നബിﷺയെ വിമർശിക്കുമ്പോഴും ശത്രുക്കൾക്കുണ്ടായ അത്ഭുതകരമായ ചില അനുഭവങ്ങളിൽ ഒന്നാണ് നാം വായിച്ചത്. പക്ഷേ പകയും അസൂയയും കാരണം അവർക്ക് നേർവഴിയിലെത്താൻ ഭാഗ്യം ലഭിച്ചില്ല. നീതിയും ന്യായവും സ്ഥാപിക്കാനെത്തിയ നബി ﷺ അവകാശ സംരക്ഷണത്തിന് എത്ര പ്രാധാന്യം നൽകി എന്നത് കൂടി മേൽ സംഭവം നമുക്ക് പകർന്നു തരുന്നു. ആ കാലയളവിൽ നബി ﷺ നടത്തിയ മറ്റൊരിടപെടൽ കൂടി നമുക്ക് വായിക്കാം.
ഒരിക്കൽ നബിﷺ കഅബയുടെ പരിസരത്തിരിക്കുകയാണ്. ഒപ്പം ശിഷ്യൻമാരിൽ ചിലരുമുണ്ട്. അതാ സുബൈദ് ഗോത്രത്തിൽ നിന്നൊരാൾ കടന്നു വരുന്നു. അയാൾ ഇങ്ങനെ വിളിച്ചു ചോദിച്ചു കൊണ്ടാണ് വരുന്നത്. അല്ലയോ ഖുറൈശികളെ. നിങ്ങളുടെ ഈ ഹറമിൽ വെച്ച് ഇങ്ങനെ അക്രമിക്കപ്പെട്ടാൽ എങ്ങനെയാണിവിടെ ആളുകൾ വരിക? ഇവിടെയെങ്ങനെയാ കച്ചവടം നടത്താൻ പറ്റുക? ചരക്കുകൾ എത്തിക്കാൻ കഴിയുക? ഖുറൈശികൾ സംഘം ചേർന്നിരിക്കുന്ന ഓരോ സംഘത്തിനടുത്തും ഇങ്ങനെ അയാൾ ചോദിച്ചുകോണ്ടേയിരുന്നു. അവസാനം തിരുനബിﷺയുടെ അടുത്തെത്തി. നബിﷺ അയാളോട് കാര്യമന്വേഷിച്ചു. ആരാണ് നിങ്ങളെ അക്രമിച്ചത്? അയാൾ പറഞ്ഞു തുടങ്ങി. ഞാൻ എന്റെ വിലപിടിപ്പുള്ള മൂന്ന് ഒട്ടകങ്ങളുമായി ഇവിടെയെത്തി. അബൂജഹൽ ഒട്ടകങ്ങളുടെ മൂല്യത്തിന്റെ മൂന്നിലൊന്ന് വില മാത്രം പറഞ്ഞു. അയാൾ വിലപറഞ്ഞ കാരണം വേറെയാരും പിന്നെ ഒരു വിലയും പറഞ്ഞില്ല. എന്റെ ചരക്കിന്റെ വിലയിടിക്കുകയും അതുവഴി എന്നെ അക്രമിക്കുകയും ചെയ്തു. നബിﷺ ചോദിച്ചു നിന്റെ ഒട്ടകങ്ങളെവിടെ? അവകൾ ഖസ്'വറയിലുണ്ട്, അയാൾ പറഞ്ഞു. നബിﷺയുടെ ശിഷ്യന്മാരും അയാൾക്കൊപ്പം നടന്നു. ഒട്ടകങ്ങളുടെ അടുത്തെത്തി. കണ്ടപ്പോൾ നല്ല ലക്ഷണമൊത്ത ഒട്ടകങ്ങൾ. സുബൈദിയോട് വില പറഞ്ഞു. അയാൾ തൃപ്തിപ്പെട്ടു, വിലയുറപ്പിച്ചു. അതിൽ രണ്ടെണ്ണം നബിﷺ വിറ്റഴിച്ചു. മൂന്നാമത്തതിന്റെ വില മുത്തലിബ് കുടുംബത്തിലെ വിധവകൾക്ക് നൽകി. രംഗമൊക്കെ വീക്ഷിച്ച അബൂജഹൽ മൗനിയായി മാർക്കറ്റിന്റെ ഒരു കോണിൽ ഇരിക്കുന്നു. നബിﷺ അങ്ങോട്ട് നടന്നു ചെന്നു. എന്നിട്ട് പറഞ്ഞു. അല്ലയോ അംറ് ! ഇപ്പോൾ ഈ ഗ്രാമീണനായ അറബിയോട് ചെയ്ത പോലെ ആരോടെങ്കിലും ഇനി ചെയ്താൽ നിങ്ങൾക്കിഷ്ടമല്ലാത്തത് എന്നിൽ നിന്ന് നിങ്ങൾ കാണേണ്ടി വരും. അബൂജഹൽ പറഞ്ഞു. ഇല്ല, ഇനി ഞാൻ ചെയ്യില്ല. ഇല്ല, ഇനിയാവർത്തിക്കില്ല. നബിﷺ തിരിഞ്ഞു നടന്നു.
ഉടനെ ഉമയ്യത് ബിൻ ഖലഫും കൂട്ടുകാരും അബൂജഹലിന്റെ അടുത്തെത്തി. അവർ ചോദിച്ചു. ഇതെന്താ ഇത്ര വിനയത്തോടെ മുഹമ്മദ്ﷺ നോട് പ്രതികരിച്ചത്. വല്ല ഭയപ്പാടും കൊണ്ടാണോ? അല്ല മുഹമ്മദിﷺനെ പിൻപറ്റാനുള്ള വല്ല പദ്ധതിയുമുണ്ടോ? ഏയ് ഞാൻ ഒരിക്കലും പിൻപറ്റുകയില്ല. പിന്നെ, ഞാൻ അങ്ങനെ പെരുമാറാൻ ഒരു കാരണമുണ്ട്. മുഹമ്മദ്ﷺ എന്റെ അടുത്തേക്ക് വന്നപ്പോൾ ഇടത്തും വലത്തുമായി കുന്തവും വഹിച്ച രണ്ടാളുകൾ. ഞാനെന്തെങ്കിലും എതിരു പറഞ്ഞാൽ എന്റെ മേൽ അവർ ചാടി വീഴുമോ എന്നു ഞാൻ പേടിച്ചു പോയി.(നബി ﷺ ഒപ്പം കൂട്ടിയ മനുഷ്യരല്ല അയാൾക്കനുഭവപ്പെട്ട കാഴ്ചയാണത്)
മക്കയിലെ തീഷ്ണതകൾക്കിടയിലും മുത്ത്നബിﷺയുടെ വിലാസം ഉയർന്നു കൊണ്ടിരുന്നു. ശത്രുക്കളുടെ പാളയങ്ങൾ നാൾക്കുനാൾ പരാജയം നേരിട്ടു. വിവിധ ദേശങ്ങളിൽ നിന്ന് സംഘങ്ങൾ മക്കയിലേക്ക് വന്നു കൊണ്ടിരുന്നു. എല്ലാ പ്രധാന സംഭവങ്ങളെയും പരാമർശിച്ചു കൊണ്ട് ഖുർആൻ സൂക്തങ്ങൾ അവതരിക്കുകയും ചെയ്തു. ഇബ്നു ഇസ്ഹാഖ് ഉദ്ദരിക്കുന്ന അപ്രകാരമൊരു നിവേദനം നമുക്ക് വായിക്കാം.
എത്യോപ്യയിൽ നിന്നുള്ള വാർത്തകൾ അറിഞ്ഞ ഇരുപതോളം കൃസ്ത്യാനികൾ മക്കയിലെത്തി. കഅബയുടെ പരിസരത്ത് വെച്ച് നബി ﷺയെ അവർ കണ്ടുമുട്ടി. ഈ രംഗം ഖുറൈശികൾ അവരുടെ കൂട്ടങ്ങളിൽ ഇരുന്ന് വീക്ഷിച്ചുകൊണ്ടിരുന്നു. ആഗതർ നബി ﷺ യോട് സംഭാഷണം നടത്തി. മുത്ത് നബി ﷺ അവർക്ക് ഇസ്‌ലാം പരിചയപ്പെടുത്തി. ശേഷം, അവർക്ക് ഖുർആൻ പാരായണം ചെയ്തു കേൾപിച്ചു. പാരായണത്തിന്റെ മാധുര്യവും ഉള്ളടക്കവും അവരെ സ്വാധീനിച്ചു. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മുത്ത് നബി ﷺ യുടെ ക്ഷണത്തിന് ഉത്തരം ചെയ്തു. അവർ ഇസ്ലാം സ്വീകരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment