Tweet 38/365
ഉസ്‌മാൻ ബിൻ അൽ ഹുവൈരിസ് അന്വേഷണം തുടർന്നു. റോമാ ചക്രവർത്തി സീസറിന്റെ സന്നിധിയിൽ എത്തി. അറേബ്യയിൽ നിന്നെത്തിയ വിജ്ഞാനിയെ സീസർ ആദരിച്ചു. ഉസ്‌മാൻ ക്രൈസ്തവ മതം സ്വീകരിച്ചു. മുത്ത് നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് മരണപ്പെട്ടു.
നാലാമൻ സൈദ് ബിൻ അംറ് ബിൻ നുഫൈൽ. ചിന്തകനും ദാർശനികനുമായിരുന്നു അദ്ദേഹം. അറേബ്യയിൽ നടമാടിക്കൊണ്ടിരുന്ന ദുരാചാരങ്ങളെ ശക്തിയുക്തം അദ്ദേഹം വിമർശിച്ചു. ബിംബാരാധന നടത്തുകയോ ബഹുദൈവ വിശ്വാസം അംഗീകരിക്കുകയോ ചെയ്തില്ല. അനുബന്ധമായ നേർച്ച വഴിപാടുകളോട് വിയോജിച്ചു. പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന സമ്പ്രദായത്തിനെതിരെ നിലകൊണ്ടു. കുഴിമാടത്തിലേക്ക് കൊണ്ടുപോകുന്ന പെൺകുഞ്ഞുങ്ങളെ അദ്ദേഹം ദത്തെടുത്തു. ക്രൈസ്തവതയോ ജൂതായിസമോ അദ്ദേഹം വിശ്വസിച്ചില്ല. ശരിയായ തൗഹീദും (ഏക ദൈവ വിശ്വാസം) ഇബ്രാഹീമി മാർഗ്ഗവും അദ്ദേഹം സ്വീകരിച്ചു. അബൂബക്കർ(റ)ന്റെ മകൾ ബീവി അസ്മാ(റ) ഒരനുഭവം പങ്കുവെക്കുന്നു. ഒരിക്കൽ കഅബാ മന്ദിരത്തിന്റെ ചുവരിൽ ചാരിനിന്ന് കൊണ്ട് സൈദ് ബിന് അംറ് സംസാരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു. ഖുറൈശികളേ ഇബ്റാഹീം(അ)ന്റെ മതത്തിൽ നേരേ ചൊവ്വേ വിശ്വസിച്ചംഗീകരിക്കുന്ന ഒരാൾ ഈ കൂട്ടത്തിൽ ഞാൻ മാത്രമേ ഉള്ളൂ. അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു, അല്ലാഹുവേ നിന്നോടെങ്ങനെയാണ് ആരാധനയർപ്പികേണ്ടതെന്ന് എനിക്കറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്രകാരം നിർവഹിക്കുമായിരുന്നു. ശേഷം അദ്ദേഹം വാഹനത്തിന്മേൽ സുജൂദ് (സാഷ്ടാംഗം) ചെയ്യുമായിരുന്നു.
ഇദ്ദേഹത്തിന്റെ അന്വേഷണ യാത്രയെ സംബന്ധിച്ച ഒരു വിവരണം ബുഖാരിയിൽ ഉണ്ട്. അബ്ദുല്ലാഹ് ബിൻ ഉമർ(റ) ഉദ്ദരിക്കുന്നു.മുത്ത് നബി യുടെ പ്രബോധനത്തിന് മുമ്പ് തന്നെ സത്യാന്വേഷിയായി സൈദ് ബിന് അംറ് സിറിയയിലെത്തി. ഒരു ജൂത പുരോഹിതനോട് അവരുടെ മതത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. അവസാനം അദ്ദേഹത്തോട് ആരാഞ്ഞു. ഞാൻ ഈ മതത്തിൽ ചേർന്നാലോ? അദ്ദേഹം പറഞ്ഞു. ഇന്ന് ജൂതമതം ആകെ തകരാറിലായിരിക്കുന്നു. ഇപ്പോഴുള്ള ജൂതമതത്തിൽ ചേരുന്ന പക്ഷം പടച്ചവന്റെ കോപത്തിനിരയായെന്ന് വരും. താങ്കളും അല്ലാഹുവിന്റെ അനിഷ്ടം സമ്പാദിച്ചേക്കും. എന്നാൽ വേണ്ട, അല്ലാഹുവിന്റെ കോപത്തിൽ നിന്ന് വിട്ട് ഇഷ്ടം നേടാനാണ് ഞാൻ ഇവിടേക്ക് വന്നത്. മറ്റേതെങ്കിലും ഒരു മാർഗം നിങ്ങൾക്ക് നിർദ്ദേശിക്കാനുണ്ടോ? സൈദ് ചോദിച്ചു. പണ്ഡിതൻ ഇങ്ങനെ പറഞ്ഞു, ഹനീഫി മാർഗം അഥവാ 'നേർവഴി' സ്വീകരിക്കാതെ വേറെ സാധ്യതകളില്ല.
ഏതാണീ നേർവഴി? സൈദ് ചോദിച്ചു. പണ്ഡിതൻ തുടർന്നു, അതാണ് ഇബ്രാഹീമി(അ)ന്റെ മാർഗ്ഗം. അവിടുന്ന് ജൂതനോ കൃസ്ത്യാനിയോ ആയിരുന്നില്ല, ഹനീഫി മാർഗം അഥവാ നേർവഴിയിലായിരുന്നു. അല്ലാഹുവിനെ മാത്രമേ അദ്ദേഹം ആരാധിച്ചിട്ടുള്ളൂ.
സൈദ് വീണ്ടും യാത്ര തുടർന്നു. അന്വേഷണങ്ങൾ അവസാനിച്ചില്ല. ഇടയിൽ ഒരു ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടി. അദ്ദേഹവും ജൂതപണ്ഡിതന്റെ അതേ രീതിയിൽ തന്നെ പ്രതികരിച്ചു. ഇബ്രാഹീമി സരണിയെക്കുറിച്ചു കേട്ട സൈദ്പറഞ്ഞു, അല്ലാഹുവേ.. നിശ്ചയം ഞാൻ ഇബ്രാഹീമീ മാർഗത്തിൽ നിലകൊള്ളുന്നു നീ തന്നെ സാക്ഷി..
സൈദിന്റെ അന്വേഷണയാത്രയെ കുറിച്ചുള്ള മറ്റൊരു വിവരണം ഇങ്ങനെയാണ്. സൈദ് യാത്രയാരംഭിച്ചു. സത്യം തേടിയുള്ള സഞ്ചാരം. ദേശങ്ങൾ താണ്ടി. അൽ ജസീറയിലും മൗസിലിലും അദ്ദേഹം അലഞ്ഞു. ഒടുവിൽ, 'ബൽഖാഅ' എന്ന പ്രദേശത്തെത്തി. വേദം ആഴത്തിൽ പഠിച്ച ഒരു വിജ്ഞാനിയെ കണ്ടെത്തി. അദ്ദേഹത്തോട് നേർവഴി (ഹനീഫി മാർഗം) അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, സഹോദരാ.. നിങ്ങളന്വേഷിക്കുന്ന മാർഗ്ഗം ഇന്നെവിടെയും കണ്ടെത്താനാവില്ല. എന്നാൽ നേർവഴിയിലേക്കു ക്ഷണിക്കാനുള്ള സത്യദൂതൻ രംഗത്തു വരാൻ സമയം അടുത്തിരിക്കുന്നു. താങ്കളുടെ നാട്ടിൽ തന്നെയാണ് ദൂതൻ ഉദയം ചെയ്യുക. വേഗം നാട്ടിലേക്ക് തന്നെ പൊയ്ക്കോളൂ. ആഗമനം വളരെ അടുത്തിരിക്കുന്നു. ആ പുണ്യദൂതനൊപ്പം ചേരാൻ പരിശ്രമിച്ചോളൂ..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

No comments:
Post a Comment