Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 15, 2017

കറന്‍സിയും സകാത്തും - 2

(ഫതാവാ മുഹ്.യിസ്സുന്ന - ശൈഖുനാ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍)
ചോദ്യം: ആവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ പറ്റുന്ന വിധം മിക്ക രാജ്യങ്ങളിലും സാര്‍വത്രിക വിലയായി നടക്കുക എന്ന ഗുണമാണ് നഖ്.ദാവുക എന്നതിന്റെ മാനദണ്ഡമെങ്കില്‍ ഇതനുസരിച്ച് നോട്ടുകള്‍ നഖ്.ദല്ല എന്നല്ലേ വരിക? കാരണം ഫുലൂസുകളെ പോലെ ഓരോ രാഷ്ട്രത്തിലെ നോട്ടുകളും അതത് രാഷ്ട്രത്തില്‍ മാത്രമേ നടക്കുകയുള്ളൂ. ഇന്ത്യന്‍ നോട്ടുകള്‍ നല്‍കി സഊദിയില്‍ പോയി ആവശ്യ വസ്തുക്കള്‍ വാങ്ങുവാനോ സഊദി നോട്ടുകള്‍ നല്‍കി ഇന്ത്യയിലെ കടയില്‍ നിന്ന് ആവശ്യ വസ്തുക്കള്‍ വാങ്ങുവാനോ പറ്റില്ലല്ലോ. ഇതായിരുന്നല്ലോ ഫുലൂസിന്റെ അവസ്ഥ? വിശദീകരിച്ചാലും.
ഉത്തരം: ആവശ്യ വസ്തുക്കള്‍ വാങ്ങുന്ന കടയില്‍ തന്നെ വിലയായി നല്‍കാന്‍ സാധിക്കുക എന്നതല്ല സാര്‍വത്രിക വിലയായി നടക്കുക എന്നതിന്റെ ഉദ്ദേശ്യം. കാരണം ശരീഅത്തനുവദിച്ച ആഭരണങ്ങളായി സ്വര്‍ണ്ണവും വെള്ളിയും മാറ്റാത്ത കാലത്തോളം നഖ്.ദിന്റെ ഗണത്തിലുള്‍പെടുമെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. ഓരോ രാഷ്ട്രത്തിന്റെയും നോട്ടുകള്‍ അതത് രാഷ്ട്രത്തിലെ കടകളില്‍ കൊടുത്ത് സാധനം വാങ്ങാന്‍ പറ്റും പോലെ ഒറ്റ രാഷ്ട്രത്തിലും കടയില്‍ സ്വര്‍ണ്ണവും വെള്ളിയും നല്‍കി സാധനം വാങ്ങാന്‍ പറ്റില്ലെന്നാര്‍ക്കാണറിയാത്തത്. ഇത് കൊണ്ട് സ്വര്‍ണ്ണവും വെള്ളിയും ഇന്ന് നഖ്.ദല്ലെന്നു പറയാന്‍ പറ്റുമോ? അപ്പോള്‍ സാര്‍വത്രിക വിലയായി നടക്കുക എന്നതിന്റെ ഉദ്ദേശം ലോക രാഷ്ട്രങ്ങളോക്കെയും എല്ലാ കറന്‍സിയും പരസ്പരം അംഗീകരിക്കുകയും വിലയായി കാണുകയും ചെയ്യുക എന്നതാണ്. അത് കൊണ്ട് തന്നെ സഊദിയിലെ ബാങ്കില്‍ നിന്ന് റിയാല്‍ ആക്കി മാറ്റിയോ അല്ലെങ്കില്‍ ബാങ്ക് മുഖേനയോ ഇന്ത്യന്‍ കറന്‍സി കൊണ്ട് ആവശ്യ വസ്തുക്കള്‍ സഊദിയില്‍ നിന്ന് വാങ്ങാനാകും. അപ്രകാരം മറിച്ചും. ഈ ഗുണമാണ് സ്വര്‍ണ്ണത്തിനും വെള്ളിക്കുമുള്ളത്. എന്നാല്‍ സ്വര്‍ണ്ണവും വെള്ളിയും കറന്‍സിയുമല്ലാത്ത മറ്റു ചരക്കുകള്‍ക്ക് ഈ ഗുണമില്ല. അവ ബാങ്കുകളില്‍ നല്‍കുകയോ ബാങ്ക് സ്വീകരിക്കുകയോ ഇല്ല.
