ആദരപൂർവ്വം നജ്ജാശി കത്ത് സ്വീകരിച്ചു. അവിടുന്ന് മറുപടി എഴുതി. ഉള്ളടക്കം ഇങ്ങനെ വായിക്കാം.
"അസ്ഹം ബിൻ അബ്ജർ അന്നജ്ജാശി അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ﷺ ക്ക് എഴുതുന്നത്. അല്ലാഹുവിന്റെ ദൂതർക്ക് അല്ലാഹുവിന്റെ കാരുണ്യവും രക്ഷയും കടാക്ഷവും വർഷിക്കട്ടെ. എന്നെ നേർവഴിയിലാക്കിയ അല്ലാഹു, അവനല്ലാതെ ആരാധനക്കർഹനില്ല. അല്ലയോ അല്ലാഹുവിന്റെ ദൂതരേ... അവിടുന്ന് ഈസാനബി(അ)യെ കുറിച്ച് എഴുതിയത് എനിക്ക് ലഭിച്ചു. ആകാശഭൂമികളുടെ പരിപാലകൻ സത്യം! നൂറു ശതമാനം ശരിയായ വിശദീകരണമാണ് ഇസാ നബി(അ)യെ കുറിച്ച് അവിടുന്ന് പറഞ്ഞത്. അവിടുത്തെ പിതൃസഹോദരൻ്റെ മകൻ പറഞ്ഞ കാര്യങ്ങളും അവിടുന്ന് നിയോഗിച്ച സന്ദേശങ്ങളും ബോധ്യമായി. അവിടുന്ന് സത്യസന്ധനും സത്യ ദൂതനുമായ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഞാൻ അങ്ങയെ അനുകരിക്കുന്നു. അവിടുത്തെ പിതൃസഹോദരന്റെ മകന്റെ കൈപിടിച്ച് അല്ലാഹുവിനോട് ഉടമ്പടി ചെയ്തിരിക്കുന്നു. എന്റെ മകൻ അരീഹ യെ ഞാൻ അങ്ങോട്ടയക്കുന്നു. എല്ലാവിധേനയും ഞാൻ അവിടുത്തെ അനുസരിക്കുന്നു. സന്ദേശങ്ങൾ സത്യമാണെന്നംഗീകരിക്കും. അവിടുന്ന് കൽപിക്കുന്ന പക്ഷം ഞാൻ അങ്ങോട്ടെത്തിച്ചേരാൻ സന്നദ്ധനാണ്."
ഹബ്ശയിലെ രാജാവ് ഇസ്‌ലാം അംഗീകരിച്ചു. വിശ്വാസികൾ സന്തോഷത്തോടെ അവിടെ ജീവിച്ചു പോന്നു. മക്കയിലും ആ വാർത്ത സന്തോഷം നൽകി. അവിടേക്ക് പലായനം തുടരാൻ ആഗ്രഹിച്ചു. കൂട്ടത്തിൽ അബൂബക്കർ(റ)വും അങ്ങനെ ചിന്തിച്ചു.
ആഇശ(റ) പറയുന്നു. നബി ﷺ നിത്യേന രാവിലെയും വൈകുന്നേരവും എന്റെ ഉപ്പയുടെ അടുക്കൽ വരുമായിരുന്നു. പരീക്ഷണങ്ങൾ വർദ്ധിച്ച നാളുകളിൽ ഹബ്ശയിലേക്ക് പുറപ്പെടാൻ ഉപ്പ തീരുമാനിച്ചു. യാത്ര പുറപ്പെട്ട് ബർക്കുൽ ഗിമാദ് വരെ എത്തി. അവിടുത്തെ പ്രവിശ്യാ നായകനായ ഇബ്നുദ്ദഗന്ന ചോദിച്ചു, നിങ്ങൾ എവിടേക്കാണ്? എന്തിനാണിവിടുന്ന് പോകുന്നത്? ഇവിടുത്തെ ജനങ്ങളാണ് എന്നെ പുറത്താക്കുന്നത്. സ്വസ്ഥമായി അല്ലാഹുവിനെ ആരാധിക്കാൻ നാട് വിട്ട് പോവുകയാണ്. ഇബ്നുദ്ദഗന്ന പറഞ്ഞു, നിങ്ങൾ ഇവിടം വിട്ടുപോകാൻ പാടില്ല. പാവങ്ങൾക്ക് അഭയവും അശരണരുടെ ആശ്രയവുമൊക്കെയായ നിങ്ങൾ ഇവിടെത്തന്നെ തുടരണം. ഞാൻ നിങ്ങൾക്ക് അഭയം പ്രഖ്യാപിക്കുന്നു. നിങ്ങൾ ഈ നാട്ടിൽ തന്നെ നിങ്ങളുടെ ആരാധന നിർവ്വഹിച്ചോളൂ. അബൂബക്കർ(റ) പറഞ്ഞു, ശരി എനിക്കൊപ്പം ഹാരിസ് ബിൻ ഖാലിദ് കൂടിയുണ്ട്. ഇബ്നുദ്ദഗന്ന പറഞ്ഞു അദ്ദേഹം യാത്ര തുടർന്നോട്ടെ നിങ്ങൾ മാത്രം ഇവിടെ നിന്നോളൂ. അപ്പോൾ പിന്നെ സൗഹൃദത്തിനെന്തു വിലയാണുള്ളത്? സിദ്ദീഖ്(റ) ചോദിച്ചു.
പക്ഷേ ഹാരിസ് ഒപ്പമുള്ളവരെയും കൂട്ടി ഹബ്ശയിലേക്കു തന്നെ യാത്ര തുടർന്നു. ഇബ്‌നുദ്ദഗന്ന അബൂബക്കറി(റ)നൊപ്പം ഖുറൈശീ പ്രമുഖരുടെ അടുത്തെത്തി. അദ്ദേഹം പറഞ്ഞു, പാവങ്ങളെ സഹായിക്കുകയും അതിഥികളെ സൽകരിക്കുകയും ഒക്കെ ചെയ്യുന്ന അബൂബക്കർ(റ) ഈ നാട് വിടേണ്ടിവരരുത്. ഖുറൈശികൾ ഇബ്‌നുദ്ദഗന്നയുടെ ജാമ്യം അംഗീകരിച്ചു. ഒരു നിവേദനത്തിൽ ഇങ്ങനെയാണ്. ഖുറൈശികൾ പറഞ്ഞു. അബൂബക്കർ(റ) വീട്ടിൽ ആരാധനയും ഖുർആൻ പാരായണവും ഒക്കെ തുടർന്നോട്ടെ. പരസ്യമായി പാടില്ല. അതു വഴി നമ്മുടെ കുടുംബങ്ങളൊക്കെ സ്വാധീനിക്കപ്പെട്ടേക്കും.
അബൂബക്കർ(റ) വീടിനുള്ളിൽ ആരാധനയുമായി കഴിഞ്ഞു കൂടി. അധികം വൈകാതെ തന്നെ വീട്ടുമുറ്റത്ത് ഒരു പള്ളിയുണ്ടാക്കി നിസ്കാരവും ഖുർആൻ പാരായണവുമൊക്കെ അവിടെ തുടർന്നു. പരിസരവാസികളായ സ്ത്രീകളും കുട്ടികളുമാക്കെ മഹാനവർകളുടെ ആരാധനകളിൽ ആകൃഷ്ടരായി. മഹാനവർകൾ ഖുർആൻ പാരായണം ചെയ്യുമ്പോൾ ആശയം ചിന്തിച്ച് ഏറെ കരയുന്നവരായിരുന്നു. മുശ്'രിക്കുകൾക്ക് അബൂബക്കറി(റ)ൻ്റെ നടപടികൾ ആശങ്കയുണർത്തി. അവർ ഇബ്നുദ്ദഗന്നയോട് പറഞ്ഞു. നിങ്ങളുടെ ജാമ്യത്തിൽ വീടിന്റെ ഉള്ളിൽ ആരാധന നിർവ്വഹിക്കാനാണ് അബൂബക്കറി(റ)ന് സമ്മതം നൽകിയത്. ഇപ്പോഴിതാ വീട്ടുമുറ്റത്ത് പളളിയുണ്ടാക്കി പരസ്യമായി ആരാധന നിർവ്വഹിക്കുന്നു, ഇതു ശരിയാവില്ല.
ഇബ്നുദ്ദഗന്ന അബൂബക്കറി(റ)നെ സമീപിച്ചു. കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്നു പറഞ്ഞു. എന്റെ അഭയത്തിലുള്ള ഒരാൾ കൈയ്യേറ്റം ചെയ്യപ്പെടുന്നത് ഞാനാഗ്രഹിക്കുന്നില്ല. അത് കൊണ്ട് നിങ്ങൾ ആരാധനകൾ വീടിനുള്ളിൽ നിർവഹിക്കണം അല്ലെങ്കിൽ എൻ്റെ ജാമ്യത്തിൽ നിന്നൊഴിവാകണം. ഉടനേ അബൂബക്കർ(റ) പറഞ്ഞു. ഞാൻ നിങ്ങളുടെ ജാമ്യം ഒഴിവാക്കി അല്ലാഹുവിൽ അഭയം തേടുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment