(Indo Arab Mission)✍️
പ്രധാന അറബ് രാജ്യങ്ങളിലൊന്നും ഇസ്ലാമിക സംസ്കൃതിയുടെ ഈറ്റില്ലവുമായ ഇറാഖിലെ കൂഫയിൽ നിന്ന് പ്രബോധന ദൗത്യവുമായി ഇന്ത്യയിലെത്തിയ വലിയുള്ളാഹി ശൈഖ് അലിയ്യുൽ കൂഫി(റ) അന്ത്യവിശ്രമം കൊള്ളുന്ന കണ്ണൂർ - കോഴിക്കോട് ജില്ലകളുടെ അതിർത്തി പ്രദേശവും പ്രകൃതി സുന്ദരവുമായ പെരിങ്ങത്തൂരിലെ പ്രസിദ്ധമായ പള്ളിയുടെയും ദർഗയുടെയും ചാരത്ത് പുത്തൻ പള്ളി മഹല്ല് ജുമാ മസ്ജിദിൽ വിനീതൻ എന്റെ പിതാവിന്റെ പള്ളിദർസിൽ പഠിച്ചിരുന്ന കാലം.
ഇറാഖിലെ നല്ല ജനതയുടെ സ്നേഹവും സംസ്കാര സമ്പന്നതയും സൽക്കാര പ്രിയവും സ്ഫുരിക്കുന്ന നല്ല മനുഷ്യർ വസിക്കുന്ന നല്ല നാട്.
പെരിങ്ങത്തൂരും പരിസരവും എന്നും സന്തോഷം നൽകുന്ന ഗൃഹാതുരത്വമാണ്. ഇറാഖിലെ ബഗ്ദാദിലും കൂഫയിലുമുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും അവിടത്തെ സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തപ്പോൾ ആദ്യം ഓർമ വന്നത് പെരിങ്ങത്തൂരും പരിസരവുമാണ്. ഈ നാടിന് ഈ സാമ്യത ശൈഖ് അലിയ്യുൽ കൂഫി(റ) വിന്റെ പൊരുത്തവും ബറകതുമാണെന്ന് ഞാൻ കരുതുന്നു.
ഇറാഖിലെ ഗ്രാമങ്ങളിലെ കുട്ടികളെ കണ്ടപ്പോൾ അന്ന് ദർസ് പഠന കാലത്ത് ഭക്ഷണം കഴിക്കാൻ പോയിരുന്ന നായരിക്കോത്ത്, ഏട്ടപ്പറമ്പത്ത് വീടുകളിലെ കോലായിയിൽ എത്തിയിരുന്ന പത്രത്തിൽ കണ്ട ഇറാഖ് - അമേരിക്ക യുദ്ധത്തിൽ മുറിവേറ്റ് രക്തമൊലിക്കുന്ന പെൺകുട്ടികളുടെ ചിത്രമാണ് മനസ്സിൽ വന്നത്.
പരിസര മഹല്ലായ മത്തിപ്പറമ്പിലെ ഖത്വീബും സ്വദർ മുഅല്ലിമും ആയ കഴിഞ്ഞ ദിവസം വിട പറഞ്ഞ മർഹൂം വെണ്ണക്കോട് മൂസ മുസ്ലിയാരെ പരിചയപ്പെടുന്നത് അക്കാലാത്താണ് 21 വർഷങ്ങൾക്ക് മുമ്പ്.
എന്റെ പിതാവിന്റെ സുഹൃത്ത് കൂടിയായ അദ്ദേഹം ഇടക്കിടെ പള്ളിദർസിൽ വരികയും കുശലം പറയുകയും എല്ലാം ചെയ്യുമായിരുന്നു.
ഒരു വ്യാഴായ്ച വൈകുന്നേരം വന്ന അദ്ധേഹം പോകുമ്പോൾ ഫത്ഹുൽ മുഈൻ ഓതുന്ന ചെറിയ മുതഅല്ലിം ആയ എന്നോട് പറഞ്ഞു. അമീനുസ്താദേ... നാളെ വെള്ളിയാഴ്ച നിങ്ങൾ മത്തിപ്പറമ്പ് പള്ളിയിൽ ജുമുഅക്ക് ശേഷം ഉറുദി പറയണം . ഞാൻ മടിച്ചു ...
15 മിനുട്ട് പറഞ്ഞാൽ മതി.അദ്ധേഹം ശഠിച്ചു ... അങ്ങനെ ഞാൻ പോയി ഉറുദി പറഞ്ഞു. ഇറാഖിലെ ഇസ്ലാമിക സംസ്കൃതിയും ശൈഖ് അലിയ്യുൽ കൂഫി(റ)ന്റെ സാമീപ്യത്തിന്റെ ബറക്കതുമെല്ലാം എനിക്ക് അന്ന് അറിയാവുന്നത് പോലെ ഒരു വിധം പറഞ്ഞൊപ്പിച്ചു.
പ്രസംഗം കേട്ട അദ്ധേഹം നല്ല പ്രോൽസാഹനം നൽകി. ഉച്ച ഭക്ഷണം അന്ന് അദ്ദേഹത്തിന്റെ കൂടെ അടുത്തുള്ള ഒരു വീട്ടിൽ. പോരുമ്പോൾ 500 രൂപ തന്ന് പറഞ്ഞു ഇത് ഉറുദി പൈസയാണ്. കിതാബ് വാങ്ങാനോ മറ്റോ എടുത്തോളീ...
രണ്ട് വർഷങ്ങൾക്ക് ശേഷം മത്തിപ്പറമ്പ് മദ്റസയിൽ 8-ാം ക്ലാസ് ആരംഭിക്കാൻ തീരുമാനമായി.
പഠിപ്പിക്കാനായി ഏതെങ്കിലും മുതഅല്ലിംകളെ പറഞ്ഞയച്ച് തരണമെന്ന് പെരിങ്ങത്തൂരിലെ കാരണവരും മത നേതൃത്വവും പ്രമുഖ പണ്ഡിതനും വിവിധ മഹല്ലുകളിലെ ഖാസിയും ആയ ബഹു : SBP തങ്ങളെ സമീപിച്ച് മൂസ മുസ്ലിയാർ ആവശ്യപ്പെട്ടു.
അങ്ങനെ തങ്ങൾ എന്നെ പറഞ്ഞയക്കാൻ നിർദേശിച്ചു.
മുന്ന് വർഷങ്ങളിലായി 8, 9, 10 ക്ലാസ്സുകളിൽ രാവിലെ ദർസിന് ശേഷമുളള ഇടവേളയിൽ ഞാൻ സേവനമനുഷ്ടിച്ചു.
അതോടെ മൂസ മുസ്ലിയാരുമായുള്ള ബന്ധം കൂടുതൽ ദൃഢമായി. ഒരു സുഹൃത്തായും മൂത്ത സഹോദരനായും അദ്ധേഹം ഇടപഴകി.
പ്രായവും അറിവും അദ്ധേഹത്തേക്കാൾ എത്രയോ കുറഞ്ഞ എന്നെ അദ്ധേഹം മുതിർന്ന ക്ലാസുകൾ തന്നെ ഏൽപിച്ചു.
അക്കാലത്ത് വന്ന സിലബസ് മാറ്റത്തിലെ പുതിയ പുസ്തകങ്ങളിലെ സംശയങ്ങളും അറബി വാചകങ്ങളുടെ അർത്ഥങ്ങളും എന്നോട് ചോദിക്കുന്നതിൽ അദ്ധേഹത്തിന് ഒരു മടിയോ കിബ്റോ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കറിയുന്നത് ഞാൻ പറഞ്ഞ് കൊടുക്കും. അറിയാത്തത് മുതിർന്നവരോട് ചോദിച്ച് പിറ്റേന്ന് പറഞ്ഞ് കൊടുക്കും.
അന്ന് എല്ലാ കാര്യങ്ങളിലും എന്നോട് കൂടിയാലോചനകൾ നടത്തുകയും പരിഗണിക്കുകയും മഹല്ലിലെ പരിപാടികളിലെല്ലാം ക്ഷണിപ്പിക്കുകയും പങ്കെടുപ്പിക്കുകയും ചെയ്തു. ചിലപ്പോഴൊക്കെ വെള്ളിയാഴ്ച്ചയിലെ ഖുതുബയും എന്നെ ഏൽപിച്ചു.
പ്രായത്തിൽ ചെറുതായ എന്നെ അമീനുസ്താദേ എന്ന് മാത്രമേ അദ്ധേഹം വിളിക്കാറുണ്ടായിരുന്നുള്ളൂ.
ഇത് എന്റെ അഹങ്കാരം കുറയാൻ കാരണമായി.
ഒഴിവു ദിവസങ്ങളിലും ദർസ് അവധിക്ക് പൂട്ടുമ്പോഴും പല സ്ഥലങ്ങളിലും ഒന്നിച്ച് യാത്ര ചെയ്തു.
ഇടക്കിടെ ഞങ്ങൾ അസറിന് ശേഷം മത്തിപ്പറമ്പിൽ നിന്ന് പെരിങ്ങത്തൂർ വരെ നടന്ന് പോയി സിയാറത്ത് ചെയ്ത് തിരിച്ച് വരുമായിരുന്നു.
അദ്ധേഹത്തിന്റെ കൂടെയുള്ള മൗലിദ് സദസ്സുകൾ വലിയ ആവേശമായിരുന്നു. റബീഉൽ അവ്വലിലും ആഖിറിലും നടക്കുന്ന എല്ലാ പരിപാടികളിലും അദ്ധേഹത്തിന്റെ സാന്നിധ്യവും ഇടപെടലും മാതൃകാപരമായിരുന്നു
പണ്ഡിതൻമാരെയും സയ്യിദൻമാരെയും ഗ്രൂപ്പുകൾക്ക് അതീതമായി ബഹുമാനിക്കുകയും വലിയ നിലയിൽ ആദരിക്കുകയും ചെയ്യുമായിരുന്ന അദ്ദേഹം എല്ലാവരെയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.
സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളോടൊപ്പം ഹജ്ജ് വേളയിൽ ഒന്നിക്കാൻ കിട്ടിയ അവസരത്തെ കുറിച്ച് അദ്ധേഹം സന്തോഷാശ്രു പൊഴിച്ച് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.
രണ്ട് മക്കളെ മുതഅല്ലിമീങ്ങളാക്കി വളർത്തി സഖാഫി പണ്ഡിതൻമാരാക്കി.
പെൺകുട്ടികളെ സഖാഫി പണ്ഡിതൻമാരെ കൊണ്ട് വിവാഹം കഴിപ്പിച്ചു.
മഹല്ലിലെയും പരിസരത്തെയും ജനങ്ങളോടും പ്രത്യേകിച്ച് യുവാക്കളോടും സുഹൃത്തിനെപ്പോലെ പെരുമാറി. എന്നാൽ ഇത് ഖതീബ് എന്ന സ്ഥാനത്തിന്റെ ഗൗരവം ഒട്ടും ചോരാതെയായിരുന്നു. ഇത് അദ്ധേഹത്തിന്റെ ഒരു സിദ്ധിയായിരുന്നു.
35 വർഷക്കാലം ഒരു മഹല്ലിൽ തന്നെ എല്ലാവരെയും കൂട്ടിയിണക്കി അദ്ദേഹം സേവനം ചെയ്തു.
പലസ്ഥലങ്ങളിലുമുള്ള പാവങ്ങൾക്ക് അദ്ദേഹം പലവിധേന സഹായങ്ങൾ എത്തിച്ച് കൊടുത്തു.
മുതഅല്ലിംകളെ പ്രത്യേകം പരിഗണിച്ചു.
എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് സംസാരിക്കുന്ന മൂസ മുസ്ലിയാർ ഒരു പാട് പഴയ കാല ചരിത്രങ്ങൾ എനിക്ക് പറഞ്ഞ് തന്നിരുന്നു.
ഉപരിപഠനാർത്ഥം പെരിങ്ങത്തൂർ വിട്ട ശേഷം ഇടക്കിടെ വിളിക്കുമായിരുന്നു.
വിനീതൻ പരിസരത്ത് എവിടെയെങ്കിലും വരുന്നുണ്ടെങ്കിൽ
മത്തിപ്പറമ്പിലെത്തി പള്ളിയിൽ പ്രസംഗിക്കൽ അദ്ധേഹത്തിന് നിർബന്ധമായിരുന്നു.
വാട്ട്സ്ആപ്പ് വന്ന ശേഷം വിശേഷങ്ങൾ അന്വേഷിച്ച് മൂസ മുസ്ലിയാരുടെ സന്ദേശങ്ങൾ പലപ്പോഴും ഉണ്ടാകും.
സ്തുത്യർഹമായ സേവനത്തിനും ധന്യമായ ജീവിതത്തിനും ശേഷം ആ നല്ല മനുഷ്യൻ ആകസ്മികമായി വിശുദ്ധ റമസാനിൽ നമ്മോട് വിട പറഞ്ഞു. അല്ലാഹു അദ്ധേഹത്തിന് സ്വർഗീയ ലോകത്ത് പദവികൾ ഉയർത്തിക്കൊടുക്കട്ടെ ...
പെരിങ്ങത്തൂരിലെ വെണ്ണക്കോട് മൂസ മുസ്ലിയാർക്ക് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥനകൾ നടത്തുവാനും എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
Ameen Muhammad Hasan Saquafi
No comments:
Post a Comment