അടുത്ത രാത്രിയും അവർ മൂന്ന് പേരും ഖുർആൻ കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നു. പരസ്പരം അറിയാതെയായിരുന്നു വരവ്. പക്ഷേ തിരിച്ചു പോകുമ്പോൾ വീണ്ടും കണ്ടുമുട്ടി. കഴിഞ്ഞ ദിവസം ധാരണയായത് പോലെ അന്നും പറഞ്ഞ് പിരിഞ്ഞു.
മൂന്നാം ദിവസവും അവർ കേട്ടു മടങ്ങിയപ്പോൾ കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു. ഇനിയും ഇതാവർത്തിച്ചാൽ പറ്റില്ല. നമ്മൾ ഉടമ്പടി ചെയ്താൽ പാലിക്കണം. ശരി, പിറ്റേന്ന് പ്രഭാതമായപ്പോൾ അഖ്‌നസ് തന്റെ വടിയും എടുത്ത് അബൂസുഫിയാനെ സന്ദർശിച്ചു. അദ്ദേഹത്തോട് ചോദിച്ചു. നിങ്ങൾ മുഹമ്മദി ﷺ ൽ നിന്ന് കേട്ടതിനെക്കുറിച്ചെന്താണഭിപ്രായം? അബൂ സൂഫിയാൻ തിരിച്ചു ചോദിച്ചു. നിങ്ങളുടെ അഭിപ്രായമെന്താണ്? എനിക്കിത് ശരിയായിട്ടാണ് മനസ്സിലാകുന്നത്. അബൂ സുഫിയാൻ തുടർന്നു. ഞാൻ കേട്ടതിൽ ചിലത് എന്താണെന്ന് നേരിട്ട് തന്നെ ഞാൻ മനസ്സിലാക്കി. ചിലതിൻ്റെ ഉദ്ദേശ്യം ഒരു ധാരണയുണ്ട്. മറ്റു ചിലത് എനിക്ക് വ്യക്തമായിട്ടുമില്ല. അഖ്നസ് പറഞ്ഞു, എനിക്കും അങ്ങനെത്തന്നെയാണ്.
ശേഷം അഖ്നസ് അബൂജഹലിന്റെ വീട്ടിലേക്ക് നടന്നു. അയാളോട് ചോദിച്ചു. ഇന്നലെ മുഹമ്മദ് ﷺ ന്റെ പാരായണം കേട്ടിട്ടെന്താണഭിപ്രായം? ഞങ്ങളും അബ്ദുമനാഫിന്റെ കുടുംബവും(നബി ﷺ യുടെ കുടുംബം) ഇഞ്ചോടിഞ്ച് മത്സരിക്കുന്ന രണ്ട് കുതിരകളെപ്പോലെ കിട മത്സരത്തിലാണ്. അവർ ചെയ്യുന്നതൊക്കെ ഞങ്ങളും ചെയ്യാൻ നോക്കുന്നു. അങ്ങനെയിരിക്കെ, അബ്ദുമനാഫിന്റെ കുടുംബത്തിൽ ഒരാൾക്ക് വെളിപാട് ലഭിച്ചു, പ്രവാചകത്വം ലഭിച്ചു എന്ന് പറഞ്ഞാൽ ഞാനംഗീകരിക്കില്ല. ഒരിക്കലും വിശ്വസിക്കില്ല.
മൂന്നു പേർക്കും ഖുർആൻ അമാനുഷികമാണെന്നും പ്രവാചകത്വവാദം സത്യസന്ധമാണെന്നും ബോധ്യമായി. പക്ഷേ അവരുടെ താത്പര്യങ്ങൾ കാരണം അവർക്കത് സമ്മതിക്കാനായില്ല. അതിൽ കൂടുതൽ കണിശക്കാരൻ അബൂജഹലായിരുന്നു. അയാൾ നിഷേധിയായിത്തന്നെ ബദറിൽ കൊല്ലപ്പെട്ടു. അബൂസുഫിയാൻ മക്കാവിജയഘട്ടത്തിൽ വിശ്വാസിയായി. അഖ്നസ് വിശ്വാസിയായി എന്ന അഭിപ്രായമുണ്ട്.
അബൂജഹലിന്റെ ബോധ്യം വ്യക്തമാകുന്ന ഒരു നിവേദനം ഇബ്നുകസീർ ഉദ്ദരിക്കുന്നുണ്ട്. മുഗീറത് ബിൻ ശുഅബ(റ) എന്ന സ്വഹാബി പറയുന്നു. ഞാൻ ഇസ്‌ലാമിനെ മനസ്സിലാക്കിയ ആദ്യ ദിവസത്തെ അനുഭവം ഇപ്രകാരമായിരുന്നു. ഞാൻ അബൂ ജഹലിനൊപ്പം മക്കയുടെ ഒരു ഇടവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളെ നബി ﷺ കണ്ടുമുട്ടി. ഉടനെ അവിടുന്ന് അബൂജഹലിനെ വിളിച്ചു. അല്ലയോ അബുൽ ഹകം. ഞാൻ നിങ്ങളെ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിക്കുന്നു. വരൂ നിങ്ങൾ അല്ലാഹുവിലേക്ക്. അബൂജഹൽ പറഞ്ഞു. ഓ മുഹമ്മദേﷺ നിങ്ങൾ ഞങ്ങളുടെ ദൈവത്തെ നിരാകരിക്കുന്നത് അവസാനിപ്പിച്ചോ? പിന്നെ, ദൗത്യം ലഭിച്ചു എന്നതാണ് ഞാൻ വിശ്വസിക്കേണ്ടത് അല്ലേ? അല്ലാഹു സത്യം! നിങ്ങൾ പറയുന്നത് സത്യമാണെന്ന് ബോധ്യമായാൽ ഞാൻ പിൻ പറ്റിക്കോളാം. നബിﷺ നടന്നകന്നു. ഉടനെ എന്റെ നേരേ നോക്കികൊണ്ട് അബൂജഹൽ പറഞ്ഞു. അല്ലാഹു സത്യം! മുഹമ്മദ്ﷺ പറയുന്നത് സത്യമാണെന്ന് എനിക്കറിയാം. പക്ഷേ ബനൂ ഖുസയ്യ് പറഞ്ഞു, കഅബയുടെ താക്കോൽ സൂക്ഷിപ്പുകാർ അവരാണ്. ഞങ്ങൾ അംഗീകരിച്ചു. അവർ പറഞ്ഞു, 'നദ്‌വ' അഥവാ മീറ്റിംഗിന് നേതൃത്വം ഞങ്ങൾക്കാണ്. ഞങ്ങൾ പറഞ്ഞു, ശരി. പിന്നീട് പറഞ്ഞു, പതാകവാഹകർ ഞങ്ങളാണ്. ഞങ്ങൾ പറഞ്ഞു, ശരി. ശേഷം, അവർ തീർത്ഥാടകർക്ക് വിരുന്നൊരുക്കി. ഞങ്ങളും അത് ചെയ്തു. അങ്ങനെ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ഞങ്ങളോട് ഇനി പ്രവാചകത്വവും അവർക്ക് കിട്ടിയെന്ന് പറഞ്ഞാൽ സമ്മതിക്കാൻ മനസ്സില്ല. അബൂജഹലിന്റെ പ്രശ്നം ഇതായിരുന്നു. അസൂയയും മാത്സര്യ ബുദ്ധിയും. ഇവകൾക്ക് മരുന്നില്ല.
പുതിയ കാലത്തെ ഇസ്‌ലാം വിമർശകരും പ്രത്യയ ശാസ്ത്രപരമായ വൈജ്ഞാനിക സംവാദങ്ങൾക്കല്ല വരുന്നത്. മറിച്ച് ആക്ഷേപത്തിനും കഥയില്ലാത്ത വിമർശനങ്ങൾക്കുമാണ്. കാരണം ഇസ്ലാമിന്റെ പ്രാമാണികത അവരെ അലട്ടുന്നു എന്നതാണ്.
അതിജീവനത്തിന്റെ ആയിരത്തി അഞ്ഞൂറോളം ആണ്ട് കടന്നു വന്ന ഇസ്‌ലാമിനെ ഇപ്പോഴങ്ങ് വിഴുങ്ങാം എന്ന് ചിലർ ധരിക്കുന്നത് ചരിത്രം അറിയാത്തതുകൊണ്ടാണ്..
ഖുർആനിന്റെ കാമ്പും കാന്തിയും അറിഞ്ഞ ഒരു ഖുറൈശീ പ്രമുഖനെ കൂടി നമുക്ക് വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

No comments:
Post a Comment