ഗുഹാവാസികളായ 'അസ്ഹാബുൽ കഹ്ഫ്' എന്നായിരുന്നു ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം. 'ദുൽഖർനൈൻ' നെ കുറിച്ചുള്ള വിശകലനമായിരുന്നു രണ്ടാമത്തെ ചോദ്യത്തിന്റെ നിവാരണം. ആത്മാവിനെ കുറിച്ച് എന്തായിരിക്കും മുഹമ്മദ് നബി ﷺ പറയുക എന്നായിരുന്നു അവർ നിരീക്ഷിച്ചത്. അതിന്റെ യാഥാർത്ഥ്യം ഖുർആൻ വിശദമായിത്തന്നെ പ്രതികരിച്ചു.
ഇസ്‌ലാം സംവാദങ്ങളെ എങ്ങനെ നേരിട്ടു എന്നതിന്റെ നേർചിത്രം കൂടിയാണിത്. പുതിയ കാലത്തെ ഇസ്ലാം വിരോധികൾ ചരിത്രം വിലയിരുത്തട്ടെ. ഇത്രമേൽ ആശയ സംവാദങ്ങളെ അഭിമുഖീകരിച്ച ഏത് പ്രത്യയ ശാസ്ത്രമാണ് വേറെ ഉള്ളത്. നബി ﷺ യുടെ പ്രബോധനത്തിന്റെ ആദ്യനാളുകൾ തന്നെ തുറന്ന സംവാദങ്ങളുടേതായിരുന്നു.
ആശയത്തിൽ തോൽക്കുമ്പോൾ പിന്നെ അക്രമം എന്നതും അന്നേ തന്നെയുള്ള രീതിയാണ്. മക്കയിലെ മുശ്‌രിക്കുകൾ കൂടുതൽ അക്രമാസക്തരായി. കഅബയുടെ പരിസരത്ത് നിസ്കരിക്കുന്ന വിശ്വാസികളെ പലവിധേനെയും അക്രമിക്കാൻ തുടങ്ങി. ഖുർആൻ പഠിക്കുന്നവർക്കെതിരെ ക്രൂരമായി പെരുമാറി. നബി ﷺ നിസ്കാരത്തിൽ പാരായണം ചെയ്യുന്നത് കേട്ടാണ് അന്നത്തെ വിശ്വാസികൾ പലരും ഖുർആനിക സൂക്തങ്ങൾ പഠിച്ചത്. ഈ രീതി വിരോധികൾക്ക് ഏറെ അസഹനീയമായി. അടിമകളോട് കരുണാപൂർവ്വം അല്ലാഹു മുത്ത് നബി ﷺ ക്ക് ഇപ്രകാരം നിർദ്ദേശം നൽകി. "തങ്ങളുടെ അധികം ശബ്ദത്തിൽ നിസ്കാരം നിർവ്വഹിക്കേണ്ടതില്ല. എന്നാൽ അധികം പതുക്കെയും ആകരുത്. ഒരു മധ്യനിലയിൽ നിർവ്വഹിച്ചോളൂ."(ഇസ്റാഅ 110) ശത്രുക്കളുടെ ശല്യം ഒഴിവാക്കാനും എന്നാൽ വിശ്വാസികളുടെ പഠനം നഷ്ടപ്പെടാതിരിക്കാനുമാണ് ഇങ്ങനെയൊരു മധ്യനില നിർദ്ദേശിക്കപ്പെട്ടത്.
എന്നാൽ വിശ്വാസികളിൽ ഖുർആൻ ആഴത്തിൽ സ്വാധീനം ചെലുത്തി. അവർക്കത് കേൾക്കാതിരിക്കാനോ പാരായണം ചെയ്യാതിരിക്കാനോ സാധിച്ചില്ല. അങ്ങനെയിരിക്കെ സ്വഹാബികൾ ഒത്തുകൂടി. അവർ ഒരാശയം പങ്കുവെച്ചു. വിമർശകർ കേൾക്കെ കഅബയുടെ പരിസരത്ത് വച്ച് ഖുർആൻ ഒന്നു പാരായണം ചെയ്താലോ? ശരി, ആരാണതിന് സന്നദ്ധനാവുക? അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറഞ്ഞു ഞാൻ നിർവ്വഹിക്കാം. കൂട്ടുകാർ പറഞ്ഞു. നിങ്ങൾ അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങൾ അക്രമിക്കപ്പെട്ടേക്കും എന്ന് ഞങ്ങൾ ഭയക്കുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് നമ്മുടെ കൂട്ടത്തിൽ വലിയ കുടുംബ സ്വാധീനമുള്ള ഒരാൾ നിർവ്വഹിച്ചാൽ അക്രമികൾ അത്രവേഗം കൈയേറ്റത്തിനൊരുങ്ങില്ല. ഇബ്നു മസ്ഊദ്(റ) പറഞ്ഞു, ഞാൻ തന്നെ പോയി പാരായണം ചെയ്യാം. അല്ലാഹു എന്നെ സംരക്ഷിക്കും.
അങ്ങനെ പ്രഭാത (ളുഹാ) സമയത്ത് അദ്ദേഹം കഅബയുടെ അടുത്തെത്തി. മഖാമുഇബ്രാഹീമിന്റെ ഭാഗത്ത് നിന്നു. സൂറത്തുർറഹ്മാൻ എന്ന ഖുർആനിക അധ്യായം പാരായണം ചെയ്യാൻ തുടങ്ങി. ക്ലബിൽ ഒത്തുകൂടിയിരുന്ന ഖുറൈശികൾ പരസ്പരം ചോദിച്ചു. ഉമ്മു അബ്ദിന്റെ മകൻ എന്താണാ ചൊല്ലുന്നത്.? അതേ മുഹമ്മദിന് ﷺ അവതരിച്ച ഗ്രന്ഥത്തിന്റെ ഭാഗങ്ങൾ പാരായണം ചെയ്യുകയാണ്. അവർ എഴുന്നേറ്റ് വന്ന് അദ്ദേഹത്തെ തല്ലാൻ തുടങ്ങി. ചിലർ മുഖത്ത് പരിക്കേൽപ്പിച്ചു. ഇബ്നു മസ്ഊദ്(റ) കുറേക്കൂടി പാരായണം ചെയ്തു. ശേഷം, കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിയെത്തി. അവർ നോക്കിയപ്പോൾ മുഖത്ത് മുറിപ്പാടുകളോടെ കൂട്ടുകാരൻ വന്ന് കയറുന്നു. അവർ പറഞ്ഞു, ഇത് തന്നെയാണ് ഞങ്ങൾ ഭയപ്പെട്ട കാര്യം. ഉടനെ ഇബ്ൻ മസ്ഊദ്(റ) പ്രതികരിച്ചു. ഇപ്പോൾ എനിക്കവരുടെ അക്രമം നിസ്സാരമായിത്തോന്നുന്നു. തരം കിട്ടിയാൽ ഞാൻ നാളെയും പാരായണം ആവർത്തിക്കും. ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യമായി ഖുർആൻ പരസ്യമായി പാരായണം ചെയ്തയാൾ എന്ന മഹത്വവും വിലാസവും അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)ന് സ്വന്തമായി.
ഖുർആനിന്റെ വശ്യതയും സ്വാധീനശക്തിയും ഖുറൈശികൾക്കിടയിൽ കൂടുതൽ ചർച്ചയായി. ബദ്ധവിരോധികൾ പോലും ഇതൊന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയാലോ? എന്നായി. അപ്രകാരം മൂന്ന് ഖുറൈശീ നേതാക്കൾ നബി ﷺ യുടെ ഖുർആൻ പാരായണം കേൾക്കാൻ തീരുമാനിച്ചു. അബൂജഹൽ, അബൂസുഫിയാൻ, അഖ്‌നസ് ബിൻ ശരീഖ് എന്നിവരായിരുന്നു അവർ. നബി ﷺ രാത്രിയിൽ നിസ്കരിക്കുമ്പോൾ പരസ്പരം അറിയാതെ അവർ നബി ﷺ യുടെ ഖുർആൻ പാരായണം ശ്രദ്ധിച്ചു ശ്രവിച്ചു. മടങ്ങിപ്പോകുന്ന വഴിയിൽ മുന്നു പേരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു, ഇനിയിതാവർത്തിക്കരുത്. നമ്മുടെ അനുയായികൾ കണ്ടാൽ നമ്മെ അവർ തെറ്റിദ്ധരിച്ചേക്കും. അവർ പിരിഞ്ഞുപോയി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment