ഞങ്ങള്‍ ഏഴ് കുട്ടികളാണ്. നാലുപെണ്ണും മൂന്നാണും. മക്കളില്‍ മൂത്തവള്‍ ഞാനാണ്. ഉമ്മ എന്നെ ഗര്‍ംഭം ചുമന്ന സമയത്ത് ഉപ്പ കരുതിയിരുന്നത് ആദ്യത്തെ കുട്ടി ആണ്‍കുട്ടിയാകുമെന്നായിരുന്നുവെന്ന് ഉപ്പ പലപ്പോയും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.ഇതിന്റെ കാരണം ഉപ്പയുടെയും ഉമ്മയുടെയും കുടുംബത്തില്‍ ആദ്യം പിറന്നത് ആണ്‍കുട്ടികളായിരുന്നു.അതുകൊണ്ടു തന്നെ ആണ്‍കുഞ്ഞിനെ പ്രതിക്ഷിക്കുക സ്വാഭാവികമാണല്ലോ. പിന്നീട് എന്നെ പ്രസവിക്കപ്പെട്ടപ്പോയുള്ള ഉപ്പയുടെ മനോഭാവമെന്തായിരുന്നുവെന്ന് ചോദിച്ചിട്ടുണ്ട്.അപ്പോള്‍ ഉപ്പ പറഞത്:നിങ്ങളെ പ്രസവിച്ച സമയത്താണ് ഞാന്‍ 'മുഗ്‌നി'എന്ന കിത്താബിന്റെ ഒന്നാം വാള്യത്തിന്റെ അവസാന ഭാഗത്തില്‍ സ്ത്രീകളിലാണ് ബറക്കത്ത് എന്ന ഹദീസ് കാണുന്നത്.സന്തോഷകരമായ ജീവിതത്തില്‍ അത്യന്താപേക്ഷികമാണല്ലോ ബറക്കത്ത്. അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിലെ സന്തോഷങ്ങളിലെ മാറ്റിനിര്‍ത്തപ്പെടാന്‍ സാധിക്കാത്ത ബാഗമായിരുന്നു നിങ്ങളുടെ ജനനം. ലോകത്ത് എല്ലാ മക്കള്‍ക്കും സ്വന്തം രക്ഷിതാക്കളെ പറ്റിപറയാനുള്ളത് പോലെ തന്നെ ഞാനും പറയുന്നു, ഉപ്പയും ഉമ്മയും ഞങ്ങളെയെല്ലാവരെയും വളരെ ലാളനയിലും സ്‌നേഹത്തിലുമാണ് വളര്‍ത്തിയത്.ഈ രക്ഷിതാക്കളുടെ മകളായി ജനിക്കാന്‍ എന്നെ തിരഞ്ഞെടുത്ത നാഥന് ഒരായിരം സ്തുതികള്‍. ആദ്യ സന്തതി എന്ന നിലയില്‍ അവര്‍ക്ക് എന്നോട് പ്രത്യേകം സ്‌നേഹമുണ്ടായിരുന്നു. ജീവിതത്തിന്റെ ഒരോഘട്ടത്തിലും ഉപ്പ എന്നോടൊപ്പമുണ്ടായിരുന്നു. എന്റെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്ന സമയത്ത് ഉപ്പ മഅ്ദിന്‍ തുടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ എന്റെ നാലാം ക്ലാസ് വരേയുള്ള പഠനം കടലുണ്ടി മാപിള സ്‌ക്കൂളിലായിരുന്നു. വീട്ടില്‍ നിന്ന് ഏകദേശം നാലുകിലോമീറ്റര്‍ നടക്കണം സ്‌ക്കൂളിലേക്ക്.നടന്നു കൊണ്ടുള്ള ആയാത്രയുടെ പ്രയാസം എന്നതിലുപരി ചിട്ടയായി മതം പറയുന്ന ഒരു പിതാവിന്റെ മകള്‍ക്ക് എങ്ങെനെയാണ് സൂക്ഷമത പാലിക്കാതിരിക്കാന്‍ സാധിക്കുക.അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള എന്റെ പഠനം ഉമ്മയുടെ വീടായയ വെളിമുക്കിലായിരുന്നു.കാരണം ഉമ്മയുടെ തറവാടു വീടിനു തൊട്ടുമുമ്പിലായിരുന്നു സ്‌ക്കൂള്‍. ഏഴാക്ലാസ് വരെ അവിടെ പഠിച്ചു. വിദ്യാഭ്യാസ സംവിധാനങ്ങളും ഫെസിലിറ്റീസും ഇന്നത്തെപോലെ അത്ര പുരോഗതി പ്രാപിക്കാത്തതു കൊണ്ടു തന്നെ പഠനം വീട്ടിലേക്കു മാറ്റി.പഠനത്തിനവാശ്യമായതെല്ലാം ഒരു വിദ്യാര്‍ഥിനി എന്ന നിലക്ക് എനിക്ക് ലഭിച്ചിരുന്നു. ഏന്റെ ഏറ്റവും വലിയ ഗുരുവും മാര്‍ഗദര്‍ശിയും എല്ലാം ഉപ്പയായിരുന്നു.പഠനത്തെ ഉപ്പ ഒരിക്കലും നിരുത്സഹാപ്പെടുത്തിയിരുന്നില്ല.ഭൗതികഎല്ലാം മാത്രമായിരുന്നു വിദ്യാഭ്യാസം എന്നു തെറ്റുദ്ധരിക്കരുത്.കൃത്യമായ മതവിദ്യാഭ്യാസവും ലഭിച്ചു.ഹദ്ദാദും അസ്മാഉല്‍ ഹുസ്‌നയും അസ്മാഉല്‍ ബദ്‌റും ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഉപ്പ കൂടെ നിന്നു. മിഅ്‌റാജ്, ബറാഅത്ത് തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ എല്ലാവരെയും ഇരുത്തി ദിഖറുകള്‍ ചൊല്ലും. ഞങ്ങളുടെ റമളാനോര്‍മകളെല്ലാം നിറവസന്തമായി പൂത്തുനില്‍ക്കുന്നതാണ്. മക്കളെല്ലാവരും അഞ്ചോ അറോ ഖത്ത്മ് തീര്‍ക്കണം എന്നത് ഉപ്പയുടെ നിര്‍ബന്ധമാണ്. അതുകൊണ്ട് ഞങ്ങള്‍ മത്സരിച്ച് ഓതും. ഉപ്പയുടെ നിര്‍ബന്ധത്തിന്റെ പ്രതിഫലം ആനന്ദദായകമായിരുന്നു. കൂടുതല്‍ ഓതുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും സമ്മാനങ്ങള്‍.സമ്മാനങ്ങള്‍ എന്നുപറയുമ്പോള്‍ ഉപ്പ ഞങ്ങള്‍ക്കു തന്ന പ്രോത്സാഹനത്തിന്റെ മാറ്റു കുറയുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.ആ പിതാവ് ഞങ്ങള്‍ക്കൊരുക്കിയ ഒരോ പ്രോത്സാഹനങ്ങളും വിവരിക്കാന്‍ എന്റെ ഈ അക്ഷരങ്ങള്‍ക്ക് സാധിക്കില്ല.
എന്റെ പഠനത്തിലേക്കു തന്നെ തിരിച്ചുവരാം ചില സാമൂഹിക സാഹചര്യങ്ങളാല്‍ അന്നെനിക്കെന്റെ റെഗുലര്‍ പഠനം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലങ്കിലും ഉപ്പ എന്റെ വിദ്യാഭ്യാസ കാര്യത്തില്‍ ബദ്ധ ശ്രദ്ധയുള്ളവരായിരുന്നു. ആയിടക്കാണ് 2004ല്‍ എസ് എസ് എല്‍ സി പരീക്ഷക്ക അപേക്ഷിക്കേണ്ട ഡേറ്റ്കഴിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്. ഉപ്പ ഉടനെ എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി സൈഫുദ്ദീന്‍ ഹാജിയോട് പറഞ്ഞുകൊണ്ട് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ സ്‌പെഷ്യല്‍ പെര്‍മിഷന്‍ ഓര്‍ഡര്‍ വാങ്ങി. സാമ്പ്രദായികമായി ചിന്തിക്കുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം തുടര്‍ പഠനവും മറ്റും എന്റെ ജീവിതത്തിന്റെ ഭാഗമാകുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഉപ്പയുടെ നിര്‍ബന്ധ ബുദ്ധിയാണ് വീണ്ടും എന്നെ പഠന ജീവിതത്തിലേക്ക് കൊണ്ടുവന്നത്. അങ്ങനെ ആ വര്‍ഷം ഞാന്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതാന്‍ വേണ്ടി ചാലിയം സ്‌ക്കൂളില്‍ ചെന്നപ്പോള്‍ അവിടുത്തെ ഹെഡ്മാസ്റ്റര്‍ എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു''നിങ്ങളുടെ ഉപ്പ ഒരു മതവിഭാഗത്തിന്റെ നേതാവാണെന്ന് എനിക്കറിയാം.നിങ്ങള്‍ ധരിക്കുന്ന ഷോക്‌സ്,ഗ്ലൗസ് എന്നിവ കുഴപ്പമില്ല.പരീക്ഷ ആള്‍മറാട്ടത്തിന്റെ സമയമാണ്.നിങ്ങള്‍ നിഖാബ് ധരിച്ച് വരാന്‍ പാടില്ല.അത് പരീക്ഷയുടെ നിയമമാണ് അത് ഞാന്‍ നടപ്പില്‍ വരുത്തും.''അദ്ദേഹം ഇത് പറഞ്ഞപ്പോള്‍.ഉപ്പ മര്‍ക്കസ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ജി.അബൂബക്കര്‍ സാറെ വിളിച്ചു കൊണ്ട് പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചു. പരീക്ഷ ഹാളില്‍ സംശയം ഉണ്ടെങ്കില്‍ നിഖാബ് ഉയര്‍ത്താന്‍ അധികാരമുണ്ടെന്നും നിഖാബ് ധരിക്കരുത് എന്ന നിയമം യൂനിഫോം ധരിക്കുന്ന റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കാണെന്നും ഇങ്ങെനെ സ്‌പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം വരുന്ന കുട്ടികള്‍ക്കേ ഈ നിയമം ബാധകമല്ലന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ ചാലിയത്തെ സ്‌ക്കൂള്‍ പ്രന്‍സിപാലിനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം എഴുതാനുള്ള അനുമതി നല്‍കി.അങ്ങെനെ ഞാന്‍ എസ് എസ് എല്‍ സിയും പ്ലസ്#വണ്ണും പ്ലസ്റ്റുവും ഡ്രിഗ്രിയുമെല്ലാം വീട്ടില്‍ നിന്നു തന്നെ പഠിച്ച് പരീക്ഷക്കുമാത്രം പുറത്തുപോയി എഴുതിയെടുത്തു.നല്ല മാര്‍ക്കോടു കൂടെ തന്നെ എല്ല തലത്തിലും വിജയിച്ചു.അനിയത്തിമാര്‍ പത്താം ക്ലാസ് വരെ മഅ#്ദിനില്‍ പഠിച്ചു. പര്‍ദ്ധയും നിഖാബും ധരിച്ചു തന്നെ.അവര്‍ക്ക് സ്‌ക്കൂളില്‍ പോകാനും നിന്നു പഠിക്കാനും അവശ്യമായ സൗകര്യങ്ങളെല്ലാം ഉപ്പ ചെയ്തു കൊടുത്തു. സി ബി എസ് ഇയില്‍ എല്ലാ സബ്ജക്ടിലും എ വണ്‍ നേടിയാണ്‍ പാസായത്. പ്ലസ് വണും പ്ലസ്റ്റുവും അവരും വീട്ടില്‍ നിന്നാണ് പഠിച്ചത്. ഞങ്ങളെ പഠിപ്പിക്കുമ്പോള്‍ ഉപ്പ പറയും 'ജോലിക്ക് വേണ്ടിയല്ല നിങ്ങളെ പഠിപ്പിക്കുന്നത്.മറിച്ച് സ്ത്രീ വിദ്യാഭ്യാസം കൊണ്ട് ധാരാളം നേട്ടങ്ങളുണ്ട്.വരു തലമുറയിലെ അതിബുദ്ധിമാന്മാരായ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ മതാവ് എന്ന നിലയില്‍ സ്ത്രീ വിദ്യാ സമ്പന്നയായിരിക്കണം. കൂടാതെ സ്ത്രീ വിദ്യഭ്യാസമുള്ളവളല്ലെങ്കില്‍ അവളെ ചൂഷണം ചെയ്യാന്‍ നിരവധി ആളുകളുണ്ടാകും. കുടുംബ ബദ്രത നിലനിര്‍ത്താന്‍ ആനുകാലിക വിഷയങ്ങള്‍ അവര്‍ അറിഞ്ഞിരിക്കണം. പല കാരണങ്ങള്‍ കൊണ്ടും ജോലിയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സംസ്‌ക്കാരവും മാന്യതയുമെല്ലാം ആര്‍ജിക്കലാണ്.
ഉപ്പ വീട്ടില്‍ വരുന്ന സമയത്ത് ഞങ്ങള്‍ മക്കളെല്ലാവരേയും ഉമ്മയേയും വിളിച്ചിരുത്തി കുശലാന്വേഷണങ്ങളും കളി തമാശകളും പറയും. ഉപ്പയോട് എന്തും ചോദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഞങ്ങള്‍ സമയം കണ്ടെത്താറ് ഇത്തരം അവസരങ്ങളിലാണ്. എല്ലാ സംശയങ്ങള്‍ക്കും ഉപ്പ മറുപടി പറയും. ഒരു പിതാവ് എന്നതിലുപരി ഉപ്പ ഞങ്ങള്‍ക്ക് പലപ്പോയും ഒരു കൂട്ടുക്കാരനായിരുന്നു. കാരണം ജീവിതത്തിലെ ഏതു പ്രതിസന്ധിയും നമ്മള്‍ പൂര്‍ണ്ണമായു തുറന്ന് പറയാറ് അവരോടാണല്ലോ. എന്നാല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉപ്പയോടു പറയാത്ത സംഭവ വികാസങ്ങളൊന്നും ഉണ്ടായിട്ടില്ല. നിന്നു തിരിയാന്‍ സമയമില്ലാതിരിട്ടും ആ മഹാമനീഷി ഞങ്ങളുടെ ഉപ്പയായി മാറാനും പരിലാളനകള്‍ കൈമാറാനും സമയം കണ്ടത്തുന്നതും മണിക്കൂറുകള്‍ ഞങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നതും ഓര്‍ത്ത് അത്ഭുതത്തോടെ ആ ജീവിതം നോക്കി നിന്നിട്ടുണ്ട്. ഉപ്പ ഞങ്ങള്‍ക്ക് ഒരേ സമയം പിതാവും ഗുരുവും കൂട്ടുക്കാരനും നേതാവും എല്ലാമായിരുന്നു. ഉപ്പയുമായുള്ള ഞങ്ങളുട കൂടികാഴ്ചയില്‍ പല ചര്‍ച്ചകളും കടന്നു വരും. ഈയടുത്ത് ഉപ്പ ഞങ്ങളുമായി പങ്കുവെച്ച ചില കാര്യങ്ങള്‍ സന്ദര്‍ബോചിതമായി ഇവിടെ പറയാം. കഴിഞ്ഞ ആഗസ്റ്റ് 12 ശനിയാഴ്ച മനോരമയുടെ ലാസ്റ്റ് പേജില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ഉപ്പ അത് ഞങ്ങളെ വായിച്ചു കേള്‍പ്പിച്ചു. വാര്‍ത്തയിതാണ്:ആര്‍ത്തവ സമയത്ത് സ്ത്രീകളെ മാറ്റി പാര്‍പ്പിച്ചാല്‍ നേപ്പാളില്‍ കഠിന ശിക്ഷ. നേപ്പാളില്‍ പലയിടത്തും ഇന്നും സ്ത്രീകള്‍ക്ക് ആര്‍ത്തവമഉണ്ടായാല്‍ തൊഴുത്തിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ മാറ്റി പാര്‍പ്പിക്കുന്ന പതിവുണ്ട്. ഈ സമ്പ്രദായത്തെ നിര്‍മാര്‍ജനം ചെയ്യാനാണ് പുതിയ നിയമം.മൂന്നു മാസത്തെ കഠിന തടവും മൂവ്വായിരം രൂപ പിഴയുമാണ് ശിക്ഷ.രണ്ടും ഒരുമിച്ച് ലഭിക്കും. ഇത് കേള്‍പ്പിച്ചതിനു ശേഷം ഉപ്പ പറഞ്ഞു:ഇവിടെയാണ് നങ്ങള്‍ ഇസ്‌ലാം സ്ത്രീത്വത്തിന് നല്‍കിയ പ്രാധാന്യം മനസ്സിലാക്കേണ്ടത്. ഈ പരിഷ്‌കൃത യുഗത്തില്‍ ഇന്നും ഇങ്ങനെയൊക്കെ നടക്കുന്നുവെങ്കില്‍ ആയിരത്തി നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അശ്‌റഫുല്‍ ഖല്‍ഖ്(സ്വ)പ്രിയപ്പെട്ട പത്‌നി മഹതി ആഇശ ബീവി ഋതുമതിയാകുന്ന സമയത്ത് തിരുനബി മഹതിയുടെ മടിയില്‍ തലചാഴ്ച്ച് വെക്കുകയും മഹതി അവിടുത്തെ മുടി ചീകികൊടുക്കുകയും ചെയ്യുമായിരുന്നു. ആഇശ ബീവി നബിതങ്ങളോട് പറഞ്ഞു: എനിക്ക് പീരീഡ് സമയമാണല്ലോ.തിരുനബിയുടെ പ്രതിവചിച്ചനം ഇപ്രകാരമായിരുന്നു:അത് കയ്യിലല്ലോ ആഇശ. അഷ്‌റഫുല്‍ ഖല്‍ഖ്(സ)തങ്ങള്‍ അങ്ങെനെ ചെയ്തത് സമൂഹത്തിന് പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ്. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളുമായി ശാരീരിക ബന്ധങ്ങളില്‍ നിന്ന് വിട്ടു നല്‍കണം എന്നതിലുപരി അവരെ മറ്റെല്ലാ സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ മതം അനുവദിക്കുന്നില്ല.അതുപോലെ തന്നെ കഴിഞ്ഞ ഡിസംബര്‍ 15ന് മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഡോ.അജിതയുടെ ഏകസിവില്‍ കോഡിനെ കുറിച്ചുള്ള ലേഖനവും ഉപ്പ ഇടക്കിടെ പറയാറുണ്ട്. ഏകസിവില്‍ കോഡിന്റെ ആവശ്യകതയെ കുറിച്ചു പറയുന്ന ലേഖനത്തില്‍ അജിത ഹിന്ദുകോഡ് ബില്ലിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ഏകസിവില്‍ കോഡിനെ ന്യായീകരിക്കുന്നത്.1942ലാണ് സ്ത്രീകള്‍ക്ക് അഛന്റെ സ്വത്തില്‍ അവകാശമുണ്ടെന്ന അവകാശത്തിനായി ശബ്ദമുയര്‍ന്നത്.1947ല്‍ ഇന്ത്യ സ്വാതന്ത്രമായതിനു ശേഷം 1957ലാണ് പിന്നീട് ഈ നിയമം നടപ്പിലാകുന്നത്. എന്നിട്ടും ഇത് നടപ്പിലാക്കാന്‍ അന്നത്തെ പല സവര്‍ണ്ണ നേതാക്കള്‍ക്കു#ം താല്‍പര്യമുണ്ടായിരുന്നില്ല. ഇവ്വിഷയകമായുണ്ടായ തര്‍ക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് നിയമ മന്ത്രിയായിരുന്ന ഡോ.ബി ആര്‍ അംബേദ്ക്കര്‍ തന്റെ മന്ത്രി സ്ഥാനം രാജിവെക്കുന്നത്. ഈ ബില്ല് പാസാക്കുന്ന സമയത്ത് ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ഡോ.രാജേന്ദ്ര പ്രസാദ് ബില്ലില്‍ ഒപ്പുവെക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് നിയമോപദേശം തേടിയത്രെ. അഥവ സ്ത്രീക്ക് സ്വത്തവകാശം നല്‍കണോ വേണ്ടയോ എന്നതില്‍ അവരുടെ സംശയ തീര്‍ന്നിരുന്നില്ലന്നര്‍ത്ഥം.അവസാനം ഈ തര്‍ക്കത്തിന്റെ പരിപൂര്‍ണ്ണ സമാപ്തി വരുന്നത് 2005ലാണ്.എന്നാല്‍ എന്തായിരുന്നു ഇസ്‌ലാമിന്റെ സ്ത്രീ കാഴ്ചപാടുകള്‍. പതിനാലു ശതാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ അഷ്‌റഫുല്‍ ഖല്‍ഖ് സ്ത്രീക്ക് ഏഴു രൂപത്തില്‍ സ്വത്തവകാശം നല്‍കി.മകള്‍,മകന്റെ മകള്‍,ഉമ്മ,വലിയുമ്മ,ഉമ്മയും ഉപ്പയും ഒത്ത സഹോദരി,ഉപ്പ ഒത്ത സഹോദരി,ഭാര്യഎന്ന നിലയിലാണവ. എത്രമേല്‍ മഹത്തരമാണ് ഇസ്‌ലാമിന്റെ സ്ത്രീ സങ്കല്‍പ്പങ്ങള്‍. അഷ്‌റഫുല്‍ ഖല്‍ഖിന്റെ വിയോഗത്തിനു ശേഷം ഹദീസുകളിലും മറ്റും സംശയം വന്നാല്‍ അവിടെ സംശയ നിവാരണത്തിനുള്ള സുപ്രീകോര്‍ട്ടായി വര്‍ത്തിച്ചിരുന്നത് മഹതി ആഇശ ബീവിയായിരുന്നു. സ്വഹാബാക്കളിലെ ഏത്ര വലിയ പ്രമുഖരാണെങ്കിലും ആഇശാ ബീവി ഒരുപെണ്ണാണ് എന്നതിന്റെ പേരില്‍ മഹതിയെ രണ്ടാം കണ്ണുകൊണ്ട് കാണുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തിരുന്നില്ല. ഇസ്‌ലാമിക വിജ്ഞാന ശാഖയോളം സമ്പന്നമായ മറ്റൊരു പഠനസരണിയും ലോകത്തില്ല. അതിന്റെ സുപ്രധാന പ്രമാണങ്ങളിലൊന്നാണല്ലോ ഹദീസുകള്‍.ലോകത്ത് ഏറ്റവും കൂടുതല്‍ ഹദീസ് റിപോര്‍ട്ട് ചെയ്തവരില്‍ പ്രഥമസ്ഥാനത്താണല്ലോ മഹതി. ഇത് കാണിക്കുന്നത് സ്ത്രീ വിദ്യാഭ്യാസ രംഗത്തേക്ക് ഉയര്‍ന്ന് വരേണ്ടതിന്റെ ആവശ്യകതയാണ്.
ഞങ്ങള്‍ വീട്ടില്‍ പെണ്‍കുട്ടികളെല്ലാവരും ചില ദിവസങ്ങളില്‍ ഒത്തു കൂടാറുണ്ട.എളാപ്പയുടെയും മൂത്തപ്പരുടെയും മക്കള്‍ അടക്കം ഇരുപതിലതികം പെണ്‍കുട്ടികളുണ്ടാകും. ഞങ്ങള്‍ക്കിടയില്‍ പാട്ടുകളും പ്രസംഗങ്ങളും പ്രബന്ധമത്സരങ്ങളും ക്വിസ് മത്സരങ്ങളും നടക്കാറുണ്ട്. ഈ ലക്ഷ്യം വെച്ച് വീട്ടുവളപ്പില്‍ ഒരു സ്ഥാപനം തന്നെ പണികഴിപ്പിക്കുന്നുണ്ട് ഉപ്പ. സ്ത്രീ എന്നുപറഞ്ഞാല്‍ ഒരു വ്യക്തിയല്ല ഒരു സമൂഹമാണ്.പുരുഷന്‍ യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയാണ്.പറയാനുള്ള കാരണം കുടുംബത്#ിലെ ഒട്ടുമിക്ക പുരുഷന്മാരും ഭൂരിഭാഗം സമയം വീടിനു പുറത്ത് കഴിയുന്നവരാണ്. എന്നാല്‍ സ്ത്രീ അങ്ങെനെയല്ല.അവരാണ് കുട്ടികളെ ശിക്ഷണം നടത്തേണ്ടതും പഠനകാര്യങ്ങളില്‍ കൂടുതല്‍ ഇടപയകേണ്ടതും അതുകൊണ്ടു ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീയുടെ സ്വാധീനം ചെറുതല്ല. സ്ത്രീ നന്നായാല്‍ മക്കളും പേരമക്കളും കുടുംബവും നന്നാവും. ലോകത്ത് വിജയിച്ച വ്യക്തിത്വങ്ങളുടെ പിന്നിലെല്ലാം സ്ത്രീകളുടെ സാന്നിദ്ധ്യം കാണാം. ഗൗസുല്‍ അഅ്‌ളം തങ്ങള്‍,ഇമാം ശാഫീഇ ഇമ,ം ഇമാം ബുഖാരിയും അടക്കമുള്ള എല്ലാവരുടെയും മഹനീയ വിജയത്തിനു പിന്നില്‍ അവരുടെ മഹതികളായ ഉമ്മമാരുടെ സാന്നിദ്ധ്യം കാണം. ഉമ്മയാണ് ഒരു കുട്ടിയുടെ ആദ്യ പാഠശാല. ആദ്യ ക്ലാസ് റൂം വീടും. സ്ത്രീ വിദ്യാഭ്യാസം സുരക്ഷാ പൂര്‍ണ്ണമായിരിക്കണം എന്നത് ഉപ്പക്ക് നിര്‍ബന്ധമാണ്.എങ്കിലെ വീടും പരിസരവും കുടുംബവും സമാധാന പൂര്‍ണ്ണമാവുകയുള്ളു.ഉപ്പ ഇടക്കിടെ ഞങ്ങളെ വിളിച്ചു വരുത്തി ഒരു കുടുംബ സംഗമം തന്നെ വെക്കാറുണ്ട്. വിവാഹ ശേഷം ആ സംഗമങ്ങളിലാണ് ഞങ്ങള്‍ക്ക് വേണ്ട ക്ലാസുകള്‍ നല്‍കുക. വിവാഹ സമയത്ത് ഭര്‍തൃ വീട്ടില്‍ ഉമ്മയുമായും നാത്തൂന്മാരുമായും ഭര്‍ത്താവുമായുമുള്ള സമീപനമല്ലാം ഉപ്പ പറഞ്ഞു തന്നത് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നുണ്ട്. സ്‌ക്കൂളുകളില്‍ നിന്നും മറ്റും ഞങ്ങള്‍ ടൂറിനൊന്നും പോകന്‍ അനുവദിച്ചിട്ടില്ലങ്കിലും. ഉപ്പ ആ ടൂറുകളെക്കാള്‍ സന്തോഷകരമായ യാത്രകളെ ഞങ്ങളോടൊന്നിച്ച് നടത്താറുണ്ട്. ഉപ്പയോടൊപ്പം അജ്മീറിലേക്കും,ഹജ്ജിനും,മലേഷ്യയിലേക്കും,സിംഗപ്പൂരിലേക്കും തുടങ്ങി നാട്ടിലെ മറ്റു സിയാറത്ത് കേന്ദ്രങ്ങളിലേക്കുമെല്ലാം യാത്ര ചെയ്തിട്ടുണ്ട്. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ ദിവസങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ ഉപ്പയോടൊപ്പം ചിലവയിച്ച ആ ദിവസങ്ങളായിരിക്കുമെന്ന് സംശയം കൂടാതെ പറയും. ഈ യാത്രയില്‍ ഉപ്പയോട് എന്തും ചോദിക്കാം.നല്ല രസകരമായും യുക്തിസഹമായും ഉപ്പ മറുപടി പറയും. കഴിഞ്ഞ ഞങ്ങളുടെ ഫാമിലി ടൂറില്‍ എന്റെ ഭര്‍ത്താവ് ഉപ്പയോട് ചോദിച്ചു:ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് പത്തുവര്‍ഷമായി ഈ കാലയളവിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഇനി ഞങ്ങളുടെ മക്കള്‍ തമ്മിലും ഈ ബന്ധം നിലനില്‍ക്കാന്‍ ഉപ്പയുടെ നിര്‍ദേശം എന്താണ്?.ഉപ്പ ഞങ്ങളോട് പല കാര്യങ്ങളും പറഞ്ഞു. പക്ഷെ,വളരെ അഭിമാനത്തോടെ പറയട്ടെ ഈ നീണ്ട കാലത്തിനിടക്കും ഭര്‍ത്താവിന്റെ പൂര്‍ണ്ണ സംതൃപ്തി കരസ്ഥമാക്കന്‍ എനിക്ക് സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് ബോധ്യമായ സമയമായിരുന്നുവത്. ഉപ്പയുടെ ശിക്ഷണമാണ് അതിനു കാരണമെന്നതില്‍ രണ്ടഭിപ്രായമില്ല. ആ യാത്രകളില്‍ ഞങ്ങള്‍ പലതു ചോദിക്കും കളിയും തമാശയും പറയും അന്ന് ഉപ്പ ഞങ്ങളുടേത് സ്വന്താമാണ്. ഞങ്ങള്‍ ചോദിക്കും :ഞങ്ങള്‍ പെണ്ണുങ്ങളല്ലേ?നിങ്ങള്‍ ആണുങ്ങള്‍ക്ക് എല്ലായിടത്തും പോകാം എല്ലാത്തിലും പങ്കെടുക്കാം ഞങ്ങള്‍ വീട്ടില്‍ അടച്ചു പൂട്ടിയത് പോലയല്ലെ ഉള്ളത്. ഉപ്പയുടെ മറുപടി ചിന്തനീയമായിരുന്നു: സ്വര്‍ണം വീടിന്റെ അലമാരയുടെ ഉള്ളില്‍ പ്രത്യേക ലോക്കറില്‍ പൂട്ടിയല്ലെ വെക്കാറ്, എന്നാല്‍ ആരെങ്കിലും അമ്മിക്കല്ല അലമാരയില്‍ വെക്കാറുണ്ടോ ഇതിന്റെ കാരണമെന്താണ്?സ്വര്‍ണം മൂല്യമുള്ളതാണ് മറ്റേത് മൂല്യം കുറഞ്ഞതും.ഇതുപോലെ സ്ത്രീയും മൂല്യമുള്ളതാണ് അവളെ തുറന്നിടാന്‍ പാടില്ല അങ്ങനെ ചെയ്യുന്ന പക്ഷം അതിന്റെ മൂല്യം നഷ്ടപ്പെടും. അതിനാല്‍ തന്നെ സ്ത്രീക്ക് ഇസ്‌ലാം പവിത്രമായ സ്ഥാനം നല്‍കി. പുരുഷന് ജമാഅത്തിന്റെ കൂലി പരിപൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ പള്ളിയില്‍ പോയിട്ടു തന്നെ നിസ്‌ക്കരിക്കണം എന്നാല്‍ സ്ത്രീക്ക അതുവേണ്ട,അവള്‍ക്ക് മൈലാഞ്ചിയണിയാം,പട്ടുധരിക്കാം,പുരുഷന്‍ എത്ര സമ്പാദിച്ചാലും കോടീശ്വരനായാലും സ്വര്‍ണത്തിന്റെ ഒരു മോതിരം അണിയാന്‍ പോലും മതം അനുവദിക്കുന്നില്ല. ആ സമ്പദ്യമെല്ലാം ഭാര്യയുടെയും മക്കളുടെയും ജീവിത സുഖത്തിനായി അവന് മാറ്റിവെക്കേണ്ടിവരുന്നില്ലേ എന്ന് ഉപ്പ ചിരിച്ചു കൊണ്ട് ചോദിക്കും. സ്ത്രീയും പുരുഷനും രണ്ടുവിഭാഗങ്ങളാണ്.അവയെ അല്ലാഹു അങ്ങെനെ സൃഷ്ടിച്ചത് തുല്യമാക്കി സമീകരണം നടത്താനല്ല.അത് മനസ്സിലാക്കാത്തതാണ് ഇന്നത്തെ മുഴുവന്‍ പ്രശ്‌നങ്ങളും.
മതവിദ്യാഭ്യാസ രംഗത്ത് സ്ത്രീകള്‍അല്‍പ്പം പുറകോട്ട പോയോ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. എഡി859ല്‍ മൊറോക്കയിലെ ഫെസ്സ് പട്ടണത്തില്‍ ഖറാവിയ്യീന്‍ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചത് ഫാത്വിമാ ഫിഹ്‌രി എന്ന മുസ്‌ലിം സ്ത്രീയായിരുന്നു.ഇങ്ങനെ വൈജ്ഞാനിക ചക്രവാളങ്ങളില്‍ മുടിചൂടാ മന്നയായിവിരാചിച്ച ഒരുപാട് പണ്ഡിതകളായ സ്ത്രീകളെ നമുക്ക് ചരിത്രങ്ങളില്‍ കാണാം.നമ്മള്‍ മതപഠന രംഗത്ത് ഇനിയും മുന്നോട്ട വരേണ്ടതുണ്ട.പുതിയ കാലത്ത് സ്ത്രീകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്ക#ുന്നവര്‍ മാത്രമായി മാറിയിരിക്കുന്നു. ഉപ്പ ഞങ്ങളുടെ വായനയ നല്ലവണ്ണം പ്രോത്സാഹിപ്പിക്കും.പലപ്പോയും കനപ്പെട്ട പുസ്തകങ്ങള്‍ കൊണ്ടുവന്ന് വായിക്കാന്‍ പറയും. വായിച്ചതിനു ശേഷം ഉപ്പ ചോദ്യങ്ങള്‍ ചോദിക്കും.ഇതിനു കാരണം പറയാറ് നിങ്ങള്‍ വായിച്ചാലെ നിങ്ങളുടെ മക്കളോട് നിങ്ങള്‍ക്ക് മാന്യമായി വളര്ത്താന്‍ സാധിക്കുകയുള്ളുവെന്നാണ്. ഞങ്ങള്‍ എല്ലാവരും നന്നായി വായിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം കടലുണ്ടി പരിസരങ്ങളില്‍ നടത്തിയ ക്വിസ് പ്രോഗ്രാമില്‍ അനിയത്തിക്ക് ഗോള്‍ഡ് കോയിന്‍ ലഭിച്ചിരുന്നു.ഉപ്പയുടെ ഓരോ വിദേശ പര്യാടനങ്ങളിലും ഉപ്പ വരുമ്പോള്‍ ഞങ്ങള്‍ക്ക് യാത്രാനുഭവങ്ങള്‍ പറഞ്ഞു തരും അവിടെ സ്ത്രീകള്‍ക്കുണ്ടാകുന്ന വിപ്ലവങ്ങളും മുന്നേറ്റങ്ങളും പറഞ്ഞുകൊണ്ട് ഞങ്ങളെ പ്രോത്സാഹിപ്പിക്കും.അവസാനിപ്പിക്കുകയാണ് ജീവിത പാഠങ്ങളില്‍ എത്രമാത്രം നമുക്ക് ഇങ്ങെനെ എഴുതിയും പറഞ്ഞു തീര്‍ക്കാന്‍ സാധിക്കും. ആ അശക്തതയെ മനസ്സിലാക്കികൊണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.


No comments:
Post a Comment