ചോദ്യം: നഖ്.ദിനു പറഞ്ഞ മാനദണ്ഡമനുസരിച്ച് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ചില്ലറ പൈസകള്‍ (കോയിനുകള്‍) നഖ്.ദിന്റെ ഗണത്തില്‍ പെടെണ്ടതും അവയില്‍ സകാത്ത് നിര്‍ബന്ധമാകേണ്ടതുമല്ലേ?
ഉത്തരം: അല്ല, മുന്‍കാലങ്ങളില്‍ നടന്നിരുന്ന ഫുലൂസുകളുടെ സ്ഥാനത്താണ് ചില്ലറ പൈസകള്‍. കാരണം അവ അതത് രാഷ്ട്രങ്ങളില്‍ മാത്രമേ നടക്കുകയുള്ളൂ. അത് കൊണ്ട് തന്നെ ഇന്ത്യന്‍ കോയിനുകള്‍ നല്‍കി സഊദി കറന്‍സിയോ സഊദി ചില്ലറകള്‍ നല്‍കി ഇന്ത്യന്‍ കറന്‍സിയോ ലോക രാഷ്ട്രങ്ങളില്‍ നിന്ന് ലഭ്യമല്ല. അപ്പോള്‍ ചില രാജ്യങ്ങളില്‍ മാത്രം പ്രാബല്യമുള്ള ഫുലൂസുകള്‍ക്ക് സകാത്ത് നിര്‍ബന്ധമില്ലാത്തത് പോലെ തന്നെ ചോദ്യത്തില്‍ പറഞ്ഞ കോയിനുകള്‍ക്കും സകാത്ത് നിര്‍ബന്ധമാകുന്നതല്ല.
ചോദ്യം: നോട്ടുകള്‍ നഖ്.ദിന്റെ ഗണത്തിലുള്‍പെടുമെങ്കില്‍ അതില്‍ സകാത്ത് നിര്‍ബന്ധമാകുന്ന തുക (നിസ്വാബ്) എത്ര?
ഉത്തരം: നഖ്.ദുകളുടെ കൂട്ടത്തില്‍ നിന്ന് വെള്ളിയിലല്ലാതെ സകാത്ത് നിര്‍ബന്ധമാകുന്ന തുക (നിസ്വാബ്) ഇത്രയാണെന്ന് നബി(സ)യില്‍ നിന്ന് ഖണ്ഡിതമായി സ്ഥിരപ്പെട്ടിട്ടില്ല. ഇത് കൊണ്ട് തന്നെയാണ് സ്വര്‍ണ്ണത്തിന്റെ നിസ്വാബില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരായത്.
ഇമാം ഇബ്നു റുഷ്.ദിന്റെ(റ) വാക്കുകള്‍ കാണുക: “സ്വര്‍ണ്ണത്തിന്റെ നിസ്വാബില്‍ (സകാത്ത് നിര്‍ബന്ധമാകുന്ന തുക) പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാണ്. ഭൂരിപക്ഷം പണ്ഡിതരും ഇരുപത് ദീനാര്‍ തൂക്കം വരുന്ന സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബന്ധമാണ്‌ എന്ന പക്ഷക്കാരാണ്. ഇരുനൂറു ദിര്‍ഹം വെള്ളിയില്‍ സകാത്ത് നിര്‍ബന്ധമാകും പോലെ. ഇമാം മാലിക്, ഷാഫിഈ, അബൂ ഹനീഫ, അവരുടെ അസ്.ഹാബ്, ഇമാം അഹമദ്(റ) തുടങ്ങിയവരും വിവിധ രാജ്യങ്ങളിലെ ധാരാളം കര്‍മ്മശാസ്ത്ര പണ്ഡിതരും ഈ അഭിപ്രായക്കാരാണ്. ഹസനുല്‍ ബസ്വരി(റ) അടക്കമുള്ള മറ്റു പണ്ഡിതരും ദാവൂദ് ബിന്‍ അലിയ്യിന്റെ അനുയായികളില്‍ ഭൂരിപക്ഷവും സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബന്ധമാകുന്ന തുക നാല്പത് ദീനാറാണെന്ന പക്ഷക്കാരാണ്. മൂന്നാമതൊരു വിഭാഗം പണ്ഡിതര്‍ പറയുന്നതിപ്രകാരമാണ്. തനിച്ച സ്വര്‍ണ്ണം ഇരുനൂറു ദിര്‍ഹം തൂക്കമുണ്ടാവുകയോ അല്ലെങ്കില്‍ അതിന്റെ വിലയോട് തുല്യമാകുന്നത്ര ഉണ്ടാവുകയോ ചെയ്‌താല്‍ മാത്രമാണ് സകാത്ത് നിര്‍ബന്ധമാവുക. ഇതനുസരിച്ച് ഇരുപത് ദീനാര്‍, അതിനേക്കാള്‍ അധികം, കുറവ് എന്നീ പരിഗനനകളില്ല. എന്നാല്‍ ഇത് നാല്പത് ദീനാറിനേക്കാള്‍ കുറവാകുമ്പോഴാണ്. മറിച്ച് നാല്പത് ദീനാര്‍ ഉണ്ടെങ്കില്‍ പരിഗണന അതിനു തന്നെയാണ്. ദിര്‍ഹമുകളോ അതിന്റെ വിലയോ തത്സമയം പരിഗണനീയമല്ല. സ്വര്‍ണ്ണത്തിന്റെ നിസ്വാബ് സംബന്ധിച്ച് നബി(സ)യില്‍ നിന്ന് ഒന്നും സ്ഥിരപ്പെടാത്തതാണ് അതിന്റെ നിസ്വാബില്‍ പണ്ഡിതര്‍ ഭിന്നാഭിപ്രായക്കാരാകാന്‍ കാരണം. വെള്ളിയുടെ നിസ്വാബില്‍ സ്ഥിരപ്പെട്ടത്‌ പോലെ. എന്നാല്‍ ഹസന് ബ്നു ഉമാറ(റ) വഴിയായി നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ എല്ലാ ഇരുപത് ദീനാര്‍ സ്വര്‍ണ്ണത്തില്‍ നിന്നും നിങ്ങളുടെ സകാത്ത് കൊണ്ട് വരിക എന്ന് നബി(സ) പറഞ്ഞതായി റിപ്പോര്‍ടു ചെയ്യപ്പെട്ടത് അവലംബിക്കാന്‍ പറ്റാത്തതാണെന്നാണു ഭൂരിപക്ഷാഭിപ്രായം. ഹസനു ബ്നു ഉമാറ(റ)യുടെ ഒറ്റപ്പെട്ട ഹദീസാണിത് എന്നതാണ് കാരണം. ഈ ഹദീസിന്റെ സ്വീകാര്യത സ്ഥിരപ്പെട്ടിട്ടില്ലെന്ന് പറയുന്നവരോക്കെയും അവലംബമാക്കുന്നത് 40 ദീനാര്‍ സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബന്ധമാണെന്ന പണ്ഡിതരുടെ ഏകോപനത്തെയാണ്. (ഇജ്‌മാഅ~). ഇമാം മാലിക്(റ) ഈ ഹദീസ് അവലമ്പിക്കുന്നപണ്ഡിതനാണ്. അത് കൊണ്ടാണ് 200 ദിര്‍ഹം വെള്ളിയില്‍ സകാത്ത് നിര്‍ബന്ധമായത് പോലെ 20 ദീനാര്‍ സ്വര്‍ണ്ണത്തില്‍ സകാത്ത് നിര്‍ബന്ധമാകുന്നത് നമ്മുടെയരികില്‍ തര്‍ക്കമില്ലാത്തതാണെന്ന് ഇമാം മാലിക്(റ) മുവത്വയില്‍ പറഞ്ഞത്. എന്നാല്‍ 40 ദീനാറിനേക്കാള്‍ ചുരുങ്ങിയ സ്വര്‍ണ്ണത്തെ (200 ദിര്‍ഹമിന്റെ വിലയുള്ള) വെള്ളിയോടു തുടര്ത്തിയവര്‍ പറയുന്നതിപ്രകാരമാണ്. സ്വര്‍ണ്ണവും വെള്ളിയും ഒരിനത്തില്‍ പെട്ടതും വെള്ളി അടിസ്ഥാനവുമാണ്. വെള്ളിയുടെ നിസ്വാബ് എത്രയാണെന്ന് സ്ഥിരപ്പെട്ടിട്ടുമുണ്ട്. സ്വര്‍ണ്ണം വെള്ളിയോടു വിലയില്‍ അനുകരിക്കുന്നു. തൂക്കത്തിലല്ല.” (ബിദായതുല്‍ മുജ്.തഹിദ് - വാ: 1, പേ: 255, 256)
ഇബ്നു റുശ്.ദിന്റെ(റ) മേല്‍ വിശദീകരണത്തില്‍ നിന്ന് സകാത്ത് നിര്‍ബന്ധമാകുന്ന നിസ്വാബിന്റെ വിഷയത്തില്‍ വെള്ളിയാണ് അടിസ്ഥാനമെന്നും ഖണ്ഡിതമായി നിസ്വാബ് സ്ഥിരപ്പെട്ടത് വെള്ളിയില്‍ മാത്രമാണെന്നും വ്യക്തമായി. ഇതനുസരിച്ച് 200 ദിര്‍ഹം വെള്ളിയുടെ വിലയോട് തുല്യമായ തുകയാണ് നോട്ടിന്റെ നിസ്വാബെന്നു കണക്കാക്കാവുന്നതാണ്.
എന്നാല്‍ ഈ വിശദീകരണമെല്ലാം നോട്ടുകള്‍ സ്വര്‍ണ്ണവും വെള്ളിയുമല്ലാത്ത മൂന്നാമതൊരിനം നഖ്.ദാണെന്ന് വെച്ചാണ്. ലോകത്ത് നഖ്.ദുകള്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും മാത്രം ക്ലിപ്തമാണ്, ലോകത്തുള്ള മുഴുവന്‍ നോട്ടുകളും ഈ രണ്ടിലൊന്നിന്റെ സ്ഥാനത്താണ്, അത് കൊണ്ട് നോട്ടുകള്‍ സ്വര്‍ണ്ണവും വെള്ളിയുമല്ലാത്ത മൂന്നാമതൊരു നഖ്.ദല്ല, എന്നൊക്കെയുള്ള അഭിപ്രായമനുസരിച്ച്, സ്വര്‍ണ്ണ നാണയം നടന്നിരുന്ന രാജ്യങ്ങളില്‍ പില്‍ക്കാലത്ത് വന്ന നോട്ടുകളുടെ നിസ്വാബ് സ്വര്‍ണ്ണമായും വെള്ളി നാണയങ്ങള്‍ നടന്നിരുന്ന രാജ്യങ്ങളില്‍ പിന്നീട് നിലവില്‍ വന്ന നോട്ടുകളുടെ നിസ്വാബ് വെള്ളിയായും കണക്കാക്കണം. അപ്പോള്‍ മുന്കാലം മുതല്‍ ഇന്ത്യയില്‍ നടന്നു വന്നിരുന്ന വെള്ളി നാണയങ്ങള്‍ക്ക് ശേഷം വന്ന നോട്ടുകളുടെ നിസ്വാബും അപ്രകാരം തന്നെ. വെള്ളി നാണയമായ ദിര്ഹമുകള്‍ നടന്നു വന്നിരുന്ന രാജ്യങ്ങളിലെ കറന്‍സി ദിര്‍ഹമുകളുടെ നിസ്വാബ് വെള്ളിയുടെ നിസ്വാബായും സ്വര്‍ണ്ണനാണയമായ ദീനാറുകള്‍ നടന്നുവന്നിരുന്ന രാജ്യങ്ങളിലെ കറന്‍സി ദീനാറുകളുടെ നിസ്വാബ് സ്വര്‍ണ്ണമായും കണക്കാക്കാം.
നഖ്.ദുകള്‍ നടക്കുന്നത് പോലെ ഫുലൂസുകള്‍ നടപ്പിലായാല്‍ അതിനെ ആസ്പദമാക്കി നഖ്.ദുകളുടെ മുഴുവന്‍ നിയമങ്ങളും ഫുലൂസുകള്‍ക്ക് ബാധകമാകുമെന്ന ഇബ്നു ഹജറി(റ)ന്റെ ഫതാവല്‍ കുബ്.റാ വാ: 2, പേ: 182 ലെ പരാമര്‍ശം ഇതിന്നുപോല്‍ബലകമാണ്.
ചോദ്യം: കറന്‍സി നഖ്.ദല്ലെന്നും അതിനാല്‍ കറന്‍സിയില്‍ സകാത്ത് നിര്‍ബന്ധമില്ലെന്നും പറയുന്നവര്‍ ഷാഫിഈ മദ്ഹബനുസരിച്ച് ഇക്കാലത്ത് കച്ചവട സകാത്ത് നല്‍കാന്‍ സാധ്യമല്ലെന്നും ലാഭക്കൂര്‍ കച്ചവടം (ഖിറാള്) ഇന്ന് നടക്കില്ലെന്നും പറയുമോ എന്ന ചില സുന്നീ പണ്ഡിതരുടെ ചോദ്യത്തിന്റെ രഹസ്യമെന്ത്‌?
ഉത്തരം: കറന്‍സി നഖ്.ദല്ലെന്നു പറയുന്ന പക്ഷം കറന്‍സി മുടക്ക് മുതലായി നല്‍കി കച്ചവടത്തിന്റെ ലാഭത്തില്‍ ജോലിക്കാരന് വിഹിതം നിശ്ചയിച്ച് കൊണ്ട് നടത്തുന്ന ലാഭക്കൂര്‍ കച്ചവടം (ഖിറാള്) സാധുവാകില്ലെന്നു പറയേണ്ടി വരും. കാരണം ഖിറാള് സ്വഹീഹാകാന്‍ മുടക്ക് മുതല്‍ നഖ്.ദാകണമെന്ന നിബന്ധനയുണ്ട്.
ഇബ്നു ഹജര്‍(റ)ന്റെ വാക്കുകള്‍ കാണുക: “മുടക്കു മുതല്‍ തനിച്ച ദീനാറുകളോ ദിര്‍ഹമുകളോ ആയിരിക്കല്‍ ഖിറാള് സാധുവാകാന്‍ നിബന്ധനയാണ്. സ്വഹാബത്തിന്റെ ഏകോപനം ഇതിനു തെളിവാണ്. അതുകൊണ്ട് മുടക്ക് മുതല്‍ സാര്‍വത്രിക വിലയായി നടക്കുന്നവയില്‍ ക്ലിപ്തമാണ്. (നാണയമായി) അടിച്ചുണ്ടാക്കപ്പെട്ട നഖ്.ദുകളാണവ. അപ്പോള്‍ (നാണയമായി) അടിക്കപ്പെടാത്ത സ്വര്‍ണ്ണത്തിലും വെള്ളിയിലും ഖിറാള് അനുവദനീയമല്ല.” (തുഹ്ഫ - വാ: 6, പേ: 82, 83)
അത് പോലെ കച്ചവടച്ചരക്കിന്റെ സകാത്തായി നല്‍കേണ്ടത് വസ്തുക്കളല്ല. മറിച്ച് അതിന്റെ വിലയാണ്. അപ്പോള്‍ കറന്‍സികള്‍ നഖ്.ദില്‍ ഉള്‍പെടില്ലെന്നു പറയുന്നവര്‍ വര്‍ഷാവസാനം കച്ചവടക്കാര്‍ ചരക്കിന്‌ വില നിശ്ചയിച്ച് സകാത്ത് വിഹിതം അവകാശികള്‍ക്ക് നല്‍കുന്നത് സ്വര്‍ണ്ണമോ വെള്ളിയോ ആകണമെന്ന് പറയേണ്ടി വരും. കാരണം കറന്‍സികള്‍ നഖ്.ദല്ലെന്നാണല്ലോ ഇവരുടെ വാദം.
ഇമാം നവവി(റ) പറയുന്നു: “കച്ചവട സകാത്തില്‍ നിര്‍ബന്ധമായത് അതിന്റെ മാര്‍കറ്റ്‌ വിലയുടെ നാല്പതിലൊന്നാണ്. നിശ്ചിത നഖ്.ദിനു പകരം ഉടമയാക്കിയതാണ് കച്ചവടച്ചരക്കെങ്കില്‍ അത് കൊണ്ട് തന്നെയാണ് വര്‍ഷാവസാനം വില നിശ്ചയിക്കേണ്ടത്. പ്രസ്തുത നഖ്.ദു ഏതാണെന്നറിയാതിരിക്കുക, മറക്കുക, കച്ചവട സാധനങ്ങള്‍ മറ്റു ചരക്കിന്‌ പകരം ഉടമപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളില്‍ ആ നാട്ടിലെ മികച്ച നഖ്.ദു കൊണ്ടാണ് വില നിശ്ചയിക്കേണ്ടത്.” (മിന്ഹാജ്, തുഹ്ഫ സഹിതം - വാ: 3, പേ: 300, 301)
ഈ വിശദീകരണ പ്രകാരം കറന്‍സി നഖ്.ദിന്റെ ഗണത്തില്‍ പെട്ടതല്ലെന്ന് പറയുമ്പോള്‍ കറന്‍സിക്ക് പകരം വാങ്ങുന്ന കച്ചവടച്ചരക്കുകള്‍ക്ക് വര്‍ഷാവസാനം അവ കൊണ്ട് വില നിശ്ചയിക്കാന്‍ പറ്റില്ലെന്ന് വരും. കാരണം കറന്‍സി നഖ്.ദല്ലെങ്കില്‍ നഖ്.ദിന്നെതിരില്‍ പറയപ്പെടുന്ന അറള് (ചരക്ക്) ആണാവുക. ചരക്കിന്‌ പകരം ഉടമയാക്കിയ കച്ചവട വസ്തുക്കള്‍ക്ക് ആ നാട്ടില്‍ മികച്ച് നടക്കുന്ന നഖ്.ദു കൊണ്ടാണ് വില നിശ്ചയിക്കേണ്ടതെന്നാണല്ലോ നേരത്തെ പറഞ്ഞത്. ഇനി നഖ്.ദു തീരെ നടപ്പില്ലാത്ത രാജ്യമാണെങ്കില്‍ എന്ത് ചെയ്യും? ഈ സംശയത്തിനു ഇബ്നു ഹജര്‍(റ) നല്‍കുന്ന മറുപടി കാണുക.
“ഒരു രാജ്യക്കാര്‍ ഫുലൂസുകള്‍ (ചില നാടുകളില്‍ മാത്രം നടപ്പുണ്ടായിരുന്ന സ്വര്‍ണ്ണവും വെള്ളിയുമല്ലാത്ത നാണയങ്ങള്‍) പോലെയുള്ളവ കൊണ്ട് ഇടപാടുകള്‍ നടത്തുന്നത് കാരണം ആ നാട്ടില്‍ നഖ്.ദു തീരെ നടപ്പില്ലെന്നിരിക്കട്ടെ. എന്നാല്‍ ആ നാടിന്റെ അയല്‍ നാടുകളില്‍ നടക്കുന്ന നഖ്.ദാണ് പരിഗണിക്കേണ്ടത്.” (തുഹ്ഫ - വാ: 3, പേ: 301)
സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങളായിരുന്ന ദിര്‍ഹം-ദീനാറുകള്‍ നടന്നു വന്നിരുന്ന രാജ്യങ്ങളില്‍ പോലും കറന്‍സിയാണ്‌ ഇന്ന് നിലവിലുള്ളത്. എന്നല്ല, ലോകത്ത് മൊത്തവും ഇന്ന് ഇതേ അവസ്ഥ തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കറന്‍സി നഖ്.ദല്ലെന്നു പറയുന്നവര്‍ക്ക് ഷാഫിഈ മദ്ഹബനുസരിച്ച് കച്ചവട സകാത്ത് നല്‍കാന്‍ സാധിക്കില്ല. കാരണം കച്ചവട ചരക്കിന്റെ സകാത്ത് നഖ്.ദുകളായി നല്‍കണമെന്നാണ് ഷാഫിഈ മദ്ഹബ്. അപ്പോള്‍ കച്ചവടത്തിന്റെ സകാത്ത് ചരക്കുകള്‍ തന്നെയാകണമെന്ന ഹനഫീ മദ്ഹബ് അവലമ്പിക്കാനേ ഇവര്‍ക്ക് നിര്‍വാഹമുള്ളൂ.
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് സുന്നീ പണ്ഡിതരുടെ ചോദ്യത്തിന്റെ പ്രസക്തിയും രഹസ്യവും ഗ്രഹിക്കാനാകും.
ചോദ്യം: കറന്‍സികള്‍ നഖ്.ദല്ലെന്നു പറയുന്നവര്‍ അവ ചരക്ക് (അറള്) ആണെന്ന് പറയുമോ? അറളാണെന്നു പറയുന്ന പക്ഷം ഇടപാട് നടത്തപ്പെടുന്ന ചരക്ക് ആയതിനാല്‍ അവ കച്ചവട ചരക്കാണെന്നും അത് കൊണ്ട് അവയില്‍ സകാത്ത് നിര്‍ബന്ധമാകുമെന്നും പറയേണ്ടി വരില്ലേ? അപ്പോള്‍ സകാത്തില്‍ നിന്നൊഴിവാകാന്‍ വേണ്ടി അറളാണെന്നു പറഞ്ഞത് കൊണ്ടെന്താണ് ഫലം?
ഉത്തരം: ചോദ്യം പ്രസക്തവും മറുപടി പ്രസ്തുത വാദക്കാര്‍ തന്നെ പറയേണ്ടതുമാണ്. എന്നാല്‍ കറന്‍സി ചരക്ക് (അറള്) ആണെന്ന് അഭിപ്രായപ്പെട്ടിരുന്ന ചില പണ്ഡിതന്മാര്‍ സകാത്തില്‍ നിന്ന് ഒഴിവാക്കുകയല്ല ചെയ്തിരുന്നത്. മറിച്ച് സകാത്ത് നിര്‍ബന്ധമാകുമെന്നായിരുന്നു അവരുടെ വാദം.
ശൈഖ് മുഹമ്മദുല്‍ അമ്പാബി(റ)യും ശൈഖ് ഹബീബു ബ്നു അബ്ദില്ലാഹി ബ്നു അബീബകറും(റ) ഈ പക്ഷക്കാരായിരുന്നു.
ശൈഖ് തര്‍മൂസി(റ) എഴുതുന്നു: “ഈ രണ്ടു മഹാന്മാരുടെ അഭിപ്രായത്തില്‍ ക്രയ വിക്രയങ്ങള്‍ ഉദ്ദേശിക്കപ്പെട്ട കറന്‍സികളില്‍ കച്ചവടത്തിന്റെ സകാത്ത് നിര്‍ബന്ധമാകും. ക്രയവിക്രയമുദ്ദേശിക്കാത്ത (സൂക്ഷിച്ചു വെച്ച) കറന്‍സികളാണെങ്കില്‍ സകാത്ത് നിര്‍ബന്ധവുമില്ല.” (മൌഹിബത്തു ദില്‍ ഫള്ല്‍ - വാ: 4, പേ: 29)
ശൈഖ് മുഹമ്മദുല്‍ ബക്.രി(റ) എഴുതുന്നു: “ഇടപാടുകള്‍ ഉദ്ദേശിക്കപ്പെട്ട കറന്‍സികളെ വില്‍ക്കലും അവ കൊണ്ട് (ആവശ്യ വസ്തുക്കള്‍) വാങ്ങലും സാധുവാകും. അവ പരസ്പരം വില്‍പന നടത്തലും തതൈവ. കാരണം അവ പ്രയോജനകരവും വിലയുടയതുമാണ്. (നാണയമായി) അടിക്കപ്പെട്ട ചെമ്പുകള്‍ പോലെ. കച്ചവടം ഉദ്ദേശിക്കല്‍ കൊണ്ട് അവ കച്ചവട ചരക്കായി തീരുന്നതും സകാത്ത് നിര്‍ബന്ധമാകുന്നതുമാണ്.”  (ബക്.രി(റ)യുടെ ‘അല്‍ ഖൌലുല്‍ മുനഖഹ്’ നോക്കുക)
എന്നാല്‍ അല്ലാമാ അഹമദ് റളാ ഖാന്‍(റ) പറയുന്നത് കറന്‍സി നഖ്.ദല്ലെന്ന അഭിപ്രായമനുസരിച്ച് അവ കച്ചവടച്ചരക്കാവാന്‍ ക്രയവിക്രയം ഉദ്ദേശിച്ച് കൊള്ളണമെന്നില്ലെന്നാണ്. ശൈഖ് രിള(റ)യുടെ വാക്കുകള്‍ കാണുക.
“കറന്‍സികളില്‍ കച്ചവട ഇടപാട് ഉദ്ദേശിക്കല്‍ ആവശ്യമില്ല. അവ ചെലവായി കൊണ്ടിരിക്കുന്ന കാലത്തോളം അവയില്‍ സകാത്ത് നിര്‍ബന്ധമാകും. എന്നല്ല, ഇടപാട് ഉദ്ദേശിക്കാത്ത ഒരവസ്ഥ കറന്‍സിക്കുണ്ടാകില്ല. ഇടപാടുകള്‍ നടത്തലല്ലാതെ മറ്റൊരു ഉപയോഗവുമില്ലെന്നതാണ് കാരണം. ഇത് തീര്‍ത്തും വ്യക്തമാണ്. ഖാരിഉല്‍ ഹിദായയുടെ ഫതാവയില്‍ ഇങ്ങനെ കാണാം. ‘ഇടപാടുകള്‍ നടത്തപ്പെടുന്ന ഫുലൂസുകള്‍ ഇരുനൂറു ദിര്‍ഹം വെള്ളിയോടോ ഇരുപത് മിസ്ഖാല്‍ സ്വര്‍ണ്ണത്തോടോ തുല്യമായാല്‍ സകാത്ത് നിര്‍ബന്ധമാകും.” (ശൈഖ് രിള(റ)യുടെ ‘കിഫ്.ലുല്‍ ഫഖീഹില്‍ ഫാഹിം’ - പേ: 43 നോക്കുക)
ഈ വിശദീകരണമനുസരിച്ച് കറന്‍സി നഖ്.ദല്ലെന്നു പറയുന്നവര്‍ കച്ചവടചരക്കാണെന്നും അത് കൊണ്ട് തന്നെ ഇരുനൂറു ദിര്‍ഹം വെള്ളിയുടെയോ ഇരുപത് മിസ്.കാല്‍ സ്വര്‍ണ്ണത്തിന്റെയോ വിലക്ക് തുല്യമായി വര്‍ഷാവസാനം കറന്സിയുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാകുമെന്നും പറയാന്‍ ബാധ്യസ്ഥരാണ്. സകാത്തില്‍ നിന്ന് ഒരു സാഹചര്യത്തിലും ഒഴിഞ്ഞു മാറാന്‍ പറ്റില്ലെന്ന് ചുരുക്കം.
(ഒന്നാം ഭാഗം മറ്റൊരു പോസ്റ്റിൽ വായിക്കുക)

No comments: