Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 19, 2016

14 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബറിടം തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച; പോറലേല്‍ക്കാതെ മൃതദേഹം

19/06/2016
നീലേശ്വരം:  മരിച്ചവരുടെ മൃതദേഹം അതേപടി നിലനില്‍ക്കുമോ? സാധാരണ രീതിയില്‍ ഇല്ലെന്നാണ് ഉത്തരം. എന്നാല്‍ ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പ് മരിച്ച ഒരാളുടെ ഖബറിടം മറ്റൊരു മൃതദേഹം മറവ് ചെയ്യാനായി തുറന്നപ്പോഴാണ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ആ സത്യം വെളിവായത്. 14 വര്‍ഷം മുമ്പ് മരിച്ചയാളുടെ മൃതദേഹത്തിന് ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നത് തൈക്കടപ്പുറം നിവാസികള്‍ക്ക് അത്ഭുതമായി മാറിയിരിക്കുകയാണ്.
തൈക്കടപ്പുറത്തെ മാളയില്‍ അഹ് മദ് ഹാജിയുടെ ഖബറിടമാണ് വ്യാഴാഴ്ച മരിച്ച ഭാര്യ ആഇശ (80)യുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി തുറന്നത്. എട്ടോ പത്തോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മുമ്പ് വരിച്ചവരുടെ ഖബര്‍ തുറന്ന് ഇപ്പോള്‍ മരിച്ചവരുടെ മൃതദേഹം മറവ് ചെയ്യുകയാണ് ഇവിടെ ചെയ്യാറുള്ളതെന്ന് തൈക്കടപ്പുറം ജുമാ മസ്ജിദിന്റെ ഒരു ഭാരവാഹി പറഞ്ഞു. ഇതേരീതിയിലാണ് അഹ് മദ് ഹാജിയുടെ ഖബറിടം മാറ്റി ഭാര്യ ആഇശയുടെ മൃതദേഹം മറവ് ചെയ്യാന്‍ ഒരുക്കം നടത്തിയത്..
ഖബര്‍ മാന്തിയപ്പോള്‍ ആദ്യം തുണി കണ്ടെത്തുകയും ഇത് വലിച്ചപ്പോള്‍ മൃതദേഹത്തിന്റെ കാല് പുറത്ത് കാണുകയുമായിരുന്നുവെന്ന് ഖബര്‍ കുഴിക്കാന്‍ നേതൃത്വം നല്‍കിയ തൈക്കടപ്പുറത്തെ അബ്ദുല്‍ ലത്വീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തുടര്‍ന്ന് തുണിക്കിടയിലൂടെ ലത്വീഫ് മൃതദേഹത്തെ സ്പര്‍ശിച്ചു നോക്കിയപ്പോള്‍ ശരീര ഭാഗങ്ങളെല്ലാം അതേപടി തന്നെ നിലനില്‍ക്കുന്നതായി മനസ്സിലാക്കി. നൂറുകണക്കിനാളുകള്‍ ഇതിന് സാക്ഷിയായിരുന്നു. 
ആളുകള്‍ കൂടിയതോടെ മൃതദേഹം അതേപടി മറവ് ചെയ്ത് മറ്റൊരു സ്ഥലത്ത് ഖബര്‍ കുഴിച്ചാണ് ആഇശയുടെ മൃതദേഹം ഖബറടക്കിയത്. കൂടുതല്‍ സ്ഥല സൗകര്യമില്ലാത്തതിനാലാണ് തൈക്കടപ്പുറത്ത് പഴയ ഖബറിടം തുറന്ന് അതേസ്ഥലത്ത് പുതിയ ഖബറുകള്‍ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള നിരവധി ഖബറുകള്‍ തുറന്നിരുന്നെങ്കിലും മൃതദേഹം അതേപടിയായുള്ള അനുഭവം ആദ്യത്തേതാണെന്നാണ് നാട്ടുകാരും ജമാഅത്ത് ഭാരവാഹികളും ഒരുപോലെ പറയുന്നത്.
കര്‍ഷകനായിരുന്ന അഹ് മദ് ഹാജി ഇസ്‌ലാമിക ചിട്ടയിലും മത നിയമങ്ങള്‍ക്കനുസരിച്ചും ജീവിച്ചയാളാണെന്ന് ജമാഅത്ത് ഭാരവാഹി വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളായ സൂറത്തുല്‍ മുല്‍ക്ക്, സൂറത്തുല്‍ സജദ എന്നിവ സ്ഥിരമായി പാരായണം ചെയ്തിരുന്നുവെന്നും, സ്വലാത്തുകളും ദിക്‌റുകളും മറ്റും ചൊല്ലുമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സൂറത്തുല്‍ മുല്‍ക്ക് ഉള്‍പെടെയുള്ള ഭാഗങ്ങള്‍ സ്ഥിരമായി പാരായണം ചെയ്യുന്നവരുടെ മൃതദേഹങ്ങള്‍ മണ്ണ് തൊടില്ലെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നായും അവര്‍ കൂട്ടിച്ചേര്‍ ത്തു .
സംഭവം നാട്ടിലിപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ചുള്ള ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുകയും ഇതേകുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയുമാണ്. ആശ്ചര്യപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ലോകത്തിന്റെ മറ്റു പല പ്രദേശങ്ങളിലും ഉണ്ടായിരുന്നതായി ചിലര്‍ വ്യക്തമാക്കി. 
ആഇശയുടെ മക്കള്‍: ടി കെ അബ്ദുല്‍ ഖാദര്‍ ഹാജി, നൂറുദ്ദീന്‍ ഹാജി, അബ്ദുല്‍ റഷീദ് ഹാജി, അബ്ദുല്‍ വാരിസ് ഹാരിസ്, ദൈനബി, ബീഫാത്വിമ. മരുമക്കള്‍: അബ്ദുല്‍ അസീസ് എടക്കാട്, കെ വി ടി മുഹമ്മദ് ഷാഫി, നഫീസത്ത് ടി കെ, നഫീസത്തുല്‍ മുഹ്‌സിന, ഖദീജ, ഹലീമ കെ. സഹോദരങ്ങള്‍: ടി കെ അഹ് മദ് ഹാജി, മൊയ്തു ഹാജി, സഫിയ, അസ്മ, പരേതരായ അബ്ദുല്ല ഹാജി, ഖദീജ, ഉമ്മുകുല്‍സൂം...

No comments: