കാസർകോട്: മംഗാലാപുരത്തെ ചില സ്വകാര്യ ആസ്പതികൾ ചികിത്സക്കെത്തുന്ന രോഗികളെ കൊള്ളയടിക്കുന്നത് അന്വേഷിക്കണമെന്നു് എസ്.ടി.യു. ദേശീയ സെക്രട്ടറി എ.അബ്ദുൽ റഹ് മാൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, കർണ്ണാടക- കേരള മുഖ്യമന്ത്രിമാർ, ആരോഗ്യ വകുപ്പ് മന്ത്രിമാർ എന്നിവർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ കണ്ണൂർ -കാസർകോട് ജില്ലകളിൽ നിന്നും ചികിത്സ തേടി മoഗാലാപുരത്ത് വിവിധ സ്വകാര്യ ആസ്പത്രികളിൽ എത്തുന്ന പാവപ്പെട്ട രോഗികളെ ആംബുലൻസ് ഡ്രൈവർമാരെ ഏജന്റുമാരായി നിയമിച്ച് ആസ്പത്രി കൾ കൊള്ളയടിക്കുകയാണ്. രോഗികളെ ഏത് ആസ്പത്രിയിലാണ് പ്രവേശിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ആംബുലൻസ് ഡ്രൈവർമാരാണ്. നിസ്സാര ചികിത്സക്ക് പോലും മംഗലാപുരത്ത് അഡ്മിറ്റായാൽ ലക്ഷത്തോളം രൂപയാണ് ഈടാക്കുന്നത് . ഡോക്ടർമാരും, ആസ്പത്രി മാനേജ്മെന്റും ആംബുലൻസ് ഡ്രൈവർമാർക്ക് വെവ്വേറെയാണ് കമ്മീഷൻ നൽകുന്നത്. വിവിധ ആക്രമങ്ങളിൽ ഗുരുതരമായ പരിക്കേൽക്കുന്നവർ, വാഹന അപകടങ്ങളിൽ പെടുന്നവർ, ഹൃദയ സ്തംഭനം, പക്ഷാഘാതം തുടങ്ങിയ അടിയന്തിര ചികിത്സ ആവശ്യമുള്ളവരെയാണു് മുഖ്യമായും കൊള്ളയടിക്കുന്നത്. അടിയന്തിര ചികിത്സക്ക് ചില ആസ്പത്രികളിൽ എത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്കും മറ്റു ഏജന്റ് മാർക്കും നാലായിരം രൂപ മുതൽ മുകളിലോട്ട് ഇരുപത്തിയഞ്ചായിരം രൂപ വരെ കമ്മിഷൻ നൽകി വരുന്നു. ഈ തുക ആസ്പത്രി മാനേജ്‌മെന്റും ഡോക്ടർമാരും പാവപ്പെട്ട രോഗികളുടെ ബില്ലിൽ ചേർത്ത് ഈടാക്കുകയാണ്. ഇത് കാരണം മംഗാലാപുരത്തെ ചില സ്വകാര്യ ആസ്പത്രികളിൽ ചികിത്സക്കായി പ്രവേശിക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള രോഗികൾ ബില്ലടക്കാൻ കിടപ്പാടം വിൽക്കുകയോ പണയപ്പെടുത്തുകയോ, മറ്റു മാർഗ്ഗങ്ങൾ തേടുകയോ ചെയ്യേണ്ടി വരുന്നു. കേരളത്തിൽ നിന്നുള്ള രോഗികളെ അന്യായമായി കൊള്ളയടിക്കുന്ന മംഗലാപുരത്തെ ചില സ്വകാര്യ ആസ്പതി മാഫിയ സംഘങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റവാളികൾ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, അല്ലാത്ത പക്ഷം എസ് ടി യു മംഗാലപുരത്ത് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അബ്ദുൽ റഹ് മാൻ കത്തിൽ മുന്നറിയിപ്പു് നൽകി.
Thursday, June 30, 2016
മംഗലാപുരത്ത് ആസ്പത്രികൾ രോഗികളെ കൊള്ളയടിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment