പരീക്ഷണങ്ങൾക്കിടയിലും നബിﷺ പ്രബോധന പ്രവർത്തനങ്ങൾക്ക് കുറവ് വരുത്തിയില്ല. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ ആദ്യത്തെ മൂന്ന് വർഷം രഹസ്യ പ്രബോധനമായിരുന്നു. ശേഷമാരംഭിച്ച പരസ്യ പ്രവർത്തനങ്ങൾക്ക് പത്ത് വർഷം തികയുകയാണ്. നേർവഴിയിലേക്കുള്ള ക്ഷണം അനവരതം തുടർന്നു. പ്രതിഷേധങ്ങളും പ്രതികരണങ്ങളും പല മുഖങ്ങളും സ്വീകരിച്ചു. നബി ﷺ ഗോത്രങ്ങളെ ലക്ഷ്യം വെച്ചു കൊണ്ട് നേരിട്ടുള്ള ഒരു രംഗ പ്രവേശനം നടത്തി. മക്കയിലേക്ക് തീർത്ഥാടകർ എത്തുന്ന സീസണുകൾ അതിനു വേണ്ടി തെരഞ്ഞെടുത്തു. മക്കയിലെത്തുന്ന ഹാജിമാർ പ്രധാനമായും താമസിച്ചിരുന്ന പ്രധാന അങ്ങാടികൾ ഉക്കാള്, മജിന്ന, ദുൽ മജാസ് എന്നിവയായിരുന്നു. കഅബയിൽ നിന്ന് വരുന്ന ഹാജിമാരെ നബി ﷺ പിൻതുടരും. അവർ തമ്പടിച്ച സ്ഥലത്തേക്കെത്തും ഗോത്രങ്ങളെ മനസ്സിലാക്കും. അവരോട് മറ്റുള്ളവരുടെ ഇടങ്ങൾ അന്വേഷിക്കും. അങ്ങനെ ഓരോ ഖബീലകളെയും പിന്തുടരും. അവരോട് പറയും "ലാഇലാഹ ഇല്ലല്ലാഹ് 'പറയൂ, വിജയം കൈവരിക്കൂ. നിങ്ങൾ വിശ്വസിച്ചാൽ സ്വർഗത്തിൽ നിങ്ങൾ രാജാക്കളാകും". അപ്പോഴേക്കും ഖുറൈശികൾ നബി ﷺ എത്തിയ സ്ഥലത്ത് എത്തിയിട്ടുണ്ടാകും. അവരുടെ നേതാവായി പലപ്പോഴും അബൂലഹബാണ് ഉണ്ടാവുക. അവർ പറയും ഈ വ്യക്തിയെ നിങ്ങൾ അനുസരിക്കല്ലേ. ഇത് സാബിഇയാണ്. വ്യാജമാണ് പറയുന്നത്. ഉടനെ ഗോത്രങ്ങൾ രൂക്ഷമായി പ്രതികരിക്കും. പരുഷമായ വാക്കുകൾ പറയും. നാട്ടുകാരല്ലെ പറയുന്നത് അവർക്കല്ലെ ഒരു വ്യക്തിയെ നന്നായി അറിയുക എന്നവർ പ്രതികരിക്കും. മുത്ത് നബി ﷺ വേദനയോടെ അടുത്ത അവസരങ്ങൾ അന്വേഷിക്കും.
ഇമാം ബൈഹഖി(റ)യുടെ നിവേദനത്തിൽ റബീഅത് ബിൻ ഇബാദ് എന്നവർ പറയുന്നു. ഞാൻ എന്റെ ചെറുപ്പകാലത്ത് ഉപ്പയോടൊപ്പം മിനയിൽ നിൽക്കുകയായിരുന്നു. അപ്പോൾ നബി ﷺ അറബ് ഗോത്രങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്ന രംഗത്തിന് സാക്ഷിയാകാൻ കഴിഞ്ഞു. നബി ﷺ പറയുന്നത് ഇങ്ങനെയായിരുന്നു. "അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാണ് ഞാൻ. അവനെ മാത്രം ആരാധിക്കണമെന്നും അവനോട് ആരെയും പങ്കുചേർക്കരുതെന്നുമാണ് അവൻ കൽപ്പിച്ചിട്ടുള്ളത്. നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളിൽ നിന്ന് നിങ്ങൾ മുക്തരാവുക. എന്നെ വിശ്വസിക്കാം. അനുകരിക്കാം. അല്ലാഹു എന്നെ നിയോഗിച്ച ദൗത്യം വിശദീകരിക്കാൻ എന്നോടൊപ്പം നിന്ന് പ്രതിരോധിക്കുക. ജനങ്ങൾ തങ്ങളുടെ ചുറ്റും ഒത്തുകൂടി. ആര് എന്ത് ചോദിച്ചപ്പോഴും അവിടുന്ന് മൗനിയായില്ല. അപ്പോഴതാ വെളുത്ത ശരീരവും രണ്ടു കുടുമയുമുളള ഒരാൾ ഒരു അദനീ തട്ടവുമിട്ട് പിന്നിൽ നിന്ന് വരുന്നു. മുത്ത് നബി ﷺ സംസാരിച്ചു നിർത്താനും അയാൾ തുടങ്ങി. ഓ ജനങ്ങളെ ഈ വ്യക്തി നിങ്ങളോട് പറയുന്നത് ലാത, ഉസ്സ നാം സേവ ചെയ്യുന്ന ജിന്നുകൾ എന്നിവയെ ഒഴിവാക്കാനാണ്. നിങ്ങൾ അനുസരിക്കല്ലേ! ആ വ്യക്തിയുടെ ഒരു പുത്തനാശയമുണ്ട് അതിൽ ചേരാനാണ്. ചേരല്ലേ! റബീഅ പറയുന്നു ഞാൻ ഉപ്പയോട് ചോദിച്ചു. ഇപ്പോൾ ഈ പിന്നിൽ നിന്ന് സംസാരിച്ച ആൾ ആരാണ്? ഉപ്പ പറഞ്ഞു. അത് ആ പ്രവാചകന്റെ ﷺ പിതൃസഹോദരൻ കൂടിയായ അബൂലഹബാണ്."
മുദിരിക് ബിൻ മുനീബ് എന്നവർ പറയുന്നു. അദ്ദേഹത്തിന്റെ പിതാമഹന്റെ അനുഭവം പിതാവിൽ നിന്നു കേട്ടതായി ഉദ്ദരിക്കുന്നു. ജാഹിലിയ്യാകാലത്ത് ഞാൻ അല്ലാഹുവിന്റെ ദൂതരെ ﷺ കാണാനിടയായി. അവിടുന്ന് പറയുന്നു "അല്ലയോ ജനങ്ങളേ! ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ, വിജയം വരിക്കൂ! ഇത് കേട്ടതും ചിലർ അപ്പോൾ തന്നെ മുഖം തിരിച്ചു. ചിലർ മണ്ണുവാരി തലയിലിട്ടു. ചിലർ തെറിവിളിച്ചു. അങ്ങനെ മധ്യാഹ്നം വരെ തുടർന്നു. അപ്പോഴതാ ഒരു ചെറുപ്പക്കാരി പെൺകുട്ടി അവിടേക്ക് വന്നു. അവൾ പാത്രത്തിൽ കൊണ്ടു വന്ന വെള്ളം കൊണ്ട് നബിﷺയുടെ കൈയ്യും മുഖവും കഴുകി. ശേഷം ആ കുട്ടിയോട് പറഞ്ഞു. മോളുടെ ഉപ്പാക്ക് നിന്ദ്യതയും പരാജയവും പേടിക്കണ്ട മോളേ! ഞാൻ ചോദിച്ചു. അതാരാണ് അപ്പോൾ പറഞ്ഞു. അത് മുഹമ്മദ് നബി ﷺയുടെ മകൾ സൈനബാണ്.
നബി ﷺ യുടെ പിന്നിൽ നടന്ന് ശല്യമുണ്ടാക്കുക, അക്കാലത്ത് അബൂ ലഹബിന്റെ ഏറ്റവും വലിയ വിനോദമായിരുന്നു. അബൂലഹബ് എത്തിപ്പെടാത്ത സ്ഥലങ്ങളിൽ അബൂജഹൽ ഉണ്ടാകുമായിരുന്നു. കിൻദ, കൽബ്, ബനൂ ആമിർ, ബനൂ ഹനീഫ എന്നീ ഗോത്രങ്ങൾ വളരെ രൂക്ഷമായിട്ടായിരുന്നു നബി ﷺ യോട് പ്രതികരിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

No comments:
Post a Comment