Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, July 31, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 45/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

✍️ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം
Tweet 45/365
അപ്പോൾ മുത്ത് നബി ﷺ വിശദീകരിച്ചു തുടങ്ങി, ഖദീജാ.. ഞാൻ നിന്നോട് പറയാറില്ലേ സ്വപ്നത്തിൽ വരാറുള്ള ഒരാളെ കുറിച്ച്. അത് സാക്ഷാൽ മലക്ക് ജിബ്രീൽ(അ) തന്നെയാണ്. ഇന്ന് അദ്ദേഹം നേരിട്ട് എന്റെയടുക്കൽ വന്നു. തുടർന്നുള്ള കാര്യങ്ങൾ ഓരോന്നും പ്രിയ പത്നിയോട് പങ്കുവെച്ചു. അവസാനം പറഞ്ഞു. പ്രിയേ, ഞാൻ വല്ലാതെ ഭയന്നുപോയി. എന്തൊക്കെയാണീ സംഭവിക്കുന്നത്. ഉടനെ ഖദീജ ഇടപ്പെട്ടു. അങ്ങ് ഒന്നും ഭയപ്പെടേണ്ടതില്ല. ഏതായാലും അവിടുത്തേക്ക് നല്ലതേ ഉണ്ടാകൂ. കാരണം, അങ്ങ് കുടുംബ ബന്ധങ്ങൾ ചേർക്കുന്നു. സത്യം മാത്രം സംസാരിക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി സൂക്ഷിക്കുന്നു. അഭയാർത്ഥികളെ ഏറ്റെടുക്കുന്നു. അപരന്റെ ദുഃഖവും ഭാരവും ലഘൂകരിക്കുന്നു. അല്ലാഹു സത്യം അങ്ങയെ അവൻ നിസ്സാരപ്പെടുത്തില്ല. അല്ലാഹുവിൽ നിന്ന് ലഭിച്ചത് അവിടുന്ന് സ്വീകരിച്ചു കൊള്ളുക. നിശ്ചയം! അത് സത്യം മാത്രമേ ആകാൻ തരമുള്ളൂ.
       പ്രിയതമന് ആശ്വാസം നൽകി വിശ്രമിക്കാൻ സൗകര്യം ചെയ്തു. ശേഷം ഖദീജ(റ) പുറത്തിറങ്ങി. ഉത്ബയുടെ ഭൃത്യൻ അദ്ദാസിനെ കണ്ടുമുട്ടി. നീനവ ദേശത്ത് നിന്നുള്ള ഒരു ശുദ്ധ കൃസ്ത്യാനിയാണയാൾ. ഖദീജ(റ) അദ്ദേഹത്തോട് ചോദിച്ചു. ഓ.. അദ്ദാസ്,  ഒരു കാര്യത്തിൽ കൃത്യമായ മറുപടി നിങ്ങൾ നൽകുമോ? നിങ്ങളുടെ പക്കൽ ജിബ്രീലി(അ)നെ സംബന്ധിച്ച് വല്ല വിജ്ഞാനവും ഉണ്ടോ? ഉടനേ അദ്ദാസ് പറഞ്ഞു. ഖുദ്ദൂസുൻ.. പരിശുദ്ധൻ പരിശുദ്ധൻ. ബിംബങ്ങൾ ആരാധിക്കപ്പെടുന്ന ഈ നാട്ടിൽ ജിബ്‌രീലിനെന്താണാവോ കാര്യം? താങ്കൾക്കറിയാവുന്ന വിവരങ്ങൾ വച്ച് ജിബ്‌രീൽ(അ) ആരാണെന്നൊന്ന് പറയാമോ? ഖദീജ(റ) ചോദിച്ചു. അദ്ദാസ് പറഞ്ഞു. അല്ലാഹുവിന്റെ വിശ്വസ്ത ദൂതൻ. അവന്റെ സന്ദേശം പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്ക്. മൂസാ ഇസാ(അ) പ്രവാചകന്മാരുടെ അടുത്ത മിത്രം. ഇങ്ങനെയൊക്കെയാണല്ലോ ജിബ്‌രീലിനെ കുറിച്ചുള്ള വിവരങ്ങൾ. അദ്ദാസ് പറഞ്ഞു നിർത്തി. ഖദീജ(റ) വീട്ടിലേക്ക് തന്നെ മടങ്ങി. പ്രിയതമനേയും കൂട്ടി വേദജ്ഞാനിയായ വറഖത് ബിൻ നൗഫലിനെ സമീപിച്ചു. അദ്ദേഹം വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. നബി ﷺ എല്ലാം വ്യക്തമായി അവതരിപ്പിച്ചു. എല്ലാം ശ്രദ്ധാപൂർവം കേട്ട ശേഷം ഇങ്ങനെ പ്രതികരിച്ചു. അങ്ങ് സന്തോഷിക്കുക. മർയമിന്റെ പുത്രൻ ഈസ(അ) മുന്നറിയിപ്പു നൽകിയ ദൂതനാണവിടുന്ന്. മൂസാ(അ) പ്രവാചകന്റെയടുക്കൽ വന്ന 'നാമുസ്' അഥവാ ജിബ്‌രീൽ തന്നെയാണ് അങ്ങയെയും സമീപിച്ചത്.
        നിസ്സംശയം പ്രബോധന ദൗത്യം ഏൽപിക്കപ്പെടുന്ന പ്രവാചകനാണ് അങ്ങ്. ജിഹാദിനായി കൽപിക്കപ്പെടും. ജനങ്ങൾ വിമർശിക്കും. ഈ നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവരും. പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരും. അന്ന് ഞാനുണ്ടാകുമെങ്കിൽ ഞാൻ അങ്ങേക്ക് ശക്തമായ പിന്തുണ നൽകും. ഇത്രയും കേട്ടപ്പോഴേക്കും നബി ﷺ ചോദിച്ചു. ഞാൻ ഈ നാടുവിട്ട് പോകേണ്ടി വരുമെന്നോ? അതെ, വറഖ തുടർന്നു. സത്യദൂതുമായി വന്ന എല്ലാ പ്രവാചകന്മാരും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉപദ്രവങ്ങൾക്ക് വിധേയരായിട്ടുണ്ട്. തുടർന്നദ്ദേഹം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. നബി ﷺ യുടെ ശിരസ്സുതൊട്ട്  വന്ദിച്ചു.(കൂടുതൽകാലം കഴിഞ്ഞില്ല അദ്ദേഹം ഇഹലോകംവെടിഞ്ഞു.) മുത്ത് നബി ﷺ യും ഖദീജ(റ)യും വീട്ടിലേക്ക് മടങ്ങി.
       മൂന്ന് ദിവസം മുത്ത് നബി ﷺ വീട്ടിൽ തന്നെ കഴിഞ്ഞു. ഉത്തരവാദിത്തത്തിന്റെ മഹത്വത്തെ കുറിച്ചുള്ള ചിന്തകൾ അധികരിച്ചു. ജിബ്‌രീലു(അ)മായുള്ള അഭിമുഖത്തിന്റെ പേടിയിൽ നിന്ന് ഇനിയെപ്പൊഴാണ് കാണുക എന്ന ആശയിലേക്ക് മാറി. ആശങ്കയും ഭയവും കഴിഞ്ഞ് ഇപ്പോൾ ജിബ്‌രീലി(അ)നെ പ്രതീക്ഷിക്കുന്ന മനോഗതിയിലാണ് എത്തിനിൽക്കുന്നത്. നബി ﷺ വീട്ടിൽ നിന്ന് പുറത്തിറങ്ങി. കഅബയുടെ പരിസരത്ത് വാദിയിലേക്ക് നടന്നു. അതാ ഒരു ശബ്ദം കേൾക്കുന്നു. ആരായിരിക്കും, നാലു ഭാഗത്തേക്കും നോക്കി ആരെയും കാണാനില്ല. യാ.. മുഹമ്മദ്.. അല്ലയോ മുഹമ്മദേ.. നബി ﷺ ദൃഷ്ടികൾ മേലോട്ടുയർത്തി. അതായിരിക്കുന്നു ഹിറയിൽ വച്ചു കണ്ട മലക്ക് ജിബ്‌രീൽ(അ). അത്ഭുതകരമായ കാഴ്ച. എവിടെയും തൊടാതെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രൗഢമായ ഇരിപ്പിടത്തിലാണ് ജിബ്‌രീലി(അ)ന്റെ ഇരുത്തം. മുത്ത് നബി ﷺ യിൽ വീണ്ടും ഒരു വിഹ്വലത നിഴലിച്ചു. ആകാശം ഭൂമിയെ ആലിംഗനം ചെയ്യുന്നതിന്റെ ഒരു പ്രാഥമിക ശങ്ക. തങ്ങൾ വീട്ടിലേക്ക് തന്നെ നടന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

No comments: