ഡിസംബർ 18 ലോക അറബിക് ദിനം
ഡോ. അബൂബക്കർ നിസാമി, കളരാന്തിരി
(സെക്രട്ടറി, അലിഫ് )
(സെക്രട്ടറി, അലിഫ് )
സഹസ്രാബ്ദക്കൾക്ക് ശേഷവും മരണമോ ബലക്ഷയമോ ഇല്ലാതെ വിനിമയ സാഹിത്യ രംഗങ്ങളിൽ ക്ലാസിക്കൽ ഭാഷകളിൽ അദ്വിതീയ സ്ഥാനം അറബി ഭാഷ അലങ്കരിക്കുന്നതിന്റെ പ്രധാന ഹേതു അതിന്റെ ഔന്നത്യവും മഹത്തായ പൈതൃകവും തന്നെയാണ്. പ്രവാചക ശ്രേഷ്‌ഠർ നൂഹ് (അ) യുടെ മകൻ സാമിന്റെ കാലം മുതൽ സംസാരിച്ചു തുടങ്ങിയ സെമിറ്റിക്ക് ഭാഷകളിൽ പലതും കാലക്രമേണ നാമാവശേഷമായെങ്കിലും ഇന്നും അറബി ഭാഷ പുതിയ ലോകത്തിന്റെ പുരോഗതിക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
ശാസ്ത്ര സാഹിത്യ സാങ്കേതിക വൈജ്ഞാനിക രാഷ്ട്രീയ നപോമണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും ലോക ജനസഖ്യയിൽ നാലിലൊന്ന് പേർ സംസാരിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ 6 ഭാഷകളിലൊന്നും ഏഷ്യനാഫ്രിക്കൻ പ്രവിശ്യകളിലെ ഇരുപത്തിരണ്ട് രാജ്യങ്ങളിലെ നാൽപത് കോടി ജനങ്ങളുടെ ഔദ്യോഗിക ഭാഷയും 160 കോടി മുസ്‌ലിംകളുടെ ആരാധനാ ഭാഷയുമായ അറബിയുടെ പ്രസക്തിയും അനന്ത സാധ്യതകളും അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ലോക രാജ്യങ്ങളുമായി അഭേധ്യബന്ധം സ്ഥാപിച്ച അറബി ഭാഷയാണ് ലോക സഞ്ചാരികളുടെ ഭൂപടഭാഷകളിലൊന്ന്. അമേരിക്ക കണ്ടുപിടിച്ച കൊളംബസും ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഇന്ത്യൻ അംബാസാഡറായിരുന്ന വാസ്കോഡ ഗാമയും സഞ്ചാരത്തിന്റ ഗതിവിഗതികൾ നിർണയിക്കുന്നതിന് അറബികളുടെ സഹായം തേടിയതായി ചരിത്രം പറയുന്നു.
പ്രാചീന അറബികളുടെ കാലം മുതൽ സജീവമായ രാജ്യാന്തര സമ്പർക്കങ്ങളും വാണിജ്യ ബന്ധങ്ങളും ദേശാടനവും ഇതര നാട്ടുകാരുടെ ഹജ്ജ് യാത്രകളും അറബി ഭാഷക്ക് പ്രചുരപ്രചാരം നൽകി.
ഇസ്‌ലാമിന്റെ വ്യാപനത്തോടെ അറബി ഭാഷ കേരളത്തിൽ ജനപ്രീതി നേടി. കേരളത്തിന്റെ നാമകരണത്തിൽ അറബിയുടെ സ്വാധീനം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിഭവ സമൃദ്ധിയും ഹരിതാപവും പ്രകൃതി രമണീയതയും കണ്ട് ആശ്ചര്യപ്പെട്ട് പറഞ്ഞ "ഖൈറല്ലാഹ്" എന്നത് കാലാന്തരത്തിൽ ലോപിച്ചാണ് കേരളം എന്നു പേര് വന്നതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 14-ാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്നു ബത്തൂത്ത, രിഹ് ല എന്ന കൃതിയിൽ കേരളത്തിലെ അറബിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.
പ്രവാചകർ (സ)യുടെ കാലത്ത് കേരളത്തിലെത്തിയ മാലിക് ബ്നു ദീനാറും (റ) സംഘവും പല ഭാഗങ്ങളിലായി പളളികൾ നിർമിച്ചു ജനങ്ങളുമായി ഇടപഴകാൻ തുടക്കിയതോടെ വാണിജ്യമേഖലയിൽ ഒതുങ്ങി നിന്ന അറബി ഭാഷ സാംസ്കാരിക മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിച്ചു. അറബി ഭാഷയുമായുള്ള നിരന്തര ബന്ധത്തിലൂടെ അറബി ലിപിയിൽ മലയാളമെഴുതുന്ന അറബി മലയാളമെന്ന സംജ്ഞ ഉടലെടുത്തു.
ഇന്ത്യന്‍ ഭാഷകളായ തെലുങ്ക്, തമിഴ്, കന്നട, ഉര്‍ദു, ഹിന്ദി, ബ്യാരി, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളിൽ അറബി ഭാഷയുടെ സ്വാധീനം വളരെ വലുതാണ്. ഈ ഭാഷകളിലെല്ലാം തന്നെ അറബി ഭാഷയില്‍ നിന്ന് വന്ന ധാരാളം പദങ്ങൾ കാണാവുന്നതാണ്. ജാതി മത ഭേദമന്യേ നിത്യോപയോഗങ്ങളിലും അച്ചടി ഭാഷയിലും അറബി പദങ്ങൾ കടന്നു വന്നു. ലാ - ഇല്ല, റദ്ദ് - നിരോധനം, ഖലാസ് - കഴിഞ്ഞു, ബദൽ - പകരം, വകീൽ, മുൻസിഫ്, അദാലത്, മുഖ്തിയാർ, കീസ്, ദല്ലാൾ, അസ്സൽ, സാബൂൻ തുടങ്ങിയവ മലയാളികളുടെ നിത്യോപയോഗ പദങ്ങളാണ്.
അറബി ഭാഷയുടെ പ്രചാരണത്തിന് കോഴിക്കോട്ടെ ഖാളിമാരുടെയും മഖ്ദൂമുമാരുടെയും സാന്നിധ്യം ശ്രദ്ധേയമാണ്. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) ഒന്നാമൻ രചിച്ച "തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്സുല്‍ബാന്‍’ എന്ന 150 വരികളുള്ള കാവ്യ ഗ്രന്ഥവും മഹാനവർകളുടെ പൗത്രനും ലോകപ്രശസ്ത പണ്ഡിതനുമായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ) രചിച്ച "തുഹ്ഫതുൽ മുജാഹിദീൻ" എന്ന ഗ്രന്ഥവും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചരിത്ര പുസ്തകങ്ങളാണ്.
നിയമ ശാസ്ത്രം, വ്യാകരണ ശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, കാവ്യ മീമാംസ എന്നിവയിൽ അഗാധമായ അവഗാഹമുള്ള ശൈഖ് മഖ്ദൂം രണ്ടാമന്റെ ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥം ശാഫീഈ മദ്ഹബിലെ ആധികാരിക കർമശാസ്ത്ര ഗ്രന്ഥമായി ഗണിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, യമൻ, ഏതോപ്യ, തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഉന്നത കലാലയങ്ങളിൽ പാഠ്യവിഷയമായി ഇത്
ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ടെ പ്രമുഖ പണ്ഡിതനും ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാനുമായ ഖാളി മുഹമ്മദ് (റ)വിന്റെ "അൽ ഫത്ഹുൽ മുബീൻ" എന്ന അധിനിവേശത്തിന്റെ കിരാതചിത്രങ്ങള്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥം അറബിയുടെ ഭാഷാ സൗന്ദര്യവും വിഷയ ഗാംഭീര്യവും വിളിച്ചോതുന്നു. വെളിയങ്കോട് ഉമർ ഖാളി (റ) വിന്റെ "മഖാസിദുന്നികാഹ്’, ‘സ്വല്ലല്‍ ഇലാഹ്’, ‘നഫാഇസു ദുറര്‍’ തുടങ്ങിയ കാവ്യങ്ങളും മമ്പുറം തങ്ങളുടെ "സൈഫുൽ ബത്താർ", ജിഫ്രി തങ്ങളുടെ "കൻസുൽ ബറാഹീൻ" എന്നിവയും അറബി സാഹിത്യ കൃതികളിൽ പ്രസിദ്ധമാണ്.
തിരുവിതാംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളാണ് കേരളത്തിൽ ആദ്യമായി സ്കൂൾ പാഠ്യ പദ്ധതിയിൽ അറബി ഉൾപ്പെടുത്തിയത്. 1909 ൽ മർഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (റ) വാഴക്കാട്ട് തുടങ്ങിയ സ്ഥാപനമാണ് കേരളത്തിലെ ആദ്യ അറബി ഭാഷാ കോളേജ്.
സ്വാതന്ത്ര്യാനന്തരം കേരളത്തിൽ അറബി ഭാഷയുടെ ഗതി മാറി. 1956 ൽ നിലവിൽ വന്ന മദ്‌റസാ ബോർഡിനു കീഴിൽ പതിനെണ്ണായിരത്തിലേറെ മദ്‌റസകൾക്ക് പുറമെ സ്കൂളുകൾ, പൊതു വിദ്യാലയങ്ങൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയിലൂടെ അറബി ഭാഷ പഠിപ്പിക്കട്ടു. തകഴിയുടെ ചെമ്മീൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ യാ ഇലാഹീ, കമലാ സുറയ്യയുടെ യാ അല്ലാഹ്, കുമാരനാശാന്റെ വീണപൂവ്, ബെന്യാമീന്റെ ആടുജീവിതം, പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്‍ത്തനം പോലെ തുടങ്ങിയവ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ട കൃതികളിൽ പ്രധാനപ്പെട്ടതാണ്.
1980 നു ശേഷം ഗൾഫ് രാജ്യങ്ങളിലെ തൊഴിലന്വേഷകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പത്രമാധ്യമങ്ങൾ, പെട്രോളിയം കമ്പനികൾ, മസ്ജിദുകൾ, മതസ്ഥാപനങ്ങൾ, നിർമാണ മേഖലകൾ എന്നിവിടങ്ങളിലെ തൊഴിൽ സാധ്യകൾ വർദ്ധിച്ചു. ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന കേരളീയർ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്നുണ്ട്. സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ടൂറിസം മേഖല മെച്ചപ്പെട്ടതോടെ അറബികളുടെ ഉല്ലാസ കേന്ദ്രമായി മാറി കേരളം. കേരളത്തിലെ 5 സർവ്വകലാശലയിലും അതിന്റെ കീഴിലുള്ള ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലും അറബി ഭാഷാ പഠനം സജീവമായതോടെ പഠിതാക്കളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു.
ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ അറബിപഠനം ജീവിതമാര്‍ഗമായി മാറിക്കഴിഞ്ഞിരിക്കുന്നു. പാശ്ചാത്യ ലോകത്ത് അറബി, ഇംഗ്ളീഷ് ഭാഷാപരിജ്ഞാനമുള്ളവര്‍ക്ക് വിവിധ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ തുറന്നു കിടക്കുന്നു.
തൊഴിൽ വാണിജ്യ മേഖലകളിലെ വർദ്ധിച്ചു വരുന്ന സാധ്യതകൾ മനസ്സിലാക്കി അമേരിക്ക, ജപ്പാൻ, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സർവ്വകലാശാലകളിൽ അറബി ഭാഷ മുഖ്യപഠന വിഷയമാക്കിയിരിക്കുന്നു.
സുഗമമായ ഭരണക്രമത്തിന്റെ ഭാഗമായ ഈസീ ഗവേര്‍ണിംഗ് സിസ്റ്റം മിക്ക ഗൾഫ് രാജ്യങ്ങളും പ്രാവര്‍ത്തികമാക്കിത്തുടങ്ങി. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി ഭരണഭാഷ മാതൃഭാഷയാക്കണമെന്ന ആശയം രംഗത്ത് വരികയും എല്ലാ രംഗങ്ങളിലും അറബിഭാഷയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ താത്വികമായ അംഗീകരിക്കുകയും ചെയ്‌തു. സ്വദേശിവല്‍ക്കരണത്തോടൊപ്പം കടന്നുവരുന്ന മാതൃഭാഷാവല്‍ക്കരണം, അറബി ഭാഷ പഠിച്ചവര്‍ക്ക് ഒട്ടനവധി തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുകയാണ് ചെയ്യുന്നത്. ട്രാന്‍സ്ലേഷന്‍, ട്രാന്‍സ്‌ലിറ്ററേഷന്‍, ട്രാന്‍സ്‌ക്രിപ്‌ഷന്‍, ഫംഗ്‌ഷണല്‍ അറബിക്, അറബിക് വെബ് എഡിറ്റിങ് തുടങ്ങിയ ഒട്ടനവധി പുതിയ കവാടങ്ങളാണ് അറബി പഠിതാക്കളെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തിയ സച്ചാര്‍ കമീഷന്റെ നിര്‍ദേശങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ച പാലോളി കമീഷന്‍ ശിപാര്‍ശയില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. അതടിസ്ഥാത്തിൽ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം സമർപ്പിച്ചു. സംസ്ഥാനത്തെ അറബിക് കോളേജുകളെ കുറിച്ച് പഠിച്ച സമിതിയുടെ പ്രധാന നിര്‍ദേശത്തിൽ ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചെങ്കിലും ഇതുവരെ യാതൊരു വിധ ചുവടുവെപ്പുകളും നടന്നിട്ടില്ല എന്നത് ഖേദകരം തന്നെ. പ്രമുഖ സാമൂഹിക പരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റായിയെപ്പോലുള്ള ധിഷണയും ബൗദ്ധികതയും ഒത്തുചേർന്നവർ നെഞ്ചേറ്റിയ അറബി ഭാഷക്ക് പൂർണമായ രീതിയിൽ പച്ചക്കൊടി കാണിക്കാൻ ഇനിയും നാം അമാന്തിച്ചുകൂടാ.
നമുക്ക് തീർത്ത് പറയാം, ഒരു അറബിക് സര്‍വകലാശാല കേരളത്തിന് അനിവാര്യമാണ്. ഇന്ത്യയിലെ സംസാരഭാഷയല്ലാത്ത അറബിഭാഷ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ഇടപെടലുകളും ക്രിയാത്മകമായി നടക്കേണ്ടതുണ്ട്. അറബിസാഹിത്യമത്സരങ്ങളില്‍ ഭാഷാനൈപുണ്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനു പുറമെ സ്‌കൂൾ/മദ്‌റസാ തലം മുതൽ അറബി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനും അറബി ശബ്ദാവലിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുനതിനും നൈപുണ്യവും മികവും നിറഞ്ഞ ഭാഷാവിദഗ്ധരെ സൃഷ്ടിക്കുനതിനും വിവര സാങ്കേതിക മേഖലകൾ ഉപയോഗപ്പെടുത്തി പഠനം എളുപ്പമാക്കുന്നതിനും വിദ്യാര്‍ഥികളെ അറബിയില്‍ സംസാരിപ്പിക്കുന്നതിനും അറേബ്യന്‍ ശൈലിയില്‍ പരിശീലിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്ന കരിക്കുലവും സിസ്റ്റവും രൂപപ്പെടുത്തിയെടുക്കൽ ഇന്നിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.
അറബി ഭാഷയുടെ സ്വാധീനവും പ്രാധാന്യവും തിരിച്ചറിഞ്ഞ് 1960-ൽ യുനെസ്‌കോ അതിന്റെ ഭരണഘടനയും രേഖകളും പ്രസിദ്ധീകരണങ്ങളും അറബിയില്‍ കൂടി ഉള്‍പ്പെടുത്തി. 1966 ല്‍ അറബിയിലേക്കും അറബിയില്‍ നിന്നും തര്‍ജമ ചെയ്യാന്‍ വേണ്ടി യുനെസ്‌കോയുടെ പ്ലീനറി സെക്ഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 1973 ലാണ് അറബിയെ മറ്റ് ഔദ്യോഗിക ഭാഷയ്‌ക്കൊപ്പം ഐക്യരാഷ്ട്ര സഭ ചേര്‍ക്കുന്നത്. അത് ഡിസംബര്‍ 18ന് ആയിരുന്നു. 2010 മുതലാണ് യുനെസ്‌കോയുടെ തീരുമാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് അറബി ഭാഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ലോകഭാഷകളിലും ആഗോള മേഖലകളിലുമുള്ള അറബി ഭാഷയുടെ അനന്ത സാധ്യതകളും സ്വാധീനവും കണക്കിലെടുത്ത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നിതാനമാകുന്ന ശ്രമങ്ങൾക്ക് ആക്കം കൂട്ടാൻ നമുക്കും അധികാരികൾക്കുമാവട്ടെ!



No comments:
Post a Comment