Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 28, 2022

മഹബ്ബ ക്യാമ്പയിൻ || ട്വീറ്റ് 74/365 ||മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം

Tweet 74/365
പിന്നീടവർ നബി ﷺ യുടെ ജീവിതത്തെ വിമർശിച്ചുകൊണ്ടാണ് പരിഹസിച്ചത്. അതും ഖുർആൻ ഇടപെട്ടു. അൽഫുർഖാൻ അധ്യായത്തിലെ ഏഴ് മുതൽ പത്തു വരെ സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ്. "അവർ പറയുന്നു ഇതെന്ത് റസൂൽ? അന്നം തിന്നുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്ന വ്യക്തി. ഇദ്ദേഹത്തിൻ്റെ കൂടെ (നിഷേധികളെ) താക്കീത് ചെയ്യുന്ന ഒരു മലക്ക് കൂടി അവതരിപ്പിക്കപ്പെട്ടില്ലല്ലോ? അല്ലെങ്കിൽ ഒരു ഖജനാവോ സുഖമായി ഭക്ഷണം കഴിക്കാനുള്ള ഒരു തോട്ടമോ (ഈ പ്രവാചകന്) അവതരിപ്പിക്കപ്പെടാത്തതെന്ത്? അക്രമികൾ ചോദിക്കുകയാണ് മാരണം ബാധിച്ച ഒരു വ്യക്തിയെയാണോ നിങ്ങൾ അനുകരിക്കുന്നത് എന്ന്?  (അല്ലയോ പ്രവാചകരെ) തങ്ങളെ കുറിച്ച് എന്തെല്ലാം ന്യായങ്ങളാണ് അവർ പറയുന്നത്. പക്ഷേ ഒന്നിലും അവർക്ക് ഉറച്ചു നിൽക്കാൻ കഴിയുന്നില്ല. അവർ അത്രക്ക് പിഴച്ചു പോയിരിക്കുന്നു. ഉദ്ദേശിക്കുന്ന പക്ഷം ഇതിനേക്കാൾ മെച്ചപ്പെട്ട കൊട്ടാരമോ താഴ്'വാരത്ത് കൂടി അരുവി ഒലിക്കുന്ന ഉദ്യാനങ്ങളോ ഒക്കെ നൽകാൻ കഴിവുള്ളവൻ (അല്ലാഹ്) എത്ര പരിശുദ്ധവാനാണ്."

     ഇതിനനുബന്ധമായി സൂറതുൽ ഫുർഖാനിലെ ഇരുപതാമത്തെ സൂക്തത്തിൽ ഇത്ര കൂടിപ്പറഞ്ഞു. "പ്രിയ ദൂതരേ തങ്ങൾക്ക് മുമ്പ് നിയോഗിക്കപ്പെട്ട എല്ലാ ദൂതന്മാരും അന്നം തിന്നുന്നവരും അങ്ങാടിയിൽ നടക്കുന്നവരുമായിരുന്നു."
   ഖുറൈശികൾ ഉന്നയിച്ച ഓരോ കാര്യങ്ങളും ഖുർആൻ എണ്ണിയെണ്ണി പറഞ്ഞു. മുത്ത് നബി ﷺ യുടെ പ്രതികരണം എന്താണെന്ന് ഖുർആൻ വ്യക്തമാക്കി. ഖുറൈശീ പ്രമുഖർ പ്രവാചകരെ വിളിച്ചിരുത്തി സംസാരിച്ചതിൽ നബി ﷺ  ആശങ്കയിലായി എന്നാണവർ കരുതിയത്. എന്നാൽ ഓരോന്നിനും കൃത്യമായി മറുപടി പറയുന്നതാണ്  പിന്നെ അവർ കണ്ടത്.

      സൂറതുൽ ഇസ്റാഅ് തൊണ്ണൂറ് മുതലുള്ള സൂക്തങ്ങളുടെ ആശയം വായിച്ചു നോക്കൂ "അവർ പറഞ്ഞു. ഭൂമി പിളർന്ന് ഞങ്ങൾക്കായി ഒരുറവ ഒഴുക്കുന്നത് വരെ ഞങ്ങൾ നിങ്ങളുടെ സന്ദേശം അംഗീകരിക്കുകയില്ല. അല്ലെങ്കിൽ നിങ്ങൾക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ. അതോടൊപ്പം അതിലൂടെ നദികൾ ഒഴുക്കുകയും വേണം. അല്ലെങ്കിൽ ആകാശത്തെ കഷ്ണങ്ങളായി ഞങ്ങളുടെ മേൽ വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുമ്പിൽ ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കിൽ നിങ്ങൾക്ക് ഒരു സ്വർണമാളിക ഉണ്ടാവട്ടെ. അല്ലെങ്കിൽ ആകാശത്തേക്ക് കയറിപ്പോവുക...."

     എല്ലാ സംവാദങ്ങൾക്കുമൊടുവിൽ നബി ﷺ യെ കല്ല് വീഴ്ത്തി കൊല്ലാൻ ശ്രമിച്ച അബൂജഹലിനെ പരാമർശിച്ചു കൊണ്ട് ഖുർആൻ ഇടപെട്ടു. അൽ അലഖ് അധ്യായത്തിലെ ഒൻപതാമത്തെ സൂക്തം അവതരിച്ചത് ഈ വിഷയത്തിലായിരുന്നു.
     ഇമാം അഹ്മദ് (റ) മുസ്നദിൽ ഉദ്ദരിക്കുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഇബ്ന് അബ്ബാസ് (റ) പറയുന്നു. സ്വഫാ കുന്ന് സ്വർണമാക്കി മാറ്റാനും മക്കയിലെ പർവ്വതങ്ങൾ കൃഷി ഭൂമിയാക്കിത്തരാനും മക്കക്കാർ നബി ﷺ യോട് ആവശ്യപ്പെട്ടു. അപ്പോൾ ജിബ്‌രീൽ(അ) നബി ﷺ യെ സമീപിച്ചു പറഞ്ഞു. അവിടുത്തേക്ക് അല്ലാഹു സലാം അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു. തങ്ങൾ താത്പര്യപ്പെടുകയാണെങ്കിൽ സ്വഫാ കുന്ന് സ്വർണമാക്കിക്കൊടുക്കാം. പക്ഷേ, എന്നിട്ടും സത്യം നിഷേധിക്കുന്ന പക്ഷം മുമ്പൊരു ജനതയെയും ശിക്ഷിക്കാത്തത്ര ശിക്ഷ നാം നൽകും. അല്ലെങ്കിൽ, തങ്ങൾ താത്പര്യപ്പെടുന്ന പക്ഷം അവർക്ക് കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടം ഞാൻ തുറന്ന് നൽകാം. അപ്പോൾ നബി ﷺ പറഞ്ഞു. അല്ലാഹുവേ കാരുണ്യത്തിന്റെ കവാടം തുറന്നു തന്നാൽ മതി.

       നബി ﷺ എപ്പോഴും ജനങ്ങളുടെ കാരുണ്യം ലക്ഷ്യം വെച്ചു കൊണ്ടായിരിക്കും തീരുമാനിക്കുക. ജനങ്ങൾ ആവശ്യപ്പെടുന്ന അത്ഭുതങ്ങൾ കാണിക്കാനല്ല നബി ﷺ നിയുക്തരായത്. അവരെ ശരിയായ വിശ്വാസത്തിലേക്കു ക്ഷണിക്കുക. മാതൃകായോഗ്യമായ ജീവിതം അവതരിപ്പിക്കുക. എല്ലാവരേയും സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്. അത് കൃത്യമായി നബി ﷺ നിർവ്വഹിച്ചു. പ്രവാചകത്വത്തിന്  പ്രമാണമായി ആവശ്യമായ അമാനുഷികതകൾ പ്രകടമാക്കി. എന്നും നിലനിൽക്കുന്ന തെളിവായി ഖുർആൻ അവതരിപ്പിച്ചു.

    നബി ﷺ യെ ഒരു നിലക്കും പരാജയപ്പെടുത്താൻ സാധ്യമല്ലെന്ന് നാൾക്കുനാൾ അവർക്ക് ബോധ്യപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും അവർ കൗശലത്തിന്റെ പുതിയ വഴികൾ തേടിക്കൊണ്ടിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

No comments: