Tweet 40/365
അദ്ദേഹം ഒരിക്കൽ കൂടി ചോദിച്ചു. എല്ലാ സൗകര്യങ്ങളും വിട്ടെറിഞ്ഞ് ഞാനിവിടെ വന്ന് നിൽക്കുന്നതെന്തിനാണെന്ന് നിങ്ങൾക്കറിയാമോ? കേട്ടവർ പറഞ്ഞു അങ്ങ് തന്നെ പറഞ്ഞാലും ഞങ്ങൾക്കറിയില്ല. അദ്ദേഹം പറഞ്ഞു തുടങ്ങി. ഞാനിവിടെ വന്ന് നിൽക്കാൻ ഒരു കാരണമുണ്ട്. ഇനി ലോകത്തേക്ക് നിയോഗിക്കപ്പെടാനുള്ള പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നു. ആ പ്രവാചകൻ കടന്നു വരാനുള്ള വാഗ്ദതത ഭൂമിയാണിത്. പലായനം ചെയ്ത് എത്താനുള്ള ദേശമാണിത്. അവിടുന്ന് ആഗതമായാൽ ഒപ്പം ചേരാമെന്ന് കരുതിയാണ് ഇവിടെ വന്നു നിൽക്കുന്നത്. അല്ലയോ യഹൂദികളേ.. ആ പ്രവാചകൻ കടന്നു വന്നാൽ അതിവേഗം നിങ്ങൾ അനുഗമിക്കണം. അനുയായികളായിത്തീരണം. സത്യദൂതൻ കടന്നു വരുമ്പോൾ അനിവാര്യമായ ചില പോരാട്ടങ്ങളും രക്തച്ചൊരിച്ചിലും ഒക്കെയുണ്ടാവും അതിൽ നിങ്ങൾ തെറ്റിദ്ധരിക്കരുത്. അത് സത്യദൂതൻ തന്നെയായിരിക്കും അന്ത്യപ്രവാചകനുയമായിരിക്കും.
അധികം വൈകിയില്ല ഇബ്നുൽ ഹയ്യിബാൻ യാത്രയായി. അന്ത്യ പ്രവാചകനെ കാണാനും സ്വീകരിക്കാനും കാത്തിരുന്ന ആ പുണ്യപുരുഷൻ മരണപ്പെട്ടു. എന്നാൽ അവസാനം അദ്ദേഹം പറഞ്ഞ വാക്കുകൾ പലരുടെയും ഓർമയിൽ അവശേഷിച്ചു. ഹുദൈൽ ഗോത്രക്കാരായ ഉസൈദ് ബിൻ സഅദ് സഹോദരൻ സഅലബ ചങ്ങാതി ഉസൈദ് ബിൻ ഹുളൈർ എന്നിവർ പിൽക്കാലത്ത് മുത്ത് നബിﷺയെ അനുഗമിച്ചത് ഇബ്നു ഹയ്യിബാന്റെ അന്ത്യോപദേശം മാനിച്ചു കൊണ്ടായിരുന്നു. പിൽകാലത്ത് മുത്ത് നബിﷺ മദീനയിലേക്ക് പലായനം ചെയ്ത് എത്തിച്ചേർന്നു. ആദ്യഘട്ടത്തിൽ ജൂതന്മാർ ശത്രുതയോടെ നബിﷺക്കെതിരെ തിരിഞ്ഞു. എന്നാൽ ബനൂ ഖുറൈള യുദ്ധത്തിന് ശേഷം അവരുടെ നിലപാടുകൾ മാറി. അപ്പോൾ ചിലർ ഇങ്ങനെ പറഞ്ഞു. 'ഇത് നമ്മുടെ പുണ്യ പുരുഷൻ ഇബ്നുൽ ഹയ്യിബാൻ മുന്നറിയിപ്പു നൽകിയ സത്യപ്രവാചകൻ തന്നെയാണ് സംശയിക്കേണ്ടതില്ല. 'അങ്ങനെ ഒട്ടനവധിപേർ നബി ﷺയെ നേരിട്ടു സന്ദർശിച്ചു. അവർ ഇസ്‌ലാമിലേക്ക് കടന്നു വന്നു. നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനം പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. കാലവും ലോകവും ഒരു നവോത്ഥാന നായകനെ പ്രതീക്ഷിച്ചിരുന്നു. അന്ത്യ പ്രവാചകനായി ഒരു പുണ്യാത്മാവ് നിയോഗിക്കപ്പെടും എന്ന് വേദങ്ങളും ജഞാനികളും മുന്നറിയിപ്പു നൽകി. ആ ശ്രേഷട വ്യക്തി അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺ ആണെന്ന് തിരിച്ചറിഞ്ഞു. മുഹമ്മദ്ﷺ സ്വയമേ തന്നെ ഞാൻ ഒരു ദൗത്യത്തിലേക്ക് നയിക്കപ്പെടുകയാണ് എന്ന ബോധ്യത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ മുഹൂർത്തത്തിലാണ് പ്രവാചകത്വ പ്രഖ്യാപനം ഉണ്ടായത്.
മുത്ത് നബിﷺ ദർശിച്ച സ്വപ്നങ്ങൾ അവിടുത്തെ നിയോഗത്തിലേക്കുള്ള ആമുഖങ്ങളായിരുന്നു.ആഇശ(റ)പ്രസ്താവിക്കുന്നു. പ്രാരംഭത്തിൽ ദിവ്യബോധനത്തി (വഹ് യ്)ന്റെ ഭാഗമായി നബി ﷺ ക്ക് ലഭിച്ചത് നല്ല നല്ല സ്വപ്നങ്ങളായിരുന്നു. അവിടുത്തെ സ്വപ്നങ്ങൾ പകൽ പോലെ പുലരുമായിരുന്നു. അഥവാ സ്വപ്നങ്ങൾ പൂർണമായും യാദാർത്ഥ്യമാകുമായിരുന്നു. ഗൗരവതരമായ ചിന്തകൾ സമ്മാനിക്കുന്ന നിരവധി സ്വപ്ന ദർശനങ്ങൾ ഇക്കാലത്ത് നബിﷺക്ക് ലഭിച്ചു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ആറുമാസത്തോളം കാഴ്ചകളുടെ കാലമായിരുന്നു എന്ന് പ്രമാണങ്ങൾ പരിചയപ്പെടുത്തുന്നു.കുട്ടത്തിൽ ഒരു സ്വപ്നത്തിൽ ഒരാൾ സമീപത്ത് വന്നു. രണ്ടാളുകൾ പിന്നിലുമുണ്ട്. അവർ വളരെ സൂക്ഷ്മമായി നബിﷺയെ നിരീക്ഷിക്കുന്നു. ഒരാൾ അടുത്തയാളോട്ചോദിച്ചു. നാം ഉദ്ദേശിച്ച വ്യക്തി ഇദ്ദേഹം തന്നെയല്ലേ? ഈ കാഴ്ചയിൽ തിരുനബിﷺ ഒന്നു പരിഭ്രമിച്ചു. പിറ്റേന്ന് രാവിലെ പിതൃസഹോദരൻ അബൂത്വാലിബിനോട് വിവരം പറഞ്ഞു. അതൊരു സ്വപ്നമല്ലേ കാര്യമാക്കേണ്ടതില്ല .അദ്ദേഹം നബിﷺയെ ആശ്വസിപ്പിച്ചു. സ്വപ്നം ആവർത്തിച്ചു. അബൂത്വാലിബിനോട് വിവരം ധരിപ്പിച്ചു. അദ്ദേഹം സഹോദര പുത്രനെയും കൂട്ടി പ്രസിദ്ധനായ ഒരു ചികിത്സകനെ സമീപിച്ചു. അദ്ദേഹം നബിﷺയെ അടിമുടി പരിശോധിച്ചു. പാദങ്ങളും ചുമലുകളും പ്രത്യേകം നിരീക്ഷിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു അല്ലയോ അബൂത്വാലിബ്.. നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ല. നിങ്ങളുടെ സഹോദരപുത്രന് ഒന്നും സംഭവിച്ചിട്ടില്ല. ഉത്തമരിൽ ഉത്തമ വ്യക്തിത്വമാണിത്. ഒരു പാട് നന്മകൾ ഈ വ്യക്തിത്വത്തിലൂടെ ഇനി വരാനുണ്ട്. ഒരിക്കലും പിശാചുബാധയോ മറ്റോ ഇവരിൽ സംഭവിക്കില്ല. അതുണ്ടാകാൻ സാധ്യതയുള്ള വ്യക്തിയല്ല ഇത്. ഈ വ്യക്തിത്വത്തിലേക്ക് നാമൂസ്(ജിബ്‌രീൽ) ആഗതമാകാൻ അടുത്തിരിക്കുന്നു അതിന്റെ ലക്ഷണങ്ങളാണിതെല്ലാം.
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment