Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 2, 2017

കിനാവിലെ മണിയറ - ഭാഗം 31

ഹിഷാം ഇറങ്ങിയ ഉടനെ തന്നെ സൈതാലിക്കയും മൈമൂനത്തായും അവിടെ നിന്നിറങ്ങി..കരഞ്ഞു തളർന്നു അപ്പോഴും എഴുന്നേറ്റിട്ടില്ലാത്ത പൊന്നുമോളുടെ അരികിൽ കുറച്ചു സമയം കൂടി ചിലവഴിക്കാൻ ആഗ്രഹമില്ലാഞ്ഞല്ല..പണക്കാരുടെ അന്തസിനും പൊങ്ങച്ചത്തിനും അവർക്കുള്ള പോരായ്മകൾ മനസ്സിലാക്കി കൊടുക്കാൻ ഒത്തിരി പേരുണ്ടായിരുന്നു അവിടെ..

ഒരാഴ്ചകഴിഞ്ഞ് വീട്ടിലേക്ക് പറഞ്ഞു വിടാമെന്ന ആമിനത്തായുടെ കണ്ടീഷനു മുന്നിൽ അവർക്കും യോജിക്കേണ്ടി വന്നു..
രാവിലെ മുതൽ ഒന്നും കഴിക്കാനുള്ള സമയം കിട്ടീട്ടില്ല ഷാനിക്ക്..ഉച്ചയായിട്ടും എഴുന്നേൽക്കാതിരിക്കുന്നത് കണ്ട് റുഖിയ്യത്താ പോയി വിളിച്ചു..

"മോളേ..ഇയ്യ് തിന്നാണ്ടിരുന്നാൽ ഇവടെ ആർക്കും ഒരു നഷ്ടവും ഉണ്ടാവൂലാ..അനക്കല്ലാതെ..ഇയ്യൊന്ന് വാ എണീറ്റ് വല്ലതും കഴിക്ക്..."

റുഖിയ്യത്തായുടെ സ്നേഹത്തോടെയുള്ള വിളിക്ക് മുന്നിൽ ഷാനി എഴുന്നേൽക്കാൻ നിർബന്ധിതയായി..

അടുക്കളയിലേക്ക് കാലെടുത്ത് വെച്ച ഷാനിയെ വരവേറ്റത് വേദനിപ്പിക്കുന്ന കുറെ വാക്കുകളായിരുന്നു
വിശന്നു തളർന്നും കരഞ്ഞു കലങ്ങിയതുമായ ഷാനിയുടെ മുഖം കണ്ടപ്പോ ആമിനത്താക്ക് കലിയിളകി..

"ആരെക്കാണിക്കാനാടീ ഇയ്യ് ഈ കെടന്ന് മോങ്ങ്ണേ..അന്റെ ആരേലും ഇവിടെ ചത്തോ.. അവനവൻ വെട്ടി വിഴുങ്ങണമെന്നുണ്ടേൽ അവനവൻ  തന്നെ വെച്ചുണ്ടാക്കേം വേണം..അല്ലാതെ ഉളുപ്പില്ലാതെ തിന്നാൻ നേരം കയറിവരല്ല വേണ്ടത്.." 

അതു പറഞ്ഞവർ ചാടി തുള്ളി പോയി..
ഷാനിക്ക് തിന്നാതെ തന്നെ വയറു നിറയ്ണ പോലെ തോന്നി..പോവാനായി എണീറ്റ അവളെ റുഖിയ്യത്താ തടഞ്ഞു നിർത്തി..

"ഇയ്യെങ്ങട്ടാ പോണേ..അവിടിരിക്ക്..ഇവടെ തിന്നാൻ കൂട്ടിട്ട  സാധനങ്ങളൊക്കെ അനക്കൂടെ അവകാശപ്പെട്ടതാ..ഒക്കെ ഹിഷാം മോൻ നയിച്ച് കൊണ്ടോന്നത് തന്നാ..പിന്നെ ആ പറഞ്ഞ ഉളുപ്പില്ലാത്ത വാക്കുകൾ അന്നെ പറ്റിയും അല്ല..അതൊക്കെ കേട്ട് ഇയ്യ് എണീക്കാൻ നിന്നാ അനക്ക് അതിനെന്നേ നേരമുണ്ടാവൂ.."

റുഖിയ്യത്താ ഇട്ടുകൊടുത്ത ചോറു ഒരുപിടിപോലും ഇറങ്ങുന്നില്ല..
"കഴിക്ക് മോളേ ഇത്തിരി .ജീവൻ നിലനിർത്താനെങ്കിലും.." അവർ നിർബന്ധിച്ചുകൊണ്ടേയിരുന്നു..

"ഷാനീ..അന്നത്തിന്റെ മുമ്പിലിരുന്ന് കണ്ണീരൊലിപ്പിക്കരുത് ട്ടോ..അത് നമ്മളെ ശപിക്കും.."
ഹിഷാമിന്റെ വാക്കുകൾ മനസിലോർത്ത് അവളെങ്ങനെയൊക്കെയോ കഴിച്ചു..

'ഹിഷാമിക്കാാ...നിങ്ങളെവിടെയാണിപ്പോ.. എന്റെയിക്ക ഇല്ലാത്ത ഓരോ നിമിഷവുമെനിക്ക് ശ്വാസം മുട്ടുന്ന പോലെ.. ഈ ഷാനിയുള്ള ലോകത്തേക്ക് ഒന്നു തിരികെ വാ ഇക്കാ...'

ഉറക്കിലെന്ന പോലെ അവൾ ഓരോ പിച്ചുംപേഴും പറഞ്ഞുകൊണ്ടേ ഇരുന്നു..
പെട്ടെന്നാണവൾക്ക് ഹിഷാം കൊടുത്ത ആ സമ്മാനത്തെ കുറിച്ചോർമ്മ വന്നത്..പ്രിയതമന്റെ ശ്വാസം ഒഴുകി വരാനുള്ള ഏക ഉപാധി ഇനി അതുമാത്രമാണ്..പക്ഷേ ആ മുറി മുഴുവൻ പരതിയിട്ടും അങ്ങനൊരു സമ്മാനം അവൾക്ക് കണ്ടെത്താനായില്ലാ.

രാത്രി പത്തുമണിയായപ്പോഴേക്കും അവിടെ എത്തിയെന്ന വിവരം അറീക്കാനായി ഹിഷാം ആദ്യം ഉപ്പാനെ വിളിച്ചു..

അതിനുശേഷം ഷാനിയെയും വിളിച്ചു..ഷാനിയെ വിളിച്ചപ്പോ ഉമ്മയാണ് കോൾ എടുത്തത്..

"മോനേ‌....ഇയ്യ് അവിടെത്തിയോ...ആ..ഓള് ഇവിടെണ്ട്.. ന്റെ ഫോൺ കേടായോണ്ട് ഓളെന്നാ നിർബന്ധിച്ച് തന്നേ.. ഞാൻ കുറെ പറഞ്ഞു അനക്ക് വിളിക്കാൻ തന്നതല്ലേന്ന്..ഓള് കേൾക്കണ്ടേ..ഓക്കിപ്പോ ഫോണിന്റെ ആവശ്യന്നും ഇല്ലോലേ..മോൻ വിളിച്ചീനെന്ന് ഞാൻ പറഞ്ഞോളാ.."

പിന്നെ വിളിക്കാമെന്നും പറഞ്ഞു ഹിഷാം ഫോൺ കട്ട് ചെയ്തപ്പോൾ ക്രൂരമായൊരു ചിരി അവരുടെ മുഖത്തവൾ തെളിഞ്ഞു കണ്ടു..

ഷാനിക്ക്  ആ സത്യവും മനസ്സിലായി ഉമ്മ ഫോണും കൈക്കലാക്കിയിരിക്കുന്നു..
'എന്നാലും എന്ത് സമർത്ഥമായ നുണകളാ ഉമ്മാാ  നിങ്ങൾ പടച്ചു വിട്ടിരിക്കുന്നത്...ഈ ഷാനിയോടെന്തൊക്കെ ചെയ്താലും ഒരപേക്ഷയേ ഉള്ളു..ന്റെ ഇക്കാനെ എന്നിൽ നിന്നകറ്റല്ലേയെന്ന്..'
മൗനമായി ആ ഹൃദയം തേങ്ങുമ്പോഴും അത് മനസ്സിലാക്കാനെന്തോ ആ സ്ത്രീക്ക് ആയില്ലാ..

ഹിഷാമിന്റെ വേർപാട് അവളുടെ ഹൃദയത്തിൽ വല്ലാത്തൊരു വേദന സൃഷ്ടിച്ചു..ഒരിക്കെലെങ്കിലും ഇക്കാനോട് ഒന്നു സംസാരിക്കാൻ കഴിഞ്ഞെങ്കിൽ..ആ ശബ്ദമൊന്നു കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.. എങ്ങോട്ടെന്ന് വെച്ചാ വിളിക്കാ...
ആഗ്രഹങ്ങൾ അങ്ങനെ മല പോലെ രൂപാന്തരപ്പെടാൻ തുടങ്ങിയിരുന്നെങ്കിലും അത്കൊണ്ടൊരു കാര്യവും ഉണ്ടായിരുന്നില്ലാ..

       ഓരോ നിമിഷവും ഹിഷാമിനെയോർത്ത് അവൾ ഉരുകാൻ തുടങ്ങി..അപ്പോഴാണ് റൂം പരതിയപ്പോൾ കണ്ടെത്തിയ ആ പഴയ ഡയറിയെക്കുറിച്ചവൾക്കോർമ്മ വന്നത്..ഓരോ താളുകളും അലസമായി മറിച്ചു നോക്കുന്നതിനിടയിൽ യാദൃശ്ചികമയാ വരികൾ അവളുടെ ശ്രദ്ധയിൽ പെട്ടത്..

'ഷാനീ..ഇക്കാക്ക് നിന്നെ വിട്ടുപോവാനൊട്ടും ആഗ്രഹമുണ്ടായിട്ടല്ല മോളേ..എനിക്കറിയാം നിന്റെ ഇവിടത്തെ ജീവിതം വളരെ പ്രയാസമായിരിക്കുമെന്ന്..എന്നെയോർത്ത് എല്ലാം ക്ഷമിക്കണേ..എത്രയും പെട്ടെന്ന്  കുറച്ച് സമ്പാദിച്ചിട്ട് ഇക്ക വരും ..ഇവിടെ നിന്നെ സ്നേഹിക്കാൻ ആരുമില്ലാന്ന്  നീ കരുതരുത്..നീ അറിയാതെ നിന്നെ മനസ്സിലാക്കുന്ന ഒരാളിവിടെ ഉണ്ടാവും..അതുടനെ നീ തിരിച്ചറിയുകയും ചെയ്യും..പണത്തോട് അത്യാർത്തി പൂണ്ട ഒരു കുടുംബത്തിൽ നിന്ന് നമുക്ക് നമ്മുടേതായൊരു ലോകം കെട്ടിപ്പടുക്കാൻ തൽക്കാലം ഈ അകൽച്ച ആവശ്യമായതോണ്ടാണ് ട്ടോ..'

കൂടാതെ യാഥാർത്യമാക്കാനുള്ള ഒത്തിരി സ്വപ്നങ്ങളുടെ പട്ടിക തന്നെ ഓരോ താളുകളിലും എഴുതിവെച്ചിരിക്കുന്നു..സ്വപ്നം കൊണ്ടൊരു മാണിക്യകൊട്ടാരം തീർത്ത ആ പുസ്തകത്താളുകളെ
 മാറോടടുക്കിപ്പിടിച്ച് കണ്ണുനീർ പൊടിയുന്ന മിഴികളുമായി അനന്തതയുടെ മറ്റൊരു ലോകത്തേക്കവൾ സഞ്ചരിച്ചുകൊണ്ടേയിരുന്നു..
ഹിഷാമും ഷാനിയും മാത്രമുള്ള ആ ലോകത്തേക്ക്‌..അവിടെ ബന്ധങ്ങളോ ബന്ധനങ്ങളോ അവർക്കിടയിൽ ഒരു തടസ്സമായിരുന്നില്ലാ..

ഷംന മോൾ അരികിൽ വന്ന് വിളിച്ചതൊന്നും ഷാനി അറിഞ്ഞതേയില്ലാ...

"മന്മഥനെന്ന മഹാകവിയാവണമിമ്മനോരോജ്യത്തിൻ ഗ്രന്ഥകാരൻ"
ഷംന മോൾ അരികിൽ വന്ന് ചെവിയിലുറക്കെ പാടിയപ്പോയാണ് അവളാ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്..

"എന്താ ഷംന മോളേ ഇയ്യും തൊടങ്ങിയോ ഹിഷാമിക്കാനെ പോലെ മനുഷ്യന് മനസ്സിലാവാത്ത ഓരോ ഭാഷ പറയാൻ.."

"ആ..ഇതും ഇങ്ങളെ ഹിഷാംക്കാ തന്നെ ന്നോട് പറയ്ണതാ..എന്തെങ്കിലും ചിന്തിച്ചോണ്ടിരുന്നാൽ..അതുപോട്ടേ..ഇങ്ങളേത് ലോകത്താ ഇത്താ..ഞാൻ ഇങ്ങളോട് ചോദിച്ച് കുറച്ചു പഠിക്കാന്ന് കരുതി വന്നതെയ്നു..നടക്കൂന്ന് തോന്നുന്നില്ലാ..ഇങ്ങക്ക് ഞാനൊരു പുസ്തകം തരാ..ഇക്കാ ഉണ്ടാക്കിയ ചിത്രരചനയുട ആൽബങ്ങളാ..ഇതിൽ കൂടുതലും ഇത്താ തന്നാ ഉള്ളേ..ഇത്താനെ അത്രക്ക് ഇഷ്ടായിരുന്നോ ന്റെ ഇക്കാക്ക്.."

 ഓരോ പേജിലും വർണ്ണിച്ച് വരച്ചിരുന്നതെല്ലാം പറയാതെ പറയുന്ന ആ പഴയ കാല ഓർമ്മകളായിരുന്നു..എല്ലാം കൂടി അവളുടെ കത്തി നീറുന്ന മനസ്സിലേക്ക് കോരി ഒഴിച്ച വെണ്ണയെ പോലെയായി..

ഇടക്കിടെ
ഷംന അവളുടെ മുന്നിൽ വന്ന് ആശ്വസിപ്പിക്കും..ഹിഷാമിന്റെ കുട്ടിക്കാലത്തുള്ള ഓരോ തമാശകൾ പറഞ്ഞ് അവളെ ചിരിപ്പിക്കും..ഏറെക്കുറെ അതിൽ അവളാശ്വാസം കണ്ടെത്തി..

ഓരോ ദിവസവും ഷാനിക്ക് നരക തുല്യമായ ജീവിതമാണ് സമ്മാനിച്ചത്..ഹിഷാം പിന്നേം ഒന്നു രണ്ടു തവണ വിളിച്ചെങ്കിലും ഓരോ കാരണം പറഞ്ഞ്  ഉമ്മ കോൾ വേഗം കട്ട് ചെയ്യും..എന്തിനാ ഉമ്മ തന്നോടിത്രേം ക്രൂരത കാണിക്ക്ണേ എന്ന് മാത്രം അവൾക്ക് മനസ്സിലായില്ല..

ഹിഷാം ജോലിയിൽ പ്രവേശിച്ചു എന്ന് ഉമ്മാന്റെ സംസാരത്തിലൂടെ അവൾക്ക് മനസ്സിലാായി..
വീട്ടിൽ റുഖിയ്യത്താനെക്കാളും താഴെയാണ് തന്റെ സ്ഥാനമെന്ന് അവൾക്ക് തോന്നി..റുഖിയ്യത്താ സഹതാപം തോന്നി വല്ലതും സഹായിക്കാൻ വന്നാൽ വേറെ എന്തേലും പണികൊടുത്ത് ഓരെ വിളിച്ചോണ്ട് പോവും..അലക്കാനായി എല്ലാവരുടേതും ഷാനിക്കിട്ട് കൊടുക്കും..പാവം ഒന്നും പറയാതെ യിരുന്ന് എല്ലാം ചെയ്യും..

'ഇവിടെ താനറിയാതെ തന്നെ മനസ്സിലാക്കുന്ന ആ മുഖം' എന്ന് ഹിഷാമിക്കാ പറഞ്ഞതാരെയായിരിക്കും..?അങ്ങനെയൊരാളുണ്ടായിരിക്കുമോ...?അതോ ഇക്കാ വെറുതേ  പറഞ്ഞതായിരിക്കുമോ...?
ഏതായാലും ഒരു സമാധാനത്തിനു വേണ്ടിയെങ്കിലും അത് ശരിയായിരിക്കണേയെന്നവൾ ആത്മാർഥമായി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു..

                 ‌ (തുടരും)
shas

No comments: