അമീൻ മുഹമ്മദ് ഹസൻ അസ്സഖാഫി
നൈൽ നദിയുടെ ഉറവക്ക് ഊഷ്മളമായ ചരിത്രങ്ങൾ പറയാനുണ്ട്.
നൂറ്റാണ്ടുകൾ പിന്നിട്ട നാഗരികതളുടെ തിളക്കമുള്ള ഓളങ്ങളുമായാണ് നൈൽ ഇന്നും ഒഴുകുന്നത്.
ചരിത്രത്തിലും അറബ് സാഹിത്യത്തിലും നൈലിൻ്റെ നൈർമല്യവും കൈറോയുടെ കാന്തികതയും നല്ല പോലെ പതിഞ് കിടപ്പുണ്ട്...
കഴിഞ്ഞ വാരം നൈലിന് നിറക്കൂട്ട് പകർന്ന് ഇന്ത്യൻ ആകാശത്ത് നിന്ന് ഖമർ നൈലിന് മീതെ ഉദിച്ചു പൊങ്ങി കൈറോയിൽ പ്രകാശം പരത്തി.
ഇന്ത്യൻ ജനതയുടെ അഭിമാനമായ ഖമറുൽ ഉലമ ഉസ്താദ് കാന്തപുരം ശൈഖ് അബൂബക്കർ മുസ്ലിയാർ നൈലിൻ്റെ തീരത്തണഞ്ഞ നാലുനാൾ ഇന്തോ - ഈജിപ്ത് ബന്ധങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെട്ടു കഴിഞ്ഞു.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിപ്പിടിച്ച്
ആ പണ്ഡിത ശ്രേഷ്ഠൻ ഇടപെടുന്നത് കാണുമ്പോൾ ഒരു ഇന്ത്യക്കാരനായതിലുള്ള അഭിമാനം മനസ്സിൽ നിറഞ്ഞ് വരും.
ഈജിപ്ത് സർക്കാറിൻ്റെ കീഴിൽ കൈറോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനറൽ സിക്രട്ടറിയേറ്റ് ഫോർ ഫത് വ അതോറിറ്റീസ് വേൾഡ് വൈഡിൻ്റെ ആഭിമുഖ്യത്തിൽ 60 ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള പ്രധാന പണ്ഡിതൻമാരെ പങ്കെടുപ്പിച്ച് നടന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേനത്തിൽ പങ്കെടുക്കാൻ വേണ്ടി ഇന്ത്യയിൽ നിന്നുള്ള ഏക ഔദ്യോഗിക പ്രതിനിധിയായാണ് കാന്തപുരം ഉസ്താദ് കൈറോയിൽ എത്തിയത്
കർമശാസ്ത്രവും ഫത് വയുമെല്ലാം ലോകത്തെ പഠിപ്പിച്ച ലോകമൊട്ടാകെ വൈജ്ഞാനിക വിസ്ഫോടനം സൃഷ്ടിച്ച ഖുറൈശി തറവാട്ടിൽ പിറന്ന പണ്ഡിത വരേണ്യനും ലോകം അംഗീകരിച്ച നാല് മദ്ഹബിൻ്റെ ഇമാമുകളിൽ പ്രമുഖനുമായ ഇമാം ശാഫിഈ (റ) അന്ത്യവിശ്രമം കൊള്ളുന്ന നാട്ടിൽ തലമുറകൾക്ക് വിജ്ഞാനത്തിൻ്റെ കൈത്തിരി കൈമാറിയ ലോക പ്രശസ്ത സർവ്വകലാശാലയായ അൽ-അസ്ഹറിൻ്റെ ചാരെ ആ നാലുനാളും അറിവിൻ്റെയും പാണ്ഡിത്യത്തിൻ്റെയും പ്രഭ പരന്ന അവിസ്മരണീയ ദിനങ്ങളായിരുന്നു.
അബൂദാബി വഴി കൈറോ ഇൻ്റർനാഷണൽ എയർപോർട്ടിലിറങ്ങിയ ഉസ്താദിനെയും സംഘത്തെയും ഈജിപ്ത് ഔഖാഫ് ഡയറക്ടർ ഡോ: മജ്ദി മുഹമ്മദ് ആശൂറിൻ്റെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു.
സമ്മേളനത്തിൻ്റെ ഉദ്ഘാടനച്ചടങ്ങ് പ്രൗഢമായിരുന്നു.
ഏഴ് ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ലോക പ്രശ്സ്ത പണ്ഡിതരുടെ നീണ്ട നിര തന്നെ സമ്മേളനത്തിൽ സംബന്ധിച്ചു.
ഒരോരുത്തരുടെയും പേരെഴുതിയാൽ എഴുത്ത് വളരെ നീണ്ട് പോകും.
"ഫത് വകൾ :
നവ യുഗത്തിലെ ചിന്തകളും പ്രായോഗികതകളും"
എന്ന ശീർഷകത്തിൽ മുന്ന് ദിവസങ്ങളിലായി 10 സെഷനുകളിൽ നടന്ന സമ്മേളനം ഈജിപ്ത് ഗ്രാൻറ് മുഫ്തി ശൗഖി ഇബ്റാഹിം അല്ലാമിന്റെ അധ്യക്ഷതയിൽ ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് മുഖ്താർ ജുമുഅ ഉൽഘാടനം ചെയ്തു
70 രാജ്യങ്ങളിൽ നിന്നുള്ള മുഫ്തിമാരും മുതിർന്ന മത പണ്ഡിതൻമാരും പങ്കെടുത്ത സമ്മേളനത്തിൽ തീവ്രവാദ - ഭീകരവാദ ചിന്തകളെ ചെറുക്കാനുള്ള സാമൂഹ്യ ബാധ്യതകൾ, മനുഷ്യാവകാശ സംരക്ഷണം, അന്താരാഷ്ട്ര സമാധാനം, സ്ത്രീ സുരക്ഷാ പ്രശ്നങ്ങൾ, ആവിഷ്കാര സ്വാതന്ത്ര്യം, സുസ്ഥിര രാഷ്ട്ര വികസനം, സാമ്പത്തിക പരിഷ്കരണം, വാണിജ്യ വ്യവഹാരങ്ങൾ, ആരോഗ്യ രംഗത്തെ വെല്ലുവിളികർ, പ്രകൃതി സംരക്ഷണം തുടങ്ങിയ ആധുനിക സമസ്യകളെ കുറിച്ച് കനപ്പെട്ട ചർച്ചകൾ നടന്നു
സമ്മേളനത്തിൽ പങ്കെടുത്ത് കാന്തപരം ഉസ്താദ് നടത്തിയ പ്രഭാഷണം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.
ഭൗതിക ആസുരതകളിൽ അക്ഷമരായ നവലോകം ഇസ്ലാമിൽ പരിഹാരം തേടുമ്പോൾ മത പണ്ഡിതർ നൽകുന്ന ഫത് വകൾ ലോക നന്മയെ സാധ്യമാക്കുന്നതാകണമെന്നും
മതപരമായ വിഷയങ്ങളിൽ ഫത് വകൾ നൽകുമ്പോൾ പണ്ഡിതർ കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും പുലർത്തണമെന്നും ഉസ്താദ് പറഞ്ഞു.
തങ്ങൾക്ക് മുന്നിൽ ഉന്നയിക്കപ്പെടുന്ന വൈവിധ്യങ്ങളായ ചോദ്യങ്ങളും പ്രശ്നങ്ങളും മതപരമായും വസ്തുത പരമായും വിശകലനം നടത്താതെയും പൂർവ്വികരായ ഇമാമുമാരുടെ മാതൃകകളും നിലപാടുകളും തിരസ്കരിച്ചും നൽകുന്ന വിധികളാണ് ലോക സമാധാനത്തെയും സാമുദായിക സഹിഷ്ണുതയെയും തകർക്കുന്നതെന്നും, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതകൾ സൃഷ്ടിക്കുന്നതെന്നും ഉസ്താദ് കൂട്ടിച്ചേർത്തു.
ഇസ്ലാമിന്റെ ബഹുസ്വരത പ്രചരിപ്പിക്കുന്നതിൽ ആധുനിക പണ്ഡിതർക്ക് വലിയ ഉത്തരവാദിത്തമുണ്ട്.
വിവിധ മതക്കാരും വർഗക്കാരും അധിവസിക്കുന്ന ഇന്ത്യാ രാജ്യത്ത് നിലനിൽക്കുന്ന സഹിഷ്ണുതയും സഹോദര്യവും സാധ്യമാക്കിയത് പൂർവികരായ ഇന്ത്യൻ മുഫ്തിമാരുടെയും സൂഫി പണ്ഡിതരുടെയും ധൈഷണിക സംഭാവനകളും ദീർഘ വീക്ഷണത്തോടെയുള്ള സാംസ്ക്കാരിക വിനിമയവുമാണ്
കാരുണ്യവും മാനവികതയുമാണ് ഇസ്ലാമിൻ്റെ മുഖമുദ്ര.
സുരക്ഷിതത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ലോകത്ത് നിരപരാധികൾ കൊല്ലപ്പെടുന്ന സാഹചര്യം ഇല്ലാതാക്കാൻ മുഫ്തിമാർ തങ്ങൾക്കാവും വിധം പരിശ്രമിക്കണം
ഉസ്താദ് പറഞു
أودى بزينتها الزمان وحليها
والحسن باق والشباب الريق
في النجم والقمرين مظهرها إذا
طلعت على الدنيا وساعة تخفق
നൈലിനെ വർണിച്ച വിഖ്യാത അറബി കവി അഹ്മദ് ശൗഖി പാടിയ ഈ വരികൾ ഇന്ത്യയിലെ ഖമർ ശൈഖുനാ കാന്തപുരം ഉസ്താദ് നൈലിൻ്റെ ചാരെയെത്തിയ ഈ ദിവസങ്ങളെ കുറിച്ചാണോ എന്ന് തോന്നിപ്പോയി... അത്രക്ക് ഹൃദ്യമായിരുന്നു നൈലിൻ്റെ ചാരെ ഖമറുദിച്ച ആ നാലു ദിനരാത്രങ്ങൾ
സമ്മേളനത്തോടനുബന്ധിച്ച് നടന്ന തെരെഞ്ഞെടുക്കപ്പെട്ട പണ്ഡിതരുടെ പ്രേത്യേക ഉച്ചകോടിയിലും ഉസ്താദ് പങ്കെടുത്തു.
ക്രിയാത്മക കുടുംബ സംവിധാനങ്ങൾ ശാന്തിയും സമാധാനവുമുള്ള ലോകത്തെ രൂപപ്പെടുത്തുമെന്ന് ഉച്ചകോടി അഭിപ്രായപ്പെട്ടു.
ലോകം ഇന്ന് ശാന്തിക്കും സമാധാനത്തിനും വേണ്ടി കേഴുകയാണ്. സുരക്ഷിതത്വം ഒരു വെല്ലുവിളിയായി നിലനിൽക്കുമ്പോൾ അന്താരാഷ്ട്ര സമൂഹത്തിൻ്റെ ഉത്തരവാദിത്വം വർദ്ധിക്കുകയാണ്.
തീവ്രവാദവും ഭീകരവാദവും വളരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ കുടുംബതലത്തിൽ നിന്നു തന്നെ തുടങ്ങേണ്ടതാണ്.
ഇസ്ലാമിക നിയമസംഹിതയാണ് ലോകത്ത് ക്രിയാത്മക കുടുംബ സംവിധാനങ്ങളെ രൂപപ്പെടുത്തിയതെന്നും ലോകത്ത് ശാന്തിനിലർത്താൻ സക്രിയ കുടുംബ ബന്ധങ്ങൾക്ക് സാധിക്കുമെന്നും ഉച്ചകോടി ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും സ്ത്രീ സുരക്ഷക്ക് വേണ്ടിയും ഏറ്റവും കൂടുതൽ ശബ്ദിച്ചത് ഖുർആനാണ് സ്ത്രീകൾക്ക് ജനിക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അവർക്ക് പിറക്കാനുള്ള അവകാശവും സാഹചര്യവും സൃഷ്ടിച്ചത് മുഹമ്മദ് നബിയാണ്
ഭ്രൂണഹത്യയും ജനസംഖ്യാ നിയന്ത്രണവും സമകാലിക ലോകത്തെ വെല്ലുവിളികളാണ്.
മനുഷ്യർക്ക് ജീവിക്കാനുള്ള വിഭവങ്ങൾ ഭൂമിയിൽ ഉണ്ടെന്നിരിക്കെ വിഭവങ്ങളെ അമിതമായി ചൂഷണ വിധേയമാക്കുകയും പുതിയ തലമുറക്ക് പിറക്കാൻ അവസരം നിഷേധിക്കുകയും ചെയ്യുന്നത് തിരുത്തപ്പെടേണ്ടതാണ്.
വിവാഹമോചിതകളുടെ പ്രശ്നങ്ങൾ അതീവ പ്രാധാന്യത്തോടെ കാണേണ്ടതാണ്.
പക്ഷേ ഇതിൻ്റെ പേരിൽ ഇസ് ലാമിക നിയമങ്ങൾ മാറ്റി മറിക്കലല്ല പരിഹാര മാർഗം.
സ്ത്രീ-പുരഷൻമാരെ മതപരമായി ബോധവൽക്കരിക്കുകയും പരമാവധി പൊരത്തപ്പെട്ട് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയമാണ് പ്രാദേശിക മുഫ്തിമാർ ചെയ്യേണ്ടത്.
മാതൃകാ പണ്ഡിത സമൂഹത്തിന് ലോകത്തിൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഖുർആനിൻ്റെയും പാരമ്പര്യത്തിൻ്റെയും ശക്തിയും പിന്തുണയുമെണ്ടെന്നും ഉച്ചകോടി പ്രഖ്യാപിച്ചു.
ഈജിപ്ത് ഗ്രാൻ്റ് മുഫ്തി ഡോ: ശൗഖി ഇബ്റാഹീം അല്ലാം അധ്യക്ഷത വഹിച്ചു.
ഫലസ്തീൻ ഗ്രാൻ്റ് മുഫ്തി ശൈഖ് മുഹമ്മദ് അഹമദ് ഹുസൈൻ ഉദ്ഘാടനം ചെയ്തു.
കുവൈത്ത്, യു.എ.ഇ, ബഹ്റൈൻ, ഒമാൻ, സൗദി അറേബ്യ, ഇന്ത്യ, ലബനാൻ, ഈജിപ്ത്, സെനഗൽ, ബോസ്നിയ, ഫലസ്തീൻ ടുണീഷ്യ, യമൻ, ഉഗാണ്ട, ഫ്രാൻസ്, കാനഡ, മലേഷ്യ, ജപ്പാൻ, പാകിസ്താൻ, ചെച്നിയ, ഇറാഖ് എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധാന പണ്ഡിതൻമാർ ഉച്ചകോടിയിലും സംബന്ധിച്ചു
നാലുനാൾ പിന്നിട്ട് നൈലിന്റെ നാടിനോട് യാത്ര പറയുമ്പോൾ പ്രതീക്ഷകളുടെ പുതിയ ആകാശ നീലിമ ഇമാം ബൂസൂരിയുടെ (റ) ദർഗയുടെ പരിസരത്തെ മെഡിറ്ററേനിയൻ കടൽ തീരത്ത് തെളിഞ് കാണാമായിരുന്നു
തൻത്വയിലെ ഇമാം അഹ്മദുൽ ബദവിയുടെ (റ) പരിസരങ്ങളും ദസൂഖിലെ ഇമാം ഇബ്റാഹീമുദ്ദസൂഖിയുടെ (റ) നാടുമെല്ലാം സൂഫിസം ലോകത്തെ ശരിയായി വഴി നടത്തിയ നൂറ്റാണ്ടുകളുടെ പ്രോജജ്വലമായ കഥകൾ പറഞ്ഞു തന്നു.
സമ്മേളനം കഴിഞ ശേഷം ഡൽഹിയിലെത്തിയ കാന്തപുരം ഉസ്താദിനെ ഇന്ത്യയിലെ ഈജിപ്ത് എംബസിയിൽ അംബാസിഡർ ഹാതിം താജുദ്ധീന്റെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു
ഈജിപ്തുമായുള്ള ഇന്ത്യയുടെ വൈജ്ഞാനിക ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിൽ അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം ശൈഖ് അബൂബക്കർ മുസ്ലിയാരുടെ പങ്ക് നിസ്തുലവും പ്രശംസനീയവുമാണെന്ന് അംബാസിഡർ ഹാതിം താജുദ്ധീൻ പറഞ്ഞു.
ഇന്ത്യയുമായി ഈജിപ്തിന് നൂറ്റാണ്ടുകൾ പഴക്കമുള്ള വാണിജ്യ, സാംസ്കാരിക, വൈജ്ഞാനിക, സാഹിത്യ ബന്ധങ്ങളുണ്ട്.
ഈജിപ്തിലെ ലോകപ്രശസ്തമായ അൽ അസ്ഹർ യൂണിവേഴ്സിറ്റിയുമായി ഇന്ത്യയിലെ ഉയർന്ന വൈജ്ഞാനിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിലും ഈജിപ്ത് ഗ്രാൻ്റ് മുഫ്തിമാരുൾപ്പെടെയുള്ള പണ്ഡിതൻമാരുമായി ക്രിയാത്മകമായ സൗഹൃദം സ്ഥാപിക്കുന്നതിലും ശൈഖ് അബൂബക്കർ മുസ്ലിയാർ ചെയ്ത പ്രവർത്തനങ്ങൾ മാതൃകാപരമാണ്
*വിജ്ഞാനത്തിന് വേണ്ടി ലോകം കൈറോയിലേക്ക് ഒഴുകുന്നത് പോലെ അറിവിൻ്റെയും സംസ്കാരത്തിൻ്റെയും പുതിയ മേച്ചിൽ പുറങ്ങൾ തേടി കേരളത്തിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വൈജ്ഞാനിക ദാഹികളുടെ വരവ് സൃഷ്ടിക്കാൻ ശൈഖ് അബൂബക്കർ മുസ്ലിയാരുടെയും മർകസിൻ്റെയും സാന്നിധ്യം കാരണമാകുമെന്നും അദ്ധേഹം പറഞ്ഞു*
🇮🇳🇪🇬 Ameen India...
No comments:
Post a Comment