മുത്ത്നബിﷺയും സൈദു ബിൻ ഹാരിസ(റ)യും സഞ്ചരിച്ച് ഹിറയുടെ അടുത്തെത്തി. മക്കയിലേക്ക് ഇനി ഒരു ജാമ്യക്കാരന്റെ അഭയത്തിലേ പ്രവേശിക്കാൻ പറ്റൂ. അതിനായി അബ്ദുല്ലാഹിബിന് ഉറൈഖിതിനെ അഖ്‌നസ് ബിൻ ശരീഖ് എന്ന പ്രമാണിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അദ്ദേഹം പറഞ്ഞു, ഞാൻ ഉടമ്പടിയിൽ കഴിയുന്ന ആളാണ് അതിനാൽ മറ്റൊരാൾക്ക് അഭയം നൽകാൻ എനിക്ക് അനുവാദമില്ല. തുടർന്ന് സുഹൈൽ ബിൻ അംറിനോട് അഭയംതേടി. അപ്പോൾ അദ്ദേഹം പറഞ്ഞു, ബനൂ ആമിർ ഗോത്രം ബനൂ കഅബ് ഗോത്രക്കാർക്ക് അഭയം നൽകുകയില്ല എന്ന്. അവസാനം മുത്വ്ഇമുബിൻ അദിയ്യിനോട് ചോദിച്ചു. അയാൾ സ്വാഗതം ചെയ്തു. നബി ﷺ യോട് വരാൻ ആവശ്യപ്പെട്ടു. ആദ്യം അഭയം അന്വേഷിച്ച രണ്ട് പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു. പക്ഷേ, അഭയം നൽകിയ മൂന്നാമന് ആ ഭാഗ്യം ലഭിച്ചില്ല. പിറ്റേന്ന് രാവിലെ തന്നെ മുത്വ്ഇം പുറപ്പെട്ടു. ആയുധ ധാരിയായി ആറോ എഴോ തന്റെ സന്താനങ്ങളോടൊപ്പം കഅബയുടെ അടുത്തെത്തി. മുത്ത്നബി ﷺ യോടദ്ദേഹം ത്വവാഫ് അഥവാ കഅബ പ്രദക്ഷിണം ചെയ്തുകൊള്ളാൻ പറഞ്ഞു. അപ്പോൾ അബൂസുഫ്'യാൻ മുത്വ്ഇമിനോട് ചോദിച്ചു നിങ്ങൾ മുഹമ്മദ് ﷺ ന്റെ അനുയായി ആണോ? അതല്ല, അഭയം നൽകിയ ആളാണോ? മുത്വ്ഇം പറഞ്ഞു, ഞാൻ അഭയം നൽകിയെന്നേ ഉള്ളൂ. എന്നാൽ കുഴപ്പമില്ല, നിങ്ങൾ അഭയം നൽകിയ വ്യക്തിക്ക് ഞങ്ങളും അഭയം നൽകിയിരിക്കുന്നു. എന്നു പറഞ്ഞു കൊണ്ട് നബി ﷺ ത്വവാഫ് പൂർത്തിയാക്കുന്നത് വരെ മുത്വ്ഇമിനൊപ്പം അബൂ സുഫ്'യാനും അവിടെ ഇരുന്നു. നബി ﷺ വീട്ടിലേക്ക് പോയപ്പോൾ അദ്ദേഹം കൂട്ടുകാർക്കൊപ്പം മജ്ലിസിലേക്ക് പോയി. മുത്ത് നബി ﷺ യുടെ ഹിജ്റയെ തുടർന്ന് മുത്വ്ഇം മരണപെട്ടു. അദ്ദേഹത്തോടുള്ള കടപ്പാട് നബി ﷺ യുടെ ഹൃദയത്തിലുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു, ബദറിലെ ബന്ദികൾക്ക് വേണ്ടി മുത്വ്ഇം സംസാരിക്കാനുണ്ടായിരുന്നെങ്കിൽ എനിക്ക് മോചിപ്പിക്കേണ്ടി വരുമായിരുന്നു.
ജന്മനാട്ടിലേക്ക് മറ്റൊരാളുടെ അഭയം തേടി പ്രവേശിക്കേണ്ട സാഹചര്യം. കഅബയെ പ്രദക്ഷിണം ചെയ്യാൻ അനുവദിക്കപ്പെടാത്ത ചുറ്റുപാട്. അക്രമിക്കപ്പെടുന്ന വിശ്വാസികളുടെ രോദനങ്ങൾ. പലായനം കൊണ്ട് അപരവൽകരിക്കപ്പെട്ട കുടുംബങ്ങൾ, മനുഷ്യപ്പറ്റില്ലാത്ത ക്രൂരതകളുടെ ദിനരാത്രങ്ങൾ. മുത്ത് നബി ﷺ അല്ലാഹുവിൽ നിന്നുള്ള പുതിയ കൽപനകൾക്ക് കാതോർക്കുകയാണ്.
അതിനിടയിൽ ത്വാഇഫിൽ നിന്ന് മക്കയിലേക്ക് മടങ്ങിയെത്തുമ്പോൾ വളരെ വ്യത്യസ്ഥമായ ഒരനുഭവം നബിചരിത്രത്തിന്റെ ഭാഗമായി. ഇമാം ഇബ്നു സഅദും ഇബ്നു ഇസ്ഹാഖും ഉദ്ദരിക്കുന്നു. നബി ﷺ സഖീഫിൽ നിന്ന് ലക്ഷ്യം പ്രാപിക്കാതെ മടങ്ങി വരികയായിരുന്നു. മക്കയിലേക്കടുക്കുന്നു. വഴിമധ്യേ അർധരാത്രിയിൽ ജിന്നുകളിൽ നിന്ന് കുറച്ചു പേർ നബി ﷺ യുടെ ഖുർആൻ പാരായണം ശ്രവിച്ചു. നസ്വീബീൻ ഗോത്രത്തിലെ ഏഴു പേർ എന്നാണ് ഇബ്നു ഇസ്ഹാഖിന്റെ നിർണയം. നിസ്കാരാനന്തരം അവർ അവരുടെ കൂട്ടത്തിലേക്ക് പോയി. മുത്ത് നബി ﷺ യിൽ നിന്ന് കേട്ട സൂക്തങ്ങൾ അവരെ കേൾപിച്ചു. അവർ അതംഗീകരിക്കുകയും അനുകരിക്കുകയും ചെയ്തു.
ഈ സംഭവം വിശുദ്ധ ഖുർആനിലെ നാൽപത്തിയാറാം അധ്യായം അൽ അഹ്ഖാഫിലെ ഇരുപത്തി ഒൻപത് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള സൂക്തങ്ങളിൽ പരാമർശിക്കുന്നുണ്ട്. ആശയം ഇപ്രകാരമാണ് "ജിന്നുകളിൽ നിന്ന് ഒരു വിഭാഗത്തെ തങ്ങളുടെ അടുത്തേക്ക് ഖുർആൻ കേൾക്കാൻ വേണ്ടി അയച്ച സന്ദർഭം ശ്രദ്ധേയമാണ്. തങ്ങൾ ഖുർആൻ പാരായണം ചെയ്യുന്ന സമയത്ത് മൗനമായി ഇരിക്കാൻ അവർ പരസ്പരം പറഞ്ഞു. പാരായണം കഴിഞ്ഞപ്പോൾ അവർ അവരുടെ കൂട്ടത്തിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു അല്ലയോ സമൂഹമേ മൂസാ പ്രവാചകന്(അ) ശേഷമുള്ള ഒരു വേദം ഞങ്ങൾ കേട്ടിരിക്കുന്നു. അത് നേരിലേക്കും നന്മയിലേക്കും ക്ഷണിക്കുന്നതും ഒപ്പം മുൻകാല വേദങ്ങളെ ശരിവെക്കുന്നതുമാണ്"
ജിന്നുകളുടെ പ്രതിനിധികളായി വന്നവർ ഒൻപത് പേരാണെന്നും അവരിൽ ഒരാളുടെ പേര് സൗബിഅ: എന്നാണെന്നും അഭിപ്രായമുണ്ട്. ജിന്നുവർഗത്തിൽ നിന്ന് മൂന്ന് പേരെയും കൊണ്ട് അവർ ഹുജൂനിൽ എത്തി. നബി ﷺ അവർക്ക് വേണ്ടി സമയം അനുവദിച്ചു. ഈ രാത്രിയിൽ നബി ﷺ യോടൊപ്പം അനുചരർ ആരും ഉണ്ടായിരുന്നില്ല. മറ്റൊരു സഭർഭത്തിൽ ഇബ്നു മസ്ഊദ്(റ) ഒപ്പമുണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment