ഖുർആൻ ഇടപെട്ടു. വലീദിന്റെ കുതന്ത്രങ്ങളെയും നടപടികളെയും അത്ഭുതപ്പെടുത്തുന്ന ഭാഷയിൽ കൈകാര്യം ചെയ്തു. 'അൽമുദ്ദസിർ' അധ്യായത്തിലെ പത്തു മുതലുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. "ഞാൻ തന്നെ സൃഷ്ടിച്ച അവനെ എനിക്ക് വിട്ടു തന്നേക്കൂ. ഞാനവന് ധാരാളം സമ്പത്ത് നൽകി. സന്നദ്ധരായി അവനൊപ്പം നിൽക്കുന്ന സന്താനങ്ങളെ നൽകി. അവന് നേതൃത്വപദവി നൽകി. പിന്നെയും ഞാനവന് വർദ്ധിപ്പിച്ചു നൽകണമെന്ന് അവൻ മോഹിക്കുന്നു. ഇല്ല, അവനു നൽകില്ല. അവൻ നമ്മുടെ വചനങ്ങളുടെ ശത്രുവാണ്. അടുത്ത് തന്നെ നാം അവനെ ഒരു കയറ്റം കയറ്റുന്നുണ്ട്. അവൻ ചിലത് ചിന്തിച്ചു. അവൻ പദ്ധതിയിട്ടു. അതോടെ അവന് പടച്ചവന്റെ ശാപമേറ്റു. അതിനാൽ അവൻ നശിക്കട്ടെ. എന്താണവൻ പദ്ധതിയിട്ടത്.! പിന്നെ അവൻ ജനങ്ങളെ നോക്കി മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവൻ അഹങ്കാരത്തോടെ പിന്നോട്ടടിച്ചു. എന്നിട്ടവൻ പറഞ്ഞു, ഇത് മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വചനങ്ങൾ തന്നെയാണ്. വരട്ടെ ഞാനവനെ (സഖർ)നരകത്തിൽ ഇട്ട് കരിക്കുന്നതാണ്. എന്താണ് സഖർ എന്ന് നിനക്കറിയുമോ? ഒന്നിനെയും അത് ശേഷിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. അത് ചർമം കരിച്ച് രൂപം മാറ്റിക്കളയും...."
വലീദിനൊപ്പം അഭിപ്രായ പ്രകടനങ്ങൾ നടത്തിയവരേയും ഖുർആൻ വിട്ടുകളഞ്ഞില്ല. 'അൽഹിജ്റ്' അധ്യായത്തിലെ തൊണ്ണൂറ്റി ഒന്ന് മുതലുള്ള സൂക്തങ്ങളുടെ ആശയസാരം നോക്കൂ. "തങ്ങളുടെ രക്ഷിതാവിനെത്തന്നെ സത്യം! ഖുർആനിനെ വ്യത്യസ്ഥ ഖണ്ഡങ്ങളാക്കിയവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും."
ഖുർആനിന്റെ സന്ദർഭോജിതമായ അവതരണങ്ങൾ ശത്രുക്കളെ അലോസരപ്പെടുത്തി. തീർത്ഥാടകരോട് അവർ സംസാരിച്ച കാര്യങ്ങൾ പ്രവാചകന്റെ പ്രസിദ്ധി എല്ലാ ദേശത്തും എത്തിക്കാൻ കാരണമായി. മക്കയിലേക്ക് കടന്നു വരുന്നവരോട് ഖുറൈശികൾ പറഞ്ഞ കാര്യങ്ങൾ പ്രവാചകരെ കുറിച്ച് പഠിക്കാൻ അവസരമൊരുക്കി.
എന്ത് ചെയ്തിട്ടും വിജയിക്കാതെ വന്നപ്പോൾ ശത്രുക്കൾ കൂടുതൽ അക്രമത്തിന്റെ വഴികൾ തെരഞ്ഞെടുത്തു. പ്രത്യേകിച്ചും ദുർബലരായ വിശ്വാസികളെ കയ്യേറ്റം ചെയ്യാൻ തുടങ്ങി. അബൂജഹൽ കച്ചകെട്ടിയിറങ്ങി. മാന്യനായ ഒരാൾ വിശ്വാസിയായി എന്നറിഞ്ഞാൽ അയാളെ മാനം കെടുത്തുക. ഒരു വ്യാപാരിയാണെങ്കിൽ അയാളുടെ വ്യാപാരം നഷ്ടപ്പെടുത്തുക. പാവപ്പെട്ടവനാണെങ്കിൽ അയാളെ കൈകാര്യം ചെയ്യുക. അങ്ങനെ അയാൾ ചട്ടമ്പിയായി നടന്നു.
ശുദ്ധ ഹൃദയനും പാവപ്പെട്ട അടിമയുമാണ് ബിലാൽ(റ). അദ്ദേഹം ഇസ്‌ലാം പ്രഖ്യാപിച്ചു. ഉടമസ്ഥനായ ഉമയ്യത്തിന് അതിഷ്ടമായില്ല. അയാൾ പിന്തിരിപ്പിക്കാൻ ആവതും നോക്കി. പക്ഷേ, ബിലാൽ വഴങ്ങിയില്ല. ഉമയ്യ: അക്രമാസക്തനായി. ബിലാലി(റ)നെ കെട്ടിവരിഞ്ഞു. പൊള്ളുന്ന മണലിൽ മലർത്തിക്കിടത്തി. ഭാരമുള്ള പാറ മാറിൽ കയറ്റിവെച്ചു. ചാട്ടവാർ കൊണ്ട് മർദ്ദിക്കാൻ തുടങ്ങി. അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു. ഒന്നുകിൽ നിന്റെ മരണം അല്ലെങ്കിൽ മുഹമ്മദി ﷺ ന്റെ ദൈവത്തെ നിഷേധിക്കൂ. ലാതയേയും ഉസ്സയേയും വിശ്വസിക്കൂ. ബിലാൽ(റ) ഇളകിയില്ല. അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു അഹദ് അഹദ് അഥവാ രക്ഷിതാവായ ഏകൻ ഏകൻ. ഞാൻ ലാതയെയും ഉസ്സയെയും നിരാകരിക്കുന്നു.
ഉമയ്യത്തിന്റെ ക്രോധം വർദ്ധിച്ചു .അയാൾ അക്രമം ശക്തിപ്പെടുത്തി. ബിലാലി(റ)ന്റെ അഹദിന്റ ധ്വനി ഉയർന്നു കൊണ്ടിരുന്നു.
അംറ് ബിൻ അൽആസ്വ്(റ) പറയുന്നു. ഞാൻ മക്കയിലൂടെ നടന്നു പോകുമ്പോൾ ബിലാലി(റ)നെ മർദ്ദിക്കുന്നത് നേരിൽ കാണാനിടയായി. അഹദ് അഹദ് എന്ന് ബിലാൽ(റ) പറയുന്തോറും ഉമയ്യ: കൂടുതൽ ക്രൂരനായി. ബിലാലി(റ)ന്റെ ശരീരം തിളച്ച മണ്ണിൽ പുളയുന്നു. അദ്ദേഹം ഇടക്കിടക്കിടക്ക് ബോധരഹിതനാവുന്നു പിന്നെയും ബോധം തെളിയുന്നു. അപ്പോഴെല്ലാം അഹദ് എന്ന് പറഞ്ഞു കൊണ്ടേയിരിക്കും.
ഹസ്സാൻ ബിൻ സാബിത്(റ) പറയുന്നു. ഞാൻ ഉംറ ചെയ്യാൻ കഅബയുടെ അടുത്തെത്തി. അപ്പോഴതാ കുട്ടികൾ ഒരു നീണ്ടകയറിൽ ബിലാലി(റ)നെ കെട്ടിവലിക്കുന്നു. അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നു. ലാത, ഉസ്സ, മനാത, ഹുബുൽ, നാഇല, ബുവാന എന്നീ ദൈവങ്ങളെ ഞാൻ നിഷേധിക്കുന്നു. ഉടനെ ഉമയ്യത്ത് വന്ന് പൊള്ളുന്ന മരുഭൂമിയിലേക്ക് ബിലാലി(റ)നെ കിടത്തി...
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

No comments:
Post a Comment