നബി ﷺ ത്വാഇഫിൽ പത്തു ദിവസം കഴിച്ചു കൂട്ടി. ഒരു മാസമെന്ന അഭിപ്രായവും ഉണ്ട്. ത്വാഇഫിലെ മുഴുവൻ പ്രമുഖരെയും അവിടുന്ന് സന്ദർശിച്ചു. ആശയവിനിമയം നടത്തി. പക്ഷേ, ആരും സ്വീകരിച്ചില്ല. ത്വാഇഫിൽ നിന്ന് മടങ്ങിപോകാൻ അവർ ആവശ്യപ്പെട്ടു. ഒപ്പം കുട്ടികളെയും വിഢികളെയും അടിമകളെയും നബി ﷺ ക്കെതിരെ ഇളക്കിവിട്ടു. അവർ നബി ﷺ യെ ഉപദ്രവിക്കാനും കല്ലെറിയാനും തുടങ്ങി. കൂക്ക് വിളിക്കുകയും തെറി വിളിക്കുകയും ചെയ്തു. ചിലവേളകളിൽ അവരൊന്നാകെ തങ്ങൾക്കെതിരെ തിരിഞ്ഞു. ഏറുകൾ കൊണ്ട് കാലുകളിൽ പരിക്കേറ്റു. രക്തമൊലിക്കാൻ തുടങ്ങി. നബി ﷺ കടന്നു വരുന്ന വഴിയിൽ രണ്ട് വരിയായി ശത്രുക്കൾ നിരന്നു നിന്നു. ഇരുവശങ്ങളിൽ നിന്നുമായി നബി ﷺ യെ അവർ അക്രമിച്ചു. അവിടുത്തെ പവിത്ര മേനിയിൽ പരിക്കുകളേറ്റു. ഒപ്പമുള്ള സൈദ് ബിൻ ഹാരിസ(റ) ആവും വിധം നബിﷺക്ക് സംരക്ഷണം നൽകി. ഒടുവിൽ അദ്ദേഹത്തിന്റെ തല പൊട്ടിയൊലിച്ചു. ഇടക്ക് നബി ﷺ ഇരുന്ന സ്ഥലങ്ങളിൽ നിന്നും എഴുന്നേൽപ്പിച്ചു. നടന്നു നീങ്ങുമ്പോൾ വീണ്ടും അക്രമിച്ചു.
ഇബ്നു ഉഖ്‌ബ തുടരുന്നു. ഇരുകാലുകളും രക്തമൊലിപ്പിച്ചു കൊണ്ട് ഒരു വിധത്തിൽ അവർക്കിടയിൽ നിന്ന് രക്ഷപ്പെട്ടു. ഒരു തോട്ടത്തിലേക്ക് പ്രവേശിച്ചു. നോവുന്ന മേനിയും മനസ്സും. ഒരു മരച്ചുവട്ടിൽ അൽപം തണൽ കൊള്ളാമെന്നു കരുതി. റബീഅയുടെ മക്കൾ ഉത്ബയും ശൈബയും ആ തോട്ടത്തിലുണ്ടായിരുന്നു. അവരുടേതാണാ തോട്ടം. അവരും ഇസ്ലാമിന്റെയും പ്രവാചകരു ﷺ ടെയും ശത്രുക്കളാണ്. എന്നാലും അൽപ സമയം മരച്ചുവട്ടിൽ ഇരുന്നു. ഇമാം ത്വബ്റാനി(റ) ഇവിടെ ഒരു തുടർച്ച എഴുതുന്നത് ഇപ്രകാരം വായിക്കാം. നബി ﷺ മരച്ചുവട്ടിൽ എത്തി രണ്ട് റക്അത്ത് നിസ്കരിച്ചു. എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. "അല്ലാഹുവേ ഞാൻ നിന്നോട് ആവലാതി പറയുന്നു. എന്റെ ശക്തി ഇല്ലായ്മ, തന്ത്രക്കുറവ്, ജനങ്ങളുടെ മുമ്പിലുള്ള എന്റെ പരിമിതി. കാരുണ്യവാന്മാരിൽ കരുണാമയനായ അല്ലാഹുവേ! ദുർബലരുടെ രക്ഷിതാവണല്ലോ നീ, ആരുമില്ലാത്തവരുടെ രക്ഷിതാവായ അല്ലാഹുവേ.. നീ എന്നെ ആർക്കാണ് ഏൽപിച്ചു കൊടുക്കുന്നത്. ഈ എതിരാളികൾക്കാണോ. നിന്റെ കോപവും അനിഷ്ടവും ഇല്ലെങ്കിൽ എനിക്ക് പരിഭവമില്ല. നീ നൽകുന്ന സൗഖ്യമാണെന്റെ ശക്തി. ഈ ലോകത്തെ മുഴുവൻ ശരിയായി നിയന്ത്രിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന നിന്റെ കോപത്തിൽ നിന്ന് നിന്നോട് തന്നെ ഞാൻ കാവൽ തേടുന്നു. എല്ലാ നിയന്ത്രണവും കഴിവും നിനക്ക് മാത്രമാണല്ലോ അല്ലാഹുവേ"
മരച്ചുവട്ടിൽ പരീക്ഷിണിതനായി ഇരുന്ന് പ്രാർത്ഥിക്കുന്ന നബി ﷺ യെക്കണ്ടപ്പോൾ ഉത്ബയുടെയും ശൈബയുടെയും മനസ്സിൽ എന്തോ ഒരു കരുണ കിനിഞ്ഞു. അവർ അവരുടെ പരിചാരകൻ അദ്ദാസിനെ വിളിച്ചു. അതാ അതിൽനിന്ന് ഒരുകുല മുന്തിരിയെടുത്ത് ആ താലത്തിൽ വച്ച് ആയിരിക്കുന്ന വ്യക്തിക്ക് കൊണ്ട് കൊടുക്കൂ. എന്നിട്ട് കഴിച്ചു കൊള്ളാൻ പറയൂ. അദ്ദാസ് അനുസരിച്ചു. മുന്തിരി പാത്രവുമായി നബി ﷺ യുടെ അടുത്തെത്തി. തിരുസവിധത്തിൽ പാത്രം വെച്ചുകൊടുത്തു. കഴിക്കാൻ ആവശ്യപെട്ടു. അവിടുന്ന് സ്വീകരിച്ചു. ബിസ്മില്ലാഹ് അല്ലാഹുവിന്റെ നാമത്തിൽ എന്ന് ചൊല്ലി കഴിക്കാൻ തുടങ്ങി. അദ്ദാസ് തിരുമുഖം നോക്കി കണ്ണെടുക്കാതെ അടുത്ത് നിന്നു. എന്നിട്ടദ്ദേഹം പറഞ്ഞു, ഇത് ഈ നാട്ടുകാർ ചൊല്ലുന്ന വാചകമല്ലല്ലോ? അപ്പോൾ നബി ﷺ തിരിച്ചുചോദിച്ചു. നിങ്ങൾ ഏത് നാട്ടുകാരനാണ്? നിങ്ങൾ ഏത് മതക്കാരനാണ്? ഞാൻ നീനവക്കാരനായ നസ്രാണിയാണ്. ഓസദ് വൃത്തരായ യൂനുസ് ബിൻമതായുടെ നാട്ടുകാരനാണ് അല്ലേ? യൂനുസ് ബിൻ മതാ ആരാണെന്ന് അവിടുത്തേക്കറിയുമോ? ഞാൻ നീനവയിൽ നിന്ന് യാത്രതിരിക്കുമ്പോൾ ഒരു പത്ത് പേർക്കുപോലും യൂനുസ് ബിൻമതായെ അറിയില്ലാരുന്നു. അങ്ങനെയൊരു വ്യക്തിയെ നിരക്ഷരരായ ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന അവിടുത്തേക്കെങ്ങനെ അറിയാം. നബി ﷺ മറുപടി പറഞ്ഞു. അത് എന്റെ സഹോദരനായ പ്രവാചകനാണ്. ഞാനും അല്ലാഹുവിന്റെ ദൂതനാണ്. അദ്ദാസ് വിനയാന്വിതം കുനിഞ്ഞു. തിരുശിരസ്സിലും കൈകാലുകളിലും ചുംബിച്ചു. രംഗം വീക്ഷിച്ചുകൊണ്ടിരുന്ന റബീഅയുടെ മക്കളിൽ ഒരാൾ മറ്റൊരാളോട് പറഞ്ഞു. നിന്റെ പരിചാരകനെ നാശപ്പെടുത്തിയല്ലോ? മടങ്ങി വന്ന പരിചാരകനോട് യജമാനൻ ചോദിച്ചു. നീ എന്തിനാണ് ആ വ്യക്തിയുടെ ശിരസ്സും കൈകാലുകളും ചുംബിച്ചത്.? അദ്ദേഹം പറഞ്ഞു, അല്ലയോ യജമാനരേ ഈ വ്യക്തിയോളം മഹത്വമുള്ള ഒരാളും ഇന്ന് ഭൂമിലോകത്തില്ല. ഒരു പ്രവാചകന് മാത്രം പറയാവുന്ന ഒരു കാര്യമാണ് അവിടുന്നെന്നോട് പറഞ്ഞത്. കേട്ട മാത്രയിൽ അവർ പറഞ്ഞു. അഹോ കഷ്ടം! അദ്ദാസ്, നിങ്ങൾ നിങ്ങളുടെ മതം വിട്ടു പോകരുത്. അത് ആ വ്യക്തിയുടെ മതത്തെക്കാൾ മെച്ചപ്പെട്ടതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.
മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment