Tweet 46/365
മുത്ത് നബി ﷺ ഖദീജ(റ) യെ വിളിച്ചു. പ്രിയേ.. എന്നെ ഒന്നു തണുപ്പിക്കൂ. നല്ല ചൂടുണ്ട്. പനി ബാധിച്ചത് പോലെ.ബീവി നല്ല തണുത്ത വെള്ളം തയ്യാർ ചെയ്ത് കുളിക്കാൻ സൗകര്യമൊരുക്കി. കുളികഴിഞ്ഞ് തങ്ങൾ വീണ്ടും വിശ്രമിക്കാൻ കിടന്നു. അൽപം കഴിഞ്ഞതേ ഉള്ളൂ ജിബിരീൽ(അ) ആഗതനായി. മുത്ത് നബി ﷺ യുടെ തലഭാഗത്തിരുന്ന് വിളിച്ചു. അല്ലയോ.. പുതച്ചു കിടക്കുന്ന പ്രഭോ.. എഴുന്നേൽക്കൂ.. (ജനങ്ങളെ) താക്കീത് ചെയ്യൂ.. അവിടുത്തെ രക്ഷിതാവിനെ മഹത്വപ്പെടുത്തൂ. ഉടയാടകൾ പവിത്രമാക്കൂ. പാപങ്ങളിൽ നിന്ന് അകലം പാലിക്കൂ. കാര്യ ലാഭത്തിനായി ഉപകാരങ്ങൾ ചെയ്യാതിരിക്കൂ. രക്ഷിതാവിന്റെ പ്രീതിക്ക് വേണ്ടി സഹിഷ്ണുതയോടെ വർത്തിക്കൂ. എന്നാൽ കാഹളം മുഴങ്ങിയാൽ.. അതൊരു പ്രയാസകരമായ ദിവസമായിരിക്കും.. തുടങ്ങിയ ആശയങ്ങളോടെ വിശുദ്ധ ഖുർആനിലെ എഴുപത്തിനാലാമത്തെ അധ്യായം 'അൽ മുദ്ദസിർ' ഓതിക്കൊടുത്തു.
ഹിറാ ഗുഹയിൽ ജിബ്‌രീലു(അ)മായി നടന്ന സംഭാഷണത്തെ കുറിച്ച് ഇമാം സൈനീ ദഹ്‌ലാന്റെ വിവരണം ഇങ്ങനെ വായിക്കാം. നിറഞ്ഞ സുഗന്ധത്തോടെ സുന്ദരമായ രൂപത്തിൽ ജിബ്‌രീൽ(അ) പ്രത്യക്ഷപ്പെട്ടു. പ്രവാചകരെ വിളിച്ചു. ഓ മുഹമ്മദ്.ﷺ അല്ലാഹു അങ്ങേക്ക് അഭിവാദ്യം അറിയിച്ചിരിക്കുന്നു. എന്നിട്ടവൻ പറഞ്ഞു. അങ്ങ് മനുഷ്യ ഭൂത വർഗ്ഗങ്ങളിലേക്കുള്ള എന്റെ ദൂതനാകുന്നു. 'അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ഇല്ല, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു'. ഈ ആശയത്തിലേക്കവരെ ക്ഷണിക്കുക. ശേഷം ജിബ്രീൽ(അ) മടമ്പ് കൊണ്ട് ഭൂമിയിൽ ഒന്നു ചവിട്ടി. അപ്പോൾ ഒരുറവ പൊടിഞ്ഞു. ആ വെള്ളത്തിൽ നിന്ന് ജിബ്‌രീൽ(അ) അംഗസ്നാനം(വുളൂഅ) നിർവഹിച്ചു. മുത്ത് നബിﷺ അത് നോക്കി നിന്നു. ശേഷം നബി ﷺ യോട് അപ്രകാരം ചെയ്യാൻ പറഞ്ഞു. നിസ്കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്ന രീതി പഠിപ്പിക്കുകയായിരുന്നു. നബി ﷺ അപ്രകാരം ചെയ്തു. ശേഷം ജിബ്രീൽ(അ) കഅബ മന്ദിരത്തിനഭിമുഖമായി നിന്നു. ഒപ്പം നിൽക്കാനും ആരാധനകൾ പിൻതുടരാനും നബി ﷺ യോട് പറഞ്ഞു. ജിബ്രീൽ(അ) നിസ്കരിച്ചു. നബിﷺയും അത് പോലെ തന്നെ നിർവഹിച്ചു. നിസ്കാരം കഴിഞ്ഞതിൽ പിന്നെ മലക്ക് ആകാശത്തേക്കുയർന്നു. നബി ﷺ വീട്ടിലേക്കു മടങ്ങി. വഴിയിലുടനീളം കല്ലുകളും ചില്ലകളും നബി ﷺ ക്ക് അഭിവാദ്യമറിയിച്ചു. അല്ലാഹുവിന്റെ ദൂതരേ സലാം.. അവിടുന്ന് നടന്ന് ഖദീജ(റ)യുടെ സന്നിധിയിലെത്തി. നടന്ന സംഭവങ്ങൾ വിവരിച്ചു. സംഭവങ്ങൾ കേട്ട ഖദീജ(റ) ഏറെ സന്തോഷവതിയായി. നബി ﷺ പത്നിയുടെ കയിൽ പിടിച്ചു. രണ്ടു പേരും സംസം കിണറിനടുത്തേക്ക് നടന്നു. അംഗസ്നാനം ചെയ്യുന്ന രൂപം കാണിച്ചുകൊടുത്തു. അപ്രകാരം തന്നെ മഹതിയും നിർവ്വഹിച്ചു. ശേഷം നബി ﷺ
നിസ്കരിച്ചു അത് പ്രകാരം ഖദീജ(റ)യും നിസ്കാരം നിർവ്വഹിച്ചു. അങ്ങനെ ബീവി ഖദീജ(റ)ആദ്യത്തെ വിശ്വാസിയും ആദ്യമായി വുളൂഅം നിസ്കാരവും നടത്തിയ വ്യക്തിയുമായി മാറി. '' മുത്ത് നബിﷺയുടെ സഹധർമിണിക്ക് ആ ജീവിതത്തിന്റെ ഒന്നരപ്പതിറ്റാണ്ട് കാലം എല്ലാം ഉൾകൊള്ളാൻ മാത്രമുള്ള പ്രമാണമായിരുന്നു.
ഇത്രയൊക്കെയായപ്പോഴേക്കും പുറത്ത് ചർച്ചകൾ തുടങ്ങി. പ്രവാചക നിയോഗത്തിന്റെ വാർത്തകൾ പലയിടത്തും ചർച്ചാവിഷയമായി. മുഹമ്മദ് നബി ﷺ യിൽ വന്ന, ഭാവമാറ്റങ്ങളെ മക്കക്കാർ നിരീക്ഷിക്കാൻ തുടങ്ങി. യുഗപുരുഷനെ കാത്തിരുന്നവർ സമയം നിർണയിച്ച് വിവരങ്ങൾ പങ്ക് വെച്ചു. പലയിടങ്ങളിലും മക്കക്കാരെ തേടിപ്പിടിച്ച് വിശേഷങ്ങൾ അന്വേഷിച്ചു. വിദേശത്തുള്ള മക്കക്കാർ വാർത്തകൾ സ്ഥിരീകരിക്കാൻ സ്വദേശത്തേക്കു തന്നെ മടങ്ങി. ചിലർ ദൂതന്മാരെ അയച്ച് കാര്യങ്ങൾ അന്വേഷിച്ചു.
അങ്ങാടിയിലും മേച്ചിൽ പുറങ്ങളിലും ഒരുപോലെ ചർച്ചകൾ ഉയർന്നു. മനുഷ്യർക്ക് പുറമേ ഭൂതവർഗങ്ങളും നാൽകാലികളും വരെ ചില സന്ദേശങ്ങൾ കൈമാറി. ലോകത്തിന് മുഴുവൻ കരുണ ചൊരിയുന്ന ഒരു മഹാത്മാവിനായി എല്ലാ ജീവവർഗങ്ങളും കാത്തിരിക്കുംപോലെ. നീതിയും ന്യായവും ഇല്ലാതായ എല്ലാ മേഖലകളും ഒരു ന്യായ ദൂതിനായി കാത്തിരിക്കുകയാണല്ലോ. അടിമച്ചന്തയിൽ വിൽക്കപ്പെടുന്ന മനുഷ്യരും. ആവുന്നതിലേറെ ചുമടെടുപ്പിക്കപ്പെടുന്ന മൃഗങ്ങളും അവകാശങ്ങൾക്കായി കരയുകയായിരുന്നു, അൽപദിവസമായി അവകൾക്കൊക്കെ ഒരാശ്വാസം പോലെ. അവർക്ക് മോചനം നൽകാൻ ആരോ ഉദയം ചെയ്തു കഴിഞ്ഞു എന്ന പ്രതീക്ഷയിലാണ് അവർ. കാലം കാത്തിരുന്ന പ്രവാചകന്റെ നിയോഗ മുഹൂർത്തം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിളംബരങ്ങളുടെ കഥകൾ നമുക്ക് വായിച്ചു നോക്കാം......
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment