Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, November 26, 2018

ഫാത്വിമ സഹ്റഭാഗം - 5

ഇർഫാദ് മായിപ്പാടി
പരീക്ഷണത്തിന്റെ തീച്ചൂളയിൽ
ശിഅബ് അബൂത്വാലിബിൽ മുസ്ലിംകൾ തീർത്തും ഒറ്റപ്പെട്ടു. വിഷപ്പും ദാഹവും പ്രയാസങ്ങളും സഹിച്ച് അവർ ദീനിനെ പരിരക്ഷിച്ചു. നീണ്ട മൂന്ന് വർഷക്കാലമായിരുന്നു ഭ്രഷ്ട് കല്പിച്ചത്. രഹസ്യമായെത്തുന്നു ഇത്തിരി ഭക്ഷണം മാത്രമായിരുന്നു അവർക്ക് വിശപ്പടക്കാനുണ്ടായിരുന്നത്. പലപ്പോഴും വിശപ്പ് സഹിക്കവയ്യാതെ നിലവിളിക്കുന്ന കുട്ടികളെയും സ്ത്രീകളെയും കാണാമായിരുന്നു ആ താഴ്വരയിൽ. പന്ത്രണ്ട് വയസ്സ്പ്രായമുള്ള ബീവി ഫാത്വിമത്തുസഹ്റാഅ് മെലിഞ്ഞു വിളറി, കവിളൊട്ടി. എന്നാലും പരീക്ഷണത്തിന്റെ തീ ചൂളയിലും ഈമാനിനു കരുത്തുപകരുകയായിരുന്നു അവർ. ഭ്രഷ്ട് കാല ജീവിതം ഉമ്മ ഖദീജ (റ) ന്റെ ആരോഗ്യ നിലയെ കൂടുതൽ പ്രയാസപ്പെടുത്തു. അപ്പോഴും മക്കളോട് തനിക്കു കിട്ടിയ അനുഗ്രഹങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമായിരുന്നു ഉമ്മ. ഭ്രഷ്ട് കാലം കഴിഞ്ഞെങ്കിലും ദു:ഖവാർത്തകൾ വന്നുകൊണ്ടേയിരുന്നു. അവിടെയൊന്നും ഒരു തരിപോലും പതറിയില്ല എന്നു മാത്രമല്ല കൂടുതൽ കരുത്താർജിക്കുകയായിരുന്നു. ആ ഇടയ്ക്കാണ് സത്യപാതപുൽകാതെ അബൂത്വാലിബ് വിടപറഞ്ഞത്. മുത്ത് നബി ﷺ യിലും  അനുചരരിലും കൂടുതൽ വിഷമമുണ്ടാക്കി അബൂത്വാലിബിന്റെ വിയോഗം. എന്നാൽ ശത്രുക്കളത് അക്രമത്തിനുള്ള അവസരമായ് കണ്ടു. അബൂത്വാലിബ് പോയതോടെ അവർ മുത്ത് നബി ﷺ ക്കെതിരെ പലവിധ അക്രമങ്ങളഴിച്ചുവിട്ടു. ഒരുനാൾ കുറേകുട്ടികൾ വന്ന് നബിﷺ തങ്ങളുടെ തലയിൽ മണ്ണ് വാരിയിട്ടു. കല്ലെറിഞ്ഞു, തല നിറയെ മണ്ണ് പുരണ്ട് കൊണ്ട് നബിﷺയവർ വീട്ടിലേക്കെത്തിയപ്പോൾ കാഴ്ച്ച കണ്ട ഫാത്വിമബീവി ആർത്തു നിലവിളിച്ചു കരഞ്ഞു. ഓടി വന്ന് തല കഴുകി വൃത്തിയാക്കി. അപ്പോഴും സങ്കടം സഹിക്കവയ്യാതെ പൊന്നുമോൾ തേങ്ങിതേങ്ങി കരയുന്നുണ്ടായിരുന്നു.
-തുടരും-

No comments: