല്ലാവരും വസ്ത്രത്തിന്റെ ഭാഗങ്ങൾ പിടിച്ചു.  ഒരുമിച്ചുയർത്തി. എല്ലാവരുടേയും പങ്കാളിത്തത്തോടെ ശില സ്ഥാപിക്കേണ്ട ഭാഗത്തേക്കുയർന്നു. മുത്ത് നബിﷺ പുണ്യശിലയെടുത്ത് നിശ്ചിത സ്ഥാനത്ത് സ്ഥാപിച്ചു. എല്ലാവരും ആഹ്ലാദത്തിലായി. എല്ലാവർക്കും പങ്കാളിത്തം ലഭിച്ചു. ബുദ്ധിപരവും സമർത്ഥവുമായ തീരുമാനത്തിൽ എല്ലാവരും അൽ അമീൻﷺ യെ അഭിനന്ദിച്ചു. സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ മഹാകവി ഹുബൈറ: ബീൻ അബീ വഹബ് ഇങ്ങനെ പാടി.

"തശാജറതിൽ അഹിയാഉ ഫീ ഫസ്ലി ഖുത്തതി'........
യറുഹു ബിഹാ റകബുൽ ഇറാഖി വ യഗ്തദീ"
പതിനൊന്നു വരികളുള്ള ഈ കവിതയിലുടനീളം മുത്ത് നബിയുടെ മഹത്വവും ഈ സംഭവത്തിന്റെ പ്രാധാന്യവുമാണ് പറയുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി 

No comments: